സംസ്ഥാന പര്യടനം / സി.കെ. കുര്യാച്ചൻ
ബംഗാൾ വീണ്ടും നിറംമാറ്റത്തിന്റെ സൂചന നൽകിത്തുടങ്ങിയിരിക്കുന്നു. പത്തു വർഷം മുമ്പ് ഇതുപോലൊരു ലോക്സഭാ തെരഞ്ഞെടുപ്പിലായിരുന്നു ചുവപ്പു മായുന്നതിന്റെ ലക്ഷണം കണ്ടത്. അന്നു 19 സീറ്റുകൾ നേടിക്കൊണ്ടാണ് മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് സിപിഎമ്മിന്റെ കടയ്ക്കൽ കത്തിവച്ചത്. പിന്നീട് 2011ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 34 വർഷത്തെ സിപിഎം ഭരണം കടപുഴകി.
ഇപ്പോൾ സമാനമായ സാഹചര്യമാണ് ഉടലെടുത്തിരിക്കുന്നത് എന്നാണു ബിജെപിയുടെ വിലയിരുത്തൽ. ജനസംഘത്തിന്റെ സ്ഥാപകൻ ശ്യാമപ്രസാദ് മുഖർജിയുടെ നാട്ടിൽ താമര വിരിയില്ലെന്ന ആക്ഷേപത്തിന് അറുതിവരുത്താൻ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് ഇപ്പോൾ സംഘപരിവാർ ക്യാമ്പ്. എന്നാൽ, ബിജെപിയുടേത് ദിവാസ്വപ്നമാണെന്നും താമരയ്ക്കു വീണതെല്ലാം ഇടതു വോട്ടാണെന്നും 2021ലും വിജയം സുനിശ്ചിതമാണെന്നും മമത ഉറപ്പിക്കുന്നു.
പത്തുവർഷമായി ബംഗാളിൽ മമത പുലർത്തുന്ന ആധിപത്യമാണു ചോദ്യംചെയ്യപ്പെടുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് രണ്ടുവർഷംകൂടിയുണ്ടെങ്കിലും അതിനിടയിൽ എന്തും സംഭവിക്കാമെന്ന പ്രതീതി വരുത്താൻ ബിജെപിക്കായിരിക്കുന്നു എന്നതു യാഥാർഥ്യമാണ്. മമതയും ബിജെപിയും തമ്മിൽ കൊമ്പുകോർക്കാൻ തുടങ്ങിയിട്ട് നാളേറെയായി. ബംഗാളിൽ കോട്ടകെട്ടി പ്രതിരോധം തീർത്ത മമതയ്ക്കു മുന്നിൽ ഇതുവരെ തോൽവിയായിരുന്നു ബിജെപിക്ക്. അതിനാൽത്തന്നെ ഇക്കുറി വിജയംവരിക്കണമെന്ന ദൃഢനിശ്ചയത്തോടെയാണ് ബിജെപി മുന്നേറിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും നേരിട്ട് ദൗത്യം ഏറ്റെടുക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സകലസീമകളും ലംഘിച്ച് ഇരുകൂട്ടരും പോരടിച്ചു. ഒടുവിൽ മമതയെ പിടിച്ചുകെട്ടാൻ ബിജെപിക്കായി. എന്നാൽ, കളി തുടങ്ങിയതേയുള്ളൂവെന്നാണ് തുടർസംഭവവികാസങ്ങൾ തെളിയിക്കുന്നത്.
വളരുന്നത് ബിജെപി
കഴിഞ്ഞ പത്തുവർഷത്തെ തെരഞ്ഞെടുപ്പുകളുടെ കണക്കുകൾ പരിശോധിച്ചാൽ സംസ്ഥാനത്ത് ഏറ്റവുമധികം നേട്ടമുണ്ടാക്കിയത് ബിജെപിയാണ്. തൃണമൂൽ കോൺഗ്രസിന്റെ വളർച്ച മുരടിച്ചു നിൽക്കുന്നു. സിപിഎമ്മിനാണു കടുത്ത ക്ഷീണം നേരിട്ടിരിക്കുന്നത്. കോൺഗ്രസിനും തളർച്ചയാണ്. 2009ൽ 6.14 ശതമാനം വോട്ട് മാത്രമുണ്ടായിരുന്ന ബിജെപിയാണ് ഇപ്പോൾ 40.25 ശതമാനം വോട്ട് നേടിയിരിക്കുന്നത്. 2009ൽ ആദ്യമായി തിരിച്ചടി നേരിട്ടപ്പോൾ സിപിഎം 43.3 ശതമാനം വോട്ട് നേടിയിരുന്നു. ഇപ്പോൾ കിട്ടിയത് ഏഴ് ശതമാനം.
തൃണമൂൽ കോൺഗ്രസിന്റെ വോട്ട് വിഹിതം 43.28 ശതമാനമാണ്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിലായിരുന്നു തൃണമൂൽ കോൺഗ്രസ് ഏറ്റവും ഉയർന്ന വോട്ട് വിഹിതമായ 44.91 കരസ്ഥമാക്കിയത്. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് 39 ശതമാനം വോട്ട് നേടിയാണ് അധികാരം പിടിച്ചത്. സിപിഎമ്മിന് 29.58 ശതമാനം വോട്ടായിരുന്നു കിട്ടിയത്.
മുള്ളിനെ മുള്ളുകൊണ്ടെടുക്കൽ
ബംഗാളിലെ സിപിഎമ്മിന്റെ മുഖ്യശത്രു ഇപ്പോൾ മമതയാണ്. മമതയെ തോൽപ്പിക്കാൻ ഏതു മാർഗവും സിപിഎം സ്വീകരിക്കുന്നുവെന്നാണ് ഇപ്പോഴത്തെ തെരഞ്ഞെടുപ്പ്ഫലം വ്യക്തമാക്കുന്നത്. "ആങ്ങള ചത്താലും വേണ്ടില്ല, നാത്തൂന്റെ കണ്ണീരു കണ്ടാൽമതി' എന്ന ചിന്താഗതിക്കാരായിരിക്കുന്നു ഇവിടുത്തെ സിപിഎമ്മുകാർ. മുള്ളിനെ മുള്ളുകൊണ്ട് എടുക്കുക എന്ന തന്ത്രമാണ് വോട്ടിംഗിൽ കണ്ടത്.
മമതയെ തോൽപ്പിക്കാൻ സിപിഎമ്മുകാർ ബിജെപിക്കു വോട്ട് ചെയ്തിരിക്കുന്നു. ഇക്കുറി മോദിക്ക്, അടുത്തതവണ സിപിഎമ്മിന് എന്ന ബിജെപി നേതാക്കളുടെ ആഹ്വാനത്തിൽ സിപിഎം പ്രവർത്തകർ വീണു. സിപിഎമ്മിന് ശക്തിനിലനിന്നിരുന്ന പ്രദേശങ്ങളാണ് ഇപ്പോൾ കാവിക്കോട്ടയായി മാറിയിരിക്കുന്നത്. വടക്കൻ മേഖലയിലും തെക്ക്-പടിഞ്ഞാറ് മേഖലയിലുമാണ് ബിജെപി തൂത്തുവാരിയത്. ദക്ഷിണമേഖലയും കോൽക്കത്ത നഗരവും സമീപപ്രദേശങ്ങളും തൃണമൂലിനൊപ്പം നിലകൊണ്ടു.
ഇടതുപക്ഷത്തിനും കോൺഗ്രസിനും മേൽക്കൈ ഉണ്ടായിരുന്ന പ്രദേശമാണ് വടക്കൻ ബംഗാൾ. മറ്റ് ഇടതുപാർട്ടികൾക്കും ഇവിടമായിരുന്നു ആശ്രയം. തൃണമൂൽ കോൺഗ്രസ് സംസ്ഥാനത്ത് തേരോട്ടം നടത്തുമ്പോഴും വടക്കൻ മേഖല ഇടതിനെ കൈവിട്ടിരുന്നില്ല. ഇരുകൂട്ടരും ഒപ്പത്തിനൊപ്പം എന്നതായിരുന്നു അവസ്ഥ. എന്നാൽ, ഇക്കുറി ഈ മേഖലയിൽ ബിജെപിയാണ് ആധിപത്യം പുലർത്തിയത്. വടക്കൻ ബംഗാളിൽ സിപിഎമ്മിന്റെ വോട്ട് വിഹിതം 5.71 ശതമാനമായി തകർന്നു. തൃണമൂൽ കോൺഗ്രസിന് 35.29 ശതമാനം വോട്ടും ബിജെപിക്ക് 46.11 ശതമാനം വോട്ടുമാണ് കിട്ടിയത്.
മുമ്പേതന്നെ ബിജെപിക്ക് വേരോട്ടമുണ്ടായിരുന്ന ആലിപുർദാസ് മണ്ഡലത്തിൽ ഇക്കുറി ബിജെപി വിജയിച്ചത് 54.4 ശതമാനം വോട്ട് നേടിക്കൊണ്ടാണ്. ഇവിടെ തൃണമൂൽ കോൺഗ്രസും വോട്ട് വിഹിതം വർധിപ്പിക്കുകയാണുണ്ടായത്. 2014നേക്കാൾ 7.14 ശതമാനം വോട്ട് വർധന തൃണമൂലിനുണ്ടായി. ബിജെപി വിജയിച്ച 10 മണ്ഡലങ്ങളിൽ മാത്രമാണ് തൃണമൂൽ കോൺഗ്രസിന് 2014നേക്കാൾ വോട്ട് കുറഞ്ഞത്.
സിപിഎമ്മിന്റെ കൈവശമുണ്ടായിരുന്ന റായ്ഗഞ്ച് ബിജെപി പിടിക്കുമ്പോഴും ഇവിടെ തൃണമൂലിന് 17.94 ശതമാനത്തിന്റെ വോട്ട് വർധനയുണ്ടായിരിക്കുന്നു. മറ്റൊരു സിപിഎം മണ്ഡലമായ മുർഷിദാബാദ് തൃണമൂലാണ് പിടിച്ചത്. ഇവിടെ തൃണമൂലിന് 19.14 ശതമാനം വോട്ട് വർധന ഉണ്ടായപ്പോൾ ബിജെപിയുടെ വോട്ട് വർധന 9.20 ശതമാനം മാത്രമാണ്.
കടുത്ത മമത വിരോധത്തിന്റെ പേരിൽ ബിജെപി പാളയത്തിലെത്തിയ സിപിഎം പ്രവർത്തകർക്ക് ഇനിയൊരു തിരിച്ചുപോക്ക് അസാധ്യമെന്നാണ് പലരും വിലയിരുത്തുന്നത്. ഔദ്യോഗികമായി അല്ലെങ്കിൽപ്പോലും സിപിഎം പ്രാദേശിക നേതാക്കളും പ്രവർത്തകരും കാട്ടിയത് വലിയവിവരക്കേടാണെന്ന വിമർശനം ശക്തമാകുന്നുണ്ട്.
കൈയൂക്കുള്ളവൻ കാര്യക്കാരൻ
ബംഗാളിന്റെ അവസ്ഥ ആരെയും അസ്വസ്ഥമാക്കുന്നതാണ്. ദരിദ്രരായ ജനങ്ങൾ പ്രാദേശിക നേതാക്കളുടെ ആജ്ഞാനുവർത്തികളായി മാത്രം കഴിയുന്നു. അധികാരമുള്ളവനെ അന്ധമായി വിശ്വസിക്കുന്നവർ. നല്ലകാലം വരാൻ സിപിഎമ്മാണു വേണ്ടതെന്ന് ഏറെക്കാലം വിശ്വസിച്ചവർ പിന്നീട് മമതയെ പൂജിച്ചു. ഇനി മോദിയാണു വേണ്ടതെന്നു വിശ്വസിക്കാനും ഇവർക്കു മടിയില്ല. പക്ഷേ മേധാവിത്തമുള്ളവർ പറയണമെന്നു മാത്രം.
മമതയിൽനിന്നു പ്രതീക്ഷിച്ചതെല്ലാം കിട്ടുന്നില്ല എന്നതു നേരാണ്. മമതയും സിപിഎം തെളിച്ച വഴിയേതന്നെയാണു നീങ്ങുന്നതെന്നും സമ്മതിക്കേണ്ടിവരും. ഓരോ ഗ്രാമത്തിലേയും മുഖ്യരേയും സ്വാധീനശക്തിയുള്ളവരേയും കൂടെനിർത്തിയാണ് സിപിഎം 34 വർഷം അധികാരം നിലനിർത്തിയത്. അതിന് കൈയൂക്ക് പ്രധാനമായിരുന്നു. ഈ കാലയളവിൽ വിദ്യാഭ്യാസവും തൊഴിൽസാധ്യതകളും വർധിപ്പിക്കുന്നതിന് ഇടതു സർക്കാർ മുൻഗണന നൽകിയിരുന്നെങ്കിൽ ബംഗാളിന് ഈ ഗതിവരില്ലായിരുന്നു.
ദൗർഭാഗ്യവശാൽ അതല്ലല്ലോ സംഭവിച്ചത്. പാർട്ടിഭാരവാഹികൾ അധികാരവർഗമായപ്പോൾ കർഷകരും തൊഴിലാളികളും പരമദരിദ്രരായി മാറുകയാണ് ചെയ്തത്. ഈ അധികാരവർഗം ഇപ്പോഴും ശക്തരാണ്. അവരാണ് മമതയെ വാഴിച്ചതും ഇപ്പോൾ ബിജെപിക്ക് വഴിവെട്ടുന്നതും.
അശാന്തിയുടെ വിളംബരം
ബംഗാളിൽ ഇനി അശാന്തിയുടെ നാളുകളായിരിക്കും എന്നുറപ്പാണ്. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ രണ്ട് എംഎൽഎമാരെയും അമ്പതോളം കൗൺസിലർമാരെയും അണിനിരത്തി ബിജെപി പടയോട്ടം തുടരുമെന്നു പ്രഖ്യാപിച്ചിരിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ നൂറ്റമ്പതിലധികം പാർട്ടി ഓഫീസുകൾ തിരിച്ചുപിടിച്ച് സിപിഎം കരുത്തുകാട്ടി. അനധികൃതമായി നിർമിച്ചിരിക്കുന്ന ഇവയെല്ലാം മുമ്പ് സിപിഎം ഓഫീസുകളായിരുന്നു. ബിജെപിയും തൃണമൂൽ ഓഫീസുകൾ പിടിച്ചെടുക്കുന്നുണ്ട്. എന്നാൽ, എല്ലാം തിരിച്ചുപിടിക്കാൻ മമത കർശന നിർദേശം നൽകിക്കഴിഞ്ഞു. തെരഞ്ഞെടുപ്പിൽ ഉടലെടുത്ത സംഘർഷം തുടരുകതന്നെ ചെയ്യുമെന്ന് ഉറപ്പിക്കുന്ന നടപടികളാണ് ഇതെല്ലാം.
ഇതിന്റെയെല്ലാം പശ്ചാത്തലത്തിൽ 2021നു മുമ്പ് ക്രമസമാധാനത്തകർച്ചയുടെ പേരിൽ മമതയെ പുറത്താക്കാമെന്നാണു ബിജെപി കരുതുന്നത്. അങ്ങനെവന്നാൽ മമതയെ വീഴ്ത്തൽ എളുപ്പമാകുമെന്നും അവർ കണക്കുകൂട്ടുന്നു. എന്നാൽ, ഇത്രയധികം ഭൂരിപക്ഷമുള്ള ഒരു സർക്കാരിനെ പിരിച്ചുവിടുന്നത് അത്ര സുഖകരമാവില്ല. തന്നെയുമല്ല അതു പ്രതിപക്ഷപാർട്ടികളുടെ ഐക്യത്തിന് ആക്കംകൂട്ടുകയും ചെയ്യും. 2021വരെ കാത്തിരുന്നാൽ മമതയ്ക്ക് അവസരം നൽകലാകുകയും ചെയ്യും. അതിനാൽ മോദി-അമിത് ഷാ ബുദ്ധിയിൽ എന്താണ് ഉരുത്തിരിയുന്നതെന്ന് കാത്തിരുന്നു കാണേണ്ടിവരും.
ഒളിച്ചോടുന്ന നേതാവല്ല മമത. ഇപ്പോഴും മമതയ്ക്കു വലിയ പരിക്കേറ്റിരിക്കുന്നുവെന്ന് കരുതാനും വയ്യ. എന്നാൽ, ഇപ്പോഴത്തെ സാഹചര്യം മമതയുടെ അന്ത്യംകുറിക്കുന്നതിന് വഴിവയ്ക്കുന്നതാണ്. അതാണ് ബംഗാളിന്റെ പാരമ്പര്യവും. കാറ്റുള്ള വഴിയേ സഞ്ചരിക്കുന്ന ജനതയെ തടയുക എളുപ്പമല്ല. എന്നാൽ, മമതയുടെ പോരാട്ടപദ്ധതികളും നിശ്ചയിക്കാനാവാത്തതാണ്. അതിനാൽ ബംഗാളിൽനിന്നുള്ള വാർത്തകൾക്ക് നിരന്തരം കാതോർക്കേണ്ടിവരും.
ബംഗാളിൽ വീണ്ടും മാറ്റത്തിന്റെ കാറ്റ്
12:52 AM Jun 07, 2019 | Deepika.com