കേരളത്തിലും സിപിഎമ്മിനെ കാത്തിരിക്കുന്നതു ബംഗാളിലെ ദുരന്തമോ? പിണറായി വിജയന്റെ ധാർഷ്ട്യം നിറഞ്ഞ നേതൃത്വത്തിൽ ഭരണം നടക്കുന്ന കേരളത്തിലെ ലോക്സഭാ തെരഞ്ഞെടുപ്പു നൽകിയ ജനവിധി കേവലം ഒരു സൂചനയല്ല പാർട്ടിയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന അപചയത്തിന്റെ ശരി പ്രതിഫലനമാണെന്നു പിൽക്കാല സംഭവങ്ങൾ വ്യക്തമാക്കുകയാണ്. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പോടെ സിപിഎമ്മിന്റെ ബംഗാളിലെ ജനപിന്തുണ ആറുശതമാനത്തിലെത്തി. അതിലും ദയനീയമാകുമോ എന്ന് ആശങ്കപ്പെടേണ്ട നിലയിലാണു കേരളത്തിലെ അപചയങ്ങൾ.
പാർട്ടിയുടെ അധീശത്വം കൈവശമുള്ള കണ്ണൂർ ലോബിയിൽ പിണറായി സർവശക്തനാവുകയാണ്. അടുത്ത പദവിക്കാരനായ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനു തലയിൽ മുണ്ടിടാതെ ജനങ്ങൾക്കു മുന്നിൽ നിൽക്കാനാവാത്ത നില. കമ്യൂണിസ്റ്റുകാരുടെ മനുഷ്യത്വരഹിതമായ നിഗ്രഹ രീതികളും ലാളിത്യം നിറഞ്ഞ ജീവിതശൈലിയും സ്വന്തമാക്കി കണ്ണൂരിൽ എങ്കിലും ഒരു ബിംബമായി മാറുന്നു എന്നു കരുതുന്ന പി. ജയരാജനെയും പിണറായി നിഗ്രഹിക്കുന്നു. ഇ.പി. ജയരാജൻ മന്ത്രിസഭയിൽ രണ്ടാമനാണെങ്കിലും ചിറ്റപ്പൻ വിവാദത്തിലൂടെ അദ്ദേഹത്തിന്റെ മന്ത്രിസ്ഥാനം പിണറായിയുടെ ഒൗദാര്യമാക്കപ്പെട്ടു. തന്റെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന എം.വി. ജയരാജനെ കണ്ണൂരിലെ പാർട്ടിയുടെ അമരത്ത് പിണറായി എത്തിക്കുകയും ചെയ്തു.
ഇതുകൊണ്ടൊന്നും കാര്യങ്ങൾ പിടിയിലാകുന്നില്ല. ഓരോരുത്തർ ഒതുങ്ങുന്നതനുസരിച്ച് പാർട്ടിയോടുള്ള ജനങ്ങളുടെ പ്രിയവും അസ്തമിക്കുകയാണ്. എം.വി. രാഘവനെപ്പോലെ ഒരു നേതാവിനെ ഒന്നുമല്ലാതാക്കിയതുപോലെ അനായാസകരമാവില്ല ഇനിയുള്ള നാളുകൾ എന്നു കൃത്യമായ സൂചനകളുണ്ട്. ടി.പി. വധക്കേസിലടക്കമുള്ള എന്തുമാത്രം രഹസ്യങ്ങളുടെ നിധികുംഭമാകണം പി. ജയരാജൻ. എല്ലാം നഷ്ടപ്പെടുന്നു എന്നു കരുതേണ്ടിവന്നാൽ സ്വയം പൊട്ടിത്തെറിക്കാൻ അദ്ദേഹം തീരുമാനിച്ചാലോ?
ദുരന്തത്തിലേക്കോ?
സമകാലിക സംഭവങ്ങളെ വിശകലനം ചെയ്തുകൊണ്ട് പ്രസിദ്ധ ഇടതുപക്ഷ സൈദ്ധാന്തികനായിരുന്ന അശോക് മിത്ര പാർട്ടിക്കു സംഭവിക്കുന്ന അപചയത്തെക്കുറിച്ച് പറഞ്ഞതും വളരെ പ്രസക്തമാണ്: 1977നു ശേഷം കടന്നുവന്നവരുടെ കൈകളിലാണ് ഇപ്പോൾ പാർട്ടി. പാർട്ടിയുടെ ചരിത്രമോ പാർട്ടിക്കുവേണ്ടി നടത്തേണ്ട ത്യാഗങ്ങളെക്കുറിച്ചോ അറിയാത്തവരാണവർ. വിപ്ലവത്തോടും സോഷ്യലിസത്തോടും പ്രത്യയശാസ്ത്രപരമായ പ്രതിബദ്ധത ഇല്ലാത്തവർ. അവരുടെ മന്ത്രം വികസനമാണ്. അതിനു തുടക്കമായി അവർ സ്വന്തം വികസനം തേടുന്നു. അതിനായി മുഖസ്തുതികൾ പാടുന്നു. കൊട്ടാരം വിദൂഷകരാകുന്നു. ജനങ്ങളിൽ നിന്ന് അകലുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പു ഫലം വിശകലനം ചെയ്ത ബംഗാളിലെയും കേരളത്തിലെയും പാർട്ടി, ജനങ്ങൾ പാർട്ടിയിൽ നിന്ന് അകലുന്നു എന്നു സമ്മതിച്ചിട്ടുണ്ട്. പാർട്ടിനേതാക്കളുടെ മക്കളുടെയും ബന്ധുക്കളുടെയും ആഡംബര ജീവിതങ്ങൾ, അവരുടെ പ്രതിനിധിയായി ഉയർന്നുനിൽക്കുന്ന ബിനോയി കോടിയേരിയെപ്പോലുള്ളവർ, പാർട്ടിയിലെ വിഭാഗീയതയുടെ ഫലമായി ജീവൻ ഒടുക്കേണ്ടിവരുന്ന സാജൻ പാറയിൽമാർ, കസ്റ്റഡിയിൽവച്ച് കൊല്ലപ്പെടുന്ന രാജ്കുമാർമാർ, കസ്റ്റഡി മരണം ഉൾപ്പെടെ എത്ര ഭീകര കൊലപാതകവും നടത്തുന്നവർക്കും സംരക്ഷണം കൊടുക്കുന്ന നേതാക്കൾ, അവർക്കിടയിൽ ഒതുക്കപ്പെടുന്ന പി. ജയരാജന്മാർ- എല്ലാവരും ഉണ്ടാക്കുന്നത് ശരിക്കും അസ്തിത്വ പ്രതിസന്ധിയാണ്.
എം.വി. രാഘവനെയും ഗൗരിയമ്മയെയും പോലുള്ളവരെ പുറത്താക്കിയിട്ടും കുലുങ്ങാതെ മുന്നോട്ടുപോയ പാർട്ടി പി.ജെ. സൈന്യത്തെ തൊടാൻ ഭയപ്പെടുന്നു. അച്ചടക്കവും അധികാരവും ഉപയോഗിച്ച് അടിച്ചമർത്താനായാലും ഉള്ളിൽ കുമിഞ്ഞുകൂടുന്ന ചലം പൊട്ടിപ്പുറത്താകുക തന്നെ ചെയ്യും.
തെറ്റു സമ്മതിച്ചു തിരുത്തലിനു ശ്രമിക്കാതെ വീണിടത്തു കിടന്നുരുണ്ടു കൂടുതൽ ചെളിപുരണ്ടതാവുകയാണു പാർട്ടി. ആന്തൂരിൽ മുനിസിപ്പൽ ചെയർപേഴ്സൺ ശ്യാമളയെ ന്യായീകരിക്കുന്നു. മകന്റെ പേരിൽ കല്ലേറു പിടിക്കുന്ന കോടിയേരിയെയും ന്യായീകരിക്കുന്നു. കോടിയേരിയെ ആക്രമിക്കുന്നതിനു സമ്മതിക്കില്ലെന്ന് ആദ്യം പറഞ്ഞത് എം.വി. ഗോവിന്ദൻ. ഗോവിന്ദന്റെ ഭാര്യ ശ്യാമള കുറ്റക്കാരിയെന്നു പാർട്ടി ജില്ലാക്കമ്മിറ്റിയുടെ തീരുമാനം തള്ളിപ്പറഞ്ഞതു കോടിയേരി.
ഇതോ വികസനമന്ത്രം!
ഇടതുമുന്നണി വരും, എല്ലാം ശരിയാകും എന്ന വികസന മുദ്രാവാക്യവുമായി വന്ന ഇടതു സർക്കാരിന് എത്ര മായ്ചാലും മായ്ക്കാനാവാത്ത കളങ്കമായി മാറിയിട്ടുണ്ട് ആന്തൂരിൽ ആത്മഹത്യ ചെയ്ത വ്യവസായ സംരംഭകൻ സാജൻ പാറയിൽ. അറിയപ്പെടുന്ന ഇടതുപക്ഷക്കാരനാണ് അദ്ദേഹം. നൈജീരിയയിൽ നിന്നു ജീവിതസന്പാദ്യവുമായി സ്വന്തം നാട്ടിൽ ബിസിനസ് തുടങ്ങാനെത്തിയ സാജൻ താൻ മുടക്കിയ കോടികൾ പാഴാക്കപ്പെടുന്നു എന്ന തിരിച്ചറിവിലാണ് ആത്മഹത്യ ചെയ്തത്. കണ്ണൂരിലെ പാർട്ടി ജില്ലാ സെക്രട്ടറി പി.ജയരാജൻ പറഞ്ഞിട്ടും കേന്ദ്രകമ്മിറ്റി അംഗത്തിന്റെ ഭാര്യയായ ആന്തൂർ നഗരസഭാ ചെയർപേഴ്സണ് ശ്യാമള തീർത്തുപറഞ്ഞു കണ്വൻഷൻ സെന്ററിന് അനുമതി കിട്ടില്ല എന്ന്. പച്ചമരത്തോട് ഇതാണു രീതിയെങ്കിൽ ഉണക്കമരത്തിന്റെ സ്ഥിതി എന്താവും? വികസനത്തിൽ പങ്കാളിയാകാൻ വരുന്ന സഖാവിന് അനുഭവം ഇതാണെങ്കിൽ സാധാരണക്കാരന് എന്താവും അനുഭവം?
സാജൻ ആത്മഹത്യ ചെയ്തതോടെ കളി പാളിയെന്ന് ഉറപ്പായി. ചെയർപേഴ്സന്റെ കൈയിൽ നിന്നു വീഴ്ച ഉണ്ടായി എന്നു പ്രാരംഭ അന്വേഷണത്തിനുശേഷം പാർട്ടിയുടെ ജില്ലാ നേതൃത്വം തുറന്നുപറഞ്ഞു. ചെയർപേഴ്സണ് രാജിസന്നദ്ധത അറിയിക്കുകയും ചെയ്തു. എം.വി. ഗോവിന്ദനെപ്പോലുള്ള ഒരു മുതിർന്ന നേതാവ് കൂടിയാണ് ആ രാജി ഉണ്ടായാൽ അതിലൂടെ കളങ്കിതനാവുന്നത്. അതുകൊണ്ടും കണ്ണൂരിലെ ആഭ്യന്തര ചേരിതർക്കം മൂലവും ആത്മഹത്യയുടെ ഉത്തരവാദിത്വം നഗരസഭാ സെക്രട്ടറിയുടെ ചുമലിൽ ചാർത്തി മുഖം രക്ഷിക്കാൻ പാർട്ടി തീരുമാനിച്ചു.
പുതിയ സെക്രട്ടറി പരിശോധിച്ചപ്പോൾ അനുവാദം കൊടുക്കാനാവാത്ത തകരാറുകൾ ഒന്നും കണ്വൻഷൻ സെന്ററിന് ഉള്ളതായി കണ്ടുപിടിച്ചിട്ടില്ല എന്നാണു വാർത്ത. അതായത് ഇനി പെട്ടെന്നു നടപടികൾ നീങ്ങിയേക്കും. സാജന്റെ ഭാര്യ ബീനയെക്കൊണ്ടു പരാതി ഒന്നുമില്ലെന്ന് എഴുതിക്കൊടുപ്പിക്കാനും പാർട്ടിക്കായേക്കും. പക്ഷേ ജനങ്ങൾക്കറിയാം എന്താണ് സംഭവിച്ചതെന്നും സംഭവിക്കുന്നതെന്നും. സിപിഎം ഭരിക്കുന്ന ഒരു നഗരസഭയിൽ സെക്രട്ടറി ഭരിക്കുംപോലും! അതും ഇടതു സർക്കാർ ഭരിക്കുമ്പോൾ.
ചെയർപേഴ്സന്റെ വീഴ്ച പാർട്ടിതന്നെ ഒരിക്കൽ സമ്മതിച്ചതാണ്. ഈ കണ്വൻഷൻ സെന്ററിന് അനുമതി കൊടുക്കാത്ത പ്രശ്നത്തിൽ ഇടപെടണമെന്നു സിപിഎമ്മിലെ ജയിംസ് മാത്യു എംഎൽഎ തദ്ദേശഭരണ മന്ത്രിയോട് ആവശ്യപ്പെട്ടതാണ്. എന്നാൽ, ജയരാജനോടുള്ള വാശിക്കു ഗോവിന്ദൻ ഇടപെട്ട് നടപടി എടുപ്പിച്ചില്ലത്രെ. ഗോവിന്ദൻ അക്കാര്യം നിഷേധിച്ചെങ്കിലും ജയിംസ് പരാതി തന്നിരുന്നു എന്നു മന്ത്രി സമ്മതിച്ചു. എല്ലാം കൂട്ടിവായിക്കുമ്പോൾ ജനത്തിന് അടിയൊഴുക്കുകൾ മനസിലാകുന്നുണ്ട്.
പിജെ ആർമി
കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തിന്റെ പ്രതിസ്ഥാനത്തു പലരും നിർത്തുന്ന പി. ജയരാജൻ ഇപ്പോൾ ത്രിശങ്കുവിലാണ്. ഒരിക്കൽ കണ്ണൂരിലെ പാർട്ടിക്കാര്യങ്ങളിൽ അവസാന വാക്കായിരുന്ന പി. ജയരാജൻ പാർട്ടി പ്രവർത്തനത്തിൽ സോഷ്യൽ മീഡിയയെ ശരിക്കും ഉപയോഗിക്കുന്നു. അദ്ദേഹത്തിനു സ്തുതിപാടാൻ പി.ജെ ആർമി തന്നെ ഉണ്ട്. ഇതെല്ലാം പിണറായി അടക്കമുള്ള കണ്ണൂർ സഖാക്കളെ വല്ലാതെ ബേജാറാക്കുന്നുണ്ട്.
പി. ജയരാജനെ വളരെ തന്ത്രപൂർവം പാർട്ടി ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നു മാറ്റി. അദ്ദേഹത്തിനു പുതിയ പദവി കൊടുത്തിട്ടില്ല. ഉടൻ കിട്ടാനും ഇടയില്ല. ലോക്സഭയിലേക്കു മത്സരിക്കാൻ ആവശ്യപ്പെട്ടാണ് ഈ മാറ്റം നടത്തിയത്. അദ്ദേഹത്തോടൊപ്പം മത്സരിച്ച വേറെ ജില്ലാ സെക്രട്ടറിമാർ പദവിയിൽ തുടരുന്പോഴാണിത്. അദ്ദേഹം എങ്ങനെ പ്രതികരിക്കും എന്നത് കാത്തിരുന്നു കാണേണ്ടതാണ്.
കസ്റ്റഡി മരണങ്ങൾ
എല്ലാ ഭരണകാലത്തും സംഭവിക്കാമെങ്കിലും ഒരു ഭരണത്തിനും ഭൂഷണമല്ലാത്തവയാണു കസ്റ്റഡി മരണങ്ങൾ. പിണറായി ഭരണത്തിൽ പോലീസ് സ്റ്റേഷനുകളിലെ കസ്റ്റഡിയിൽ മരിച്ചവരുടെ എണ്ണം 33 ആയി എന്നാണ് പ്രതിപക്ഷ കണക്ക്. ഭാരതത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ ഓർമദിനമായ ജൂണ് 25 ന് നിയമസഭയിൽ കോണ്ഗ്രസിന് കസ്റ്റഡി മരണത്തെക്കുറിച്ച് അടിയന്തര പ്രമേയത്തിനു നോട്ടീസ് കൊടുക്കേണ്ടി വന്നതും പിണറായിക്കു പോലീസിനുവേണ്ടി പറയേണ്ടി വന്നതും വിധിയുടെ വിളയാട്ടം കൂടിയാണ്. പീരുമേട്ടിലെ പോലീസ് സ്റ്റേഷനിൽ മരിച്ച രാജ് കുമാറിന്റെ കുടുംബത്തോട് പരാതി ഇല്ല എന്ന് എഴുതിവാങ്ങാൻ നടക്കുകയാണു സിപിഎം സഖാക്കൾ. ഇങ്ങനെ പോലീസിനെ ന്യായീകരിക്കാൻ ആവുന്നതിലൂടെ കസ്റ്റഡി മരണങ്ങൾ പെരുകാനാണ് ഇടയാക്കുക.
ബിനോയ് കോടിയേരി
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അവസ്ഥ പരമ ദയനീയമാണ്. അദ്ദേഹത്തിന്റെ മകൻ ചെന്നു പെട്ടിരിക്കുന്ന കുരുക്ക് മകനു മാത്രമല്ല സിപിഎമ്മിനും വല്ലാത്ത കുരുക്കാവുകയാണ്. പാർട്ടിപ്രമാണിമാരുടെ മക്കൾസ്നേഹത്തെക്കുറിച്ച് ആദ്യമൊന്നുമല്ല കഥകൾ വരുന്നത്. നായനാരുടെ മകൻ കൃഷ്ണകുമാറിനെക്കുറിച്ചും വി.എസിന്റെ മകൻ അരുണ്കുമാറിനെക്കുറിച്ചും പിണറായിയുടെ മകൻ ഇംഗ്ലണ്ടിൽ പഠിക്കാൻ പോയതിനെക്കുറിച്ചും ഒക്കെ കഥകൾ ഉണ്ടായിരുന്നു. അത്തരത്തിലുള്ള ഒന്നല്ലല്ലോ ഇപ്പോൾ ഉണ്ടായിരിക്കുന്നത്. സിപിഎമ്മല്ലായിരുന്നെങ്കിൽ ഇപ്പോൾ തന്നെ കോടിയേരിക്കു പദവികൾ രാജിവയ്ക്കേണ്ടി വരുമായിരുന്നു. അത് ഒഴിവാക്കാൻ ഇനിയും പാർട്ടിക്കു വല്ലാതെ കഷ്ടപ്പെടേണ്ടി വരും.
ബിനോയി അറസ്റ്റ് ചെയ്യപ്പെട്ടാൽ കേരളത്തിലെ സിപിഎം വല്ലാതെ വിയർക്കും.
പാർട്ടിക്കു വേണ്ടി നടന്നിട്ടു കുടുംബം നോക്കാതെ വന്നതിന്റെ കുറ്റബോധം അച്ഛന്മാരായ പല വൻ നേതാക്കളെയും വല്ലാതെ വേദനിപ്പിച്ചിട്ടുണ്ട്. എന്നാൽ, ബുദ്ധിമുട്ടറിയാതെ, ത്യാഗങ്ങളില്ലാതെ, സുഖലോലുപതയിലേക്ക് വരുന്ന പുതിയ തലമുറയ്ക്കു സ്വന്തം താത്പര്യങ്ങളല്ലാതെ വിശുദ്ധമായി ഒന്നുമില്ലാത്തതുപോലാണ് ജീവിതം. സ്വന്തം ഭാര്യയോടും മക്കളോടും പോലും വിശ്വസ്ഥതയില്ലാത്തവർക്ക് ആരോടു വിശ്വസ്ഥതയും സ്നേഹവും ഉണ്ടെന്നാണ് കരുതേണ്ടത്. അവർക്ക് വേണ്ടത് കയറിപ്പോകാനുള്ള ചവിട്ടുപടികൾ മാത്രം
സാറായുടെ കഥ
ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹുവിന്റെ ഭാര്യ സാറയ്ക്ക് ഇസ്രയേലിലെ പരമോന്നത കോടതി 55,000 ഷെക്കൽ (10.6 ലക്ഷം രൂപ ) പിഴ ഇട്ടു. പ്രധാനമന്ത്രിയുടെ ഭാര്യ എന്ന നിലയിൽ പൊതു ഫണ്ട് ദുരുപയോഗിച്ചു എന്നതാണു കുറ്റം. അടുക്കളയിൽ പാചകക്കാരുണ്ടായിട്ടും അവർ സ്ഥിരമായി പുറത്തുനിന്നു ഭക്ഷണം ഓർഡർ ചെയ്തു വരുത്തി എന്നതാണ് അതിനു കാരണമായ പ്രവൃത്തി.
സാറയുടെ പ്രവൃത്തിക്കു ശിക്ഷ കൊടുത്തെങ്കിലും കോടതി അവരെ അഴിമതിക്കുറ്റത്തിൽ നിന്ന് ഒഴിവാക്കി. ഇല്ലെങ്കിൽ ജയിലിൽ കിടക്കേണ്ടിവരുമായിരുന്നു സാറായ്ക്ക്. അതാണ് ഇസ്രയേൽ. ഇത് ഇന്ത്യയും.
അനന്തപുരി/ദ്വിജൻ
കുരുക്കുകളിലായ സിപിഎം
11:50 PM Jun 29, 2019 | Deepika.com