പാവം പി.സി. ജോർജിനെ വെറുതേ എല്ലാവരും തെറ്റിദ്ധരിച്ചു. ശുദ്ധഗതിക്കാരനായതു കൊണ്ട് എന്തെങ്കിലുമൊക്കെ വിളിച്ചുപറയുമെന്നുവച്ച് ജോർജ് പൊതുവികാരത്തിനൊപ്പം നിൽക്കില്ലെന്നു കരുതിയവർക്ക് തെറ്റി.
അന്യസംസ്ഥാന ലോട്ടറിയുടെയും സംസ്ഥാന ലോട്ടറിയുടെയും ജിഎസ്ടി നിരക്കുകൾ ഏകീകരിക്കാനുള്ള ജിഎസ്ടി കൗണ്‍സിലിന്റെ നീക്കത്തിനെതിരായ പ്രമേയത്തിന്റെ ചർച്ചയ്ക്കിടെ ആയിരുന്നു ജോർജ് തെറ്റിദ്ധരിക്കപ്പെട്ടത്. ഏതായാലും ഒരു മണിക്കൂർ ചർച്ച കഴിഞ്ഞപ്പോൾ ജോർജിനെ സംശയിച്ചവർക്കു കുറ്റബോധം തോന്നിക്കാണും.
നികുതി ഏകീകരണത്തിനെതിരായി കേന്ദ്ര സർക്കാരിനും ജിഎസ്ടി കൗണ്സിലിനുമെതിരേ ആഞ്ഞടിച്ചു കൊണ്ടായിരുന്നു ഭരണ- പ്രതിപക്ഷത്തെ അംഗങ്ങളെല്ലാം സംസാരിച്ചത്. എന്നാൽ, ജോർജിന്റെ ഉൗഴമായപ്പോൾ ലോട്ടറി തന്നെ നിരോധിക്കണമെന്നായി അദ്ദേഹം. കാരണം ലളിതം. ലോട്ടറി എന്നാൽ ചൂതാട്ടമാണ്. അതിൽ പണം മുടക്കുന്നതത്രയും പാവങ്ങളാണ്. എന്തു പറഞ്ഞു വന്നാലും കേന്ദ്രത്തെ കുറ്റം പറയുന്നതിലും ജോർജിന് ആകെ മടുപ്പുണ്ട്.
രാഷ്ട്രീയപാർട്ടി എന്ന നിലയിൽ ലോട്ടറിയെ അംഗീകരിക്കുന്നില്ലെങ്കിലും ഐക്യമുന്നണി സംവിധാനത്തിൽ നിൽക്കുന്നതിനാൽ അംഗീകരിക്കുന്നതാണെന്ന മുൻകൂർ ജാമ്യത്തോടെയാണ് കെ.എൻ.എ. ഖാദർ സംസാരിച്ചു തുടങ്ങിയത്. മദ്യത്തിന്റെ കാര്യത്തിലും തങ്ങളുടെ നിലപാട് സമാനമാണെന്ന് ഖാദർ പറഞ്ഞു. എന്നാൽ ഖാദറിന് ജോർജിന്റേതു പോലെയുള്ള സമീപനമില്ല. കേന്ദ്ര നീക്കത്തിനെതിരാണ് അദ്ദേഹവും പാർട്ടിയും.
ലോട്ടറി ചൂതാട്ടമാണെന്ന കാര്യത്തിൽ കെ. സുരേഷ് കുറുപ്പിനും സംശയമില്ല. എന്നാൽ അതൊരു യാഥാർഥ്യമാണ്. ലക്ഷക്കണക്കിനാളുകളുടെ ഉപജീവനമാർഗവുമാണ്. കേരളത്തിൽ ഇതിൽ നിന്നുള്ള വരുമാനം കാരുണ്യപ്രവർത്തനങ്ങൾക്കായാണ് ഉപയോഗിക്കുന്നതും.
ചൂതാട്ടമാണെന്നു സമ്മതിച്ചല്ലോ എന്നായി പി.സി. ജോർജ്. വരുമാനം കിട്ടാനാണെങ്കിൽ കാബറെ നടത്തുമോ എന്നായി ജോർജ്. ജോർജ് പതിവുപോലെ വിതണ്ഡാവാദങ്ങൾ ഉയർത്തുകയാണെന്നായി കുറുപ്പ്. കാബറെയും ലോട്ടറിയും ഒരുപോലെയാണോ? ലോട്ടറി മാഫിയക്കാർക്കു മാത്രം സഹായം ചെയ്യുന്ന ഈ തീരുമാനത്തിനു പിന്നിൽ വലിയ അഴിമതി നടന്നെന്നാണ് സുരേഷ് കുറുപ്പിന്റെ അനുമാനം. അനുമാനമായതിനാൽ ആരോപണമാക്കുന്നില്ലെന്നു മാത്രം.
അന്യസംസ്ഥാന ലോട്ടറിക്കെതിരേ കേരളത്തിൽ നടന്ന പോരാട്ടങ്ങളും ഉയർന്നുവന്ന വിവാദങ്ങളും ഓർമിപ്പിച്ചുകൊണ്ടാണ് വി.ഡി. സതീശൻ സംസാരിച്ചു തുടങ്ങിയത്. ആറേഴു വർഷം കൊണ്ട് ഒരു ലക്ഷം കോടി രൂപയെങ്കിലും ലോട്ടറി മാഫിയ കേരളത്തിൽ നിന്ന് അടിച്ചു മാറ്റിയിട്ടുണ്ട്. ഒരു വിധത്തിൽ അവരെ കേരളത്തിൽ നിന്നു പുറത്താക്കിയപ്പോൾ വീണ്ടും അവർക്കു സഹായവുമായി ജിഎസ്ടി കൗണ്‍സിൽ വരുന്നതിനു പിന്നിൽ അഴിമതിയല്ലാതെ മറ്റൊന്നും സതീശനു കാണാനാകുന്നില്ല.
നിയമപരമായ കൊള്ളയ്ക്കു കേന്ദ്ര സർക്കാരും ജിഎസ്ടി കൗണ്‍സിലും കൂട്ടുനിൽക്കാൻ പോകുകയാണ്. രാജ്യം കണ്ട ഏറ്റവും വലിയ അഴിമതി ഇതിനു പിന്നിലുണ്ടെന്നും സതീശൻ ആരോപിച്ചു. ജിഎസ്ടി കൗണ്സിലിലുള്ളവരെ സാന്റിയാഗോ മാർട്ടിനേപ്പോലുള്ളവർക്കു സ്വാധീനിക്കാൻ കഴിയുന്നു എന്നതു തന്നെ അപമാനകരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മുന്‍പ് ഇത്തരം നീക്കമുണ്ടായപ്പോൾ രാഹുൽ ഗാന്ധി ഇടപെട്ട് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളെ കേരളത്തിന്റെ നിലപാടിനൊപ്പം നിർത്തി. അങ്ങനെ പത്തു സംസ്ഥാനങ്ങളുടെ യോജിച്ചുള്ള ചെറുത്തു നിൽപ്പിന്റെ ഫലമായാണ് അന്ന് ആ നീക്കത്തിൽ നിന്നു കൗണ്‍സിൽ പിന്മാറിയത്. കോണ്‍ഗ്രസ് നേരത്തെ എടുത്ത നിലപാടിൽ തന്നെ ഉറച്ചു നിൽക്കുമെന്നും രമേശ് ചെന്നിത്തല ഉറപ്പു നൽകി.
എൻഡിഎയ്ക്ക് ഒപ്പം നിൽക്കുന്പോഴും കേരളത്തിന്റെ താത്പര്യത്തിനൊപ്പം നിന്നു കൂടേ എന്നു ധനമന്ത്രി തോമസ് ഐസക് പി.സി. ജോർജിനോടു ചോദിച്ചു. താൻ പ്രമേയത്തിനൊപ്പം നിൽക്കില്ലെന്നു പറഞ്ഞില്ലല്ലോ എന്നായി ജോർജ്. എനിക്ക് എന്റെ അഭിപ്രായം പറഞ്ഞു കൂടെന്നുണ്ടോ? ജോർജിന്റെ നിലപാട് കേട്ടപ്പോൾ അക്കിടി പറ്റിയതു പോലെയായി മന്ത്രിക്ക്. എങ്കിൽ താൻ തിരുത്തുന്നു എന്നു മന്ത്രി പറഞ്ഞു.
സമവായത്തിന്റെ പേരിൽ ജിഎസ്ടി കൗണ്‍സിലിൽ മുന്‍പൊക്കെ ചില വിട്ടു വീഴ്ചകൾ ചെയ്തിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു. എന്നാൽ ഇക്കാര്യത്തിൽ വിട്ടുവീഴ്ചയുടെ പ്രശ്നമേയില്ല. വോട്ടിനിട്ടു തീരുമാനിക്കേണ്ടി വരും.
സർക്കാർ പ്രമേയം നേരത്തെ തന്നെ അംഗങ്ങൾക്കു വിതരണം ചെയ്തിരുന്നു. പ്രതിപക്ഷത്തു നിന്നു കെ.സി. ജോസഫ് ഭേദഗതിയും നിർദേശിച്ചു. സർക്കാരിനു പിടിവാശി ഇല്ലായിരുന്നു. കേരളത്തിന്റെ പ്രതിഷേധം ദേശീയതലത്തിൽ അറിയണമെന്ന നിർബന്ധം മാത്രമേ ഉണ്ടായിരുന്നുള്ളു. അതുകൊണ്ടു തന്നെ കെ.സി. ജോസഫിന്റെ ഭേദഗതിയും ഉൾപ്പെടുത്തി പ്രമേയം ഏകകണ്ഠമായി പാസാക്കി. പി.സി. ജോർജും പ്രമേയത്തിനൊപ്പം നിന്നു. അപ്പോഴാണ് ജോർജിന്റെ നിഷ്കളങ്കമായ മനസ് ചിലർക്കെങ്കിലും മനസിലായത്.
കേരള കോണ്‍ഗ്രസിലെ സംഭവവികാസങ്ങളുടെ വെളിച്ചത്തിൽ സഭയിൽ എന്തെങ്കിലുമൊക്കെ സംഭവിക്കുമെന്നു കരുതിയവർക്കു തെറ്റി. അടിയന്തരപ്രമേയം ചർച്ചയ്ക്കെടുക്കാത്തതിൽ പ്രതിഷേധിച്ച് വാക്കൗട്ട് നടത്തുന്നതിനുമുന്‍പ് പ്രസംഗിക്കാൻ എഴുന്നേറ്റ പി.ജെ. ജോസഫിനോട് ഏതു പാർട്ടിയുടെ പ്രതിനിധിയായാണ് വാക്കൗട്ട് നടത്തുന്നതെന്ന് ഭരണപക്ഷത്തെ എ. പ്രദീപ്കുമാർ ചോദിച്ചു. ഒറ്റ പാർട്ടി മാത്രമേയുള്ളു, അതു കേരള കോണ്‍ഗ്രസ് - എം ആണ്- പി.ജെ. പറഞ്ഞു. പ്രസംഗത്തിനു ശേഷം പാർട്ടിയുടെ അഞ്ച് എംഎൽഎമാരും ഒരുമിച്ച് ഇറങ്ങിപ്പോകുകയും ചെയ്തു. സഭയ്ക്കുള്ളിലെങ്കിലും പാർട്ടി ഒറ്റക്കെട്ട്!
പച്ചക്കറിയുടെ വിലക്കയറ്റം ചൂണ്ടിക്കാട്ടി പ്രതിപക്ഷത്തുനിന്ന് എം. വിൻസന്റ് അടിയന്തരപ്രമേയത്തിനു നോട്ടീസ് നൽകി. വില പിടിച്ചുനിർത്താൻ സാധിച്ചതായി ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി പി. തിലോത്തമൻ കണക്കുകൾ നിരത്തി അവകാശപ്പെട്ടു. മന്ത്രിയുടെ പ്രസംഗമെങ്ങാനും വീട്ടുകാർ കേട്ടാൽ അവർ മന്ത്രിയെ പട്ടിണിക്കിടുമെന്നായിരുന്നു വിൻസന്റിന്റെ മറുപടി. തങ്ങൾക്കു തെരഞ്ഞെടുപ്പു വിജയം സമ്മാനിച്ചത് അയ്യപ്പനും പിണറായി വിജയനും പിന്നെ തിലോത്തമനുമാണെന്നും പറഞ്ഞായിരുന്നു വിൻസന്റ് പ്രസംഗം ആരംഭിച്ചത്. അയ്യപ്പന്റെ അനുഗ്രഹവും പിണറായിയുടെയും തിലോത്തമന്റെയും ജനദ്രോഹനടപടികളുമാണത്രെ യുഡിഎഫിന് അനായാസ വിജയം നേടിക്കൊടുത്തത്. അടിയന്തരപ്രമേയത്തിന് അനുമതി ലഭിക്കാത്തതിനെ തുടർന്ന് പ്രതിപക്ഷം വാക്കൗട്ട് നടത്തി.
സർക്കാർ പ്രമേയവും ടൂറിസം, സഹകരണ വകുപ്പുകളിലേക്കുള്ള ധനാഭ്യർഥനയും കൂടിയായപ്പോൾ സമ്മേളനം ഇന്നലെ പതിവിലും ഏറെ നീണ്ടു.
സാബു ജോണ്‍
ലോട്ടറി മാഫിയയ്ക്കെതിരേ ഒറ്റക്കെട്ട്
11:08 PM Jun 17, 2019 | Deepika.com