പ്രതിപക്ഷത്തിന് അടിയന്തരപ്രമേയം കിട്ടിയേ തീരൂ. സബ്മിഷൻ ആയി തരാമെന്ന് സ്പീക്കർ. മൂന്നു വർഷം മുമ്പു നടന്ന കാര്യത്തിൽ അടിയന്തരപ്രാധാന്യമില്ലെന്നാണ് സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ പക്ഷം.
വിഷയം മലയാളം സർവകലാശാലയ്ക്കായി ഭൂമി വാങ്ങുന്നതാണ്. ക്രമക്കേട് നടന്നു എന്നു ദിവസങ്ങളായി പ്രതിപക്ഷം പറഞ്ഞുവരുന്നു. പക്ഷേ ആരോപണമായി ഉന്നയിച്ചില്ല. ഇന്നലെ അടിയന്തര പ്രമേയമായി വിഷയം എടുപ്പിക്കാൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വാദിച്ചു നോക്കി. ഇടപാടിനു പഴക്കമുണ്ടെങ്കിലും ഈ ദിവസങ്ങളിലാണത്രെ പണം കൈമാറാൻ പോകുന്നത്. അവിടെയാണ് പ്രതിപക്ഷം കണ്ട അടിയന്തര പ്രാധാന്യം. ഇത്രയൊക്കെ വാദിച്ചിട്ടും സ്പീക്കർ വഴങ്ങിയില്ല. ഒടുവിൽ പ്രതിപക്ഷം പ്രതിഷേധിച്ച് നടുത്തളത്തിലിറങ്ങി. സ്പീക്കർ അടുത്ത നടപടികളിലേക്കു നീങ്ങി.
ഈ സമയം പ്രതിപക്ഷ നേതാവിന്റെ സീറ്റിനു ചുറ്റുമായി പ്രതിപക്ഷത്തെ മുൻനിരക്കാർ കൂടിയാലോചനകളിലായിരുന്നു. ഒടുവിൽ പ്രതിപക്ഷ നേതാവ് പ്രതിഷേധമറിയിച്ച് ഇറങ്ങിപ്പോയി.
ഇതുകൊണ്ട് പ്രതിപക്ഷം അടങ്ങിയില്ല. ധനാഭ്യർഥനാചർച്ചയിൽ അവർ വിഷയം ഉന്നയിച്ചു. സി. മമ്മൂട്ടി ആയിരുന്നു എഴുതി നൽകി ആരോപണം ഉന്നയിച്ചത്.
രണ്ടായിരം മുതൽ ഒമ്പതിനായിരം രൂപ വരെ വിലയ്ക്കു വാങ്ങിയ ഭൂമി ചിലർ ചേർന്ന് സെന്റിന് 1.60 ലക്ഷം രൂപയ്ക്ക് സർവകലാശാലയ്ക്കു നൽകുന്നു എന്നതാണ് ആരോപണത്തിന്റെ കാതൽ. ഇതിൽ കോടികളുടെ അഴിമതി ഉണ്ടെന്നു മമ്മൂട്ടി ആരോപിച്ചു. കഴിഞ്ഞ തവണ ഇടതുപക്ഷ സ്ഥാനാർഥി ആയ ആൾ ഇടപാടിലുണ്ടത്രെ. അത് ഒരു എംഎൽഎയുടെ ബന്ധു കൂടിയാണത്രെ. നിയമസഭാ സമിതി അന്വേഷിക്കണമെന്നും അതുവരെ പണം കൈമാറരുതെന്നുമാണ് മമ്മൂട്ടിയുടെ ആവശ്യം.
മമ്മൂട്ടി പ്രസംഗിച്ചു കഴിഞ്ഞപ്പോൾ മുദ്രാവാക്യം വിളിച്ചാണ് പ്രതിപക്ഷം പിന്തുണച്ചത്. എഴുതിക്കൊടുത്ത് ആരോപണം ഉന്നയിച്ചതാണെങ്കിലും ആരുടെയും പേര് മമ്മൂട്ടി പറഞ്ഞില്ല. കോടികളുടെ അഴിമതി നടന്നു എന്നു മാത്രം പറഞ്ഞു. പാർലമെന്ററികാര്യമന്ത്രി എ.കെ. ബാലൻ എതിർപ്പുമായി രംഗത്തെത്തി. വിദ്യാഭ്യാസ വകുപ്പിന്മേലുള്ള ധനാഭ്യർഥന ആയിരുന്നില്ല സഭയിൽ ചർച്ച ചെയ്തത്. അതുപോലെ തന്നെ ആരുടെയും പേരു പറയാതെയാണ് ആരോപണം ഉന്നയിച്ചത്. ഇതു ചട്ടവിരുദ്ധമാണെന്നായിരുന്നു ബാലന്റെ വാദം. ചട്ടപ്രകാരം എഴുതി നൽകിയാണ് ആരോപണം ഉന്നയിച്ചതെന്നു പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. എന്തു പറയണം എന്നു മന്ത്രി ബാലൻ പ്രതിപക്ഷത്തെ പഠിപ്പിക്കേണ്ട എന്നും രമേശ് പറഞ്ഞു. ചട്ടം ചൂണ്ടിക്കാട്ടി പ്രതിപക്ഷത്തുനിന്നും ഭരണപക്ഷത്തു നിന്നും പലരും എഴുന്നേറ്റു. വകുപ്പിനേക്കുറിച്ച് ഒന്നും പറയാതെ മറ്റൊരു വകുപ്പുമായി ബന്ധപ്പെട്ട കാര്യം പ്രസംഗിച്ചതിലെ അതൃപ്തി സ്പീക്കർ പ്രകടിപ്പിച്ചു. എന്നാൽ ഓരോ അംഗവും എന്തു പറയണമെന്നു തീരുമാനിക്കുന്നതു സ്പീക്കറല്ലെന്നും പ്രസംഗത്തിൽ ചട്ടവിരുദ്ധമായി ഒന്നുമില്ലെന്നും സ്പീക്കർ പറഞ്ഞു.
ചർച്ചയും മന്ത്രിമാരുടെ മറുപടിയും കഴിഞ്ഞപ്പോൾ ആരോപണവിധേയനായ മന്ത്രി കെ.ടി. ജലീൽ മറുപടി പറയാനെഴുന്നേറ്റു. മന്ത്രി പറഞ്ഞുവന്നപ്പോൾ ഭൂമി വാങ്ങാൻ തീരുമാനിച്ചതും കരാറാക്കിയതും വില നിശ്ചയിച്ചതുമെല്ലാം യുഡിഎഫ് കാലത്ത്. താൻ ആകെ ചെയ്തത് 1.70 ലക്ഷം രൂപയായി നിശ്ചയിച്ചിരുന്ന വില 1.60 ലക്ഷമായി കുറപ്പിച്ചതാണെന്നാണ് ജലീൽ പറയുന്നത്. മുൻവിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദു റബ്ബിനെ കുടുക്കാൻ ചിലർ ഒപ്പിച്ച പണിയാണിതെന്നും ജലീൽ കുറ്റപ്പെടുത്തി. ഇടപാടു നടത്തിയവർ തമ്മിൽ ചില പാകപ്പിഴകളൊക്കെ ഉണ്ടായിക്കാണുമെന്നും ജലീൽ പറഞ്ഞു. അഴിമതി ആരോപണം ഉദ്ദേശിച്ച ഫലം ചെയ്തില്ലെന്നു വേണം കരുതാൻ. സർക്കാരിനെ കുരുക്കിലാക്കാനുള്ള ശക്തി ആരോപണത്തിനില്ലാതെ പോയി.
ലോക കേരള സഭയിൽനിന്നു രാജിവച്ച പ്രതിപക്ഷ നേതാവും പ്രതിപക്ഷാംഗങ്ങളും തീരുമാനം മാറ്റണമെന്നൊരു അഭ്യർഥന മുഖ്യമന്ത്രി പിണറായി വിജയൻ നടത്തി. സ്പീക്കർ പി. ശ്രീരാമകൃഷ്ണനും മുഖ്യമന്ത്രിയുടെ അഭ്യർഥനയെ പിന്താങ്ങി. ഇക്കാര്യത്തിൽ ആവശ്യമായ ചർച്ചകൾക്കു താൻ മുൻകൈയെടുക്കാമെന്നൊരു വാഗ്ദാനവും സ്പീക്കർ മുന്നോട്ടു വച്ചു. പ്രതിപക്ഷം ഏതായാലും ഇക്കാര്യത്തിൽ പ്രതികരണമൊന്നും നടത്തിയില്ല.
എക്സൈസ്, തൊഴിൽ, പട്ടികജാതി - പട്ടിക വർഗ ക്ഷേമ വകുപ്പുകളിലേക്കുള്ള ധനാഭ്യർഥനാ ചർച്ചയിൽ ബന്ധപ്പെട്ട വകുപ്പുകൾക്കെതിരേ കാര്യമായ ആക്ഷേപങ്ങളൊന്നും ഉയർന്നില്ല. അതുകൊണ്ടുതന്നെ മറുപടി പറയാൻ മന്ത്രിമാർക്കും വിയർക്കേണ്ടി വന്നില്ല.
പട്ടികജാതി, പട്ടികവർഗ ക്ഷേമവകുപ്പു മന്ത്രി എ.കെ. ബാലനേക്കുറിച്ച് പ്രതിപക്ഷത്തെ വി.പി. സജീന്ദ്രനു നല്ല അഭിപ്രായമാണ്. തന്റെ അമ്മാവനായ മുൻരാഷ്ട്രപതി കെ.ആർ. നാരായണൻ ബാലനേക്കുറിച്ചു പറഞ്ഞത് ഹീ ഈസ് എ ജെന്റിൽമാൻ എന്നാണത്രെ. എന്നാൽ അമ്മാവന്റെ വാക്കുകൾ മരുമകൻ മാറ്റിപ്പറയേണ്ട അവസ്ഥയുണ്ടാക്കരുത് എന്നൊരു അഭ്യർഥനയാണ് സജീന്ദ്രൻ മുന്നോട്ടു വച്ചത്.
കാരണമുണ്ട്. ഒരുപാടു പണിയുള്ള വകുപ്പാണ് ബാലന്റേത്. അതിനിടെ കമ്മീഷൻ പണി എടുക്കാൻ പോയാൽ വകുപ്പു കുളമാകും. പാർട്ടിയിലെ ലൈംഗീകാപവാദ പരാതികൾ അന്വേഷിച്ച പാർട്ടി കമ്മീഷന്റെ കാര്യമാണ് സജീന്ദ്രൻ ഉദ്ദേശിച്ചത്. ഇനിയിപ്പോൾ കമ്മീഷനായാൽ മുംബൈയ്ക്കും ബിഹാറിനും ദുബായ്ക്കുമൊക്കെ പോകേണ്ടി വരും. പിടിപ്പതു പണിയായിരിക്കും. പണ്ടു വക്കീലായി ജോലി ചെയ്ത തുടക്കകാലത്ത് മജിസ്ട്രേറ്റ് കോടതി കമ്മീഷനായി വിട്ടിരുന്ന കാര്യവും സജീന്ദ്രൻ ഓർത്തെടുത്തു. അഞ്ഞൂറു രൂപ കിട്ടും. വാഹനത്തിൽ കൊണ്ടുവന്നു വിടുകയും ചെയ്യും. സന്തോഷമായി കഴിഞ്ഞ കാലം. എന്നാൽ സീനിയർ വക്കീൽ ഒരിക്കൽ പറഞ്ഞു. പണിയില്ലാത്ത വക്കീലന്മാരാണ് ഇപ്പണിക്കു പോകുന്നതെന്ന്. അത് അന്തസില്ലാത്ത പണിയാണെന്ന്. പിന്നീട് സജീന്ദ്രൻ ആ പണിക്കു പോയിട്ടില്ലത്രെ. അതുകൊണ്ട് കമ്മീഷൻ പണി അന്തസില്ലാത്ത പണിയാണെന്നും സജീന്ദ്രൻ മന്ത്രി ബാലനെ ഓർമിപ്പിച്ചു.
കേരളം വീര്യം കുറഞ്ഞ മദ്യത്തിലേക്കു മാറണമെന്ന് മോൻസ് ജോസഫ് ആവശ്യപ്പെട്ടു. വീര്യം കുറഞ്ഞ കള്ള് വ്യാപകമാക്കിയാൽ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്താം, കേരകർഷകർക്ക് ഗുണം ചെയ്യുകയും ചെയ്യും. - മോൻസ് പറഞ്ഞു. പിണറായി വിജയൻ ഭരിക്കുന്ന കേരളത്തിൽ ജനിച്ചിരുന്നെങ്കിൽ എന്ന് രാജ്യത്തെ സ്ത്രീകളെല്ലാം ആഗ്രഹിക്കുകയാണെന്നായിരുന്നു കെ.ഡി. പ്രസേനന്റെ പക്ഷം. കോണ്ഗ്രസ് ഭരിച്ചിരുന്നിടത്തുനിന്നു പണിയില്ലാത്തവർ കേരളത്തിലേക്കു വരികയാണെന്നു പ്രസേനൻ പറഞ്ഞപ്പോൾ ബംഗാളിൽനിന്നാണ് കേരളത്തിലേക്കു തൊഴിൽ തേടി ആൾക്കാർ വരുന്നതെന്ന് പ്രതിപക്ഷത്തുനിന്നു പ്രസേനനെ ഓർമിപ്പിച്ചു.
സാബു ജോണ്
അടിയന്തരപ്രാധാന്യത്തോടെ ഒരു പഴയ കാര്യം
10:39 PM Jun 27, 2019 | Deepika.com