1957ലെ ആദ്യ കേരള മന്ത്രിസഭയിൽ അംഗമായിരുന്ന ഒരാൾ മാത്രമാണ് ഇന്നു ജീവിച്ചിരിക്കുന്നത്- കളത്തിപ്പറന്പിൽ രാമൻ ഗൗരിയമ്മ എന്ന കെ.ആർ. ഗൗരിയമ്മ. കേരളരാഷ്ട്രീയത്തിൽ നിരവധി ഉയർച്ചതാഴ്ചകൾ കണ്ട ഗൗരിയമ്മയ്ക്കു നൂറു വയസ് തികയുകയാണ്. ജന്മശതാബ്ദി ആഘോഷങ്ങൾ ഇന്ന് ആലപ്പുഴ ശക്തി ഓഡിറ്റോറിയത്തിൽ നടക്കും.
1919 ജൂലൈ 14ന് ആലപ്പുഴ ജില്ലയിലെ പട്ടണക്കാട് ഗ്രാമത്തിൽ രാമൻ-പാർവതി ദന്പതികളുടെ മകളായാണു ഗൗരിയമ്മയുടെ ജനനം. മലയാള മാസത്തിലെ കണക്കനുസരിച്ച് മിഥുനത്തിലെ തിരുവോണനാളിൽ. അതുകൊണ്ടാണ് ഇന്ന് ആഘോഷം. തുറവൂർ തിരുമല ദേവസ്വം സ്കൂളിലും ചേർത്തല ഇംഗ്ലീഷ് സ്കൂളിലുമായിട്ടായിരുന്നു ഗൗരിയമ്മയുടെ സ്കൂൾ വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ് കോളജിലും സെന്റ് തെരേസാസിലുമായി ബിരുദപഠനം. തുടർന്ന് തിരുവനന്തപുരം ഗവണ്മെന്റ് ലോ കോളജിൽ നിയമബിരുദം. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലൂടെ പൊതുപ്രവർത്തന രംഗത്തേക്ക്. സ്ത്രീകൾക്കു വലിയ പ്രാതിനിധ്യമില്ലാതിരുന്ന കേരള രാഷ്ട്രീയത്തിൽ സ്വന്തമായ ഇടം നേടി.
1952 ലും 54 ലും തിരുകൊച്ചി നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. 1957 ൽ കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭയിൽ റവന്യു മന്ത്രിയായി. ഇക്കാലത്തായിരുന്നു പ്രമുഖ കമ്യൂണിസ്റ്റ് നേതാവും മന്ത്രിയുമായിരുന്ന ടി.വി. തോമസുമായുള്ള വിവാഹം. തുടർന്ന് 1967,1980, 1987 വർഷങ്ങളിൽ നിലവിൽവന്ന ഇടതുപക്ഷ മന്ത്രിസഭകളിലും അംഗമായി. മുഖ്യമന്ത്രിസ്ഥാനത്തേക്കു ഗൗരിയമ്മയെ സിപിഎം പരിഗണിക്കുന്നതായി ഒരിക്കൽ കേട്ടിരുന്നു. എന്നാൽ, 1994ൽ സിപിഎമ്മിൽനിന്നു പുറത്താക്കപ്പെട്ടു. തുടർന്ന് ജനാധിപത്യ സംരക്ഷണ സമിതി (ജെഎസ്എസ്) എന്ന പാർട്ടി രൂപീകരിച്ചു. പിന്നീടു ജെഎസ്എസ് യുഡിഎഫിന്റെ ഘടക കക്ഷിയാകുകയും 2001 ലെ യുഡിഎഫ് മന്ത്രിസഭയിൽ കൃഷിമന്ത്രിയാകുകയും ചെയ്തു.
മികച്ച മന്ത്രിയെന്നും ഭരണാധിപയെന്നും പേരെടുത്തിട്ടുള്ള ഗൗരിയമ്മ ആലപ്പുഴ ചാത്തനാട്ടുള്ള കളത്തിപ്പറന്പിൽ വീടിന്റെ സ്വീകരണമുറിയിലിരുന്നു ദീപികയോടു മനസു തുറന്നു. അടുപ്പക്കാർ കുഞ്ഞമ്മ എന്നു വിളിക്കുന്ന ഗൗരിയമ്മ കുട്ടിക്കാലവും പൊതുപ്രവർത്തന- രാഷ്ട്രീയ ജീവിതത്തിലെ പ്രധാന സംഭവങ്ങളുമെല്ലാം ഈ നൂറാം വയസിലും ഇന്നലെ നടന്നതുപോലെ ഓർമിക്കുന്നു.
കുട്ടിക്കാലത്തെ ഓർമകൾ?
ഞങ്ങൾ പത്തുപേരായിരുന്നു. അഞ്ച് ആണും അഞ്ച് പെണ്ണും. ഏഴാമതായാണ് ഞാൻ ജനിച്ചത്. ഞാൻ അച്ഛന്റെ അരുമയായിരുന്നു. ആരെങ്കിലും വന്നാൽ അച്ഛൻ ഗൗരിയമ്മാൾ എന്നു നീട്ടിവിളിക്കും. ഞാൻ അഭിമാനത്തോടെ ഉച്ചത്തിൽ വിളികേൾക്കും. അച്ഛന്റെ വിളികേട്ട് വീട്ടിൽ വരുന്നവരും എന്നെ അങ്ങനെ വിളിച്ചുതുടങ്ങി. അതോടെ ഞാൻ വാശിപിടിച്ചു, എല്ലാവരും എന്നെ ഗൗരിയമ്മാൾ എന്നു വിളിക്കണം. ആരെങ്കിലും ഗൗരിയെന്നു വിളിച്ചാൽ ഞാൻ വിളികേൾക്കില്ല. എന്നാൽ, എത്ര പറഞ്ഞിട്ടും അമ്മ മാത്രം അങ്ങനെ വിളിച്ചില്ല. അമ്മയ്ക്ക് ഗൗരിയെന്നു വിളിക്കാനായിരുന്നു ഇഷ്ടം. അച്ഛനെ കുറ്റവും പറയും, എന്നെ കൊഞ്ചിച്ചു വഷളാക്കിയെന്നൊക്കെ. ഒടുവിൽ അമ്മ മാത്രം ഗൗരിയെന്നു വിളിച്ചോട്ടെയെന്നും ബാക്കിയുള്ളവർ ഗൗരിയമ്മാൾ എന്നു വിളിക്കുമെന്നും പറഞ്ഞ് അച്ഛൻ പ്രശ്നം പരിഹരിച്ചു.
അച്ഛന് എന്നെ പഠിപ്പിച്ച് വലിയ ഗവണ്മെന്റ് ഉദ്യോഗസ്ഥയാക്കണമെന്നു വലിയ ആഗ്രഹമായിരുന്നു. പുസ്തകങ്ങളും പത്രങ്ങളുമെല്ലാം ഉച്ചത്തിൽ വായിക്കാൻ പഠിപ്പിച്ചു. പെണ്കുട്ടികൾ പഠിക്കണമെന്നും ഉന്നത സ്ഥാനങ്ങളിലെത്തണമെന്നുമുള്ള നിലപാടായിരുന്നു അച്ഛന്.
രാഷ്ട്രീയം, പൊതുപ്രവർത്തനം?
പൊതുരംഗത്തേക്കുള്ള കടന്നുവരവിന് അടിത്തറ പാകിയത് അച്ഛനും അച്ഛന്റെ ചിന്തകളുമാണെന്നു പറയാം. വൈക്കം സത്യഗ്രഹം ഉൾപ്പെടെ പല സമരങ്ങളിലും പങ്കെടുത്തിട്ടുള്ള അച്ഛൻ കമ്യൂണിസ്റ്റ് ആയിരുന്നില്ല. എന്നാൽ, വീടിന്റെ ചുമരിൽ തൂക്കിയിരുന്ന ചിത്രങ്ങളിൽ ലെനിന്റെ പടവും ഉണ്ടായിരുന്നു. ഓർമവച്ചകാലം മുതൽ വീട്ടിൽ അനീതിക്കെതിരായ പോരാട്ടങ്ങളും സംഭാഷണങ്ങളുമുണ്ടായിരുന്നു. കുമാരനാശാനുൾപ്പെടെ അക്കാലത്തെ പ്രമുഖർ അച്ഛനെ കാണുന്നതിനായി വീട്ടിൽ വരികയും താമസിക്കുകയും ചെയ്തിട്ടുണ്ട്. മുന്തിരിയും കൽക്കണ്ടവുമായി അവരെ കാണാൻ ആളുകൾ എത്തിയിരുന്നതും ചെറിയ ഓർമയുണ്ട്.
ഞങ്ങളുടെ നാട്ടിൻപുറത്തു പാവപ്പെട്ടവരെയെല്ലാം സഹായിക്കുന്നതിന് അച്ഛൻ മുൻപന്തിയിലുണ്ടായിരുന്നു. ആശുപത്രി-വിവാഹ ആവശ്യങ്ങൾക്കെല്ലാം അച്ഛൻ അവരെ സഹായിച്ചു. പറന്പിൽ തെങ്ങും പാടത്ത് നെല്ലും നോക്കുന്നതിനിടെ കുടികിടപ്പുകാർ പട്ടിണിയാണോ എന്നും അച്ഛൻ അന്വേഷിച്ചിരുന്നു. അച്ഛന്റെ സ്നേഹവും കരുതലും കുട്ടിക്കാലം മുതൽ എന്നെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്.
സ്ത്രീകൾക്കു ശക്തിപകർന്ന വിദ്യാഭ്യാസം?
സ്ത്രീകൾക്കു വിദ്യാഭ്യാസം ലഭിക്കാതിരുന്ന ഒരു ഭൂതകാലമാണു നമുക്കുള്ളത്. ഇന്ന് ആ സ്ഥിതിക്കു വലിയ മാറ്റം വന്നിരിക്കുന്നു. പെണ്കുട്ടികൾക്ക് ഇന്നു നല്ല വിദ്യാഭ്യാസം ലഭിക്കുന്നതിന്റെ മാറ്റം സമൂഹത്തിൽ പ്രകടമാണ്. പ്രാഥമിക വിദ്യാഭ്യാസം നേടുക മാത്രമല്ല, ദേശീയ തലത്തലുള്ള വലിയ പരീക്ഷകളിൽ പോലും ഇന്നു കേരളത്തിലെ പെണ്കുട്ടികൾ ഒന്നാം സ്ഥാനത്തുണ്ട്. ഇതെല്ലാം വിദ്യാഭ്യാസത്തിലൂടെയുള്ള സാമൂഹ്യ-സാംസ്കാരിക പുരോഗതിയുടെ ഭാഗമാണ്. സ്ത്രീകൾ മാത്രമല്ല പുരുഷന്മാരും വിദ്യാഭ്യാസത്തിലൂടെയുള്ള സാമൂഹ്യപുരോഗതിയിൽ കണ്ണികളാണ്.
അധികാരത്തിലുണ്ടായിരുന്നപ്പോൾ സ്ത്രീസമൂഹത്തിനു വേണ്ടി ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്തിട്ടുണ്ട്. രാഷ്ട്രീയപ്രവർത്തനം ജനസേവനമായിട്ടേ ഞാൻ കണക്കാക്കിയിട്ടുള്ളൂ. എന്നാൽ ഇന്നു സ്ത്രീകൾ സുരക്ഷിതരാണെന്ന അഭിപ്രായമില്ല. കമ്യൂണിസ്റ്റ് പാർട്ടിയിൽ ചേരുന്പോൾ എനിക്കു 22 വയസാണ്. അന്നു സ്ത്രീകൾക്കു പൊതുരംഗത്ത് നല്ല ആദരവ് ലഭിച്ചിരുന്നു.
കേരം തിങ്ങും കേരളനാട്ടിൽ?
കേരം തിങ്ങും കേരള നാട്ടിൽ കെ.ആർ. ഗൗരി ഭരിച്ചീടും എന്നായിരുന്നു 1987ലെ തെരഞ്ഞെടുപ്പിലെ സിപിഎം മുദ്രാവാക്യം. എന്നാൽ മുഖ്യമന്ത്രി ആകുമെന്നു പ്രചരിപ്പിച്ചശേഷം രണ്ടു തവണയും സിപിഎം ഗൗരിയമ്മയെ തഴഞ്ഞു.
ഇതേക്കുറിച്ചുള്ള ചോദ്യത്തിനും ഗൗരിയമ്മയ്ക്കു വ്യക്തമായ മറുപടിയുണ്ട്. കമ്യൂണിസ്റ്റു പാർട്ടി പലപ്പോഴും സമ്മതിക്കും, നന്പൂതിരി സമ്മതിക്കുവോ... എന്നായിരുന്നു ഗൗരിയമ്മയുടെ മറുചോദ്യം. പാർട്ടിയിൽനിന്നു ഞാൻ സ്വയം പോന്നതല്ല, എന്നെ തള്ളിക്കളഞ്ഞതാണ്. ഞാനിപ്പോൾ പാർട്ടിയിൽ ഇല്ല. ഗൗരിയമ്മ മുഖം കുനിച്ചു.
റിച്ചാർഡ് ജോസഫ്
കനൽവഴികളിൽ തളരാതെ
12:25 AM Jun 21, 2019 | Deepika.com