ഒരു നേരത്തെ ഭക്ഷണത്തിനു വകയില്ലാത്ത പാവപ്പെട്ടവർക്കു സൗജന്യമായി ഉച്ചഭക്ഷണം വിളന്പുന്ന ഒരു പദ്ധതിക്ക് പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ തുടക്കം കുറിക്കുകയാണ്. ഈയൊരു കാരുണ്യപ്രവർത്തനത്തിനു തുടക്കമിട്ടു കൊണ്ടാണു മലങ്കര സുറിയാനി കത്തോലിക്കാസഭയുടെ അധ്യക്ഷനും മേജർ ആർച്ച് ബിഷപ്പുമായ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ ഷഷ്ടിപൂർത്തി ആഘോഷിക്കുന്നത്. ക്ലീമിസ് ബാവ നാളെ അറുപതു വയസ് പൂർത്തിയാക്കുകയാണ്.
ഷഷ്ടിപൂർത്തി ഗംഭീരമായി ആഘോഷിക്കണമെന്നു സഭയിലെ ബിഷപ്പുമാർക്കും വൈദികർക്കും വിശ്വാസികൾക്കുമെല്ലാം ആഗ്രഹമുണ്ടായിരുന്നു. അവർ അതു പറയുകയും ചെയ്തു. ആഘോഷങ്ങളോടു ബാവയ്ക്കു വിരോധമില്ല. എന്നാൽ, തന്റെ കാര്യത്തിൽ മാനദണ്ഡം വ്യത്യസ്തമാണെന്ന വിശ്വാസക്കാരനാണ് അദ്ദേഹം. ആഘോഷങ്ങൾക്കുള്ള അവസരങ്ങൾ ദൈവം എത്രയോ തന്നു. പാവങ്ങളുടെ കണ്ണീരൊപ്പാനുതകുന്ന കാരുണ്യപ്രവർത്തനങ്ങളാകും ഷഷ്ടിപൂർത്തി വേളയിൽ കൂടുതൽ അർഥവത്താകുകയെന്ന് അദ്ദേഹം കരുതുന്നു. അറുപതിന്റെ നിറവിലെത്തുമ്പോൾ അതിരൂപതയിലെ വിധവകൾക്കു പ്രതിമാസം ആയിരം രൂപ വീതം അഞ്ചു വർഷത്തേക്കു സഹായം നൽകുന്ന സുരക്ഷ എന്ന പദ്ധതിക്കും തുടക്കം കുറിക്കുകയാണ്.
പൗരോഹിത്യം സ്വീകരിച്ച് 34 വർഷം പിന്നിട്ട് നാലു ദിവസം കഴിയുമ്പോഴാണു മാർ ക്ലീമിസിന്റെ ഷഷ്ടിപൂർത്തി. നാല്പത്തിരണ്ടാം വയസിൽ തിരുവനന്തപുരം അതിരൂപതയുടെ സഹായമെത്രാനായി അഭിഷിക്തനായ മാർ ക്ലീമിസ് അതിനുശേഷം തിരുവല്ല ബിഷപ്പും പിന്നീട് ആർച്ച് ബിഷപ്പുമായി. നാല്പത്തെട്ടാം വയസിലാണ് മലങ്കര കത്തോലിക്കാ സഭയുടെ മേജർ ആർച്ച് ബിഷപ്പായത്. അമ്പത്തിമൂന്നാം വയസിൽ ആഗോള കത്തോലിക്കാസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ കർദിനാളുമായി. ഇതിന്റെയെല്ലാം പിന്നിൽ ദൈവത്തിന്റെ പദ്ധതികളാണു ബാവ കാണുന്നത്.
മലങ്കര കത്തോലിക്കാസഭയുടെ അധ്യക്ഷൻ എന്ന നിലയിൽ സഭയ്ക്കു ശക്തമായ നേതൃത്വം നൽകുന്നതിനൊപ്പം എല്ലാ ജനവിഭാഗങ്ങൾക്കും സ്വീകാര്യനായ ആത്മീയാചാര്യൻ കൂടിയാണിന്നു മാർ ക്ലീമിസ് ബാവ.
ഷഷ്ടിപൂർത്തി വേളയിൽ സ്വന്തം ജീവിതാനുഭവങ്ങളും ജീവിതത്തേക്കുറിച്ചുള്ള ദർശനങ്ങളും ഭാവി പദ്ധതികളും ദീപികയുമായി പങ്കുവയ്ക്കുകയാണു മാർ ക്ലീമിസ് ബാവ.
? അറുപതു വയസ് പൂർത്തിയാകുന്നു. പകുതി ആയുസ് പൂർത്തിയാക്കുന്നു എന്നാണല്ലോ സങ്കൽപം. എങ്ങനെ കാണുന്നു.
= തുടങ്ങിവച്ചതു മുന്നോട്ടുകൊണ്ടുപോകാനും പുതിയതു തുടങ്ങാനും പ്രവർത്തനങ്ങളെ സമഗ്രമായി വിലയിരുത്താനുമുള്ള അവസരമായി കാണുന്നു. ജീവിത സായാഹ്നമായെന്നു കരുതുന്നില്ല. പക്വമായ ജീവിതാനുഭവങ്ങൾ കൂടുതൽ ആളുകളെ ഉൾപ്പെടുത്തി ശുശ്രൂഷ തുടരാൻ പ്രചോദനമാകുന്നു. ജീവിതത്തെ കുറച്ചുകൂടി ഗൗരവമായി സമഗ്രതയിൽ കാണാനുള്ള അവസരം കൂടിയാണിത്.
? സമന്വയത്തിന്റെ വക്താവായി ആണല്ലോ അറിയപ്പെടുന്നത്. ഗവേഷണ വിഷയം തന്നെ എക്യുമെനിസം ആയിരുന്നല്ലോ.
= ഞാൻ, എന്റേത് എന്നതിനു പകരം നാം, നമ്മുടേത് എന്നാണ് മനസിൽ വരുന്നത്. ഒട്ടേറെ അനുഭവങ്ങളിൽ നിന്നാണ് ഇങ്ങനെയൊരു ചിന്താഗതി രൂപപ്പെടുന്നത്. എന്റെ സ്കൂൾ, എന്റെ സ്ഥാപനം എന്നൊക്കെ പലരും വന്നു പറയാറുണ്ട്. നമ്മുടെ സ്ഥാപനം എന്നു ഞാൻ അവരോടു തിരുത്തി പറയും.
നമ്മുടെ ദേശം, നമ്മുടെ രാജ്യം എന്നൊക്കെ ചിന്തിക്കേണ്ട സമയമാണിത്. മനസിനു സന്തോഷം പകരുന്ന അവസ്ഥയുമാണിത്.
? എല്ലാവരോടും സമഭാവനയോടെയും സൗഹാർദത്തോടെയും ഇടപെടാൻ സാധിക്കുന്ന ചിന്ത രൂപപ്പെട്ടത് എങ്ങനെയാണ്.
= ഒരു ഇടത്തരം കുടുംബത്തിലാണ് എന്റെ ജനനം. ഞങ്ങൾ ഏഴു മക്കൾ. അപ്പൻ അധ്യാപകനായിരുന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് സൈന്യത്തിലും സേവനം ചെയ്തിട്ടുണ്ട്. അമ്മ വീട്ടുകാര്യങ്ങൾ കാര്യക്ഷമമായി നോക്കി നടത്തി. വിശ്വാസകാര്യങ്ങളിൽ നിഷ്ഠയുള്ള കുടുംബാന്തരീക്ഷമായിരുന്നു. പള്ളിയും പള്ളിക്കാര്യങ്ങളുമായി അടുത്തുനിന്ന കുടുംബം. സമാധാനപരമായ ഗ്രാമമായിരുന്നു ഞങ്ങളുടേത്. ഹൈന്ദവ കുടുംബങ്ങൾ ധാരാളമുണ്ടായിരുന്നു. വിദ്വേഷത്തിന്റെയോ മതവൈര്യത്തിന്റെയോ ചിന്ത ആരുടെയും മനസിലുണ്ടായിരുന്നില്ല. പണത്തിന്റെ ഹുങ്ക് കാണിക്കുന്ന സാഹചര്യം നാട്ടിലുണ്ടായിരുന്നില്ല. വിവാഹം വന്നാലും മരണമുണ്ടായാലും എല്ലാവരും പരസ്പരം സഹകരിക്കും, സഹായിക്കും. കുട്ടിക്കാലത്ത് വീട്ടിലും നാട്ടിലും കണ്ടറിഞ്ഞതും അനുഭവിച്ചറിഞ്ഞതും എന്നെ പരുവപ്പെടുത്തുന്നതിൽ സ്വാധീനിച്ചിട്ടുണ്ടാകും.
? സംസാരിക്കാൻ എത്തുന്നവർ പോസിറ്റീവ് എനർജിയോടെ തിരിച്ചുപോകുന്ന അനുഭവം പലരും പറയാറുണ്ട്.
= കാണാൻ വരുന്നവർ ഏതു വ്യത്യസ്ത ചിന്താധാരയിൽ പെട്ടവരാണെങ്കിലും എന്റെ ശൈലിയിൽ നിലപാട് പറയും. ഏതു പ്രശ്നത്തിനും പരിഹാരമുണ്ട്. മനുഷ്യനുണ്ടാക്കിയ പ്രശ്നങ്ങൾ മനുഷ്യനു പരിഹരിക്കാം. ദൈവമുണ്ടാക്കിയതാണെങ്കിൽ ദൈവം വഴി കാണിച്ചുതരും. ഒരു കാര്യം തന്നെ പല തരത്തിൽ പറയാമല്ലോ. മറ്റുള്ളവരെ മുഷിപ്പിക്കാതെ നമ്മുടെ നിലപാടുകൾ പറയാൻ സാധിക്കും. അഭിപ്രായവ്യത്യാസമുള്ള ആളെ കാണില്ല, സംസാരിക്കില്ല എന്നു പറയുന്നതിൽ അർഥമില്ല.
എല്ലാവരോടും പോയി സുവിശേഷം അറിയിക്കാനാണു കർത്താവ് പറഞ്ഞത്. വേദപുസ്തകം എന്ന് ഇതിനർഥമില്ല. നല്ല കാര്യങ്ങൾ എല്ലാവരോടും പറഞ്ഞു കൊണ്ടിരിക്കുക എന്നും പറയാം. സഭാതലത്തിലും സാമൂഹ്യതലത്തിലും സംഭാഷണങ്ങളും കേൾവിയും പങ്കുവയ്ക്കലും കുറേക്കൂടി ആഴത്തിൽ നിർവഹിക്കപ്പെടേണ്ടതുണ്ട്.
? കർദിനാൾ പദവിയിലെത്തുമ്പോൾ സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ കർദിനാൾ ആയിരുന്നു.
= പ്രായവും ആയുസുമെല്ലാം ആപേക്ഷികമല്ലേ. എത്രനാൾ ജീവിച്ചിരിക്കുമെന്ന് അറിയാമെങ്കിലല്ലേ പ്രായക്കൂടുതലോ കുറവോ എന്നു പറയാൻ കഴിയൂ. ഞാൻ സംതൃപ്തനാണ്. ഉന്മേഷമുള്ള സമയത്ത് സഭയുടെയും സമൂഹത്തിന്റെയും മുഖ്യധാരയിൽ സംവദിക്കുന്നതിനും ഇടപഴകുന്നതിനും ഈ കാലയളവ് സഹായിച്ചു. കൂടുതൽ ഉന്മേഷത്തോടെ കൂടുതൽ ആളുകളുമായി ഇടപഴകാൻ കുറച്ചു കഴിയുന്പോൾ സാധിക്കണമെന്നില്ലല്ലോ. അതിനുള്ള ക്രമീകരണമായി താരതമ്യേന ചെറുപ്പത്തിലേ ഉള്ള കർദിനാൾ പദവിയെ കണ്ടാൽ മതി.
? മലങ്കര കത്തോലിക്കാ സഭയുടെ കെട്ടുറപ്പും ശക്തിയും വർധിപ്പിക്കാൻ കഴിഞ്ഞ കാലയളവിലെ പ്രവർത്തനങ്ങളിലൂടെ സാധിച്ചല്ലോ.
= അപ്പസ്തോലിക പൈതൃകമുള്ള സഭയാണിത്. എനിക്കു മുമ്പുള്ള പിതാക്കന്മാർ സഭാശുശ്രൂഷ മാത്രമല്ല, പൊതുസമൂഹത്തിന്റെ ശുശ്രൂഷയും നടത്തി. പൊതുസമൂഹത്തോടുള്ള ഈ കരുതൽ എല്ലാ മനുഷ്യരും ഈ സഭയെ ശ്രദ്ധിക്കുന്നതിനും തങ്ങളുടെ സ്വന്തമെന്ന് കരുതുന്നതിനും ഇടയാക്കി. ഭാരതീയതയ്ക്ക് ഉൗന്നൽ നൽകുന്നതായിരുന്നു സിറിൾ പിതാവിന്റെ ദർശനം. എന്തുകൊണ്ടു കാവി ഉപയോഗിക്കുന്നു എന്നു ചോദിക്കാറുണ്ടായിരുന്നു. ഞങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ലെന്നു പറയുന്നില്ലല്ലോ എന്നായിരുന്നു മറുപടി. ഞങ്ങളുടെ ആത്മീയതയുമായി ചേർന്നു പോകുന്നതാണ് കാവി.
ഭാരതീയ പൈതൃകത്തിൽ ഉറച്ചുനിന്നുകൊണ്ട് കത്തോലിക്കാ വിശ്വാസത്തിൽ മുറുകെപ്പിടിച്ച് താഴേത്തട്ടിലുള്ളവരെ കൈപിടിച്ചുയർത്താനുള്ള പ്രവർത്തനങ്ങളാണു നടത്തുന്നത്.
? സഭയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ തത്ത്വം എന്താണ്.
= ഒരു ദേവാലയം കൂദാശ ചെയ്യുമ്പോൾ ഒരു പാവപ്പെട്ടവനെങ്കിലും വീടു വച്ചു കൊടുക്കണമെന്നു ഞാൻ പറഞ്ഞിട്ടുണ്ട്. അത് ഇടവകക്കാരനാകണമെന്നില്ല. ഏതു മതത്തിൽ പെട്ടവരുമാകാം. ഇത്തരം പ്രവർത്തനങ്ങൾ നടത്തുക വഴി സ്വാഭാവികമായും എല്ലാ മനുഷ്യരുമായും ബന്ധമുണ്ടാകും.
? ഏറ്റവും സ്വാധീനിച്ച വ്യക്തി ആരാണ്.
= പല തലങ്ങളിൽ പലരും സ്വാധീനിച്ചിട്ടുണ്ട്. ഒരു വ്യക്തിയുടെ പേരു പറയുമ്പോൾ പലരും വിസ്മരിക്കപ്പെട്ടു പോകാം. കർദിനാൾ പദവി ഏറ്റെടുത്തതിനു ശേഷം ഡൽഹിയിൽ എത്തിയപ്പോൾ ഞാൻ ആദ്യം പോയത് രാജ്ഘട്ടിലേക്കായിരുന്നു. മഹാത്മാഗാന്ധിയെ ഞാൻ കണ്ടിട്ടില്ല. പക്ഷേ ഭാരതത്തിന്റെ മുദ്ര എന്നത് മഹാത്മജിയാണ്. അവിടെ പകരക്കാരനില്ല. മദർ തെരേസ ജീവകാരുണ്യ മേഖലയിൽ മാതൃകയും ചൈതന്യവുമാണ്. ജോണ് പോൾ രണ്ടാമൻ മാർപാപ്പ അതിശക്തമായ സഭാശുശ്രൂഷകനായിരുന്നു. എന്നെ മെത്രാനായി അവരോധിച്ചത് അദ്ദേഹമാണ്. അനിഷേധ്യമായിരുന്നു അദ്ദേഹത്തിന്റെ നേതൃത്വം. ബനഡിക്ട് പതിനാറാമൻ മാർപാപ്പ ജീവിക്കുന്ന വിശുദ്ധനാണ്. ഫ്രാൻസിസ് മാർപാപ്പയുമായി വളരെ അടുത്ത് ഇടപഴകാൻ അവസരം ലഭിച്ചിട്ടുണ്ട്. മാർപാപ്പയുടെ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ അദ്ദേഹം 201-ാം നന്പർ മുറിയിലും ഞാൻ 204-ാം നന്പർ മുറിയിലുമാണ് താമസിച്ചിരുന്നത്. അദ്ദേഹത്തിനു വലിയൊരു വശ്യതയുമുണ്ട്.
? മലങ്കര സഭയിലെ പിതാക്കന്മാരുടെ സ്വാധീനം
= ഏറ്റവും അടുത്ത് ഇടപഴകിയത് സിറിൾ പിതാവുമായിട്ടായിരുന്നു. അദ്ദേഹം എന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. ഭരണകർത്താവായി മാത്രമാണ് അദ്ദേഹത്തെ പലരും കണ്ടത്. വളരെ ആഴത്തിലുള്ള സഭാദർശനം അദ്ദേഹത്തിനുണ്ടായിരുന്നു. എല്ലാവരെയും ഉൾക്കൊള്ളുന്ന സമീപനമായിരുന്നു അദ്ദേഹത്തിന്റേത്. ബനഡിക്ട് മാർ ഗ്രിഗോറിയോസ് പിതാവിന്റെ സാമൂഹ്യമായ ഇടപെടലുകൾ ശ്രദ്ധേയമായിരുന്നു. പരിശീലിപ്പിച്ച വൈദികർ, അധ്യാപകർ തുടങ്ങിയവരെല്ലാം എന്നെ നന്നായി സ്വാധീനിച്ചിട്ടുണ്ട്. ഒപ്പം പ്രവർത്തിച്ചവരിൽ നിന്നും ഇടപഴകിയവരിൽ നിന്നുമെല്ലാം ഒരുപാടു കാര്യങ്ങൾ പഠിച്ചിട്ടുണ്ട്. അവരൊക്കെ എനിക്കു പ്രചോദനവും സന്തോഷവും പകർന്നു നൽകുന്നുമുണ്ട്.
? നിരന്തരമായി നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു പ്രചോദനമാകുന്നതെന്താണ്.
= വീട്ടിൽ വരുന്നവർക്കെല്ലാം അമ്മ ഭക്ഷണം കൊടുക്കുമായിരുന്നു. പലപ്പോഴും അമ്മ പട്ടിണിയായിരിക്കും. പക്ഷേ എല്ലാവർക്കും കൊടുക്കുന്നതുകൊണ്ട് ഞങ്ങളുടെ കുടുംബത്തിന് ഒരു കുറവും വന്നിട്ടില്ല. അഭിവൃദ്ധിയേ ഉണ്ടായിട്ടുള്ളു. ഇവിടെ വന്നശേഷം ഓരോ വർഷവും ഓരോ ജീവകാരുണ്യ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. പങ്കെടുക്കുന്നവരുടെ എണ്ണം കുറയുകയല്ല, കൂടുകയാണു ചെയ്യുന്നത്. വൈദികർ ഉൾപ്പെടെ പദ്ധതികൾക്കു കലവറയില്ലാത്ത പിന്തുണയും സഹായവുമാണു നൽകുന്നത്. ഇതാണു വീണ്ടും വീണ്ടും കരുണയുടെ പദ്ധതികൾ ആരംഭിക്കാൻ പ്രോത്സാഹനമാകുന്നത്.
? ജീവിതത്തിൽ ആശ്ചര്യപ്പെടുത്തിയ സംഭവമുണ്ടായിട്ടുണ്ടോ.
= കർദിനാൾ ആയി ഉയർത്തിയ സംഭവം ആശ്ചര്യപ്പെടുത്തി. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടേറിയറ്റിലേക്കു വിളിച്ചുവരുത്തി ബന്ധപ്പെട്ട കർദിനാൾ നിയമന കത്ത് തന്നു. സമ്മതം പോലും ചോദിക്കാതെയായിരുന്നു നിയമനം. നേരെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ പോയി വിശുദ്ധ പത്രോസിന്റെ കബറിടത്തിൽ മുട്ടുകുത്തി നിന്നു പ്രാർഥിച്ചു. പിന്നീട് ജോണ് പോൾ രണ്ടാമൻ മാർപാപ്പയുടെ കബറിങ്കൽ പോയി പല വട്ടം ജപമാല അർപ്പിച്ചു.
? ഏറെ സന്തോഷം തോന്നുന്ന നിമിഷങ്ങൾ.
= കണ്ടുമുട്ടുന്ന പാവപ്പെട്ടവർക്കു സഹായങ്ങൾ ചെയ്തുകൊടുക്കുന്നതാണ് എന്റെ മനസിന് ഏറ്റവും സന്തോഷം പകരുന്നത്. കാരുണ്യ പ്രവർത്തനങ്ങൾ യഥാർഥത്തിലുള്ള ആവശ്യക്കാരിലേക്കു ചെല്ലുന്പോൾ നമുക്ക് വല്ലാത്ത സന്തോഷവും ആശ്വാസവും തോന്നും. ഒരിക്കൽ യാത്രാമധ്യേ കാരേറ്റ് പള്ളിയിൽ ചെന്നു. അപ്പോൾ ശരീരമാസകലം പൊടിയും വിയർപ്പും നിറഞ്ഞ് ഒരു ചെറുപ്പക്കാരൻ വന്നു. കൈയിൽ ചുരുട്ടിപ്പിടിച്ചിരുന്ന 500 രൂപ നോട്ട് എനിക്കു നേരെ നീട്ടി. ഭവനപദ്ധതിയിലേക്കുള്ള എന്റെ വിഹിതം എന്നു പറഞ്ഞു. ക്വാറിയിൽ ജോലി ചെയ്യുന്ന ആ ചെറുപ്പക്കാരന്റെ അന്നത്തെ കൂലിയാണിത്.
ഇതു തന്നാൽ വീട്ടിൽ എന്തുകൊടുക്കുമെന്നു ചോദിച്ചു. അതിനു പണമുണ്ട് എന്നു മറുപടി പറഞ്ഞു. സത്യത്തിൽ കണ്ണു നിറഞ്ഞു പോയി. പണം വാങ്ങാൻ വിഷമം തോന്നി. വാങ്ങിയില്ലെങ്കിൽ അവനു ദുഃഖം വരും. ഭവനപദ്ധതിയിലേക്ക് എല്ലാവരും ഒരു ദിവസത്തെ ശന്പളം സംഭാവന ചെയ്യണമെന്നു ഞാൻ പറഞ്ഞിരുന്നു. അതുപ്രകാരമാണ് ആ ചെറുപ്പക്കാരൻ പണം തന്നത്.
? പൗരോഹിത്യ രജതജൂബിലി വേളയിലും ആഘോഷം ഒഴിവാക്കുകയായിരുന്നല്ലോ.
= വീടില്ലാത്തവർക്കു വീടുവയ്ക്കുന്നതിനു സഹായം നൽകുന്ന ഒരു പദ്ധതിയാണ് അന്നു ഞാൻ വിഭാവനം ചെയ്തത്. ഒരാൾക്ക് ഒരു ലക്ഷം രൂപയാണു നൽകുന്നത്. ആയിരം വീടു വയ്ക്കണമെന്നായിരുന്നു ആഗ്രഹം. ഇതിനകം 1636 പേർക്കു ഭവനമായി. ഇതിൽ ക്രിസ്ത്യാനികളും ഹിന്ദുക്കളും മുസ്ലിംകളുമെല്ലാമുണ്ട്. ഇതെല്ലാം പരിശുദ്ധാത്മാവ് പ്രേരിപ്പിക്കുന്നതാണ്. ഷഷ്ടിപൂർത്തിക്കും ആഘോഷം വേണ്ടെന്നു പറയുകയായിരുന്നു.
? തലസ്ഥാനത്തെ മതമൈത്രീവേദികളിൽ സജീവസാന്നിധ്യമാണല്ലോ.
= എല്ലാ സഭാ, മത വിഭാഗങ്ങളുമായും നല്ല ബന്ധമാണുള്ളത്. ഇതുവഴി എന്റെ ക്രിസ്തീയ വിശ്വാസത്തിന് ഒരു ബലക്കുറവും സംഭവിക്കുന്നില്ല. പൊതുസമൂഹത്തിൽ ജീവിക്കുന്പോൾ ജാതിയും മതവും സമുദായവും ഒന്നും പരിഗണിക്കേണ്ടതില്ല. ഈയൊരു തത്ത്വം വാക്കിൽ മാത്രമല്ല, പ്രവൃത്തിയിലും കൊണ്ടു വരാൻ സാധിക്കണം. സമൂഹത്തിന്റെ മുഖ്യധാരയിൽ വരാൻ സാധിക്കാത്ത ഒരു പാടു മനുഷ്യർ നമുക്കു ചുറ്റുമുണ്ട്. അവരെ ഉയർത്തിക്കൊണ്ടു വരാൻ എല്ലാവരും ഒരുമിക്കണം. അതിന് പൊതുവേദി ഉണ്ടാകണം.
? ഭാവി പ്രവർത്തനങ്ങളേക്കുറിച്ചുള്ള ആശയം.
= സമയബന്ധിതമായി ഇത്ര കാര്യങ്ങൾ ചെയ്തു തീർക്കണം എന്നു പ്ലാൻ ചെയ്യുന്നയാളല്ല ഞാൻ. ഇന്നേ ദിവസം എന്തെങ്കിലുമൊക്കെ നന്മകൾ കൂടുതലായി ചെയ്യണം എന്ന് ഓരോ ദിവസവും ആഗ്രഹിക്കും. എന്തെങ്കിലുമൊക്കെ പുതുതായി സംഭാവന ചെയ്യാൻ സാധിക്കുന്നില്ലെങ്കിൽ, ഭൗതികതലത്തിലും ആത്മീയതലത്തിലും, ജീവിതം നിരർഥകമാണ്.
എന്റെ ശുശ്രൂഷയേക്കുറിച്ച് ദൈവത്തിനൊരു പദ്ധതിയുണ്ട്. ക്രിസ്ത്യാനികൾക്കു വേണ്ടി മാത്രമല്ല, സകല മനുഷ്യർക്കു വേണ്ടിയും ഇനിയും ഒരുപാടു കാര്യങ്ങൾ ചെയ്യാനുണ്ട്. ഇങ്ങനെ ചെയ്തു കൊണ്ടിരിക്കുന്പോൾ സായൂജ്യത്തിലേക്കു കടക്കണമെന്നും സന്നിധാനത്തിലെത്തി ദൈവമേ നന്ദി എന്നു പറയാൻ കഴിയണമെന്നുമാണ് ആഗ്രഹം. സജീവമായി ശുശ്രൂഷ ചെയ്യുന്പോൾ ദൈവത്തിൽ വിലയം പ്രാപിക്കുന്നതിലാണ് സംതൃപ്തി.
? പുതിയ തലമുറയ്ക്ക് എന്തു സന്ദേശമാണു നൽകാനുള്ളത്.
= സൗകര്യങ്ങൾ വർധിച്ചു. സാങ്കേതികവിദ്യ ഒരുപാടു പുരോഗമിച്ചു. പക്ഷേ സംഭാഷണം കുറഞ്ഞു. ആർക്കും ഒന്നിനും സമയമില്ല. സ്വാർഥതയാണു വർധിച്ചുവരുന്നത്. എല്ലാവർക്കും എന്റെ കാര്യം മാത്രം. മനസ് ഇടുങ്ങിയിരുന്നാൽ മറ്റ് എന്തെല്ലാം വികസനമുണ്ടായാലും എന്തുകാര്യം? യാത്രാസൗകര്യങ്ങൾ വലിയതോതിൽ പുരോഗമിച്ചു. എന്നാൽ ആരും എവിടെയും നേരത്തെ എത്തുന്നില്ല. അപ്പൻ മരിച്ചാൽ മക്കൾ പോലും പള്ളിയിലേക്കു നേരിട്ടുവരികയാണ്. ഇത്തരം കാര്യങ്ങളിലൊക്കെ സത്യസന്ധമായ വിലയിരുത്തൽ നടത്തണം.
സാബു ജോണ്
ദൈവാനുഗ്രഹത്തിന്റെ 60 വത്സരങ്ങൾ
02:20 AM Jun 14, 2019 | Deepika.com