ഡൽഹിഡയറി / ജോർജ് കള്ളിവയലിൽ
തലയില്ലാതെ ആടുകയാണ് കോണ്‍ഗ്രസ്. ഒരു മാസത്തിലേറെയായി ഈ ദുർഗതി. പാർട്ടിക്ക് പ്രസിഡന്റ് ഇല്ല എന്നു മാത്രമല്ല ബദൽ സംവിധാനവുമില്ല. ബദലിനെക്കുറിച്ചു വ്യക്തമായ ആലോചനകൾ പോലുമില്ലെന്നുകൂടി അറിയുന്പോഴാണു പ്രശ്നത്തിന്റെ ആഴം മനസിലാകുക. ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്കു തൊട്ടുപിന്നാലെയുള്ള ഈ പ്രതിസന്ധി മുകൾത്തട്ടു മുതൽ താഴെ വരെ കോണ്‍ഗ്രസിനെ തളർത്തി. അതിലേറെ കടുത്ത ആശയക്കുഴപ്പത്തിലുമാണ്.
രാജ്യത്തെ ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടിയായ കോണ്‍ഗ്രസിന് തുടർച്ചയായ അഞ്ചാമത്തെ ആഴ്ചയിലും നായകനില്ല! കഴിഞ്ഞ മേയ് 25ന് ഡൽഹിയിൽ ചേർന്ന കോണ്‍ഗ്രസ് വർക്കിംഗ് കമ്മിറ്റി യോഗത്തിലാണു പദവി ഒഴിയുന്നതായി രാഹുൽ പ്രഖ്യാപിച്ചത്. കോണ്‍ഗ്രസിന്റെ ഏറ്റവും ഉന്നത സമിതിയാണിത്.
രാജി പാടില്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷനായി തുടരണമെന്നും എ.കെ. ആന്റണി അടക്കമുള്ള പ്രവർത്തക സമിതിയിലെ നേതാക്കൾ ഏകകണ്ഠമായി ആവശ്യപ്പെട്ടു. പക്ഷേ തീരുമാനം മാറ്റില്ലെന്ന വാശിയിലായിരുന്നു അദ്ദേഹം.
ദുഃഖഭാരം ഒറ്റയ്ക്കു ചുമലിൽ
ലോക്സഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ പരാജയത്തിനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കാനാണു രാജിയെന്ന് രാഹുൽ പറഞ്ഞു. തെരഞ്ഞെടുപ്പിലെ തിരിച്ചടിക്കു ജനങ്ങളോട് ഉത്തരം പറയണം. തെരഞ്ഞെടുപ്പിൽ തോറ്റതിന് ആർക്കും ഉത്തരവാദിത്വം ഇല്ലാത്ത സ്ഥിരം പതിവ് അനുവദിക്കാനാകില്ല. താൻ അത് ഏറ്റെടുക്കുകയാണ്.
മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് പോലുള്ള സംസ്ഥാനങ്ങളിലെ സ്ഥിതി പരിശോധിക്കുക. നിയമസഭാ തെരഞ്ഞെടുപ്പിൽ പോൾ ചെയ്ത വോട്ടിന്റെ 80 ശതമാനം വരെ കിട്ടിയ ബൂത്തുകളിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ കിട്ടിയത് വെറും 10 ശതമാനം മാത്രം. ബാക്കി 70 ശതമാനം വോട്ടുകൾ എവിടെ പോയെന്നു പറയണം. അതിന്റെ കാരണങ്ങൾ കണ്ടെത്തണം. ഉത്തരവാദിത്വം ഏറ്റെടുക്കണം. ആവശ്യമായ തിരുത്തലുകളും വരുത്തണം: രാഹുൽ ഓർമിപ്പിച്ചു.
തെരഞ്ഞെടുപ്പു പരാജയത്തെക്കുറിച്ചു പഠിക്കാൻ പതിവുപോലെ ഒരു സമിതിയെ നിയോഗിക്കണമെന്നാണു ചിലർ നിർദേശിച്ചത്. എത്ര സമിതികൾ ഇതിനു മുന്‍പ് അന്വേഷിച്ചു. എന്തു പരിഹാരം ഉണ്ടായി? സമിതിയെ നിയോഗിക്കണമെങ്കിൽ അതു ചെയ്യണം. ഇനി താനല്ല അതു ചെയ്യേണ്ടത്. നിങ്ങൾക്കു നിയമിക്കാം: രാഹുൽ നിലപാടു വ്യക്തമാക്കി.
പാർട്ടിയെ വളർത്താനല്ല, സ്വന്തം മക്കളെ ജയിപ്പിക്കാനാണു ചില നേതാക്കൾ പ്രവർത്തിച്ചതെന്നും രാഹുൽ കുറ്റപ്പെടുത്തിയതു നേരത്തെ വലിയ വാർത്തയായിരുന്നു. മക്കളെ ജയിപ്പിക്കാൻ പി. ചിദംബരം അടക്കമുള്ള നേതാക്കൾ കാണിച്ച താത്പര്യം പാർട്ടിയുടെ ജയത്തിനായി കാണിച്ചില്ലെന്നു പറയാതെ പറഞ്ഞുവയ്ക്കുകയായിരുന്നു രാഹുൽ.
ഉത്തരമില്ലാതെ നേതൃത്വം
ഒരു മാസത്തിനകം കോണ്‍ഗ്രസിൽ പകരം സംവിധാനം കണ്ടെത്തണമെന്നാണു രാഹുൽ മേയ് 25ന് നിർദേശിച്ചത്. മഹാരാഷ്ട്ര, ഹരിയാന, ജാർഖണ്ഡ്, ജമ്മു കാഷ്മീർ നിയമസഭാ തെരഞ്ഞെടുപ്പുകൾ അടുത്തതിനാൽ വേഗം തീരുമാനം ഉണ്ടാകണമെന്നതിലും തർക്കമില്ലായിരുന്നു. പാർട്ടിയുടെ 52 എംപിമാരെ മുന്നിലിരുത്തി കഴിഞ്ഞ ബുധനാഴ്ച രാഹുൽ ചോദിച്ച പലതിനും എംപിമാർക്ക് ഉത്തരമില്ലായിരുന്നു.
രാജിതീരുമാനം മാറ്റണമെന്നു മുൻ കേന്ദ്രമന്ത്രിമാരായ മനീഷ് തിവാരിയും ശശി തരൂരും രാഹുലിനോട് ആവശ്യപ്പെട്ടു. രാഹുൽ അല്ലാതെ തത്കാലം മറ്റൊരു നേതൃത്വം ആലോചിക്കാൻ കഴിയില്ലെന്നതായിരുന്നു പൊതുവായ മൂഡ്. വർക്കിംഗ് കമ്മിറ്റി യോഗത്തിലേതിന്റെ ആവർത്തനം. കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുൽ തുടരണമെന്ന് ഏകകണ്ഠമായി പ്രമേയം പാസാക്കാനിരുന്ന ലോക്സഭയിലെ എംപിമാർ അതിനു കഴിയില്ലെന്ന യാഥാർഥ്യം ഉൾക്കൊണ്ടു പിരിയുകയായിരുന്നു.
ഞാൻ പദവിയൊഴിഞ്ഞു. ഇപ്പോൾ കോണ്‍ഗ്രസ് പ്രസിഡന്റ് അല്ല. അധ്യക്ഷ സ്ഥാനം രാജിവയ്ക്കുന്നതായി വർക്കിംഗ് കമ്മിറ്റി യോഗത്തിൽ ഒരു മാസത്തിലേറെ മുന്‍പ് അറിയിച്ചതാണ്. ഒരു മാസത്തിനകം ബദൽ സംവിധാനം ഏർപ്പെടുത്തണമെന്നും പറഞ്ഞിരുന്നു: രാഹുലിന്റെ പ്രഖ്യാപനത്തിൽ ശങ്ക തെല്ലുമില്ലായിരുന്നു. നിങ്ങൾ എന്തിനാണ് ഇനിയും വെയ്റ്റു ചെയ്യുന്നത്? എത്രയും വേഗം ബദൽ കണ്ടുപിടിക്കണം: രാഹുൽ ഗാന്ധിയുടെ വാക്കുകൾക്കു പതിവില്ലാത്ത കനമായിരുന്നുവെന്നും എംപിമാർ സാക്ഷ്യപ്പെടുത്തി.
പ്രസിഡന്റ് സ്ഥാനത്തു താൻതന്നെ തുടരണമെന്നു വാശിപിടിക്കുന്നത് എന്തിനാണെന്ന രാഹുലിന്റെ ചോദ്യത്തിനു മുന്നിൽ എംപിമാർ പരുങ്ങി. രാജി അദ്ദേഹം പിൻവലിക്കുമെന്നു കരുതാനാകില്ലെന്നു മുതിർന്ന നേതാക്കളായ വീരപ്പ മൊയ്ലിയും കൊടിക്കുന്നിൽ സുരേഷും അടക്കമുള്ളവർ പറയുകയും ചെയ്തു. പദവി ഉപേക്ഷിച്ചാലും കോണ്‍ഗ്രസിനുവേണ്ടി സജീവമായി പോരാടുമെന്ന രാഹുലിന്റെ പ്രഖ്യാപനം മാത്രമായിരുന്നു കോണ്‍ഗ്രസ് നേതാക്കൾക്കും എംപിമാർക്കും ആശ്വാസം.
സമയപരിധി കഴിഞ്ഞു
തനിക്കു ബദൽ കണ്ടെത്താൻ രാഹുൽ ഗാന്ധി നിർദേശിച്ച ഒരു മാസത്തെ സമയപരിധി കഴിഞ്ഞു. പക്ഷേ കോണ്‍ഗ്രസ് നേതാക്കൾ ഇപ്പോഴും ഇരുട്ടിൽ തപ്പുകയാണ്. എ.കെ. ആന്റണി, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് എന്നിവരുടെ പേരുകൾ ചിലരൊക്കെ അവിടെയും ഇവിടെയുമായി ഉയർത്തി. ദളിത്, ഹിന്ദു നേതാക്കളിലൊരാൾ വരട്ടെയെന്നും അതല്ല രണ്ടോ, മൂന്നോ പേരുടെ സമിതി തത്കാലം പ്രസിഡന്റിന്റെ ചുമതല ഏൽക്കട്ടെയെന്നും നിർദേശങ്ങളുണ്ട്.
തീരുമാനം മാറ്റി രാഹുൽ തിരികെ ചുമതല ഏൽക്കുന്നതു വരെ സോണിയാ ഗാന്ധി പ്രസിഡന്റാകണം എന്നാണു നേതാക്കളും പ്രവർത്തകരും ഇപ്പോൾ ആഗ്രഹിക്കുന്നത്. പക്ഷേ ഇനിയൊരങ്കം പറ്റില്ലെന്നാണു സോണിയ അടുപ്പക്കാരോട് പറഞ്ഞത്. എങ്കിൽ പിന്നെ പ്രിയങ്ക ഗാന്ധി വദ്രയെ ഏൽപ്പിക്കാനും അണിയറയിൽ ചിലർ മുറവിളി കൂട്ടുന്നുണ്ട്. കുടുംബത്തിൽനിന്ന് ആരും പറ്റില്ലെന്നതാണു പക്ഷേ രാഹുലിന്റെ നിലപാട്.
കോണ്‍ഗ്രസ് പ്രസിഡന്റാകാൻ താനില്ലെന്ന് ആന്റണി പലതവണ ആവർത്തിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിൽ രാജസ്ഥാനിൽ വലിയ തോൽവി നേരിട്ടതിനാൽ ഗെലോട്ടിനെ പരിഗണിക്കരുതെന്നു ചില നേതാക്കൾ അടക്കം പറഞ്ഞു. ദക്ഷിണേന്ത്യയിൽ നിന്നുള്ള നേതാവ് ആകട്ടെയെന്നു പിന്നെ ചിലർ അടക്കം പറഞ്ഞു. കോണ്‍ഗ്രസിന്റെ അന്ത്യകൂദാശയ്ക്കു തുല്യമാകും അതെന്നായിരുന്നു മറുവാദം.
ഉത്തരേന്ത്യയിലും ഹിന്ദി ബെൽറ്റിലും സ്വാധീനം വീണ്ടെടുക്കാതെ കോണ്‍ഗ്രസിന് കേന്ദ്രത്തിൽ വീണ്ടും അധികാരത്തിലെത്താനാകില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യസഭയിലും ലാലു പ്രസാദ് യാദവ് പാട്നയിലും പറഞ്ഞതാണു ശരി. ഒന്നോ രണ്ടോ തെരഞ്ഞെടുപ്പുകളിലെ തോൽവിയിൽ എല്ലാം അവസാനിക്കുന്നില്ല. മുന്നിൽ നിന്നു പോരാടി അടുത്ത തെരഞ്ഞെടുപ്പിനായി പാർട്ടിയെ സജ്ജമാക്കുകയാണു പ്രധാനം. കാര്യമൊക്കെ അറിയാമെങ്കിലും അതിനു തക്ക നടപടികൾ ഇല്ല. അതാണു പലപ്പോഴും കോണ്‍ഗ്രസ്.
അറിയാവുന്ന പണി ഒരുമിച്ച്
കോണ്‍ഗ്രസുകാർക്ക് ആകെ അറിയാവുന്ന പണി തുടങ്ങിയിട്ടുണ്ട്. നേതാക്കൾ രാജിനാടകം തുടങ്ങി. മുതിർന്ന അഭിഭാഷകനും രാജ്യസഭാംഗവും ആയ വിവേക് തങ്കയാണ് ആദ്യ വെടിപൊട്ടിച്ചത്. എഐസിസിയുടെ ലീഗൽ ഹ്യൂമൻ റൈറ്റ്സ് ആൻഡ് ആർടിഐ വകുപ്പിന്റെ അധ്യക്ഷ പദവി വക്കീൽ രാജിവച്ചു.
രാഹുലിന്റെ രാജിതീരുമാനം മാറ്റിക്കാനാണത്രേ രാജി. സംഘടനയെ സമൂലം അഴിച്ചുപണിയാൻ രാഹുൽ ഗാന്ധിക്ക് അവസരം ഒരുക്കാൻ കൂടിയാണു രാജിയെന്നു വിശദീകരണമുണ്ട്. എഐസിസി, പിസിസികൾ, പോഷക സംഘടനകൾ എന്നിവയുടെ ഭാരവാഹികൾ എന്നിവരെല്ലാം രാജിക്കത്തിൽ ഒപ്പിടാൻ തുടങ്ങി. പാർട്ടി പദവികളിലുള്ളവരാണു കൂട്ട രാജിയിൽ തൂങ്ങുന്നത്.
രാജിനാടകം ഇന്നലെ ചൂടുപിടിച്ചു. പദവികൾ രാജിവച്ചതായി അറിയിക്കാൻ എഐസിസിയിൽ ചിലർ പ്രത്യേക ക്രമീകരണങ്ങളും ഏർപ്പെടുത്തിയതെന്നതാണു തമാശ. റെസിഗ്നേഷൻ എന്ന തലക്കെട്ടോടെയാണു വൃത്തിയായി ഇംഗ്ലീഷിൽ ടൈപ്പ് ചെയ്ത് കടലാസുകൾ വച്ചിരിക്കുന്നത്.
ക്രമനന്പർ, പേര്, പദവി, ഫോണ്‍ നന്പർ, ഒപ്പ് എന്നീ ക്രമത്തിലാണിത്. ഡൽഹി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ വർക്കിംഗ് പ്രസിഡന്റ് രാജേഷ് ലിലോത്തിയ ഒന്നാം നന്പറായി ഒപ്പുവച്ചു.
മുഖ്യമന്ത്രി, മന്ത്രി, എംപി, എംഎൽഎ തുടങ്ങിയ സ്ഥാനങ്ങളൊന്നും ഭാഗ്യത്തിന് ആരും രാജിവയ്ക്കുന്നില്ല. അത്ര മണ്ടന്മാരല്ല കോണ്‍ഗ്രസുകാർ എന്ന് ആർക്കാണ് അറിയാത്തത്. തെരഞ്ഞെടുപ്പു തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ ആരെങ്കിലും ഉണ്ടോയെന്നായിരുന്നു രാഹുലിന്റെ ചോദ്യം. രാജിവയ്ക്കാൻ തയാറാണെന്നു പറഞ്ഞ മധ്യപ്രദേശ് മുഖ്യമന്ത്രി കമൽ നാഥും രാജിവച്ചില്ല. അതിലൊതുങ്ങി വലിയ നേതാക്കളുടെ ഉത്തരവാദിത്വം.
തമ്മിലടിയിൽ നെടുന്തൂണിളകി
രാഹുൽ അല്ലാതെ മറ്റൊരു നേതാവിനെ തത്കാലം കോണ്‍ഗ്രസ് പ്രസിഡന്റായി ആലോചിക്കാനാകില്ലെന്നാണു കോണ്‍ഗ്രസ് നേതാക്കൾ ഒന്നടങ്കം പറയുന്നത്. പക്ഷേ ഗ്രൂപ്പുകളി നടത്തിയും സ്വന്തക്കാരെയും പിണിയാളുകളെയും താങ്ങിയും താലോലിച്ചും പാർട്ടിയെ തകർക്കുന്നതിൽ നിന്നു നേതാക്കൾ പിന്നോട്ടില്ല. തമ്മിലടിച്ചു പാർട്ടിയെ തകർക്കുന്നതിൽ കോണ്‍ഗ്രസുകാർക്കുള്ള മികവ് മറ്റൊരു പാർട്ടിക്കും അവകാശപ്പെടാനാകുമോയെന്നതു മാത്രമേ സംശയമുള്ളൂ.
തെരഞ്ഞെടുപ്പുകളിൽ തകർന്നടിഞ്ഞിട്ടും നേതാക്കൾ തമ്മിലടിക്കാത്ത ഏതെങ്കിലും സംസ്ഥാനം കോണ്‍ഗ്രസിന് ഉണ്ടോയെന്നതാണു ചോദ്യം. ഗ്രൂപ്പു തിരിഞ്ഞു വീതം വച്ചെടുത്തിട്ടും പിണറായി വിജയൻ സർക്കാരിന്റെ വല്ലാത്ത ഗുണം കൊണ്ടും രാഹുലിന്റെ സാന്നിധ്യം കൊണ്ടും കേരളത്തിലെ 20ൽ 19 സീറ്റിലും ഇത്തവണ ജയിച്ചതു ഭാഗ്യം. തൊട്ടടുത്ത കർണാടകയിൽ ഭരണമുണ്ടായിട്ടും കോണ്‍ഗ്രസും സഖ്യകക്ഷിയായ ജനതാദളും തോറ്റന്പി.
മധ്യപ്രദേശിൽ കമൽ നാഥും ജ്യോതിരാദിത്യ സിന്ധ്യയും ദിഗ്വിജയ് സിംഗും തമ്മിലുള്ള വടംവലി മൂത്തതാണ് ലോക്സഭയിലേക്കു ഇത്രവലിയ തോൽവിക്കു കാരണമായത്. രാജസ്ഥാനിൽ മുഖ്യമന്ത്രി ഗെലോട്ടും ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും തമ്മിലുള്ള പോര് എല്ലാ പരിധികളും വിട്ടപ്പോൾ ലോക്സഭാ തെരഞ്ഞെടുപ്പിൽ വട്ടപ്പൂജ്യമായതും ആർക്കും പാഠമായിട്ടില്ല.
ആന്ധ്ര പ്രദേശ്, തെലുങ്കാന, യുപി, ബിഹാർ, ഒഡീഷ തുടങ്ങി എത്രയോ സംസ്ഥാനങ്ങളിലാണ് കോണ്‍ഗ്രസുകാർ സ്വയം തകർച്ചയ്ക്കു കളമൊരുക്കിയത്. തീർത്തും ക്ഷയിച്ച തമിഴ്നാട്ടിൽ പോലും കോണ്‍ഗ്രസിന്റെ ഓരോ നേതാവും ഓരോ വ്യത്യസ്ത തുരുത്തിലാണ്. ഡിഎംകെയുടെ ചെലവിൽ എട്ട് എംപിമാരെ ലോക്സഭയിലെത്തിച്ചതു ലോട്ടറിയടിച്ചതിനു തുല്യമായി.
അടിമുടി ചികിത്സ വേണം
നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന മഹാരാഷ്ട്ര, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ ഗ്രൂപ്പുപോര് തീർക്കാൻ ഇനി സോണിയയും രാഹുലും ഏറെ വിയർപ്പൊഴുക്കേണ്ടിവരും. ഗ്രൂപ്പുകളികളേക്കാളേറെ ജനങ്ങളുമായി അകന്നതാകും കോണ്‍ഗ്രസിനും സിപിഎമ്മിനും ഒരുപോലെ വിനയാകുന്നത്. നേതാക്കന്മാരുടെ സ്തുതിപാഠകരും പെട്ടിയെടുപ്പുകാരും പമ്മിയിരുന്ന് പദവികൾ കൈക്കലാക്കുന്ന പതിവ് അവസാനിപ്പിക്കേണ്ടതുണ്ട്.
ദേശീയ തലത്തിലെ നേതൃത്വം കോണ്‍ഗ്രസിന് നിർണായകമാണ്. സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമുള്ള സ്വീകാര്യത മറ്റൊരു നേതാവിനും നിലവിൽ അവകാശപ്പെടാനില്ല. പക്ഷേ സംഘടന ശക്തമാകണം. കഴിവുള്ള, ജനകീയരായ നേതാക്കളെ കണ്ടെത്തി വാർത്തെടുക്കാനും കഴിയേണ്ടതുണ്ട്. ബിജെപിയെ നേരിടാൻ കോണ്‍ഗ്രസിനേക്കാൾ മെച്ചപ്പെട്ട മറ്റൊരു ബദലും തത്കാലമില്ല.
കോണ്‍ഗ്രസിന്റെ പുനർജന്മത്തിനും ബിജെപിയെ നേരിടാനുള്ള കരുത്താർജിക്കാനും ഇപ്പോഴുള്ള നയസമീപനങ്ങളിലും പരിപാടികളിലും നേതൃത്വങ്ങളിലും നേതാക്കളുടെ ശൈലികളിലും മാറ്റം അനിവാര്യമാണ്. ജനകീയ പ്രശ്നങ്ങൾ ഏറ്റെടുത്തു താഴെത്തട്ടു മുതൽ പാർട്ടിയെ സജ്ജമാക്കാതെ ഇനി ഉയിർത്തെഴുന്നേൽപ്പ് എളുപ്പമാകില്ല. തലപ്പത്തു മാത്രമല്ല രോഗചികിത്സയും മരുന്നും വേണ്ടത്.
തലവനെ തേടി കോണ്‍ഗ്രസ്
12:04 AM Jun 29, 2019 | Deepika.com