അനന്തപുരി/ദ്വിജൻ
കേരളത്തിലെ ലോക്സഭാ തെരഞ്ഞെടുപ്പു ഫലം എന്തേ ഇങ്ങനെ ആയി? കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളും തങ്ങൾ പഠിക്കുകയാണ് എന്നാണു പറയുന്നത്. അതു മുഖം രക്ഷിക്കാനുള്ള ഒരു മറുപടി എന്നതിലധികം ആത്മാർഥമാണ് എന്നു കരുതാനുള്ള സൂചനകൾ ഒന്നും ഇതുവരെ ഇല്ല. ആത്മവിമർശനപരമായ വിലയിരുത്തലിനു തയാറാകുന്നത് അവരുടെ മുന്നോട്ടുള്ള യാത്രയ്ക്ക് അനിവാര്യമാവുകയാണ്.
47.25 ശതമാനം ജനപിന്തുണയോടെ കേരളത്തിലുള്ള 20 ലോക്സഭാ മണ്ഡലങ്ങളിൽ 19 ഉം കിട്ടിയതുകൊണ്ടു തങ്ങൾ ഏറെ മുന്നിലാണെന്നു ജനാധിപത്യമുന്നണിയോ തങ്ങളുടെ ജനപിന്തുണ 35.2 ശതമാനമായതുകൊണ്ട് ഒന്നുമല്ലാതായെന്ന് ഇടതു മുന്നണിയോ തെറ്റിദ്ധരിക്കരുത്. എൻഡിഎയുടെ ജനപിന്തുണ 15 ശതമാനമായി നിൽക്കുന്നത് വളർച്ചയാണെങ്കിലും എന്തേ അങ്ങനെ എന്നു ഭാരതീയ ജനതാപാർട്ടിയും ആലോചിക്കണം.
എതിരാളിയുടെ നന്മയോ?
ഏതു തെരഞ്ഞെടുപ്പിനെക്കുറിച്ച് നടത്തുന്ന ചർച്ചകളിലും പങ്കെടുക്കുന്ന എല്ലാ പാർട്ടികളുടെയും വക്താക്കൾ എന്തുകൊണ്ടു മറ്റേ പാർട്ടി തോറ്റു എന്നതിനെക്കുറിച്ച് വ്യാകുലപ്പെടുന്നതായാണു കൂടുതൽ കണ്ടിട്ടുള്ളത്. ഇങ്ങനെ പോയാൽ കോണ്‍ഗ്രസിനുണ്ടാകുന്ന നാശത്തെക്കുറിച്ച് സിപിഎംകാരനും മാർക്സിസ്റ്റ് പാർട്ടിക്കുണ്ടാകുന്ന ദുരന്തത്തെക്കുറിച്ചു കോണ്‍ഗ്രസുകാരനും ഉപദേശിച്ച് ജയിക്കാൻ നോക്കാറുണ്ട്. അത്തരം ഉപദേശങ്ങൾ ആരും ഗൗരവമായി എടുക്കാറുമില്ല.
തന്റെ പാർട്ടിയുടെ നിലപാടുകൾ, അവയോടു ജനം സ്വീകരിച്ച സമീപനം, ജനങ്ങളുടെ ധാരണ കൂടുതൽ അനുകൂലമാക്കാൻ നടത്താവുന്ന മാറ്റങ്ങൾ തുടങ്ങിയവയാണു കണ്ടെത്തേണ്ടത്. ഓരോ പാർട്ടിക്കും ഉണ്ടാകണമെന്നു മാധ്യമപ്രവർത്തകരടക്കം ഉന്നയിക്കുന്ന നിർദേശങ്ങൾ അവർ പരിശോധിച്ചു ബോധ്യപ്പെട്ടുവേണം നടപ്പാക്കണോ എന്നു തീരുമാനിക്കാൻ. ഇടതുപക്ഷ ചിന്തയും ദൈവവിശ്വാസം ഇല്ലാത്തതും എല്ലാമാണു വിപ്ലവകരമെന്നു ചിന്തിക്കാൻ അവകാശമുണ്ട്. പക്ഷേ ആ ചിന്തയ്ക്കൊപ്പം ഇന്ത്യക്കാരെ കിട്ടണം എന്നില്ല.
തോൽവി സാരമില്ലെന്നു തോറ്റവരും എല്ലാം ശരിയായെന്നു ജയിച്ചവരും കരുതാനുള്ള സാധ്യത ഏറെയാണ്. അടുത്ത മുഖ്യമന്ത്രിക്കസേര നോക്കി ചിലർ കളികൾ ആരംഭിക്കാനുള്ള സാധ്യതയുണ്ട്. തങ്ങൾക്കുണ്ടായ തിരിച്ചടി വലിയ കാര്യമല്ലെന്ന മട്ടിലുള്ള വിലയിരുത്തലുകളും സമീപനങ്ങളുമാണ് ഇടതുമുന്നണി നേതാക്കളിൽ നിന്ന് ആദ്യം ഉണ്ടായത്. തിരിച്ചടിയിൽ തളർന്നുപോയ പ്രവർത്തകരുടെ ആവേശം കത്തിക്കുവാൻ അതു നല്ലതാണെങ്കിലും അലസരായിരുന്നാൽ കോണ്‍ഗ്രസിനുണ്ടായ ദുരന്തം കാത്തിരിക്കുന്നു എന്ന് മനസിലാക്കണം.
2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പച്ചതൊടാതെ തോറ്റപ്പോൾ 1977 ലെ ദയനീയ തോൽവിയും 1980 ലെ തിരിച്ചുവരവും ചൂണ്ടിക്കാണിച്ച് 2019 ൽ തങ്ങൾ തിരിച്ചുപിടിക്കും എന്ന് ആകാശക്കോട്ട കെട്ടി വെറുതെ ഇരുന്നവർക്ക്, അല്ലെങ്കിൽ തിരിച്ചുവരവിനുവേണ്ട തന്ത്രങ്ങൾ ഒരുക്കാത്തവർക്ക്, കിട്ടിയ ശരിയായ ജനവിധിയാണ് 2019ലേത്. കോണ്‍ഗ്രസിലെ അധികാരകേന്ദ്രമായ രാഹുൽ ഗാന്ധിയുടെ മണ്ഡലമായിരുന്ന അമേഠിയിൽ വികസനം കടന്നുചെന്നിട്ടില്ല എന്ന കേട്ടറിവ് അന്പരപ്പിക്കുന്നതാണ്. വോട്ടു ചോദിച്ചു മാത്രം ചെല്ലുന്ന നേതാക്കളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നു ജനത്തിനറിയാം. 1977 ലെ തെരഞ്ഞെടുപ്പു പരാജയത്തെത്തുടർന്ന് 1978 ൽ ഉണ്ടായതു പോലെ ഒരു പിളർപ്പുണ്ടാവുകയും പാർട്ടി ശുദ്ധീകരിക്കപ്പെടുകയും പ്രവർത്തകർ സജീവമാക്കപ്പെടുകയും ചെയ്തിരുന്നെങ്കിൽ സ്ഥിതി ഇന്നത്തെക്കാൾ മെച്ചമാകുമായിരുന്നോ എന്നു സംശയിക്കണം.
ബിജെപിയും എൻഡിഎയും
ലോക്സഭാ തെരഞ്ഞെടുപ്പിൽ 15 ശതമാനം വോട്ടാണ് ഇന്ത്യ ഭരിക്കുന്ന ഭാരതീയ ജനതാപാർട്ടിയുടെ മുന്നണിക്കു കേരളത്തിൽ നിന്ന് ആകെ ലഭിച്ചത് എന്നു തിരിച്ചറിയുന്ന പാർട്ടിയുടെ ദേശീയ നേതൃത്വം കേരളത്തിൽ ചുവടുറപ്പിക്കുന്നതിനു നടത്താൻ പോകുന്ന കളികൾ നിസാരമാവില്ല. കേന്ദ്ര ആഭ്യന്തരമന്ത്രിയായി അമിത്ഷാ ചുമതല ഏറ്റതും കടുത്ത ആർഎസ്എസ് കാരനായ വി. മുരളീധരനെ കേന്ദ്രമന്ത്രിസഭയിൽ എടുത്തതും ഒന്നും വെറുതെയാവില്ല. ഇപ്പോഴത്തെ സംസ്ഥാന നേതൃത്വത്തിൽ വലിയ മാറ്റം പ്രതീക്ഷിക്കാമെന്ന സൂചനകളാണവ.
ലോക്സഭാ തെരഞ്ഞെടുപ്പു പ്രചാരണ നാളുകളിൽ പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ബിജെപിയുടെ എതിരാളികളുടെ വീടുകൾ സിആർപിഎഫ് സഹായത്തോടെ റെയ്ഡ് ചെയ്തിരുന്നു. ഇത്തരം നീക്കങ്ങൾ ദോഷവും ചെയ്യാം. ചെറുത്തുനിൽപ്പിനു ശ്രമിക്കുന്നവർ ശക്തരാകും. ബംഗാളിൽ ഒന്നുമല്ലാതിരുന്ന ബിജെപിയെ മമതയുടെ പാർട്ടി ഇങ്ങനെയാണ് കരുത്തുറ്റതാക്കിയത്.
തൃണമൂൽക്കാരുടെ ആക്രമണങ്ങളെ നേരിടാൻ ബിജെപി വന്നതോടെയാണ് അവർ അവിടെ വേരുപിടിച്ചത്. അത്ര ഭീകരമായ ഭരണമാണു മമത നടത്തുന്നത് എന്നാണ് അകത്തുള്ളവർ പറയുന്നത്. സിപിഎം ഭരണകാലത്ത് അതിക്രമം നടത്തിയവർ ഇപ്പോൾ മമതയുടെ പാർട്ടിക്കാരായി അതിക്രമം നടത്തുന്നു. ഇരകൾക്കു ബിജെപി സംരക്ഷണം കൊടുക്കുന്നു. അവർ ശക്തരാകുന്നു. അതുകൊണ്ട് അമിത്ഷാ നടപ്പാക്കിയേക്കാമെന്നു കരുതാവുന്ന തന്ത്രങ്ങൾ അവർക്കു തന്നെ വിനയാകാനും മതി.
ശബരിമലയുടെ കാര്യത്തിൽ ഉണ്ടായത് അതാണ്. അക്കാര്യത്തിൽ സർക്കാർനിലപാട് ശരിയല്ലെന്നു പറഞ്ഞവരെല്ലാം പക്ഷേ ബിജെപിക്കൊപ്പം നിന്നില്ല എന്നു തെരെഞ്ഞടുപ്പു ഫലം വ്യക്തമാക്കുന്നു.
തെരഞ്ഞെടുപ്പിൽ തിരിച്ചടി ഉണ്ടായപ്പോൾ ന്യൂനപക്ഷങ്ങൾ എന്തേ തങ്ങളോട് ഇങ്ങനെ ചെയ്തു എന്നു ഭാരതം ഭരിക്കുന്ന ബിജെപിയുടെ കേരള നേതാക്കൾ നടത്തിയ വിലാപം അവർക്കു മാത്രമല്ല അവർ എന്തേ ഇതുപോലെ കോണ്‍ഗ്രസിനൊപ്പം നിന്നു എന്നു കോണ്‍ഗ്രസടക്കം എല്ലാവരും പരിശോധിക്കുന്നതു നല്ലതാണ്. ഭാരതത്തിന്റെ ഭരണഘടന ന്യൂനപക്ഷങ്ങൾക്കു വാഗ്ദാനം ചെയ്തിട്ടുള്ള അവകാശങ്ങൾ പോലും തങ്ങൾ ഇല്ലാതാക്കുമെന്നു പ്രസംഗിക്കുന്ന അവരുടെ നേതാക്കന്മാർ തന്നെയാണു ഭാരതത്തിലെ ന്യൂനപക്ഷങ്ങളെ അവർക്ക് എതിരാക്കുന്നത്. ഗാന്ധിജിയെ വെടിവച്ചുകൊന്ന ഗോഡ്സെയെ പ്രകീർത്തിക്കുന്ന ബിജെപി നേതാക്കന്മാർ ആരുടെ മനസിലാണ് ആശങ്ക ഉണ്ടാക്കാത്തത്? സർക്കാരിന്റെ പ്രവൃത്തികളിലെ സൂചനകളും ഒരു ന്യൂനപക്ഷ വിരുദ്ധ മനോഭാവത്തെ പ്രകടമാക്കുന്നുണ്ട്.
ജനാധിപത്യമുന്നണിയുടെ വിജയം ന്യൂനപക്ഷങ്ങളുടെ മാത്രം സഹായം എന്നു വരുത്താൻ ബിജെപി നടത്തുന്ന നീക്കത്തിൽ വർഗീയ രാഷ്ട്രീയമുണ്ട്. ന്യൂനപക്ഷങ്ങൾ സഹായിച്ചതുകൊണ്ടു മാത്രമല്ല ജനാധിപത്യമുന്നണി ഈ വിജയം നേടിയത് എന്നതും കോണ്‍ഗ്രസിന്റെ മതേതര സ്വഭാവത്തിനു കിട്ടിയ അംഗീകാരമാണിത് എന്നും വിലയിരുത്തലുകാർ മറക്കരുത്. ഭൂരിപക്ഷ സമൂഹമാണ് ഈ വിജയത്തിന്റെയും പ്രധാന ശില്പി. മതേതരത്വം എന്നാൽ ഭൂരിപക്ഷത്തെക്കാൾ ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കുന്നതാണ് എന്നാണു കോണ്‍ഗ്രസ് കരുതുന്നത് എന്ന ബിജെപിയുടെ പ്രചാരണം കേരളത്തിലെ ഭൂരിപക്ഷ സമൂഹം അംഗീകരിച്ചില്ല. ഭാവിയിലും അവർ അങ്ങനെ ചിന്തിക്കാൻ ഇടവരികയും അരുത്. എല്ലാവർക്കും ജീവിക്കാനും വളരാനുമുള്ള സാഹചര്യം ഉറപ്പാക്കുന്നതാണു മതേതരത്വം.
തെരഞ്ഞെടുപ്പിനു പിന്നാലെ നടന്ന മന്ത്രിസഭാ രൂപീകരണത്തിൽ ബിജെപി കാണിച്ച മനോഭാവം കൃത്യമായി. വിദഗ്ധൻ എന്ന പേരിൽ ഒന്നാം മോദി മന്ത്രിസഭയിൽ ചേർക്കപ്പെട്ട അൽഫോൻസ് കണ്ണന്താനത്തിനു രണ്ടാം മന്ത്രിസഭയിൽ ഇടം കൊടുക്കാതിരുന്നതു കൃത്യമായ സൂചനയാണ്. അൽഫോൻസിനെ ഉപയോഗിച്ചു നടത്താമെന്നു കരുതിയ കളികൾ വിജയിച്ചില്ലെന്നും അതുകൊണ്ട് അൽഫോൻസ് വേണ്ടെന്നും അവർ തീരുമാനിച്ചു. ബിഡിജെഎസ് അടക്കം കേരളത്തിലെ എൻഡിഎയിലെ ഇതരകക്ഷികൾ ആരും സ്വന്തമായി വലിയ ജനപിന്തുണ ഉള്ളവരല്ല. അതുകൊണ്ട് അവരുടെ തന്ത്രങ്ങളും നീക്കങ്ങളും ഏറെ പ്രസക്തങ്ങളും അല്ല.
സിപിഎമ്മും ഇടതുമുന്നണിയും
കേരളം ഭരിക്കുന്ന ഇടതുമുന്നണിക്കും സിപിഎമ്മിനും കനത്ത തിരിച്ചടിയാണ് തെരഞ്ഞെടുപ്പിൽ ഉണ്ടായത്. ഇടതുമുന്നണിയിൽ സിപിഎമ്മും സിപിഐയും അല്ലാത്ത കക്ഷികൾക്ക് ഏറെ പ്രസക്തിയൊന്നും ഇല്ല. ലോക്സഭയിൽ മത്സരിച്ചതുമില്ല. ജനതാദളിന് 2014 ൽ കൊടുത്ത സീറ്റു പോലും ഇക്കുറി കൊടുത്തില്ല. അവർ എതിർത്തു കമാന്ന് ഒന്നും മിണ്ടിയതുമില്ല. അത്രയും ഭയന്നു കഴിയുന്ന ഘടകകക്ഷികളുണ്ടെങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പിലെ ദയനീയതോൽവി സാഹചര്യത്തിൽ മാറ്റം വരുത്തിയേക്കാം. ചെറിയ പാർട്ടികൾ കുറച്ചുകൂടി ധൈര്യം കാട്ടിയേക്കാം. ജനതാദളിലെ വീരൻ വിഭാഗം ചെറിയ സൂചന നല്‍കിയിട്ടുണ്ട്. പോക്കിടമുള്ളവർ മുന്നണിവിടാനും മുതിർന്നേക്കാം.
ചെറിയ പാർട്ടികളെ ഇറക്കി എതിരാളികളുടെ ഉറച്ച വോട്ടുകളിൽ കുറെ സ്വന്തമാക്കാനുള്ള രാഷ്ട്രീയ വിവേകം ഇടതുമുന്നണി കാണിച്ചതുമില്ല. ജനാധിപത്യ കേരള കോണ്‍ഗ്രസിനെ ഉപയോഗിച്ചു കളിച്ചിരുന്നെങ്കിൽ മാറ്റങ്ങൾ ഉണ്ടാകുമായിരുന്നു. ഇടതു മുന്നണിക്ക് 2021 ൽ വലിയ സ്കോപ്പില്ല എന്ന ചിന്ത സ്ഥാനം മോഹിച്ചു കടന്നുവന്നവരെ നിരാശരാക്കുന്നുണ്ട്. എങ്കിലും മുഖ്യമന്ത്രി പിണറായി വിജയനും സിപിഐയുടെ കാനം രാജേന്ദ്രനും തമ്മിൽ വെടി നിർത്തലായ മട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിലെ തോൽവിയുടെ കാരണം മുഖ്യമന്ത്രിയുടെ രീതികളാണെന്ന ആക്ഷേപത്തെ കാനം അംഗീകരിച്ചില്ല. ഒരു മുന്നണിയിൽ ഒന്നിച്ചു നിൽക്കുന്നതു നല്ല അടയാളമാവും.
ദേശീയ തലത്തിൽ കോൺഗ്രസിനുണ്ടായ തിരിച്ചടിയെ പരിഹസിച്ചു മാനം കാക്കാമെന്നു ചില ഇടതുമുന്നണിക്കാരെങ്കിലും കരുതുന്നത് അപകടകരമായ പ്രവണതയാണ്. എല്ലാ സമുദായക്കാരും തങ്ങൾക്കെതിരായി എന്നു വിലയിരുത്തുന്ന പാർട്ടി അതിനുള്ള കാരണം കൃത്യമായി കണ്ടെത്തണം. പിണറായി വിജയനും അദ്ദേഹത്തെ അനുകരിച്ചു വിജയരാഘവനും ഒക്കെ നടത്തിയ പ്രസ്താവനകളടക്കം പരാജയ കാരണങ്ങളെക്കുറിച്ചു ശരിക്കും പഠിക്കണം. പിണറായി മാത്രമല്ല മറ്റു പലരും ധാർഷ്ട്യത്തോടെ പെരുമാറുന്നതിൽ പാർട്ടിക്കാർക്കു ബുദ്ധിമുട്ട് തോന്നില്ലായിരിക്കാം എങ്കിലും സാധാരണക്കാർക്കു മനംപിരട്ടൽ ഉണ്ടാക്കാറുണ്ട്. ചർച്ച് ആക്ട് പോലുള്ള ഭീഷണികൾ ഉയർത്തിയതും ശബരിമലക്കളിയും നവോത്ഥാനവുമെല്ലാം പാളിയതും പഠന വിഷയമാക്കണം.
ശബരിമല വിഷയത്തിലൂടെ മതവിശ്വാസികൾക്കു ബിജെപി മാത്രം എന്ന ചിന്ത പടർത്തുന്നതിന് സർക്കാർ നടത്തിയ നീക്കങ്ങൾ ജനം മനസിലാക്കി. വടക്കൻ കേരളത്തിൽ മാത്രം ഒതുങ്ങിയിരുന്ന കലാപ രാഷ്ട്രീയം തെക്കോട്ടും കൊണ്ടുവരാനുള്ള നീക്കം ജനം ഭീതിയോടെ കാണുന്നു. ബിജെപി തിരിച്ചടിക്കും. അടിയും തിരിച്ചടിയും വേണ്ടെന്നുള്ളവർ രണ്ടു കൂട്ടരെയും ഉപേക്ഷിക്കും എന്നതാണ് കേരളത്തിന്റെ ഇതുവരെയുള്ള പാരന്പര്യം. എങ്കിലും പുതിയ പരീക്ഷണങ്ങൾക്കു മുതിരാൻ മടിക്കുന്നവരല്ല മലയാളികൾ. ധിക്കാരത്തിന്റെയും ധാർഷ്ട്യത്തിന്റെയും രീതികൾ സംസ്കൃതചിത്തർക്കു പിടിക്കില്ല.
കോണ്‍ഗ്രസും ജനാധിപത്യമുന്നണിയും
കോണ്‍ഗ്രസ് നയിക്കുന്ന ജനാധിപത്യമുന്നണി തികച്ചും വ്യത്യസ്തമാണ്. അവിടെ ശക്തരായ മൂന്നു പാർട്ടികളെങ്കിലും ഉണ്ട്. ലോക്സഭയിൽ കോണ്‍ഗ്രസിന് 15 സീറ്റു കിട്ടിയെങ്കിലും നിയമസഭയിൽ ഉള്ളത് 22 സീറ്റാണ്. ലോക്സഭയിലേക്ക് രണ്ടു സീറ്റിൽ ജയിച്ച ലീഗിന് 18 സീറ്റും. ഒരു സീറ്റിൽ ജയിച്ച കേരള കോണ്‍ഗ്രസ്- എമ്മിന് ആറു സീറ്റും. മുന്നണിയായി മത്സരിക്കുന്നതാണ് കോണ്‍ഗ്രസിന്റെ കരുത്ത്. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോൾ മുന്നണിവിട്ട കേരള കോണ്‍ഗ്രസ് - എമ്മിനെ തിരിച്ചുകൊണ്ടുവരാനായി. ഐക്യമുന്നണിയായതാണ് ഈ വിജയത്തിന്റെ പ്രധാനപ്പെട്ട ഒരു കാരണം.
കേരളത്തിലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വൻ വിജയം കിട്ടി എങ്കിലും ഏറ്റവും നിശിതമായ വിലയിരുത്തലിനു വിധേയമാകേണ്ടത് കോണ്‍ഗ്രസും ജനാധിപത്യമുന്നണിയും തന്നെയാണ്. ബിജെപിയും സിപിഎമ്മും നടത്താനിരിക്കുന്ന നീക്കങ്ങളിൽ പിടിച്ചു നിൽക്കാനും തങ്ങളോടൊപ്പം നിൽക്കുന്നവർക്ക് സംരക്ഷണം കൊടുക്കാനും കോണ്‍ഗ്രസിനാവണം. ചാനൽ ചർച്ചകൾ കൊണ്ട് ജനത്തെ കൂടെനിർത്താനാവില്ല. കേരളത്തിലെ കമ്യൂണിസ്റ്റ് ബദലാകാനുള്ള ബിജെപിയുടെയും ബിജെപി ബദലാകാനുള്ള സിപിഎമ്മിന്റെയും എല്ലാ കരുനീക്കങ്ങളെയും നേരിട്ട് പിടിച്ചുനിൽക്കാൻ കോണ്‍ഗ്രസിനാവണം. ജനകീയ പ്രശ്നങ്ങളിൽ ഇടപെടാനും സഹായിക്കാനും കഴിയണം. ഇന്നത്തെ രീതികളിൽ മാറ്റം ഉണ്ടാവണം.
തെരഞ്ഞെടുപ്പ്പ്രചാരണ കാലത്തുതന്നെ തിരുവനന്തപുരത്തെ ശശി തരൂരിനും പാലക്കാട്ടെ ശ്രീകണ്ഠനും കാസർഗോട്ടെ ഉണ്ണിത്താനും തൃശൂരിലെ പ്രതാപനും ആലപ്പുഴയിലെ ഷാനിമോൾ ഉസ്മാനും പൊന്നാനിയിൽ ലീഗുകാർക്കുമെല്ലാം പരാതികൾ ഉണ്ടായിരുന്നില്ലേ? ഫല പ്രഖ്യാപനം വന്നശേഷം തനിക്കു പലതും പറയാനുണ്ടെന്ന് ശ്രീകണ്ഠൻ തുറന്നടിച്ചതുമാണ്. ജയിച്ചതോടെ അതൊന്നും വിഴുങ്ങരുത്. ജനാധിപത്യമുന്നണിക്ക് അനുകൂലമായി ഉണ്ടായ മഹാ പ്രവാഹത്തിൽ ജയിച്ചുകയറി എങ്കിലും ഓരോ മണ്ഡലത്തിലും കിട്ടാവുന്ന വോട്ട് കിട്ടിയോ എന്ന ചോദ്യം പ്രസക്തമാണ്.
പാർട്ടി മെഷിനറിയും പാർട്ടി നേതാക്കളും എത്രമാത്രം സജീവമായിരുന്നു എന്നും കൃത്യമായി പരിശോധിക്കണം. പ്രചാരണത്തിൽ നിന്നു മാത്രമല്ല മണ്ഡലത്തിൽ നിന്നുപോലും വിട്ടുനിന്നവരെല്ലാം വിജയത്തിന്റെ മഹത്വം സ്വന്തമാക്കാൻ വരുന്നുണ്ട്.
2009 ലെയും 2014 ലെയും ലോക്സഭാ തെരഞ്ഞെടുപ്പു ഫലങ്ങൾ കൂടി മനസിൽ വയ്ക്കുന്നത് നല്ലതാവും. 2009 ൽ കേരളത്തിലെ ഇരുപതിൽ 16 സീറ്റും ജനാധിപത്യമുന്നണിക്കായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ടു നില വച്ചാൽ 100 ലധികം സീറ്റുകളിൽ ജനാധിപത്യമുന്നണിക്കായിരുന്നു വിജയം. തുടർന്നു നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ജനാധിപത്യമുന്നണി അഭിമാനകരമായ വിജയം നേടി. എന്നാൽ തുടർന്ന് 2011ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലാകട്ടെ നേരിയ വിജയമാണ് ഉണ്ടായത്. നിയമസഭയിൽ ഒരംഗത്തിന്റെ മാത്രം ഭൂരിപക്ഷം.
ആ സർക്കാറിന്റെ കാലത്ത് 2014 ൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇരുപതിൽ 12 സീറ്റും ജനാധിപത്യമുന്നണിക്കായിരുന്നു. എന്നാൽ 2017 ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി 91 സീറ്റ് നേടി. ജനാധിപത്യമുന്നണി 47 സീറ്റിൽ ഒതുങ്ങി.
അതായത് ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചെങ്കിലും തെരഞ്ഞെടുപ്പു വിജയത്തെ വസ്തുത തിരിച്ചറിയുന്നവിധം ശരിയായി വിലയിരുത്തണം. സ്ഥാനാർഥികളിൽ തുടങ്ങണം ഈ വിലയിരുത്തൽ. ജയിച്ചതുകൊണ്ടു മാത്രം എല്ലാം ശരിയായി എന്ന് കരുതരുത്.
ഷാനിമോൾ ഉസ്മാനു പറ്റിയത്
എത്ര സമർഥനായ പാർട്ടി പ്രവർത്തകനാണെങ്കിലും ജനങ്ങളുടെ മനസിൽ മുറിവുണ്ടാക്കുന്ന നിലപാട് എടുത്തിട്ടുള്ളവർക്ക് അതു ദോഷം ചെയ്യും. ചാനൽ ചർച്ചകളിൽ വലിയ വിപ്ലവം പറഞ്ഞു കൈയടി നേടുന്നവർ ഒപ്പം ശത്രുക്കളെയും സൃഷ്ടിക്കുന്നുണ്ട്, അവർക്കു മാത്രമല്ല പാർട്ടിക്കും. ചില നിലപാടുകൾക്കു നല്ല വില കൊടുക്കേണ്ടിവരാം. ഷാനിമോൾ ഉസ്മാൻ കൊച്ചിയിലെ കന്യാസ്ത്രീകളുടെ സമരത്തിൽ പങ്കെടുത്തു പ്രസംഗിച്ചതു മിത്രങ്ങളെക്കാൾ ശത്രുക്കളെ ഉണ്ടാക്കിയിട്ടുണ്ട്.
തെരഞ്ഞെടുപ്പു കാലത്ത് എതിരാളികൾ എല്ലാ ആരോപണങ്ങളും കൊണ്ടുവരും. കോഴിക്കോട്ടെ കോണ്‍ഗ്രസ് സ്ഥാനാർഥിക്കെതിരേ അഴിമതിയുടെ വീഡിയോ കൊണ്ടുവന്നതു പോലെ എതിരാളികൾ ഇപ്പോൾ തന്നെ വലിയ തയാറെടുപ്പുകൾ ആരംഭിച്ചിട്ടുണ്ട്.
മുന്നണി ബന്ധങ്ങളിലെ തകരാറുകൾ കൃത്യമായും പരിശോധിക്കപ്പെടണം. ജനാധിപത്യമുന്നണി ഐക്യത്തോടെ പ്രവർത്തിച്ചോ? എല്ലാ പാർട്ടിക്കാരും മുന്നണിയുടെ സ്ഥാനാർഥിക്കു വേണ്ടി പ്രവർത്തിച്ചോ? ഈ മഹാപ്രവാഹ കാലത്തും അഭിമാനകരമായ വിജയം ഓരോ പാർട്ടിക്കും ഉണ്ടായി എങ്കിലും കിട്ടേണ്ടത്ര വോട്ടുകൾ കിട്ടാത്ത മണ്ഡലങ്ങൾ ഉണ്ട്. അതിന്റെ കാരണം എന്ത്? കാലുവാരൽ ശരിക്കും ഉണ്ടായോ? പല നേതാക്കളും നിഷ്ക്രിയരായതിനു കാരണം എന്ത്? ഇല്ലെങ്കിൽ പ്രവർത്തിക്കാതിരിക്കുന്നതിനുള്ള കാരണമെന്ത്? അവ എങ്ങനെ പരിഹരിക്കാം? അച്ചടക്ക നടപടിയും പുറത്താക്കലുമല്ല പരിഹാരം. തകരാറുകൾ പരിഹരിക്കുന്നതിനുള്ള നടപടികളാണ്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റുകാർ ജയിക്കരുതെന്ന് ഉണ്ടായിരുന്നതുപോലെ ബിജെപിക്കു കേരളത്തിൽ കോണ്‍ഗ്രസ് സർക്കാർ അധികാരത്തിൽ വരരുത് എന്നും ഉണ്ടാവും. കോണ്‍ഗ്രസിനെ കൂടുതൽ ദുർബലമാക്കാൻ ബിജെപി നോക്കും. അത് അവരുടെ അസ്തിത്വപരമായ ആവശ്യം കൂടിയാണ്. ഇത്തരത്തിലുള്ള എല്ലാ ഘടകങ്ങളും മുൻകൂട്ടിക്കണ്ട് തന്ത്രങ്ങൾ ഉണ്ടാക്കാനാവണം.
വേണം, ആത്മാർഥമായ വിലയിരുത്തലുകൾ
01:17 AM Jun 09, 2019 | Deepika.com