ചാത്തന്നൂർ: കാർഷിക മേഖലയുടെ വളർച്ചയ്ക്കും കർഷകരുടെ ക്ഷേമത്തിനുമായി ഇന്ത്യയിൽ പതിനായിരം കാർഷിക ഉല്പാദക കമ്പനികൾ സ്ഥാപിക്കുമെന്ന് എൻ.കെ.പ്രേമചന്ദ്രൻ എംപി. 2021-22 ലെ കേന്ദ്രബജറ്റിൽ ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ ഇത് ഉൾപ്പെടുത്തിയിട്ടുണ്ട്.
കർഷകരുടെ ഷെയർ മൂല്യത്തിന് തുല്യമായ തുക കേന്ദ സർക്കാർ നൽകും. നബാർഡ് ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും ഗ്രാന്റും വായ്പകളും ലഭ്യമാക്കും. കാർഷിക ഉല്പാദന ചിലവും വിപണി വിലയും തമ്മിലുള്ള അന്തരം കുറയ്ക്കാനും കാർഷിക മേഖലക്ക് ആവശ്യമായ ഉത്തേജനം പകരാനുമാണ് ഇത്തരം കർഷക കൂട്ടായ്മകൾ.
ഈ കമ്പനികൾ ഉല്പന്നങ്ങൾ ശേഖരിക്കുകയും സംഭരിക്കുകയും കൂട്ടായ വില പേശൽ നടത്തി പരമാവധി വില ലഭ്യമാക്കുകയും മൂല്യവർധിത ഉല്പന്നങ്ങൾ നിർമിക്കുകയും വിപണനം നടത്തുകയും ചെയ്യുന്നതാണ് പദ്ധതി.
ഇത്തരം ജനകീയ സംരംഭങ്ങൾ ജനങ്ങളിലെത്തിക്കാൻ രാഷ്ട്രീയം മുതൽ പല കാരണങ്ങൾ കൊണ്ടും കഴിയുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കാർഷിക ഉല്പാദന നിരക്കും കർഷകരുടെ സാമ്പത്തിക വളർച്ചയും ലക്ഷ്യമാക്കിയുള്ള പദ്ധതിയാണിതെന്നും അദ്ദേഹം പറഞ്ഞു.
ചാത്തന്നൂരിൽ ദേശിംഗനാട് ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ ഉദ്ഘാടന ചടങ്ങിൽ അംഗങ്ങൾക്ക് ഷെയർ സർട്ടിഫിക്കറ്റ് വിതരണം നിർവഹിച്ച് പ്രസം ഗിക്കുകയായിരുന്നു എൻ.കെ.പ്രേമചന്ദ്രൻ എംപി.
ഇന്ത്യയിൽ പതിനായിരം കാർഷിക ഉല്പാദക കമ്പനികൾ ആരംഭിക്കും
10:59 PM Sep 27, 2022 | Deepika.com