ഭരണകൂടത്തിന്റെ മർദനോപാധിയാണ് പോലീസ് എന്ന കമ്യൂണിസ്റ്റ് നിലപാട് പിണറായി വിജയൻ മാറ്റിയോ എന്നാണ് വി.ടി. ബൽറാമിന് അറിയേണ്ടിയിരുന്നത്. ബൽറാമിൽനിന്നു കമ്യൂണിസം പഠിക്കേണ്ടതില്ലെന്നു പിണറായിയും മറുപടി നൽകി.
പോലീസിനു മജിസ്റ്റീരിയൽ അധികാരങ്ങൾ നൽകുന്നതിനെതിരേ അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിക്കൊണ്ടാണ് ബൽറാം ഇങ്ങനെ ചോദിച്ചത്. ബൽറാമിന്റെ അവതരണവും മുഖ്യമന്ത്രിയുടെ മറുപടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വാക്കൗട്ട് പ്രസംഗവുമെല്ലാം കഴിഞ്ഞപ്പോൾ ഇത് ആരുടെ കുഞ്ഞാണെന്ന കാര്യത്തിൽ സംശയവുമായി. ഏതായാലും വിപുലമായ ചർച്ച നടത്തി സമവായത്തിലെത്തിയ ശേഷമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കുകയുള്ളൂ എന്നു മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി.
പോലീസിനു മജിസ്റ്റീരിയൽ അധികാരം നൽകിയാൽ വാദിയും വിധികർത്താവും ഒരാളാകുമെന്നാണ് ബൽറാമിന്റെ പ്രധാന ആക്ഷേപം. ജനവികാരം പ്രശ്നമല്ലെന്നു കരുതുന്നയാളാണ് പിണറായി. ചൈനയും ക്യൂബയും ഉത്തരകൊറിയയുമെല്ലാം സമാനനിയമങ്ങളുള്ള രാജ്യങ്ങളാണത്രെ. ഇന്ത്യയിൽത്തന്നെ പോലീസിനു മജിസ്റ്റീരിയൽ അധികാരം നൽകിയിട്ടുള്ള നഗരങ്ങളിലൊന്നും കുറ്റകൃത്യങ്ങളിൽ കുറവുണ്ടായിട്ടില്ലെന്നും ബൽറാം പറഞ്ഞു. മജിസ്റ്റീരിൽ അധികാരം നൽകാനുള്ള തീരുമാനത്തിനെതിരേ പറയാൻ സിപിഐക്കാർ വേണ്ടി വന്നു. മുണ്ടുടുത്ത മോദി എന്നാണത്രെ പിണറായിയെ സിപിഐക്കാർ വിളിക്കുന്നത്. ഭരണഘടന രൂപീകൃതമാകുന്ന സമയത്ത് മുൻകരുതൽ കസ്റ്റഡിക്കെതിരേ നിലകൊണ്ടത് എകെജി ആയിരുന്നു. അതു തിരികെകൊണ്ടുവരാനാണ് പിണറായി ശ്രമിക്കുന്നതെന്നും ബൽറാം ആരോപിച്ചു.
ബൽറാം പറയുന്നത് മുൻ യുഡിഎഫ് സർക്കാരിനെതിരേ ആണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. പോലീസിനു മജിസ്റ്റീരിയൽ അധികാരം നൽകുന്നതു സംബന്ധിച്ച് യുഡിഎഫിന്റെ കാലത്ത് രണ്ട് മന്ത്രിസഭാ തീരുമാനങ്ങളുണ്ടായിട്ടുണ്ട്. കാപ്പ ഒഴികെയുള്ള അധികാരങ്ങൾ നൽകാനായിരുന്നു അന്നത്തെ തീരുമാനം. തങ്ങളും അതുതന്നെ ചെയ്യാനാണ് ആലോചിച്ചത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ ആഭ്യന്തരമന്ത്രിയായിരുന്ന കാലത്താണ് ഈ തീരുമാനങ്ങളെടുത്തതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
തീരുമാനമെടുത്തു എന്ന കാര്യം തിരുവഞ്ചൂർ നിഷേധിച്ചില്ല. ഐഎഎസുകാരും ഐപിഎസുകാരും തമ്മിലുള്ള തർക്കം മൂലമാണ് തങ്ങൾ തീരുമാനം നടപ്പിലാക്കാതിരുന്നതെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ വിശദീകരിച്ചു. എന്നാൽ രാത്രിയിൽ മുഖ്യമന്ത്രി ഒപ്പിട്ട ഫയൽ എന്തുകൊണ്ട് പിന്നീട് സർക്കാർ ഉത്തരവായി പുറത്തിറങ്ങിയില്ലെന്ന് അദ്ദേഹം ചോദിച്ചു.
ബൽറാം ചൈനയെ ആക്ഷേപിക്കുന്നതിനോട് പിണറായിക്കു യോജിപ്പില്ല. എന്തിനാണിങ്ങനെ അന്ധമായ വിരോധം വച്ചുപുലർത്തുന്നതെന്നായിരുന്നു പിണറായിയുടെ ചോദ്യം. അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാക്കൗട്ട് പ്രസംഗത്തിനെഴുന്നേറ്റു. കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തരമന്ത്രിയായിരുന്ന കാലത്താണ് ഇതു സംബന്ധിച്ച് പോലീസ് ആക്ട് ആദ്യമായി ഭേദഗതി ചെയ്തതെന്നു പറഞ്ഞതോടെ പോലീസ് പരിഷ്കാരത്തിന്റെ ചരിത്രം വീണ്ടും പിന്നിലേക്കു പോയി. യുഡിഎഫ് കാലത്തും തീരുമാനം എടുത്തിരുന്നു എന്നു രമേശ് സമ്മതിച്ചു. എന്നാൽ ഉദ്യോഗസ്ഥരിൽനിന്നും രാഷ്ട്രീയപാർട്ടികളിൽനിന്നും പൊതുസമൂഹത്തിൽനിന്നും എതിർപ്പു വന്നതോടെ ഈ നീക്കത്തിൽനിന്നു പിന്മാറുകയായിരുന്നു.
മുഖ്യമന്ത്രിയുടെ തീരുമാനം തിരുത്താൻ സിപിഐക്കാരനായ ഇ. ചന്ദ്രശേഖരനു കത്തു നൽകേണ്ടിവന്നു. നിയമസഭയിൽ തൊട്ടടുത്തിരിക്കുന്ന ചന്ദ്രശേഖരനു മുഖ്യമന്ത്രിയോടു കാര്യം നേരെയങ്ങു പറഞ്ഞാൽ പോരേയെന്നാണ് രമേശിന്റെ സംശയം. തങ്ങൾ പറഞ്ഞാൽ മുഖ്യമന്ത്രി കേൾക്കില്ല. ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കരുതെന്നു തങ്ങൾ പറഞ്ഞു. സർക്കാർ അംഗീകരിച്ചില്ല. ഒടുവിൽ ഹൈക്കോടതിയിൽ നിന്നു തട്ടുകിട്ടി. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും വി.എസ്. അച്യുതാനന്ദനും പരസ്യമായി രംഗത്തു വന്നതോടെ മുഖ്യമന്ത്രി തീരുമാനത്തിൽനിന്നു പിൻവാങ്ങാൻ നിർബന്ധിതനാകുകയായിരുന്നു എന്നും രമേശ് അഭിപ്രായപ്പെട്ടു. ഡോ. എം.കെ. മുനീർ, പി.ജെ. ജോസഫ്, അനൂപ് ജേക്കബ് എന്നിവരും പ്രസംഗിച്ചു.
ഇരുകൂട്ടരും ചേർന്നെടുത്ത തീരുമാനം എന്ന നിലയിൽ രണ്ടു കൂട്ടർക്കുമെതിരേ പ്രതിഷേധിച്ച് വാക്കൗട്ട് നടത്തുന്നു എന്നു പറഞ്ഞാണ് പി.സി. ജോർജ് ഇറങ്ങിപ്പോയത്.
അവതരിപ്പിക്കപ്പെടാതെ പോയൊരു ശ്രദ്ധക്ഷണിക്കൽ പ്രമേയമായിരുന്നു സഭയിൽ ഇന്നലെ ഏറെ ശ്രദ്ധിക്കപ്പെട്ടത്. മുസ്ലിം ലീഗിലെ കെ.എൻ.എ. ഖാദറാണ് പ്രമേയത്തിനു നോട്ടീസ് നൽകിയത്. മലപ്പുറം ജില്ല വിഭജിക്കണമെന്ന് ആവശ്യപ്പെടുന്നതായിരുന്നു പ്രമേയം. എന്നാൽ അവതാരകനായ കെ.എൻ.എ. ഖാദർ സഭയിൽ ഹാജരായതേയില്ല. ലീഗ് നേതൃത്വം ആവശ്യപ്പെട്ടതനുസരിച്ച് ഖാദർ സഭയിൽനിന്നു വിട്ടുനിന്നതാണെന്ന കാര്യം വൈകാതെ പാട്ടായി. യുഡിഎഫിൽ ചർച്ച ചെയ്യാത്തതിനാൽ കോണ്ഗ്രസിനെ പിണക്കേണ്ടെന്നു കരുതിയാണത്രെ തീരുമാനം. ഈ ആവശ്യം ആദ്യം ഉയർത്തിയത് എസ്ഡിപിഐ ആണെന്നതും പിന്മാറ്റത്തിനു കാരണമായെന്നു പറഞ്ഞുകേൾക്കുന്നു.
അംഗങ്ങൾ അടക്കംപറഞ്ഞിരുന്ന കാര്യം പി.സി. ജോർജ് സഭാരേഖയിൽ എത്തിച്ചു. കോണ്ഗ്രസ് ഭീഷണിപ്പെടുത്തിയതു കൊണ്ടാണ് ഖാദർ പിന്മാറിയതെന്നായിരുന്നു ജോർജിന്റെ ആക്ഷേപം. ലീഗിന്റെ ആവശ്യം ന്യായമാണ്. അവർ ഒപ്പമുള്ളതുകൊണ്ടല്ലേ നിങ്ങൾ പതിനഞ്ചു സീറ്റിൽ ജയിച്ചത്. ലീഗിനോടു മര്യാദ കാണിക്കണ്ടേ എന്നൊക്കെ ചോദിച്ച് ജോർജ് കത്തിക്കയറിയപ്പോൾ പി.ടി. തോമസ് പ്രതിഷേധവുമായി എഴുന്നേറ്റു. എന്നാൽ തോമസിന് ഒന്നും പറയാൻ ജോർജ് അവസരം കൊടുത്തില്ല.
പിന്നീട് ഭരണപക്ഷത്തുനിന്നു പ്രസംഗിച്ച കാരാട്ട് റസാഖും ഈ വിഷയം എടുത്തിട്ടു. പ്രമേയം അവതരിപ്പിക്കുന്നതിൽനിന്ന് ലീഗ് എന്തുകൊണ്ട് പിന്മാറിയെന്നു വ്യക്തമാക്കണമെന്ന് റസാഖ് ആവശ്യപ്പെട്ടു. ലീഗ് ഭയപ്പെട്ടു പിന്മാറിയതു ശരിയായില്ലെന്നും റസാഖ് പറഞ്ഞു. പിന്നാലെ ലീഗ് നിയമസഭാകക്ഷി നേതാവ് ഡോ. എം.കെ. മുനീർ ചർച്ചയിൽ പങ്കെടുത്തെങ്കിലും ധനാഭ്യർഥനകളുടെ അതിരുകൾക്കുള്ളിൽ നിന്നതല്ലാതെ വിവാദത്തിലേക്കു കടന്നില്ല. ഇതോടെ ഈ വിഷയം വരുംദിവസങ്ങളിലും നീറിനിൽക്കുമെന്ന് ഉറപ്പായി.
ആരോഗ്യ, സാമൂഹ്യക്ഷേമ വകുപ്പുകളിലേക്കുള്ള ധനാഭ്യർഥനാ ചർച്ചയിൽ മന്ത്രി കെ.കെ. ശൈലജയെ സ്തുതിക്കാൻ ഭരണപക്ഷാംഗങ്ങൾ മത്സരിക്കുകയായിരുന്നു. നിപ്പ പ്രതിരോധം മുതൽ ആരോഗ്യ, സാമൂഹ്യക്ഷേമ വകുപ്പുകളിലെ നൂറായിരം പദ്ധതികൾ എടുത്തു പറഞ്ഞ് അഭിനന്ദനങ്ങൾ കൊണ്ടു മൂടുകയായിരുന്നു ഭരണപക്ഷക്കാർ. പ്രതിപക്ഷത്തിനും വലിയ പരാതികളൊന്നുമില്ല. പക്ഷേ യുഡിഎഫ് കാലത്തെ പദ്ധതികളാണു മന്ത്രി നടപ്പിലാക്കുന്നതിൽ ഭൂരിപക്ഷവും എന്ന കാര്യം മറക്കരുതെന്ന് ഡോ. എം.കെ. മുനീർ ഓർമിപ്പിച്ചു. കൂട്ടായ്മയുടെ വിജയം എന്നു പറയാനായിരുന്നു മുനീറിനു താത്പര്യം.
ഒരുപാടു കാര്യങ്ങൾ പറയാനുണ്ടായിരുന്നതുകൊണ്ട് മന്ത്രിയുടെ മറുപടി അനന്തമായി നീണ്ടു. അനുവദിക്കപ്പെട്ട 30 മിനിറ്റും കഴിഞ്ഞു പ്രസംഗം നീണ്ടപ്പോൾ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഇടപെട്ടു നോക്കി. അപ്പോൾ മന്ത്രിക്കു പരാതിയായി. പിന്നെ ഒന്നും മിണ്ടാതെ സ്പീക്കർ അവിടെയിരുന്നു. മന്ത്രിയുടെ ഒന്നര മണിക്കൂർ പ്രസംഗം അവസാനിക്കുവോളം.
സാബു ജോണ്
മർദനോപാധിയെ സ്നേഹിക്കുന്ന കമ്യൂണിസ്റ്റുകാർ
11:31 PM Jun 18, 2019 | Deepika.com