കരുനാഗപ്പള്ളി: കാഴ്ചയുടെ വിസ്മയം തീർത്ത് ഓച്ചിറ കെട്ടുകാള ഉൽസവം വർണാഭമായി. പടനിലത്തേക്ക് ഒരോ കെട്ടുരുപ്പടികളും എത്തിയതോടെ തിങ്ങിനിറഞ്ഞ ജനസാഗരം ആർപ്പുവിളികളോടെ സ്വീകരിച്ചു. ഓരോ കരക്കാരും മത്സരബുദ്ധിയോടെ കാളകളെ അണിയിച്ചൊരുക്കുകയും ചെണ്ട-പഞ്ചാരി-പാണ്ടി മേളങ്ങളുടെ അകമ്പടിയോടുകൂടി ആഘോഷപൂര്‍വം ക്ഷേത്രത്തിലേക്ക് ആനയിച്ചു.
കരുനാഗപ്പള്ളി കാര്‍ത്തികപള്ളി മാവേലിക്കര താലൂക്കുകളില്‍പെട്ട 52 കരകളില്‍ നിന്നായി ചെറുതും വലുതുമായ ഇരുന്നൂറോളം കെട്ടുകാളകളാണ് പടനിലത്ത് അണിനിരന്നത്.
വനിതാ കൂട്ടായ്മയിലും ബാലവേദികളുടെ നേതൃത്വത്തിലും -കെട്ടു കാളകളെ അണിയിച്ചൊരുക്കി ക്ഷേത്രത്തിൽ എത്തിച്ചു. കെട്ടുത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി ഭരണസമിതിയും പോലീസും പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
പുതുക്കി പണിത 62 അടി പൊക്കമുള്ള വിശ്വ പ്രജാപതി കാലഭൈരവനാണ് കെട്ടു കാളകളുടെ തലപ്പൊക്കത്തിൽ ഇപ്പോൾ മുന്നിൽ.
56.5 അടി ഉയരമുള്ള മാമ്പ്രക്കനേലിന്റെ ഓണാട്ടു കതിരവനാണ് രണ്ടാമത്. 49 അടി ഉയരവുമായി ചങ്ങൻകുളങ്ങര കരക്കാരുടെ കെട്ടുകാള മുന്നാമതും തുടങ്ങി കൂറ്റൻ കെട്ടുകളാണ് ഇക്കുറി വിവിധ കരക്കാർ കെട്ടി അലങ്കരിച്ച് ക്ഷേത്രത്തിൽ എത്തിച്ചത്. ഇങ്ങനെ ഒരടി പൊക്കമുള്ള കെട്ടുകാളകൾ വരെ പരബ്രഹ്മ ക്ഷേത്രത്തിൻ എത്തി ദർശനം നടത്തി ഭരണ സമിതി നിർദേശിച്ചീട്ടുള്ള സ്ഥലത്ത് നിരനിരയായി സ്ഥാനം പിടിച്ചു. ഓച്ചിറയിൽ ടൗണിലേക്ക് തിരിയുന്നതിന് സ്ഥാപിച്ചിരുന്ന സിഗ്നൽ ലൈറ്റിന്റെ ദേശീയപാതയ്ക്ക് കുറുകെ സ്ഥാപിച്ചിരുന്ന കേബിൾ അഴിച്ചുമാറ്റതിരുന്നത് വലിയ കാളകൾക്ക് കടന്നു പോകാൻ കഴിയാത്ത നിലയിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.
നയന വിസ്മയം തീർത്ത് ഓച്ചിറ കാള കെട്ടുത്സവം
11:18 PM Oct 05, 2022 | Deepika.com