കൊട്ടാരക്കര: ഏറെ കൊട്ടിഘോഷിച്ചു കൊണ്ടുവന്ന കൊട്ടാരക്കര സ്വകാര്യ ബസ് സ്റ്റാൻഡിന്റെ നിർമാണം ഇനിയും ആരംഭിച്ചില്ല. ഇന്നു തുടങ്ങും നാളെ തുടങ്ങും എന്ന പ്രതീക്ഷ ഇപ്പോൾ അസ്ഥാനത്തായിരിക്കുകയാണ്.
മൂന്നു മാസം മുന്പ് മന്ത്രി കെ എൻ ബാലഗോപാലാണ് നിർമാണോദ്ഘാടനം നിർവഹിച്ചത്.എന്നാൽ അതിനുശേഷം ഒരിഞ്ചുപോലും മുന്നോട്ടു പോകാൻ കഴിഞ്ഞിട്ടില്ല. മണ്ണുപരിശോധനാ ഫലം വൈകുന്നതു കൊണ്ടാണ് നിർമാണം വൈകുന്നതെന്നായിരുന്നു മുനിസിപ്പാലിറ്റിയുടെ മറുപടി.ഇപ്പോൾ മണ്ണുപരിശോധനാ ഫലം വന്നിട്ട് ഒരു മാസം കഴിഞ്ഞിട്ടും നിർമാണം ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല.
ഇടതു മുന്നണി ഭരിക്കുന്ന മുനിസിപ്പാലിറ്റിയിലെ ചില പടലപിണക്കങ്ങളാണ് നിർമാണം നീളുന്നതിന് കാരണമെന്ന് സൂചനയുണ്ട്. ഇപ്പോൾ കേരള കോൺ (ബി)ക്കാണ് ചെയർമാൻ സ്ഥാനം ഈ സമയത്ത് പ്രധാന നിർമാണങ്ങൾ വേണ്ടായെന്നാണ് മുന്നണിയിലെ വലിയ കക്ഷിയുടെ തീരുമാനം. രണ്ടര വർഷം കഴിയുമ്പോൾ ചെയർമാൻ സ്ഥാനം വലിയ കക്ഷിക്കു ലഭിക്കും. ആ സമയത്ത് നിർമാണം നടത്തിയാൽ മതിയെന്ന താൽപര്യം ആ കക്ഷിക്കുള്ളതെന്നാണ് സൂചന
പ്രൈവറ്റ് ബസ് സ്റ്റാൻഡ് നിർമാണത്തിന് ആദ്യ ഘട്ടമായി 75 ലക്ഷം രൂപയാണ് കിഫ്ബിയിൽ നിന്നും അനുവദിച്ചിട്ടുള്ളത്. എറണാകുളം വൈറ്റില മോഡലിൽ നിർമാണം നടത്താനാണ് ലക്ഷ്യഷ്യമിട്ടിട്ടുള്ളത്.
ആധുനിക കാത്തിരിപ്പു കേന്ദ്രം, ജീവനക്കാർക്കുള്ള വിശ്രമമുറി, ഷോപ്പിംഗ് കോപ്ലക്സ്, ആധുനിക ശുചി മുറികൾ, പോലീസ് ഔട്ട് പോസ്റ്റ്, അത്യാധിനിക വെളിച്ച സംവിധാനം എന്നിവയെല്ലാം അടങ്ങുന്നതായിരിക്കും പുതിയ പ്രൈവറ്റ് ബസ് സ്റ്റാൻഡ്. പക്ഷേ നിർമാണം എന്നു തുടങ്ങുമെന്ന് പറയാൻ കഴിയാത്ത സ്ഥിതിയാണ് നിലവിൽ.
ഉദ്ഘാടനം നടത്തിയിട്ടുംസ്വകാര്യ ബസ് സ്റ്റാൻഡിന്റെ നിർമാണം തുടങ്ങിയില്ല
11:01 PM Sep 28, 2022 | Deepika.com