നിയമസഭാംഗങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളിൽ പലതിനും മറുപടി നൽകാത്ത മന്ത്രിമാരെ കണ്ടാൽ അവർ സ്വർഗത്തിൽ നിന്നു നേരിട്ടു പൊട്ടിവീണവരാണെന്നു തോന്നിപ്പോകുമെന്നായിരുന്നു പി.സി. ജോർജിന്റെ പരിഹാസം. 54 മുതൽ 75 വരെയുള്ള ചോദ്യങ്ങൾക്കു വിവിധ മന്ത്രിമാർ മറുപടി നൽകുന്നില്ലെന്നു ജോർജ് ചൂണ്ടിക്കാട്ടി. ഉത്തരങ്ങൾ താമസിക്കുന്നതിന്റെ കാരണം വ്യക്തമാക്കി മന്ത്രിമാർ നൽകുന്ന ഡിലേ സ്റ്റേറ്റ്മെന്റിൽ പോലും നിയമസഭയെ അവഹേളിക്കുന്നുവെന്നാണ് ഇതുസംബന്ധിച്ച ക്രമപ്രശ്നം ഉന്നയിച്ച ജോർജിന്റെ ആരോപണം. എന്നാൽ, ബോധപൂർവമായ കാലതാമസം വരുത്തിയിട്ടില്ലെന്നാണു ഒരു മന്ത്രിയുടെ ഡിലേ സ്റ്റേറ്റ്മെന്റ് മറുപടി.
സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഇടപെട്ടു. പ്രശ്നം ഗുരുതരമാണ്. ഉത്തരങ്ങൾ കൃത്യസമയത്തു ലഭ്യമാക്കണമെന്നു സഭ റൂളിംഗ് നടത്തിയിരുന്നു. ഇടക്കാല മറുപടി ആദ്യം നൽകാൻ കഴിഞ്ഞില്ലെങ്കിൽ അന്തിമ മറുപടി 15 ദിവസത്തിനകം ലഭ്യമാക്കണം. അനന്തമായി നീട്ടിക്കൊണ്ടു പോകാൻ ആരേയും അനുവദിക്കില്ലെന്നു ചെയർ വീണ്ടും റൂൾ ചെയ്യുന്നുവെന്നു സ്പീക്കർ പറഞ്ഞു.
കെഎസ്ആർടിസി യാത്രക്കാർ ഇപ്പോൾ പെരുവഴിയിലാണ്, ജീവനക്കാരാകട്ടെ കട്ടപ്പുറത്തും. പക്ഷേ മന്ത്രി ആനപ്പുറത്താണെന്നായിരുന്നു പ്രതിപക്ഷത്തെ എം. വിൻസെന്റിന്റെ കണ്ടെത്തൽ. 2019-20 സാന്പത്തിക വർഷത്തെ ബജറ്റിലെ ധനാഭ്യർഥനകളുമായി ബന്ധപ്പെട്ട ചർച്ചയിലാണു വിൻസെന്റ് ആനപ്പുറത്തേറിയ മന്ത്രിയെ കണ്ടത്. കെഎസ്ആർടിസിയെ കേരള സ്വകാര്യ റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ എന്നും വിളിക്കാമെന്നും അദ്ദേഹം പറഞ്ഞു. വൻകിട സ്വകാര്യ വണ്ടികൾ കെഎസ്ആർടിസി വാടകയ്ക്കെടുത്ത് ഓടിക്കുകയാണ്. മന്ത്രിയുടെ പാർട്ടിയിൽ പെട്ട ഒരു നേതാവിന്റെ വണ്ടികളാണ് കെഎസ്ആർടിസിയുടെ വാടകയിൽ ഓടുന്നതെന്നാണു പറഞ്ഞു കേൾക്കുന്നതെന്നും വിൻസെന്റ് ആരോപിച്ചു. എന്നാൽ, മലയോര മേഖലയോടു കെഎസ്ആർടിസി കാട്ടുന്ന അവഗണനയിലെ പ്രതിഷേധമാണ് റോഷി അഗസ്റ്റിന്റെ പ്രസംഗത്തിൽ നിറഞ്ഞുനിന്നത്.
ത്രിതല പഞ്ചായത്തുകളും നഗരസഭകളും കഴിഞ്ഞ സാന്പത്തിക വർഷം ചെലവു ചെയ്ത തുകയുടെ ബില്ലുകൾ മാറി നൽകുന്നില്ലെന്ന് ആരോപിച്ച് കോൺഗ്രസിലെ കെ.സി. ജോസഫ് അടിയന്തര പ്രമേയ നോട്ടീസ് നൽകിയിരുന്നു. പണമില്ലാത്തതാണു തദ്ദേശ സ്ഥാപനങ്ങളുടെ ബില്ലുകൾ മാറി നൽകാൻ കാരണമെന്നു പ്രതിപക്ഷം പറഞ്ഞു. എന്നാൽ, ഇതു സമ്മതിക്കാൻ സാന്പത്തിക വിദഗ്ധനായ ധനമന്ത്രി ഡോ. തോമസ് ഐസക് ഒരുക്കമല്ല. 15 ശതമാനത്തിൽ താഴെയുള്ള തുക മാത്രമാണു നൽകാനുള്ളതെന്നും ക്യൂവിൽ നിൽക്കുന്ന ബില്ലുകളിൽ 20 ശതമാനത്തിൽ കൂടുതൽ ഏതെങ്കിലും തദ്ദേശ സ്ഥാപനങ്ങളിൽ ഉണ്ടായിട്ടുണ്ടെങ്കിൽ പ്രത്യേകമായി പരിഗണിക്കുമെന്നും അദ്ദേഹം അറിയിച്ചു.
പണം നൽകുമോ ഇല്ലയോ എന്നു ധനമന്ത്രി തെളിച്ചു പറയണമെന്നു പ്രതിപക്ഷം ആവശ്യപ്പെട്ടപ്പോൾ ഐസക് ഇതേ മറുപടി ആവർത്തിച്ചു. അതോടെ പ്രതിപക്ഷ അംഗങ്ങൾ ബഹളവുമായി സീറ്റുകളിൽ നിന്നു ചാടിയിറങ്ങി. പലരും നടുത്തളം ലക്ഷ്യമാക്കി കുതിച്ചെങ്കിലും സ്പീക്കറുടെ സമയോചിതമായ ഇടപെടൽ മൂലം ആരും നടുത്തളത്തിൽ പ്രവേശിച്ചില്ല.
ഐസക്കിന്റെ ബിഎസ്എൻഎൽ മൊബൈൽ ഫോണിൽ വിളിക്കുന്പോൾ ക്യൂവിലാണെന്നാണ് ഇപ്പോൾ മറുപടി ലഭിക്കുന്നതെന്നും വൈകാതെ പരിധിക്കു പുറത്തായെന്നു പറയുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് അധികാര വികേന്ദ്രീകരണത്തെ അട്ടിമറിക്കുന്ന കുരുട്ടുവിദ്യയാണ് കാട്ടുന്നതെന്ന് അഭിപ്രായപ്പെട്ട് ഐസക് എഴുതിയ ലേഖനം സഹിതമാണ് ചെന്നിത്തല സഭയിലെത്തിയത്. എങ്കിൽ അങ്ങ് ധനമന്ത്രിയായപ്പോൾ എന്തുകൊണ്ട് ആ കുരുട്ടു വിദ്യ അവസാനിപ്പിക്കാതെ കൂടുതൽ തീവ്രതയോടെ അതു തുടരുന്നതെന്ന രമേശിന്റെ ചോദ്യത്തിന് ഐസക്കിനു മറുപടിയില്ലായിരുന്നു. തദ്ദേശ സ്ഥാപനങ്ങൾക്കു ചെലവഴിച്ച ഫണ്ടു പോലും നൽകാത്ത ധനമന്ത്രിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ചു പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി.
റോഡ് നിർമാണവുമായി ബന്ധപ്പെട്ടു വി.ടി. ബലറാമിന്റെ സബ്മിഷനു മറുപടി നൽകവേ 10 കോടി രൂപ മുതലുള്ള പദ്ധതികൾ മാത്രമേ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തുകയുള്ളുവെന്നും 10 കോടിയിൽ താഴെയാണെങ്കിൽ എടുക്കില്ലെന്നും മന്ത്രി ജി. സുധാകരൻ മറുപടി നൽകി.
കടലാക്രമണത്തിലെ ഭീകരത തീരദേശത്തു നിന്നുള്ള എല്ലാ എംഎൽഎമാരുടെയും പ്രസംഗത്തിൽ നിഴലിച്ചിരുന്നു. കടലിൽ കല്ലിടുന്നതിലെ തട്ടിപ്പ് ഇനി അനുവദിക്കാനാവില്ലെന്നും ജിയോ ബാഗുകൾ അടക്കമുള്ള സാങ്കേതിക വിദ്യ ഉപയോഗിച്ചു കടലാക്രമണം തടയാനുള്ള നടപടി സ്വീകരിക്കുമെന്നു മന്ത്രി മേഴ്സിക്കുട്ടിയമ്മ മറുപടി പ്രസംഗത്തിൽ പറഞ്ഞു.
സ്വകാര്യ മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം ക്രമപ്പെടുത്തലും നിയന്ത്രിക്കലും ഭേദഗതി ബിൽ വൈകുന്നേരം 6.10 വരെ നീണ്ട സമ്മേളനത്തിൽ പാസാക്കി.
കെ. ഇന്ദ്രജിത്ത്
മറുപടി പറയാത്ത മന്ത്രിമാരും ആനപ്പുറത്തേറിയവരും
02:14 AM Jun 14, 2019 | Deepika.com