പരവൂർ: പരവൂരിന് സമീപം പൂതക്കുളം കോട്ടുവൻകോണത്ത് രണ്ട് യുവാക്കൾ കാർ കയറി മരിച്ച സംഭവത്തിൽ പരവൂർ പോലീസ് കാർ കസ്റ്റഡിയിൽ എടുത്തു. സംഭവസമയത്ത് കാർ ഓടിച്ചിരുന്ന കൂനംകുളം മേലതിൽ വീട്ടിൽ ആഷിക്കിനെ (32) അറസ്റ്റ് ചെയ്തു. ആഷിക്കിന്റെ പിതാവ് മോഹനന്റെ ഉടമസ്ഥതയിൽ ഉള്ളതാണ് കാർ.
കഴിഞ്ഞ തിങ്കളാഴ്ച അർധരാത്രി പന്ത്രണ്ടോടെയാണ് കോട്ടുവൻകോണം വിഷ്ണു ക്ഷേത്രത്തിന് സമീപം റോഡിൽ കിടന്ന യുവാക്കളുടെ ശരീരത്തിൽ കൂടി കാർ കയറി യുവാക്കൾ മരിച്ചത്. അതിനു ശേഷം നിർത്താതെ പോയ കാറിനായി പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും കാര്യമായ വിവരങ്ങൾ ലഭിച്ചില്ല. സിസിടിവി കളിൽ ദൃശ്യങ്ങൾ വ്യക്തമല്ലാത്തതായിരുന്നു. സംശയം തോന്നിയ ആറ് കാറുകൾ പോലീസ് പരിശോധിക്കുകയും ചെയ്തു.
എന്നിട്ടും തുമ്പുകൾ ഒന്നും ലഭിക്കുകയുണ്ടായില്ല. ഇതിനിടെ പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ ഉച്ചയോടെയാണ് കാർ കണ്ടെത്തുന്നത്.
നിരവധി സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിരുന്നുവെങ്കിലും ദൃശ്യങ്ങളിൽ നിന്നും ചുവന്ന കാർ ആണെന്ന വിവരം മാത്രമാണ് പോലീസിന് വ്യക്തമായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കാർ കണ്ടെത്തുന്നത്.
ആഷിക്ക് പരവൂർ ഭാഗത്ത് നിന്നും വരുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പരവൂർ ഇൻസ്പെക്ടർ എ.നിസാറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ നിതിൻ നളൻ, വിനയൻ, നിസാം, വിനോദ്, സിപിമാരായ മുഹമ്മദ് ഷാഫി, സായിറാം, അനൂപ് എന്നിവർ ചേർന്നാണ് വാഹനവും ആഷിക്കിനെയും കസ്റ്റഡിയിൽ എടുത്തത്. വാഹനം കൂടുതൽ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കുമെന്ന് സിഐ പറഞ്ഞു.
യുവാക്കൾ കാറിടിച്ച് മരിച്ച സംഭവം: കാറും ഡ്രൈവറും പിടിയിൽ
11:11 PM Oct 07, 2022 | Deepika.com