കൊല്ലം: ഹർത്താലിൽ സിറ്റി പോലീസ് പരിധിയിൽ വിവിധ അക്രമ പ്രവർത്തനങ്ങൾക്കെതിരെ 14 ക്രൈം കേസുകൾ രജിസ്റ്റർ ചെയ്തു.12 പേരെ കരുതൽ തടങ്കലിലാക്കുകയും ചെയ്തു.
പൊതുഗതാഗതം തടസപെടുത്തിയതിനും പൊതുമുതൽ നശിപ്പിച്ചതിനും നിയമവിരുദ്ധമായി സംഘം ചേർന്ന് അക്രമ പ്രവർത്തനങ്ങൾ നടത്തിയതിനുമാണ് ഇവർക്കെതിരെ കേസെടുത്തത്. ഇരവിപുരം പോലീസ് സ്റ്റേഷൻ പരിധിയിൽ 5 കേസുകൾ രജിസ്റ്റർ ചെയ്യുകയും 7 പേരെ കരുതൽ തടങ്കലിൽ ആക്കുകയും ചെയ്തു. കരുനാഗപ്പള്ളി, ചവറ എന്നീ പോലീസ് സ്റ്റേഷൻ പരിധിയിൽ രണ്ട ് വീതം ക്രൈം കേസുകളും കൊല്ലം ഈസ്റ്റ്, ഓച്ചിറ, അഞ്ചാലുംമൂട്, കൊട്ടിയം, കണ്ണനല്ലൂർ എന്നീ പോലീസ് സ്റ്റേഷൻ പരിധിയിൽ ഓരോ കേസുകൾ വീതവും രജിസ്റ്റർ ചെയ്തു.
ഈസ്റ്റിൽ മൂന്ന് പേരെയും അഞ്ചാലുംമൂട്, കിളികൊല്ലൂർ എന്നീ സ്റ്റേഷനുകളിൽ ഓരോരുത്തരെ വീതവും കരുതൽ തടങ്കലിൽ ആക്കി. ഹർത്താലിന്റെ ഭാഗമായി നടന്ന നിയമവിരുദ്ധ അക്രമപ്രവർത്തനങ്ങളിൽ 164 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. കൊല്ലം പള്ളിമുക്കിൽ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചവർക്കെതിരെ ഇരവിപുരം പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.
അക്രമത്തിൽ ഏർപ്പെടുന്നവർ, നിയമലംഘകർ, കടകൾ നിർബന്ധമായി അടപ്പിക്കുന്നവർ എന്നിവർക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യാൻ ജില്ലാ പോലീസ് മേധാവി മെറിൻ ജോസഫ് നിർദേശം നൽകിയിരുന്നു. തുടർന്നും ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.
ഹർത്താലിൽ അക്രമം; കർശന നടപടികളുമായി സിറ്റി പോലീസ്
11:28 PM Sep 23, 2022 | Deepika.com