1994 ജൂണ് 13-നു താമരശേരി രൂപതയുടെ കാലം ചെയ്ത അധ്യക്ഷൻ അഭിവന്ദ്യ മാർ സെബാസ്റ്റ്യൻ മങ്കുഴിക്കരിപിതാവിന്റെ മൃതസംസ്കാര കർമങ്ങൾ നടന്ന തിരുവന്പാടി തിരുഹൃദയ പ്രൊ-കത്തീഡ്രലിൽ പരേതനായ അഭിവന്ദ്യ മാർ കുര്യാക്കോസ് കുന്നശേരി പിതാവിന്റെ ദുഃഖത്താൽ ഇടറിയ സ്വരം തിരുവന്പാടി പ്രദേശം മുഴുവനിലും അലയടിച്ചു. ’’ഉന്നതമായ ചിന്തയും ലളിതജീവിതവും കൈമുതലാക്കി ജീവിച്ച ഒരു ബുദ്ധിജീവിയായിരുന്നു മാർ സെബാസ്റ്റ്യൻ’’: കണ്ഠമിടറി നിറകണ്ണുകളോടെ അഭിവന്ദ്യ കുന്നശേരി പിതാവ് ചരമപ്രസംഗം നടത്തുന്പോൾ തിരുവന്പാടിയുടെ പരിമിതികളെ അതിലംഘിച്ച് തടിച്ചുകൂടിയ ജനസമുദ്രത്തോടൊപ്പം പ്രകൃതിയും ഏങ്ങലടിച്ചുകൊണ്ടിരുന്നു.
താമരശേരി രൂപതയ്ക്ക് ആദ്യമെത്രാനെ നഷ്ടമായെങ്കിൽ, താമരശേരിയിലെ വൈദികർക്കും സമർപ്പിതർക്കും തങ്ങളെ ആവേശം കൊള്ളിച്ചിരുന്ന വൈദിക മേലധ്യക്ഷനെ നഷ്ടമായെങ്കിൽ, വിശ്വാസികൾക്കു തങ്ങൾ ഏറെ സ്നേഹിച്ച പിതാവിനെ നഷ്ടമായെങ്കിൽ, നാനാജാതിമതസ്ഥർ ഉൾപ്പെടുന്ന പൊതുസമൂഹത്തിന് ഒരു തത്വചിന്തകനെയും വാഗ്മിയെയും നഷ്ടപ്പെട്ടെങ്കിൽ, ആത്മീയതയെ ചിന്തയുടെ തലങ്ങളിൽ സന്നിവേശിപ്പിച്ച് വിശ്വാസത്തിൽ ആഴപ്പെടുവാൻ ആഗ്രഹിച്ചവർക്ക് ഒരു ആത്മീയ പിതാവിനെ നഷ്ടമായെങ്കിൽ, കേരളസഭയ്ക്കും ഭാരതസഭയ്ക്കും മങ്കുഴിക്കരിപ്പിതാവിന്റെ അകാല നിര്യാണത്തിലൂടെ നഷ്ടമായത് പകരംവയ്ക്കാനില്ലാത്ത ഒരു ആത്മീയ- സാംസ്കാരിക- ബൗദ്ധിക നേതൃത്വമായിരുന്നു.
അഭിവന്ദ്യ മാർ സെബാസ്റ്റ്യൻ മങ്കുഴിക്കരിപിതാവ് നിത്യതയിലേക്ക് കടന്നുപോയിട്ട് 25 വർഷം പൂർത്തിയാകുന്പോൾ താമരശേരി രൂപത അദ്ദേഹത്തോടു മറ്റാരോടുമില്ലാത്തതു പോലെ കടപ്പെട്ടിരിക്കുന്നു. പിതാവ് എടുത്തുവച്ച മൂലക്കല്ലുകളിലാണ് താമരശേരി രൂപത പണിയപ്പെട്ടതെന്നു നിസംശയം പറയാവുന്ന യാഥാർഥ്യങ്ങൾ ചേർത്തുവച്ചതാണ് താമരശേരി രൂപതയുടെ ചരിത്രം.
തലശേരി രൂപതയിൽ നിന്ന് കോഴിക്കോട്, മലപ്പുറം റവന്യു ജില്ലാ ഭാഗങ്ങൾ വേർതിരിച്ചാണ് പുതിയ രൂപത നിലവിൽ വന്നത്. പുതിയ രൂപതയ്ക്കു അടിസ്ഥാന സംവിധാനങ്ങൾ പലതും ഉണ്ടാകേണ്ടിയിരുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഒരു രൂപതാഭവനമായിരുന്നു. തന്റെ ജനത്തിന്റെ ഉദാരമനസ്കതയിൽ വിശ്വാസമർപ്പിച്ച പിതാവ് രൂപതയുടെ ആവശ്യങ്ങൾ ജനങ്ങളുടെ മുന്പിൽ അവതരിപ്പിക്കാൻതന്നെ തീരുമാനിച്ചു. ഇതിനുവേണ്ടി ഒരു വർഷത്തിനുള്ളിൽ രൂപതയിലെ എല്ലാ ഇടവകകളും അദ്ദേഹം സന്ദർശിച്ചു. രൂപതയിലെ വൈദികരും സന്യസ്തരും ജനങ്ങളും ആത്മാർത്ഥമായി ഇതിനോട് സഹകരിച്ചു. ഇങ്ങനെ ലഭിച്ച സഹായങ്ങൾകൊണ്ടു രൂപതാഭവന്റെ പണി പ്രതീക്ഷിച്ചതിനെക്കാൾ മുന്പേ പുരോഗമിച്ചു. താരതമേന്യ ചുരുങ്ങിയ ചെലവിൽ ഏതാണ്ടു ഭാരതീയശൈലിയിൽ പണിതീർത്ത രൂപതാഭവന്റെ വെഞ്ചരിപ്പ് 1989 മേയ് രണ്ടിനു കർദിനാൾ മാർ ആന്റണി പടിയറ പിതാവ് നിർവഹിച്ചു.
ഇതിനോടൊപ്പം തന്നെ അടിസ്ഥാന സംവിധാനങ്ങൾ പലതും ഉണ്ടാകേണ്ടിയിരുന്നെങ്കിലും സ്ഥാപനങ്ങൾക്കെന്നതിനെക്കാൾ അജപാലനപ്രവർത്തനങ്ങൾക്കാണ് അനുഭവസന്പന്നനായ മങ്കുഴിക്കരിപ്പിതാവ് ആരംഭംമുതൽതന്നെ മുൻഗണന നൽകിയത്. രൂപതാഭവന്റെ പണികൾ നടന്നുകൊണ്ടിരിക്കെത്തന്നെ അജപാലനപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി ഒരു പാസ്റ്ററൽ സെന്റർ സ്ഥാപിക്കാനുള്ള ശ്രമവുമായി പിതാവ് മുന്നോട്ടിറങ്ങിയത് ഈ പശ്ചാത്തലത്തിലാണ്. രൂപതാഭവന്റെ വെഞ്ചരിപ്പ് നടന്ന അന്നുതന്നെ പാസ്റ്ററൽ ആൻഡ് മിഷനറി ഓറിയന്റേഷൻ സെന്റർ (പിഎഒസി) എന്ന പേരിൽ കോഴിക്കോട് മേരിക്കുന്ന് ആസ്ഥാനമാക്കി രൂപതാ പാസ്റ്ററൽ സെന്റർ നിലവിൽ വന്നു. ആരംഭം മുതൽക്കുതന്നെ ദൈവജനത്തിലെ എല്ലാ വിഭാഗങ്ങളിലും പെട്ടവർക്കുവേണ്ടിയുള്ള പരിശീലനപരിപാടികൾ ഈ കേന്ദ്രത്തിൽ ആരംഭിച്ചു. ചുരുങ്ങിയ കാലംകൊണ്ട് നൂറിലധികംപേർക്ക് താമസിച്ചു പരിശീലനം നേടാൻ കഴിയുന്ന ഒരു സ്ഥാപനമായി ഇതു വളരുകയും ചെയ്തു.
വൈദിക വിദ്യാർഥികളുടെ പരിശീലനം രൂപതയുടെ പ്രധാനപ്പെട്ട ദൗത്യമാണ്. മൈനർ സെമിനാരിയ്ക്കുവേണ്ടി ആദ്യം മരുതോങ്കരയിലും പിന്നീട് പുല്ലൂരാംപാറയിലും സംലഭ്യമായ താത്കാലിക കെട്ടിടങ്ങളാണ് പ്രയോജനപ്പെടുത്തിയത്. എന്നാൽ ഇത് തികച്ചും അപര്യാപ്തമാണെന്ന് മനസിലാക്കിയ പിതാവ് സെമിനാരിക്കുവേണ്ടി രൂപതാഭവനോട് ചേർന്ന് ഒരു കെട്ടിടം ഉണ്ടാകണമെന്ന് ആഗ്രഹിച്ചു. നാല് നിലകളുള്ള ഒരു കെട്ടിടത്തിന്റെ പണി 1989 ൽ തന്നെ ആരംഭിച്ചു. പൗരസ്ത്യ തിരുസംഘത്തിന്റെയും പ്രത്യേകിച്ച് കർദിനാൾ ലൂർദ്സാമിയുടെയും മറ്റ് അനവധി ഉദാരമതികളായ സുഹൃത്തുകളുടെയും സഹായത്തോടെ കെട്ടിടത്തിന്റെ പണി അതിവേഗത്തിൽ പുരോഗമിക്കുകയും 1992 മേയ് 23 ന് അതിന്റെ വെഞ്ചരിപ്പ് കർമം നടക്കുകയും ചെയ്തു.
രൂപതയുടെ ആത്മീയ നവീകരണത്തിനുവേണ്ടി പുല്ലൂരാംപാറയിൽ ബഥാനിയ റിന്യൂവൽ സെന്റർ, വികസന പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനായി സെന്റർ ഫോർ ഓവറോൾ ഡവലപ്മെന്റ് (സി.ഒ.ഡി.), എയ്ഡഡ് സ്കൂളുകളുടെ പ്രവർത്തനങ്ങൾ ഏകീകരിക്കുന്നതിനുവേണ്ടി കോർപറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി, താമരശേരി കത്തീഡ്രൽ ദൈവാലയം പണിയുന്നതിനുവേണ്ടി ഒന്നേകാൽ ഏക്കർ സ്ഥലം, വൈദികർക്കുള്ള വിശ്രമ മന്ദിരം സ്ഥാപിക്കുന്നതിനുവേണ്ടി കോഴിക്കോട് ടൗണിൽ നാല്പത് സെന്റ് സ്ഥലം, കോഴിക്കോട് മാവൂർ റോഡിൽ രൂപതയ്ക്ക് സ്ഥിരവരുമാനത്തിനുവേണ്ടി പണിതീർത്ത അൽഫോൻസ ഷോപ്പിംഗ് കോപ്ലക്സ് എന്നിവ രൂപതയ്ക്കുവേണ്ടിയുള്ള പിതാവിന്റെ സ്വപ്നസാക്ഷാത്കാരമായിരുന്നു.
പാവങ്ങളോടും വഴിതെറ്റിയവരോടും അങ്ങേയറ്റം കരുണാർദ്രമായ ഒരു ഹൃദയമാണ് മങ്കുഴിക്കരിപ്പിതാവിനുണ്ടായിരുന്നത്. അനാഥരോടും ആരാരുമില്ലാത്ത മരണാസന്നരോടും കാരുണ്യം കാണിക്കുന്നവർക്ക് ദൈവാനുഗ്രഹത്തിന് ഒരു കുറവും വരികയില്ലായെന്ന് അദ്ദേഹം പറയുമായിരുന്നു. തിരക്കിനിടയിലും അവസരമുണ്ടാക്കി അഗതികൾക്കും വികലാംഗർക്കുമുള്ള ഭവനങ്ങൾ സന്ദർശിക്കുക പിതാവിന്റെ പതിവായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപം 37 ലക്ഷത്തോളം രൂപ മുടക്കി 32 കിടക്കകളുള്ള ബൃഹത്തായ ഒരു സ്ഥാപനം കരുണാഭവൻ എന്ന പേരിൽ അദ്ദേഹം ചുരുങ്ങിയ കാലത്തിനുള്ളിൽ പടുത്തുയർത്തി.
സജീകരണങ്ങൾ എല്ലാം തയാറാകുന്നതിന് മുന്പ് ഏതോ ഉൾപ്രേരണയുടെ ശക്തിയാൽ എന്നവണ്ണം പ്ലാൻ ചെയ്തിരുന്നതിനെക്കാൾ നേരത്തെ ഈ സ്ഥാപനത്തിന്റെ ഉദ്ഘാടനം 1994 ഏപ്രിൽ ഏഴിനു തികച്ചും അനാർഭാടമായി നിർവഹിക്കപ്പെട്ടു. നേരത്തെ പ്ലാൻ ചെയ്തിരുന്ന തീയതിയിലേക്ക് ഉദ്ഘാടനം നീട്ടിവച്ചിരുന്നെങ്കിൽ അതിൽ സംബന്ധിക്കുവാൻ പിതാവിന് കഴിയാതെ പോയിരുന്നേനെ. മരിക്കുന്നതിനു തലേദിവസം തന്റെ ജീവിതത്തിലെ ഒരു വലിയ സ്വപ്നം എന്നു പറയാവുന്ന കരുണാഭവൻ അദ്ദേഹം സന്ദർശിക്കുകയും ഓരോ രോഗിയുടെയും അടുക്കൽപ്പോയി സുഖാന്വേഷണങ്ങൾ നടത്തുകയും അവരോടൊത്ത് ഫോട്ടോ എടുക്കുകയും ചെയ്തു. അവിചാരിതമായി അന്ന് അവിടെ അത്താഴവും കഴിച്ചു. അങ്ങനെ താൻ ഏറ്റവും അധികം സ്നേഹിച്ച അഗതികളുടെ ഭവനത്തിൽ വച്ചായിരുന്നു പിതാവിന്റെ അന്ത്യാത്താഴം.
ചുരുങ്ങിയ എട്ടുവർഷക്കാലത്തിനുള്ളിൽ രൂപതയെ അവിശ്വസനിയമാംവിധം വളർച്ചയിലേക്ക് നയിക്കാൻ അഭിവന്ദ്യ പിതാവിന് കഴിഞ്ഞു. രൂപതയെ പടുത്തുയർത്തുന്ന അക്ഷീണപ്രയ്തനത്തിനിടയിലും ഭാരതസഭയുടെ വളർച്ചയ്ക്ക് വേണ്ടി തന്റെ സമയവും കഴിവും അദ്ദേഹം വിനിയോഗിച്ചു. സീറോ മലബാർ ആർക്കി എപ്പിസ്കോപ്പൽ സഭയുടെ സ്ഥിരം സിനഡംഗമായും ലിറ്റർജിക്കൽ കമ്മീഷൻ ചെയർമാനായും ബാംഗളൂർ സെന്റ് ജോണ്സ് മെഡിക്കൽ കോളജ് ഭരണസമിതിയംഗമായും മറ്റ് വിവിധ കമ്മീഷനുകളിലും അദ്ദേഹം പ്രവർത്തിച്ചു വരികെയാണ് അപ്രതീക്ഷിതമായ ആ കടന്നുപോകൽ. 1994 ജൂണ് 11 ന് ശനിയാഴ്ച വൈകുന്നേരം 7.55 ന് താമരശേരി രൂപതയെ സ്വർഗത്തിലിരുന്ന് നയിക്കാൻ അദ്ദേഹം വിളിക്കപ്പെട്ടു.
ലാളിത്യം അദ്ദേഹത്തിന്റെ ജീവിതവ്രതമായിരുന്നു. സ്വന്തം സുഖസൗകര്യങ്ങൾ പിതാവ് അന്വേഷിച്ചിട്ടില്ല. വസ്ത്രധാരണത്തിലും പെരുമാറ്റത്തിലും അസാധാരണമായ ലാളിത്യം അദ്ദേഹം പ്രദർശിപ്പിച്ചിരുന്നു. തന്നെ കേന്ദ്രമാക്കിയ ആഘോഷങ്ങളോട് പിതാവ് എന്നും അകലം പാലിച്ചിരുന്നു. തന്നെ പുകഴ്ത്തിയുള്ള പ്രസംഗങ്ങൾ അദ്ദേഹം അനുവദിച്ചിരുന്നില്ല. 1994 ൽ മെത്രാഭിഷേക ജൂബിലിവർഷത്തിന്റെ ആരംഭം കുറിച്ചത് രൂപതയിലെ മുഴുവൻ വൈദികരോടുമൊത്ത് നടത്തിയ സമൂഹ ബലിയോടും വൈദികരോടൊരുമിച്ച് നടത്തിയ ഒരു വിനോദയാത്രയോടും കൂടിയാണ്. മറ്റ് ആഘോഷപരിപാടികളൊന്നും പാടില്ലെന്ന് പിതാവ് നിർബന്ധംപിടിച്ചു.
സ്വയം ശൂന്യനാക്കിക്കൊണ്ട് സഭയെ സ്നേഹിച്ച ആ നല്ല ഇടയൻ സഭയുടെ പൊതുവായ ആവശ്യങ്ങൾക്കുവേണ്ടി രൂപതയ്ക്കു പുറത്തു യാത്ര ചെയ്യേണ്ടി വന്നപ്പോഴെല്ലാം പൊതുയാത്രാ സൗകര്യങ്ങളാണ് ഉപയോഗിച്ചുവന്നത്. പിതാവിന്റെ ആത്മാർഥതയും നിഷ്കളങ്കതയും വിശ്വാസദാർഢ്യവും സഭാസ്നേഹവും ചോദ്യം ചെയ്യാൻ പറ്റാത്തവിധം കറകളഞ്ഞതായിരുന്നു. ഈ സവിശേഷഗുണങ്ങൾ മൂലമാണ് താൻ വിശ്വസിക്കുന്നതിനെതിരെയും തന്റെ ബോധ്യങ്ങൾക്കതിരെയും സഭാപഠനങ്ങൾക്കെതിരെയും നിലവാരംകുറഞ്ഞ പെരുമാറ്റ ശൈലികൾക്കതിരെയും ധാർമിക രോഷത്തിന്റെ അഗ്നിഗോളമായി അദ്ദേഹം പലപ്പോഴും മാറിയത്.
’’നിനക്ക് എന്റെ കൃപ മതി’’ എന്ന ആപ്തവാക്യം സ്വീകരിച്ച അഭിവന്ദ്യ പിതാവ് ആഴമായ ദൈവാശ്രയബോധത്തിൽ ജീവിച്ച ഒരു സഭാശ്രേഷ്ഠനായിരുന്നു. പിതാവിന്റെ പാണ്ഡിത്യവും സാംസ്കാരികസദസുകളിൽ അദ്ദേഹത്തിനുണ്ടായിരുന്ന സ്ഥാനവും ആരെയും പിടിച്ചിരുത്തുന്ന പ്രസംഗശൈലിയും കറകളഞ്ഞ സ്നേഹത്തോടെ എല്ലാവരോടും ഇടപെടാൻ ഉണ്ടായിരുന്ന കഴിവും താമരശേരിയിലും സമീപ പ്രദേശങ്ങളിലുമുള്ള അക്രൈസ്തവർപോലും ഇന്നും ഓർത്തിരിക്കുന്നു. ഇതാണ് പകരം വയ്ക്കാനാവാത്ത മങ്കുഴിക്കരിപിതാവിന്റെ വ്യക്തിത്വം.
അഭിവന്ദ്യ മങ്കുഴിക്കരിപിതാവ് കടന്നുപോയിട്ട് 25 വർഷം പൂർത്തിയാകുന്പോൾ പിതാവിന്റെ ജ്വലിക്കുന്ന ഓർമകൾ താമരശേരി രൂപതയുടെ മുന്നോട്ടുള്ള വഴികളിൽ പ്രകാശമായി പരിലസിക്കുമെന്നുറപ്പാണ്. സമകാലിക സാംസ്കാരിക- സാമൂഹിക -സഭാതലങ്ങളിൽ രൂപപ്പെടുന്ന സാഹചര്യങ്ങൾക്കിടയിൽ ’മങ്കുഴിക്കരിപ്പിതാവുണ്ടായിരുന്നെങ്കിൽ...’ എന്ന ചിന്ത അദ്ദേഹത്തെ അടുത്തറിഞ്ഞവരുടെ ഹൃദയങ്ങളിൽ നിന്നുയരുന്നതാണ് മാർ സെബാസ്റ്റ്യൻ മങ്കുഴിക്കരിപിതാവിനെ അനശ്വരനാക്കുന്നതും അദ്ദേഹത്തിന്റെ ജീവിതവും ചെയ്തികളും ഇന്നും പ്രസക്തമാകുന്നതും.
മാർ റെമീജിയോസ് ഇഞ്ചനാനിയിൽ (താമരശേരി രൂപത മെത്രാൻ)
യുഗപ്രഭാവനായ മാർ സെബാസ്റ്റ്യൻ മങ്കുഴിക്കരി
11:24 PM Jun 10, 2019 | Deepika.com