നെടുങ്കണ്ടം ലോക്കപ്പ് മരണം സർക്കാരിനെതിരായ ആയുധമായി പ്രതിപക്ഷം നിരന്തരമായി ഉപയോഗിക്കുമ്പോൾ അടിയന്തരാവസ്ഥയുടെ കാലത്തേക്കു ശ്രദ്ധക്ഷണിക്കുകയായിരുന്നു മാത്യു ടി. തോമസ്. രാജൻ കേസ് ആയിരുന്നു പ്രതിപക്ഷത്തിനെതിരായ ആയുധമായി മാത്യു ടി. തോമസ് പ്രയോഗിച്ചത്. ധനവിനിയോഗ ബില്ലിന്റെ ചർച്ചയ്ക്കിടെ ആയിരുന്നു സർക്കാരിന്റെ രക്ഷയ്ക്കായി മാത്യു ടി. തോമസ് ഇടപെട്ടത്.
രാജൻ കേസിന്റെ പേരിൽ അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരൻ രാജിവച്ചില്ലേ എന്നായി പി.ടി. തോമസ്. ഇവിടെ പിണറായി വിജയൻ രാജി വച്ചിട്ടില്ല. കരുണാകരൻ രാജിവച്ചത് ഹൈക്കോടതിയിൽ കള്ളസത്യവാംഗ്മൂലം സമർപ്പിച്ചതിന്റെ പേരിലായിരുന്നു എന്നു മാത്യു ടി. തോമസ് തിരുത്തി. അടിയന്തരാവസ്ഥക്കാലത്ത് ആഭ്യന്തരമന്ത്രി ആയിരുന്ന കെ. കരുണാകരൻ രാജനെ കസ്റ്റഡിയിലെടുത്തെന്നുപോലും അറിയില്ലെന്നാണു പറഞ്ഞതെന്നും മാത്യു ടി. തോമസ് ചൂണ്ടിക്കാട്ടി.
പി.ടി. തോമസ് വിടാൻ ഒരുക്കമല്ലായിരുന്നു. ജൂണ് 12ന് രാജ്കുമാറിനെ നെടുങ്കണ്ടം പോലീസ് കസ്റ്റഡിയിലെടുത്തു എന്നു വ്യക്തമായിട്ടും15 നു കസ്റ്റഡിയിലെടുത്തു എന്നാണ് മുഖ്യമന്ത്രി ആവർത്തിച്ചു സഭയിൽ പറഞ്ഞതെന്നു പി.ടി. തോമസ് ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ മുഖ്യമന്ത്രി സഭയിൽ നുണ പറഞ്ഞിരിക്കുകയാണ്. സർക്കാരിന്റെ രക്ഷയ്ക്ക് എ. പ്രദീപ്കുമാർ എത്തി. ഉദ്യോഗസ്ഥർ എഴുതി നൽകുന്ന കാര്യമാണ് മുഖ്യമന്ത്രി പറയുന്നതെന്നായിരുന്നു പ്രദീപ്കുമാറിന്റെ ജാമ്യം. അതു തന്നെയാണ് കെ. കരുണാകരനും ചെയ്തതെന്നായി അപ്പോൾ പ്രതിപക്ഷം.
ആർജവത്തോടെ നടപടിയെടുക്കുമെന്നു പ്രഖ്യാപിച്ച മുഖ്യമന്ത്രിയാണു കേരളത്തിലുള്ളതെന്നു പറഞ്ഞ് മാത്യു ടി. തോമസ് ആ വിഷയം അവസാനിപ്പിച്ചു. ക്രിസ്തു ഉയിർത്തെഴുന്നേറ്റു എന്നു കാണാതെ വിശ്വസിക്കില്ലെന്നു പറഞ്ഞ തോമാശ്ലീഹായുടെ കാര്യം പറഞ്ഞാണു മാത്യു ടി. തോമസ് പ്രസംഗം തുടങ്ങിയത്. നേരിട്ടു കണ്ട് ആണിപ്പഴുതിൽ തൊട്ടപ്പോൾ തോമാശ്ലീഹാ വിശ്വസിച്ചു. കേരളത്തിലെ പ്രതിപക്ഷം സർക്കാരിന്റെ വികസന പരിപാടികൾ നേരിൽ കണ്ടിട്ടും വിശ്വസിക്കില്ലാത്തവരാണെന്നാണ് മാത്യു ടി. തോമസിന്റെ വിമർശനം.
ധനവിനിയോഗ ബില്ലിന്റെ ചർച്ചയിൽ വിഷയത്തിൽ ഒതുങ്ങി നിന്നുകൊണ്ടു മികച്ച പ്രകടനമായിരുന്നു എ.പി. അനിൽകുമാർ നടത്തിയത്. ഇടതുസർക്കാർ അധികാരത്തിൽ വന്നതിനു ശേഷം പുറത്തിറക്കിയ ധവളപത്രത്തിൽ പറയുന്ന ഏതെങ്കിലും കാര്യത്തോടു നീതി പുലർത്താൻ സാധിച്ചോ എന്ന് അനിൽകുമാർ ചോദിച്ചു. നികുതി പിരിവിലും വരുമാന വർധനയിലുമെല്ലാം സംസ്ഥാനം വീണ്ടും പിന്നിലേക്കു പോകുകയാണ്. ജിഎസ്ടി വന്നപ്പോൾ ബിജെപിക്ക് ഏറ്റവുമധികം പിന്തുണ നൽകിയ ധനമന്ത്രിയാണ് തോമസ് ഐസക്. എന്നാൽ രണ്ടു വർഷമാകുമ്പോൾ വരുമാനം വർധിച്ചില്ലെന്നു തുറന്നു സമ്മതിക്കുന്നു. വൻ തോതിൽ കടമെടുത്തു കിഫ്ബി പദ്ധതികൾ നടപ്പിലാക്കുന്ന ധനമന്ത്രി കേരളത്തെ കടക്കെണിയിലേക്കാണു നയിക്കുന്നത്. വരാനിരിക്കുന്ന സർക്കാരുകളാണ് ഇതിന്റെ ഭവിഷ്യത്ത് അനുഭവിക്കാൻ പോകുന്നതെന്നും അനിൽകുമാർ ചൂണ്ടിക്കാട്ടി.
പോലീസിനെ വിമർശിച്ചുകൊണ്ടായിരുന്നു വി.എസ്. അച്യുതാനന്ദന്റെ പ്രസംഗം. പോലീസിനു ജുഡീഷൽ അധികാരംകൂടി ലഭിച്ചാൽ എന്തു ദുരന്തമാകും ഉണ്ടാകുക എന്നുള്ളതു തിരിച്ചറിയാൻ ഇപ്പോഴത്തെ സംഭവങ്ങൾ വഴിതെളിച്ചു എന്നുകൂടി വി.എസ്. പറഞ്ഞു വച്ചു.
വിമർശനങ്ങൾക്ക് എണ്ണിയെണ്ണി മറുപടി നൽകിയും പ്രതിപക്ഷത്തുനിന്നുൾപ്പെടെയുള്ള സംശയങ്ങൾക്കു മറുപടി നൽകിയും പ്രസംഗിക്കുന്ന ശൈലിയാണ് ഡോ. തോമസ് ഐസക്കിന്റേത്. എന്നാൽ പ്രസംഗത്തിനിടെ പലർക്കും വഴങ്ങിയതോടെ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ എതിർപ്പു പ്രകടിപ്പിച്ചു. മൂന്നു മണിക്കൂർ ചർച്ചയ്ക്കുള്ള മറുപടിയാണിത്. മറുപടി പറഞ്ഞതിനുശേഷം അംഗങ്ങൾക്കു വഴങ്ങുന്നതാണു നല്ലതെന്ന് സ്പീക്കർ അഭിപ്രായപ്പെട്ടു. വി.ഡി. സതീശന്റെ ചോദ്യത്തിനു വഴങ്ങിയപ്പോഴായിരുന്നു സ്പീക്കറുടെ അഭിപ്രായ പ്രകടനം വന്നത്. ഇതു തന്റെ അവകാശത്തിേന്മേലുള്ള കടന്നുകയറ്റമാണെന്ന് സതീശൻ പറഞ്ഞു. അങ്ങനെയൊന്നും ഉദ്ദേശിച്ചില്ലെന്നു സ്പീക്കറും നിലപാടു വ്യക്തമാക്കി. എന്നാൽ സ്പീക്കറുടെ അഭിപ്രായത്തോട് മുഖ്യമന്ത്രി പിണറായി വിജയൻ യോജിച്ചു. ഫലപ്രദമായ ഒരു ചർച്ച നടക്കുമ്പോൾ എന്തിന് ഇടപെടുന്നു എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്പീക്കറോടു ചോദിച്ചു.
ഏതായാലും ധനമന്ത്രി പിന്നീട് ആർക്കും വഴങ്ങിയില്ല. അധികം നീട്ടാതെ കാര്യങ്ങൾ പറഞ്ഞുവച്ച് മറുപടി പ്രസംഗം അവസാനിപ്പിച്ചു. പ്രതിപക്ഷത്തുനിന്നു പലരും ഉന്നയിച്ച പല കാര്യങ്ങൾക്കും മറുപടി കിട്ടിയതുമില്ല.
കാരുണ്യ ലോട്ടറി നിർത്താനുള്ള തീരുമാനത്തിൽനിന്നു പിന്മാറണമെന്ന് അവസാനമായി റോഷി അഗസ്റ്റിൻ ധനമന്ത്രിയോട് ഒരു അഭ്യർഥനകൂടി നടത്തി. കെ.എം. മാണിയുടെ നിയമസഭയിലെ അവസാനത്തെ പ്രസംഗം ഇതേക്കുറിച്ചായിരുന്നു. സ്വന്തം കുഞ്ഞിനെ കൊന്ന് അമ്മയുടെ മുന്നിലിട്ടാൽ ആ അമ്മയുടെ മാനസികാവസ്ഥയിലാണു താൻ എന്നായിരുന്നു അന്നു കെ.എം. മാണി സഭയിൽ പറഞ്ഞത്. ഏതായാലും റോഷിയുടെ അപേക്ഷയ്ക്കും ധനമന്ത്രിയുടെ മനസിളക്കാനായില്ല. ഇക്കാര്യത്തേക്കുറിച്ച് ധനമന്ത്രി പരാമർശം പോലും നടത്തിയില്ല.
ആർഎസ്എസിനും സംഘപരിവാറിനുമെതിരേ അതിരൂക്ഷ വിമർശനവുമായി കത്തിക്കയറിയ ലീഗ് അംഗം എൻ. ഷംസുദീന് അപ്രതീക്ഷിതമായൊരു തട്ടു കിട്ടി. സഭയിലെ എൻഡിഎ അംഗം പി.സി. ജോർജിന്റെ സമയം കൂടി വാങ്ങിയല്ലേ പ്രസംഗിക്കുന്നതെന്ന് എ. പ്രദീപ്കുമാർ ചോദിച്ചു. ഇരുകൂട്ടരും തമ്മിലുള്ള ധാരണയാണ് പ്രദീപ്കുമാർ കണ്ടത്. എന്നാൽ എൻഡിഎയുടെ സമയം വാങ്ങിയെടുത്ത് അവരെ വിമർശിച്ചതു ലീഗ് അംഗത്തിന്റെ മിടുക്കായി എം. വിൻസന്റ് വ്യാഖ്യാനിച്ചു.
സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിനു ഫീസ് നിർണയിക്കാത്തതു മൂലം വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമുണ്ടായ ബുദ്ധിമുട്ടിനേക്കുറിച്ച് വി.എസ്. ശിവകുമാർ അടിയന്തര പ്രമേയത്തിനു നോട്ടീസ് നൽകി. പ്രവേശനം ഒരു കുഴപ്പവുമില്ലാതെ ഇത്തവണയും നടക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്ക് ഉറപ്പാണ്. എന്നാൽ രണ്ടു വർഷം മുമ്പു കോടതി വിധിയുണ്ടായിട്ടും ഫീസ് നിർണയ സമിതിയും മേൽനോട്ട സമിതിയും രൂപീകരിക്കാതെ അവസാന നിമിഷം വരെ നീട്ടിക്കൊണ്ടു പോയത് സ്വകാര്യ സ്വാശ്രയ കോളജുകളെ സഹായിക്കാനാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ഇനി നിശ്ചയിക്കാൻ പോകുന്ന ഫീസിനു പഠിച്ചു കൊള്ളാമെന്നു ബോണ്ട് എഴുതി വാങ്ങി പ്രവേശനം നടത്തുന്നതു വഴി വിദ്യാർഥികളെയും രക്ഷിതാക്കളെയും സർക്കാർ ആശങ്കയിൽ നിർത്തുകയാണെന്നു പ്രതിപക്ഷം ആരോപിച്ചു. സഭ നിർത്തിവച്ചുള്ള ചർച്ചയ്ക്ക് അനുമതി നിഷേധിച്ചതിനെത്തുടർന്ന് പ്രതിപക്ഷം വാക്കൗട്ട് നടത്തി.
സെന്റ് തോമസ് ദിനം പ്രമാണിച്ച് സഭ ഇന്നു ചേരുന്നതല്ല. വെള്ളിയാഴ്ച സഭ ചേരേണ്ടെന്നു തീരുമാനിച്ച സാഹചര്യത്തിൽ നാളെ ഒരു ദിവസം കൂടിയേ സമ്മേളനം ഉണ്ടാകൂ.
സാബു ജോണ്
അടിയന്തരാവസ്ഥയിലെ ലോക്കപ്പ് മർദനവും സമകാലീന ലോക്കപ്പ് പീഡനവും
10:31 PM Jul 02, 2019 | Deepika.com