കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയെയാകെ വലിയൊരു അനിശ്ചിതത്വത്തിലേക്കും സംഘർഷത്തിലേക്കും തള്ളിവിട്ടുകൊണ്ടു ഖാദർ കമ്മിറ്റി റിപ്പോർട്ടിന്റെ പുറത്തുവന്ന ആദ്യഭാഗം സർക്കാർ അംഗീകരിക്കുകയും അതിന്റെ ചില ശിപാർശകൾ നടപ്പാക്കുകയും ചെയ്തിരിക്കുകയാണ്. മുൻ എസ്ഇആർടി ഡയറക്ടർ ഡോ. എം.എ. ഖാദർ അധ്യക്ഷനായുള്ള മൂന്നംഗ സമിതി തയാറാക്കിയ റിപ്പോർട്ടിന്റെ 160 പേജുള്ള ആദ്യഭാഗം മാത്രമേ ഇപ്പോൾ പുറത്തുവന്നിട്ടുള്ളു. അതിലെ തന്നെ കുറച്ചു കാര്യങ്ങളാണു നടപ്പാക്കുന്നത്. ഇതാണു തുഗ്ളക് പരിഷ്കാര ശൈലി.
നമ്മുടെ സ്കൂൾ വിദ്യാഭ്യാസ രംഗം അടിമുടി അഴിച്ചുപണിയാൻ ഒരു കമ്മിറ്റിയെ വയ്ക്കുന്പോൾ ആ കമ്മിറ്റി പൂർണമായ റിപ്പോർട്ട് സമർപ്പിച്ച ശേഷമല്ലേ അതു പരിശോധിച്ച് അംഗീകരിക്കാനോ തള്ളാനോ പാടുള്ളൂ. ദൗർഭാഗ്യവശാൽ ഇവിടെയാകട്ടെ ഘടനാപരമായ മാറ്റം നിർദേശിക്കുന്ന ആദ്യഭാഗം മാത്രമാണു പുറത്തുവന്നിട്ടുള്ളത്. ഗുണപരമായ മാറ്റം നിർദേശിക്കുന്ന രണ്ടാംഭാഗം വരാനിരിക്കുന്നതേയുള്ളൂ. യഥാർഥത്തിൽ നേരെ തിരിച്ചാണ് വരേണ്ടിയിരുന്നത്. വിദ്യാഭ്യാസ രംഗത്തു ഗുണപരമായ എന്തൊക്കെ മാറ്റങ്ങളാണു വേണ്ടതെന്ന് ആദ്യം നിർദേശിക്കുകയും അതു സാധ്യമാക്കുന്നതിന് ഘടനാപരമായി എന്തൊക്കെ മാറ്റം വേണമെന്ന് തീരുമാനിക്കുകയുമാണ് ചെയ്യേണ്ടത്. പക്ഷേ ഇവിടെ ചെരിപ്പിനനുസരിച്ച് കാല് മുറിക്കുന്ന തലതിരിഞ്ഞ രീതിയാണു നടപ്പാക്കുന്നത്.
റിപ്പോർട്ടിന്റെ ആദ്യഭാഗം കൈയിൽ കിട്ടിയപ്പോൾ തന്നെ ഭരണപക്ഷ അധ്യാപക സംഘടനയായ കെഎസ്ടിഎ പറയുന്നതനുസരിച്ച് രാഷ്ട്രീയ ലക്ഷ്യത്തോടെ അതിന്റെ അഞ്ചോ ആറോ പോയിന്റുകൾ ധൃതി പിടിച്ച് നടപ്പാക്കുകയാണ് സർക്കാർ ചെയ്തത്. വിദ്യാഭ്യാസ രംഗത്തെ പരിഷ്കരണം സങ്കുചിതമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാവുന്നത് അങ്ങേയറ്റം ഹീനമാണ്. വിദ്യാർഥികളോടും സമൂഹത്തോടും ചെയ്യുന്ന പാതകമാണിത്.
പരിഷ്കാരം ആർക്കുവേണ്ടി?
കേരളത്തിലെ ബഹുഭൂരിപക്ഷം വിദ്യാർഥിസംഘടനകളും അധ്യാപക സംഘടനകളും രക്ഷാകർതൃ സംഘടനകളും സ്കൂൾ മാനേജ്മെന്റുകളും ഈ റിപ്പോർട്ടിനെതിരെ രംഗത്തു വന്നുകഴിഞ്ഞു. ഏതൊരു പരിഷ്കാരവും മുന്നോട്ടുള്ള പ്രയാണത്തിന് ആവശ്യമാണെന്നിരിക്കേ അത് നടപ്പാക്കുന്നത് ആരോഗ്യകരമായ ചർച്ചകളിലൂടെയും അവധാനതയോടുകൂടിയുമായിരിക്കണം.
പ്രീ പ്രൈമറി മുതൽ പ്ലസ് ടുവരെ ഒരു കുടക്കീഴിൽ കൊണ്ടുവരാൻ ലക്ഷ്യമിട്ട് നടത്തുന്ന ഈ പരിഷ്കരണത്തിന് മുന്നോടിയായി ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയപാർട്ടികളുടേയോ ഇതര സംഘടനകളുടേയോ യോഗങ്ങൾ വിളിച്ചുചേർക്കാനോ അഭിപ്രായങ്ങൾ ആരായാനോ സർക്കാർ ശ്രമിച്ചില്ല എന്നതു ഖേദകരമാണ്. സമൂഹത്തെ ബാധിക്കുന്ന ഇത്തരത്തിലുള്ള വലിയ നീക്കം സർക്കാർ നടത്തുന്പോൾ അത് ആദ്യം അറിയിക്കേണ്ടത് പ്രതിപക്ഷത്തെയും പ്രതിപക്ഷത്തെ അധ്യാപക സംഘടനകളെയുമാണ്.
കാതലായ അഴിച്ചുപണി ലക്ഷ്യമിട്ടു മുന്നോട്ടുപോകുന്ന സർക്കാർ സംസാരിക്കുന്നത് ഏകീകരണത്തക്കുറിച്ചാണ്. വിദ്യാഭ്യാസവകുപ്പിനെപ്പോലും രണ്ടു മന്ത്രിമാർക്കായി വിഭജിച്ചുകൊടുത്ത് വികേന്ദ്രീകരണം നടത്തിയ സർക്കാർ ഇവിടെ ഏകീകരണത്തെ കുറിച്ച് ആലോചിക്കുന്നത് തന്നെ വിരോധാഭാസമാണ്. ഖാദർ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കിയാൽ ആത്യന്തികമായി ഉണ്ടാകാൻ പോകുന്നത് വിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാര തകർച്ചയാണ്. കഴിഞ്ഞ 28 വർഷമായി അക്കാദമിക് ഗുണമേന്മയോടും ഭരണകാര്യക്ഷമതയോടും കൂടി പ്രവർത്തിച്ച് പൊതുവിദ്യാഭ്യാസമേഖലയ്ക്ക് അഭിമാനമായി മാറിക്കഴിഞ്ഞ ഹയർസെക്കൻഡറി വകുപ്പിനെ സ്കൂൾ വിദ്യാഭ്യാസ വകുപ്പുമായി ലയിപ്പിച്ച് ഡയറക്ടർ ഓഫ് ജനറൽ എഡ്യുക്കേഷന്റെ ഭാഗമാക്കുന്നത് ഹയർ സെക്കൻഡറിയുടെ ഗുണനിലവാരത്തകർച്ചയ്ക്കായിരിക്കും വഴിവയ്ക്കുക. 10+2+3 എന്ന ദേശീയ വിദ്യാഭ്യാസ നയത്തെ 5+3+3+4 ആക്കി പൊളിച്ചടുക്കാൻ കേന്ദ്രത്തിലെ ബിജെപി സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. അതിനിടയിലാണ് കേരളത്തിൽ മറ്റൊരു പരിഷ്കാരം വരുന്നത്. രണ്ടും കൂടി ഉണ്ടാക്കുന്ന ആശയക്കുഴപ്പം ചെറുതല്ല.
ഗുണനിലവാരത്തെ ബാധിക്കും
ഉന്നത വിദ്യാഭ്യാസത്തിന്റെ ഭാഗമായിരുന്ന ഹയർ സെക്കൻഡറിയെ സ്കൂളിലേക്കു പറിച്ചുനടുന്പോൾ സർക്കാരിന്റെ മുന്നിൽ ഉണ്ടായിരുന്നത് കൂടുതൽ ഗുണനിലവാരമുള്ള വിദ്യാഭ്യാസം വിദ്യാർഥികൾക്കു നൽകുക എന്നതായിരുന്നു. അതുകൊണ്ടുതന്നെ ഹയർസെക്കൻഡറി അധ്യാപകരുടെ യോഗ്യതയും അതിനുസരിച്ച് സർക്കാർ നിശ്ചയിച്ചിരുന്നു. ഇപ്പോൾ പിജി, ബിഎഡ്, സെറ്റ്, നെറ്റ്, എംഫിൽ, പിഎച്ച്ഡി എന്നിങ്ങനെയുള്ള ബിരുദങ്ങളുള്ള അധ്യാപകരാണ് ഹയർസെക്കൻഡറി സ്കൂളുകളിൽ പഠിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ അവിടെനിന്ന് പുറത്തിറങ്ങുന്ന വിദ്യാർഥികളുടെ പഠനനിലവാരവും മികച്ചതാണ്. ഹയർസെക്കൻഡറി അധ്യാപകരുടെ യോഗ്യതയിൽ ഇളവ് വരുത്തുന്നത് ഈ മേഖലയെ ദോഷകരമായി ബാധിക്കും.
എൻസിഇആർടി സിലബസ് ലഘൂകരിക്കാനും ശാസ്ത്ര വിഷയങ്ങളിലടക്കമുള്ള പാഠപുസ്തകങ്ങൾ മലയാളവത്കരിക്കാനുമുള്ള നീക്കം അത്യന്തം അപകടകരമാണ്. ദേശീയ തലത്തിൽ മത്സരപ്പരീക്ഷകളിൽ നമ്മുടെ കുട്ടികൾ പിന്നോക്കം പോകാൻ ഇത് ഇടയാക്കും. ഐഐടികൾ പോലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും രാജ്യത്തെ പ്രശസ്തമായ കലാലയങ്ങളിലും സർവകലാശാലകളിലും ഉപരിപഠനം നടത്തുന്നതിനായി ആയിരക്കണക്കിന് വിദ്യാർഥികളാണ് ഓരോ വർഷവും അന്യസംസ്ഥാനങ്ങളിലേക്ക് പോകുന്നത്. ഇവരെ ശാസ്ത്രവിഷയങ്ങൾ അടക്കം മലയാളത്തിൽ പഠിപ്പിച്ചുവിട്ടാൽ എന്താവും അവസ്ഥ?
നാല്പതിൽപരം വിഷയങ്ങളിലാണ് ഹയർ സെക്കൻഡറിയിൽ ഇപ്പോൾ പരീക്ഷകൾ നടക്കുന്നത്. ഇതിന്റെ മൂല്യനിർണയവും ഫലപ്രഖ്യാപനവും സർട്ടിഫിക്കറ്റ് വിതരണവുമെല്ലാം ഇക്കഴിഞ്ഞ വർഷങ്ങളിലൊക്കത്തന്നെ സമയബന്ധിതമായും പരാതിരഹിതമായി നടത്താനും ഹയർസെക്കൻഡറി വകുപ്പിനായി. ഈ പരീക്ഷകളെയെല്ലാം ഏകീകരിക്കാനുള്ള നിർദേശവും ഖാദർ കമ്മീഷന്റെ ഭാഗത്തുനിന്ന് ഉണ്ടായത് ആവശ്യമായ ചിന്ത കൂടാതെയാണ് എന്നു സംശയിക്കേണ്ടിയിരിക്കുന്നു.
വിദ്യാഭ്യാസമേഖലയുടെ ഗുണനിലവാരത്തെ മെച്ചപ്പെടുത്താനുള്ള ഏതെങ്കിലും ഒരു ശിപാർശ ഖാദർ കമ്മിറ്റി റിപ്പോർട്ടിന്റെ ഒന്നാം ഭാഗത്തു കാണാൻ കഴിയുന്നില്ല. വിദ്യാർഥികളുടെ ശാരീരികവും മാനസികവുമായ വളർച്ചാഘട്ടങ്ങൾ തിരസ്കരിച്ചുകൊണ്ടുള്ള അശാസ്ത്രീയമായ സ്കൂൾ ഘടനാ പരിഷ്കരണം ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്നു എന്നാണ് വിദഗ്ധരായ ആളുകൾ പറയുന്നത്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായ രീതിയിലുള്ള ഘടനാമാറ്റം മറ്റു സംസ്ഥാനങ്ങളിൽ പോയി പഠിക്കുന്ന വിദ്യാർഥികൾക്ക് വളരെയേറെ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നുള്ള വിദഗ്ധാഭിപ്രായവും നിലനിൽക്കുന്നു.
ദേശീയതലത്തിൽ കോത്താരി കമ്മീഷൻ റിപ്പോർട്ടാണു വിദ്യാഭ്യാസരംഗത്ത് ഇതുവരെ പിന്തുടരുന്ന ആധികാരികമായ റിപ്പോർട്ട്. ഖാദർ കമ്മീഷൻ റിപ്പോർട്ടും കോത്താരി കമ്മീഷൻ റിപ്പോർട്ടും പരസ്പരവിരുദ്ധമായി നിൽക്കുന്നത് ഗൗരവമായ പ്രശ്നമാണ്. കലാ-കായിക അധ്യാപക നിയമനത്തിലെ ക്ലസ്റ്റർ സംവിധാനം വിദ്യാഭ്യാസ അവകാശ നിയമം 2009 ന്റെ നഗ്നമായ ലംഘനമാണ്. ഈ റിപ്പോർട്ട് നടപ്പിലാക്കുന്നതോടെ വിദ്യാഭ്യാസ മേഖലയിൽ നിയമന നിരോധനം ഉണ്ടാകുമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
ഒരു സ്കൂളിൽ രണ്ട് അധികാര കേന്ദ്രങ്ങൾ ഉണ്ടാവുകയാണ്. അവർ തമ്മിലുള്ള അധികാര വടംവലി സ്ഥിതി സങ്കീർണമാക്കും. വിഎച്ച്എസ്സിയെ ഇല്ലാതാക്കുന്നതിനു പകരം കോഴ്സുകൾ ആരംഭിച്ച് ആകർഷകമാക്കുയാണു വേണ്ടത്. ഭാഷാ അധ്യാപകരുടെ പ്രശ്നങ്ങളെ സംബന്ധിച്ച് ഒരു ശിപാർശയും റിപ്പോർട്ടിലില്ല. വിദ്യാർഥികളുടെ പഠനനിലവാരം ഉറപ്പുവരുത്തുന്നതിനു വേണ്ടിയുള്ള കാര്യങ്ങളും വിദ്യാർഥി- അധ്യാപക അനുപാതത്തെ സംബന്ധിച്ചും റിപ്പോർട്ടിൽ പ്രതിപാദിക്കുന്നില്ല. ഹയർ സെക്കൻഡറി മേഖലയിൽ പഠിപ്പിക്കുന്ന 99 ശതമാനം അധ്യാപകരെയും മുൾമുനയിൽ നിർത്തിക്കൊണ്ടുള്ള ഈ പരിഷ്കാരം ഗുണത്തേക്കാളേറെ ദോഷം ചെയ്യും. ശന്പളക്കമ്മീഷൻ നിശ്ചയിക്കേണ്ട ശന്പള പരിഷ്കരണം ഈ കമ്മിറ്റി നിർദേശിക്കുന്നത് എങ്ങനെയെന്ന ചോദ്യവും നിലനിൽക്കുന്നു.
ഗുണത്തേക്കാളേറെ ദോഷം
വിദ്യാഭ്യാസരംഗത്തെ നവീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നതിൽ പ്രതിപക്ഷം എതിരല്ല. പുതിയ കാലഘട്ടത്തിലെ വെല്ലുവിളികൾ ഏറ്റെടുക്കാൻ കുട്ടികളെ പ്രാപ്തരാക്കുന്ന തരത്തിൽ വിദ്യാഭ്യാസ രംഗം ശക്തിപ്പെടുത്തണം. പക്ഷേ ഇവിടെ തികച്ചും രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള പരിഷ്കരണമാണ് നടത്തുന്നത്. വിദ്യാഭ്യാസ രംഗത്തെ പുഷ്ടിപ്പെടുത്താനല്ല, തങ്ങളുടെ അധ്യാപക സംഘടനയുടെ ഇംഗിതം നടപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. അധ്യാപകരും വിദ്യാർഥികളും മാനേജ്മെന്റുകളും പൊതു സമൂഹവും എതിർത്തിട്ടും ഒരു ചർച്ച പോലും കൂടാതെ ധൃതിപിടിച്ച് റിപ്പോർട്ട് നടപ്പാക്കുന്നതിൽ സർക്കാരിന്റെ ദുരുദ്ദേശവും ധാർഷ്ട്യവുമാണു തെളിഞ്ഞുകാണുന്നത്.
ചില ചോദ്യങ്ങൾ
ഖാദർ കമ്മിറ്റി നിർദേശങ്ങൾ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടു ചില ചോദ്യങ്ങൾ മുന്നോട്ടുവയ്ക്കുന്നു.
1. 28 വർഷത്തോളം അക്കാദമിക് ഗുണമേന്മയോടും ഭരണകാര്യക്ഷമതയോടും പ്രവർത്തിച്ചു വരുന്ന ഹയർസെക്കൻഡറി വിദ്യാഭ്യാസവകുപ്പിനെ സ്കൂൾ വിദ്യാഭ്യാസ വകുപ്പുമായി ലയിപ്പിച്ച് (ഡിപിഐ) ഡയറക്ടർ ഓഫ് ജനറൽ എഡ്യൂക്കേഷന്റെ (ഡിജിഇ) ഭാഗമാക്കുന്നത് ഹയർ സെക്കൻഡറിയുടെ ഗുണനിലവാര തകർച്ചയ്ക്കു കാരണമാകുമെന്ന വസ്തുത സർക്കാർ പഠന വിധേയമാക്കിയിട്ടുണ്ടോ?
2. ദേശീയ വിദ്യാഭ്യാസ നയം ഒരു വഴിയിലൂടെ കേന്ദ്ര സർക്കാരും സംസ്ഥാന വിദ്യാഭ്യാസ രംഗം മറ്റൊരു വഴിയിലൂടെ സംസ്ഥാന സർക്കാരും അഴിച്ചുപണിയുന്പോൾ ഉണ്ടാവുന്ന ആശയക്കുഴപ്പം എങ്ങനെ മറികടക്കും?
3. നിലവിലെ ഹയർ സെക്കൻഡറി അധ്യാപകരുടെ യോഗ്യത ഇളവ് നിർദേശം ആ മേഖലയെ തകർക്കില്ലേ?
4. പരീക്ഷകളുടെ ഏകീകരണം കൂടുതൽ സങ്കീർണതകൾ സൃഷ്ടിക്കില്ലേ?
5. എൻസിആർടി സിലബസ് ലഘൂകരിക്കുന്നതും പാഠപുസ്തകങ്ങൾ മലയാളത്തിലാക്കുന്നതും ദേശീയ തലത്തിൽ വിദ്യാർഥികൾക്ക് വലിയ തിരിച്ചടിക്ക് കാരണമാകും. നമ്മുടെ വിദ്യാർഥികൾ പിന്നോക്കം പോകണമെന്നാണോ സർക്കാർ ഉദ്ദേശിക്കുന്നത്?
6. ഖാദർ കമ്മീഷൻ റിപ്പോർട്ടിന്റെ രണ്ടാംഭാഗം എന്നു പുറത്തുവരും?
7. വിദ്യാഭ്യാസമേഖലയുടെ വികേന്ദ്രീകരണത്തിനു പകരം ഏകീകരണം ഗുണനിലവാര തകർച്ചയ്ക്കു കാരണമാകില്ലേ?
8. വിദ്യാർഥികളുടെ ശാരീരികവും മാനസികവുമായ വളർച്ചാഘട്ടങ്ങൾ തിരസ്കരിച്ചുകൊണ്ടുള്ള അശാസ്ത്രീയമായ സ്കൂൾ ഘടനാ ഏകീകരണം ഗുണത്തേക്കാൾ ഏറെ ദോഷമല്ലേ ഉണ്ടാക്കുക ?
9. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽനിന്ന് വിഭിന്നമായ തരത്തിലുള്ള ഘടനാമാറ്റം മറ്റു സംസ്ഥാനങ്ങളിലേക്കു പഠനത്തിനു പോകുന്ന വിദ്യാർഥികളെ ബുദ്ധിമുട്ടിലാക്കില്ലേ?
10. ദേശീയ വിദ്യാഭ്യാസ കമ്മീഷൻ ഡോ. ഡി.എസ്. കോത്താരി റിപ്പോർട്ടും ഖാദർ കമ്മീഷൻ റിപ്പോർട്ടും തമ്മിലുള്ള വലിയ വൈരുധ്യം എങ്ങനെ മറികടക്കും?
11. കലാ- കായിക അധ്യാപക നിയമനത്തിലെ ക്ലസ്റ്റർ സംവിധാനം വിദ്യാഭ്യാസ അവകാശ നിയമം 2009 ന്റെ ലംഘനമാണ്. ഇത് പരിശോധിക്കുമോ?
12. നിയമന നിരോധനം ഈ റിപ്പോർട്ട് നടപ്പിലാക്കുന്നതിലൂടെ വിദ്യാഭ്യാസ മേഖലയിൽ ഉണ്ടാകുമെന്നു വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഇതിൽ യാഥാർഥ്യമുണ്ടോ?
13. ഒരു സ്കൂളിൽ രണ്ട് അധികാരകേന്ദ്രങ്ങൾ ഉണ്ടാകുന്നത് കൂടുതൽ പ്രശ്നങ്ങളിലേക്കും തർക്കങ്ങളിലേക്കും നയിക്കും. ഇതു പഠനവിധേയമാക്കിയിട്ടുണ്ടോ?
14. പ്രൈമറി വിദ്യാഭ്യാസത്തിന്റെയും ഹൈസ്കൂൾ വിദ്യാഭ്യാസത്തിന്റെയും ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനു പ്രത്യേകം ഡയറക്ടറേറ്റുകൾ ഉണ്ടാക്കുന്നതിനു പകരം ഇവയെ ഏകീകരിക്കുന്നത് ഒട്ടും ഗുണകരമാവില്ല എന്ന തിരിച്ചറിവ് സർക്കാരിനുണ്ടോ?
15. എൻഎസ്ക്യൂഎഫ് നടപ്പാക്കുന്നു എന്ന പേരിൽ വിഎച്ച്എസ്സി ഇല്ലാതാക്കുന്നതിനുപകരം വിഎച്ച്എസ്സിയെ കൂടുതൽ ശക്തീകരിച്ച് പുത്തൻ തൊഴിലധിഷ്ഠിത കോഴ്സുകൾ ആരംഭിച്ച് കൂടുതൽ ആകർഷകമാക്കുകയല്ലേ വേണ്ടത്?
16. ഭാഷാ അധ്യാപകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ശിപാർശകൾ ഒന്നും തന്നെ റിപ്പോർട്ടിലില്ല എന്നു മാത്രമല്ല പുതുതായി പരിശീലനം പൂർത്തിയാക്കി പുറത്തിറങ്ങുന്ന ഉദ്യോഗാർത്ഥികൾക്ക് നിലവിലുള്ള നിയമന രീതി തുടരുന്നില്ല എന്ന ആശങ്ക അധ്യാപകർക്കുണ്ട്. ഇത് പരിഹരിക്കുമോ?
17. വിദ്യാർഥികളുടെ പഠനനിലവാരം ഉറപ്പാക്കുന്നതിനുവേണ്ടിയുള്ള കാര്യങ്ങളും ഒപ്പം അധ്യാപക- വിദ്യാർഥിഅനുപാതവും ഒന്നും തന്നെ നിലവിലുള്ള റിപ്പോർട്ടിൽ പ്രതിപാദിച്ചു കാണാത്തത് എന്തു കൊണ്ട്?
18. ഹയർസെക്കൻഡറി മേഖലയിൽ പഠിപ്പിക്കുന്ന 99 ശതമാനം അധ്യാപകരേയും മുൾമുനിയിൽ നിറുത്തി ഇടതുപക്ഷ അധ്യാപക സംഘടനയായ കെഎസ്ടിഎയ്ക്കു വേണ്ടി മാത്രം ഒരു വിദ്യാഭ്യാസ കമ്മീഷൻ പ്രവർത്തിക്കുന്നത് ഉചിതമാണോ?
രമേശ് ചെന്നിത്തല(പ്രതിപക്ഷ നേതാവ്)
നമുക്കു വേണ്ടതു മികവിന്റെ പാഠങ്ങൾ
12:09 AM Jun 04, 2019 | Deepika.com