അഞ്ചൽ : കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ അഞ്ചൽ കൈതാടിയിൽ പ്രവർത്തിക്കുന്ന കിഴക്കൻ ജില്ലാ ഓഫീസ് പോലീസ് തുറന്ന് പരിശോധിച്ചു. കഴിഞ്ഞ ദിവസം ഈ ഓഫീസ് പോലീസ് അടച്ചു പൂട്ടി സീല്‍ വച്ചിരുന്നു.
എന്നാല്‍ ജില്ലാ മജിസ്ട്രേറ്റ് കൂടിയായ ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരമാണ് ഇന്നലെ ഓഫീസ് തുറന്ന് പരിശോധന നടത്തിയത്. പുനലൂര്‍ ഡിവൈഎസ്പി ബി വിനോദ്, അഞ്ചല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഗോപകുമാര്‍, സബ് ഇന്‍സ്പെക്ടര്‍ പ്രജീഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ എത്തിയ പോലീസ് സംഘം വില്ലേജ് ഓഫീസര്‍ രാജേഷ് അലയമൺ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം മുരളി എന്നിവരുടെ സാനിധ്യത്തില്‍ ഓഫീസ് തുറന്നു പരിശോധിക്കുകയായിരുന്നു.
ഓഫീസായി പ്രവർത്തിച്ചിരുന്ന വാടക കെട്ടിടത്തില്‍ നിന്നും ഏതാനും നോട്ട് ബുക്ക്, പേന, റൈറ്റിംഗ് പാഡ്, തിരിച്ചറിയൽ കാർഡുകൾ, ഫോണ്‍ നമ്പരുകള്‍ രേഖപ്പെടുത്തിയ ബുക്ക് മുതലായവ മാത്രമേ കണ്ടെത്തുവാൻ കഴിഞ്ഞുള്ളൂവെന്നും മറ്റ് രേഖകളൊന്നും കണ്ടെത്തിയില്ലെന്നും പോലീസ് പറഞ്ഞു.
ഇവിടെ ഏർപ്പെടുത്തിയിരുന്ന പോലീസ് കാവൽ അവസാനിപ്പിച്ചതായും പോലീസ് അറിയിച്ചു. ഇന്നലെ രാവിലെ പത്തേമുക്കാലോടെയാണ് വന്‍ പോലീസ് സന്നാഹത്തോടെ ഓഫീസ് തുറന്നു പരിശോധന ആരംഭിച്ചത്. കഴിഞ്ഞ മാസം ഒന്‍പതിനാണ് കൈതാടിയില്‍ പ്രധാന പാതയില്‍ നിന്നും അരകിലോമീറ്റര്‍ അകത്തായി പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ഓഫീസ് ആരംഭിച്ചത്.
സീല്‍ ചെയ്ത പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസ് തുറന്ന് പരിശോധിച്ചു
11:23 PM Oct 02, 2022 | Deepika.com