കൊല്ലം: കേരളത്തിൽ അതിഭീകരമായി വർധിച്ചുവരുന്ന ലഹരിവിപത്തിനെതിരെ സമൂഹ മനസാക്ഷി ഉണർത്തുന്നതിനായി കെസിബിസി മദ്യവിരുദ്ധ സമിതി കൊല്ലം രൂപതാ കമ്മിറ്റി ഗാന്ധിജയന്തിദിനം ലഹരിവിമോചന പ്രാർഥനാദിനമായി ആചരിച്ചു. ദിനാചരണത്തിന്റെ രൂപതാതല ഉദ്ഘാടനം കെആർഎൽസി സി മദ്യവിരുദ്ധ കമ്മീഷൻ സംസ്ഥാന സെക്രട്ടറി ഫാ.ടി.ജെ ആന്റണി ഉദ്ഘാടനം ചെയ്തു.
സന്പൂർണ മദ്യനിരോധനമെന്ന ഗാന്ധിയൻ ആശയത്തെ നിരാകരിക്കുന്ന മദ്യനയം അവസാനിപ്പിക്കാൻ സർക്കാർ തയാറാകണമെന്ന് അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു.
മദ്യത്തിന്റെ ഉപയോഗവും ലഭ്യതയും കുറയ്ക്കുമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ ഇടതു സർക്കാരിന്റെ മദ്യനയം കാപട്യവും ജനദ്രോഹവുമാണ്. ഓരോ വർഷവും ഗാന്ധിജയന്തിദിനത്തിൽ പത്ത് ശതമാനം ബവ്കോ ഒൗട്ട് ലെറ്റുകൾ നിറുത്തലാക്കുമെന്ന മുൻ സർക്കാർ തീരുമാനം അട്ടിമറിച്ചവരുടെ ലഹരിവിരുദ്ധ പ്രചരണം അപഹാസ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
മദ്യത്തെ മാന്യവൽക്കരിക്കാനും കച്ചവടവൽക്കരിക്കാനുമുളള സർക്കാരിന്റെ ശ്രമം അബ്ക്കാരി മുതലാളിമാരെ സംരക്ഷിച്ച് വോട്ട് നൽകി അധികാരത്തിലേറ്റിയ ജനങ്ങളോടുളള വെല്ലുവിളിയാണ്. മദ്യവില്പനയിൽ സർവകാല റിക്കാർഡ് സൃഷ്ടിക്കപ്പെട്ടതും മയക്കുമരുന്ന് വ്യാപനം തടയാൻ കഴിയാതിരുന്നതും സർക്കാർ മദ്യനയം പൂർണമായും പരാജയപ്പെട്ടതിന്റെ തെളിവാണെന്ന് അദ്ദേഹം ചുണ്ടിക്കാട്ടി. സന്പൂർണ മദ്യനിരോധനമെന്ന ഗാന്ധിയൻ ദർശനം അടിസ്ഥാനമാക്കിയുളള മദ്യനയം നടപ്പിലാക്കാൻ സർക്കാർ തയാറാകണം.
സമിതി രൂപതാ പ്രസിഡന്റ് യോഹന്നാൻ ആന്റണി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഏ.ജെ.ഡിക്രൂസ്, അഡ്വ. ഇ .എമേഴ്സണ്, ബിനു മൂതാക്കര, ഇഗ്നേഷ്യസ് സെറാഫീൻ, എം എഫ് ബർഗ്ലീൻ, മേഴ്സി യേശുദാസ്, ബി. സെബാസ്റ്റ്യൻ, എസ് സ്റ്റീഫൻ, സന്തോഷ് സേവ്യർ, ജസ്റ്റിൻ ജോസഫ്, എം മാനുവൽ എന്നിവർ പ്രസംഗിച്ചു.
ഗാന്ധിയൻ ആശയത്തെ നിരാകരിക്കരുത്: കെസിബിസി മദ്യവിരുദ്ധ സമിതി
11:02 PM Oct 03, 2022 | Deepika.com