കരുനാഗപ്പള്ളി : കുലശേഖരം പഞ്ചായത്തിന്റെ ആസ്തിയിലുള്ള ദേശീയപാതയോട് ചേർന്ന് പുത്തൻതെരുവിൽ പ്രവർത്തിക്കുന്ന സ്റ്റേഡിയം വക ഭൂമിയുടെ മുൻവശത്ത് നിന്ന് അഞ്ച് സെന്റ് ഭൂമി കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിലിന് പതിച്ചുനൽകിയ 2007 ലെ പഞ്ചായത്ത് കമ്മിറ്റിയുടെ നടപടി സ്റ്റേ ചെയ്യിപ്പിച്ച് ഭൂമി തിരിച്ചു പിടിക്കാൻ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടു കുലശേഖരം പഞ്ചായത്തിലെ യുഡിഎഫ് അംഗങ്ങൾ ശനിയാഴ്ച പഞ്ചായത്ത് കമ്മിറ്റി ബഹിഷ്കരിച്ച് പഞ്ചായത്ത് പടിക്കൽ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു.
കോടികൾ വിലമതിക്കുന്ന ഭൂമി 2007ലെ പഞ്ചായത്ത് സമിതി അധികാരദുർവിനിയോഗത്തിലൂടെയും രാഷ്ട്രീയ സമ്മർദങ്ങളുടെയും അടിസ്ഥാനത്തിലാണ് പതിച്ചു നൽകിയതെന്നും, ഭൂമി നൽകിയ ഉത്തരവ് റദ്ദ് ചെയ്യിപ്പിച്ച് ഭൂമി തിരിച്ചു പഞ്ചായത്തിന് പിടിക്കാനുള്ള നിയമ സാധ്യതകൾ ഉണ്ടായിട്ടും യാതൊരു നടപടികളും സ്വീകരിക്കാത്ത ഇപ്പോഴത്തെ പഞ്ചായത്ത് സമിതിയുടെ നിലപാടിൽ പ്രതിഷേധിച്ചാണ് യുഡിഎഫ് അംഗങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.
സംഭവത്തിൽ ഗുരുതരമായ സാമ്പത്തിക ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ പഞ്ചായത്ത് കമ്മിറ്റി ഉചിതമായി ചർച്ച ചെയ്തു നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫിലെ ഏഴംഗങ്ങൾ ഒപ്പിട്ട് പ്രമേയം നൽകിയിട്ട് ഒരു വർഷം കഴിഞ്ഞിട്ടും നടപടികൾക്കും ചർച്ചയ്ക്ക് പോലും തയാറാകാത്ത പഞ്ചായത്തിന്റെ നിലപാട് സംശയാസ്പദമാണെന്നും യുഡിഎഫ് അംഗങ്ങൾ ആരോപിക്കുന്നു.
കായികവിനോദങ്ങൾ ക്കായി താലൂക്കിൽ ഏറെ പ്രതീക്ഷയുള്ള ഭൂമിയാണിതെന്നും സ്ഥലപരിമിതി മൂലം സ്റ്റേഡിയത്തിന് പ്രവർത്തനം പ്രതിസന്ധികൾ നേരിടുമ്പോൾ ഉള്ള ഭൂമി മറ്റ് ഏജൻസികൾക്ക് പതിച്ചു നൽകാൻ കൂട്ടുനിൽക്കുന്ന പഞ്ചായത്ത് സമിതി യുവജനങ്ങളോട് കാണിക്കുന്ന വഞ്ചനയാണെന്ന് യുഡിഎഫ് അംഗങ്ങൾ ചൂണ്ടിക്കാട്ടി. യുഡിഎഫ് പഞ്ചായത്തംഗങ്ങളായ യൂസഫ് കുഞ്ഞ്, ഇർഷാദ് ബഷീർ, ദീപക്ക്, സ്നേഹലത, സൗമ്യ എസ് പ്രേം കൃഷ്ണൻ, ഹുസൈബ റഷീദ് എന്നിവരാണ് പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.
സ്റ്റേഡിയം വക ഭൂമി; പഞ്ചായത്ത് കമ്മിറ്റി ബഹിഷ്കരിച്ച് യുഡിഎഫ് അംഗങ്ങൾ
11:18 PM Sep 25, 2022 | Deepika.com