ചവറ: നവീകരണത്തിന്റെ പേരും പറഞ്ഞ് റോഡ് കുത്തിപ്പൊളിച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും റോഡ് നിർമാണം പാതി വഴിയില്‍ എന്ന പരാതിയുമായി നാട്ടുകാര്‍ രംഗത്ത്. ചവറ ശങ്കരമംഗലം കാമന്‍കുളങ്ങര മഹാദേവ ക്ഷേത്രത്തിനു കിഴക്ക് വള്ളോലില്‍-പുളിമൂട്ടില്‍ റോഡാണ് മൂന്നു മാസമായിട്ടും നിർമാണ പ്രവര്‍ത്തനം ആരംഭിക്കാതെ കിടക്കുന്നത്. അങ്കണവാടി കുട്ടികള്‍ ഉള്‍പ്പെടെ യാത്ര ചെയ്യുന്ന ഈ റോഡിലൂടെ ഇപ്പോള്‍ യാത്ര ചെയ്യാന്‍ പോലും പറ്റാത്ത അവസ്ഥയാണ്. രാത്രി കാലത്ത് ഇരു ചക്രവാഹനത്തില്‍ വരുന്നവര്‍ റോഡ് കുത്തിപ്പൊളിച്ചിട്ടിരിക്കുന്നതിനാല്‍ പലപ്പോഴും അപകടത്തില്‍ പെടുന്നതും തുടര്‍ക്കഥയാണ്.
ഒരു മാസത്തിനുള്ളില്‍ റോഡ് പണിയാം എന്ന് പറഞ്ഞാണ് റോഡ് നവീകരണത്തിനായി പൊളിച്ചത്. മാസങ്ങള്‍ പോയതല്ലാതെ പണി മാത്രം നടന്നില്ല. അധികൃതരുമായി ബന്ധപ്പെടുമ്പോള്‍ ഉടന്‍ ശരിയാകും എന്ന മറുപടി ലഭിക്കുന്നതല്ലാതെ ഈ റോഡ് നന്നാക്കാനുള്ള ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവും ഉയരുന്നു. നേരത്തെ ഈ റോഡിലൂടെ യാത്ര ചെയ്യാവുന്ന അവസ്ഥയായിരുന്നെങ്കില്‍ റോഡ് നവീകരിക്കുന്നതിന്റെ ഭാഗമായി കുത്തിപ്പൊളിച്ചിട്ടിരിക്കുന്നതിനാല്‍ ഇതുവഴി പോകാന്‍ പറ്റാത്ത അവസ്ഥയാണ്
റോഡ് കുത്തിപ്പൊളിച്ചിട്ട് മൂന്നു മാസം: നിർമാണം ഇഴയുന്നതായി പരാതി
10:59 PM Sep 27, 2022 | Deepika.com