കൊട്ടാരക്കര: ഗവർണർ പദവി അലങ്കാരികമാണെന്നും ഭരിക്കുന്നത് മന്ത്രിസഭയും നിയമനിർമ്മാണം നടത്തുന്നത് നിയമസഭയുമാണെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കൊട്ടാരക്കര താഴത്തു കുളക്കടയിൽ സിപിഐയുടെ പഠനഗവേഷണ കേന്ദ്രമായ സി കെ ചന്ദ്രപ്പൻ സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പ്രത്യേക അജണ്ടയുള്ളതുകൊണ്ടാണ് എന്തിനെയും ഏതിനെയും എതിർക്കാൻ ഗവർണർ ശ്രമിച്ചു വരുന്നത്. ഗവർണറുടെ അധികാരങ്ങളെയും കടമകളെയും കുറിച്ച് ഭരണഘടനയിൽ വ്യക്തമാക്കിയിട്ടുണ്ട്. അത് ശരിയായി വായിച്ചു മനസിലാക്കണം. നിയമനിർമ്മാണ സഭ പാസാക്കിയ ബില്ലിൽ ഒപ്പിടില്ല എന്നു പറയാൻ ഗവർണർക്ക് അധികാരമില്ല. ഗവർണർ പദവി പോലും അനാവശ്യമാണ്. അതൊരു കൊളോണിയൽ പാരമ്പര്യത്തിന്റെ സൃഷ്ടിയാണ്. സ്വതന്ത്ര ഇന്ത്യയിൽ ഗവർണർ പദവി വേണ്ടെന്ന് പറഞ്ഞ പാർട്ടിയാണ് സിപിഐ എന്നും കാനം പറഞ്ഞു.
സി പി ഐ വളർച്ചയുടെ പാതയിലാണെന്നും അദ്ദേഹം പറഞ്ഞു.ജനാധിപത്യ പ്രസ്ഥാനങ്ങളിൽ നിന്നും നിരവധി പേരാണ് സി പി ഐ യിൽ അണിചേർന്നുകൊണ്ടിരിക്കുന്നത്. ജില്ലാ സെക്രട്ടറി പി എസ് സുപാൽ എം എൽ എ അധ്യക്ഷത വഹിച്ചു. ഫോട്ടോ അനാച്ഛാദനം ബിനോയ് വിശ്വം എം പി യും ലൈബ്രറി ഉദ്ഘാടനം കൺട്രോൾ കമ്മീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രനും നിർവഹിച്ചു.ദേശീയ സംസ്ഥാന നേതാക്കൾ സംബന്ധിച്ചു
കല്ലടയാറിന്റെ തീരത്ത് രണ്ടര ഏക്കറിലാണ് സി കെ ചന്ദ്രപ്പൻ സ്മാരക മന്ദിരം നിർമ്മിച്ചിട്ടുള്ളത്.17,000 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടത്തിന് മൂന്നുനിലകളാണുള്ളത്. ദുരന്തനിവാരണ പരിശീലന കേന്ദ്രം, പഠന ഗവേഷണ കേന്ദ്രം, പാർട്ടി സ്കൂൾ, ലൈബ്രറി, ആഡിറ്റോറിയം ഭക്ഷണശാല എന്നിവ മന്ദിരത്തിലുണ്ട്.
ഗവർണർ പദവി ആലങ്കാരികം: ഭരിക്കുന്നത് മന്ത്രിസഭ: കാനം
11:31 PM Sep 24, 2022 | Deepika.com