കൊല്ലം: ആശ്രാമത്തെ കൊറിയർ സർവീസ് വഴി കഴിഞ്ഞ മാസം 19 ന് 14.7166 ഗ്രാം എംഡിഎഎ കടത്തിയ കേസിൽ ഒരാളെ കൂടി എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കൊല്ലം ഈസ്റ്റ് വില്ലേജിൽ വിളപ്പുറം നഗർ 154 പുണർതം വീട്ടിൽ നിന്നും ഇപ്പോൾ കൊല്ലം കടപ്പാക്കട നഗർ 189 യിൽ അനന്തു എന്നറിയപ്പെടുന്ന ആകാശിനെയാണ് കൊല്ലം എക്സൈസ് ഡിവിഷൻ ഓഫീസിനു മുൻവശം വച്ച് അറസ്റ്റ് ചെയ്തത്.
കേസിലെ ഒന്നും രണ്ടും പ്രതികളായ പന്മന മാവേലിൽ കോട്ടയ്ക്കകത്തു വീട്ടിൽ നന്ദു കൃഷ്ണൻ (22) ഉളിയക്കോവിൽ കൊതേത്ത് നഗർ 114 സൗപർണിക വീട്ടിൽ അനന്ത വിഷ്ണു എസ്.(31 ) എന്നിവരെ കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തിരുന്നു.
ബംഗ്ലൂരിലെ ഒരു പ്രമുഖ നഴ്സിംഗ് കോളേജിലെ വിദ്യാർഥി ആയ ആകാശ് പഠന കാലത്തിനിടയിലാണ് മയക്കുമരുന്ന് റാക്കറ്റുമായി പരിചയപ്പെടുന്നത്.കോളേജിലെ തന്നെ ഹോസ്റ്റൽ കേന്ദ്രീകരിച്ചു ചില മുൻ വിദ്യാർഥികൾ നടത്തുന്ന ഈ റാക്കറ്റിലേക്കു ലഹരി പാർട്ടികളുടെ മറവിലാണ് വിദ്യാർഥികൾ ആകൃഷ്ടരാക്കി മാറ്റുന്നത്.
പിന്നീട് ഇവരെ ഉപയോഗിച്ച് മയക്കുമരുന്ന് കച്ചവടം നടത്തുന്നതാണ് സംഘത്തിന്റെ രീതി. ഈ വിദ്യാർഥികളെല്ലാവരും തന്നെ മലയാളികളാണ് എന്നുള്ളത് നടുക്കമുണ്ടാക്കുന്ന വസ്തുതയാണ്. ലഹരി കടത്തുകാരായി മാറ്റപ്പെടുന്ന വിദ്യാർഥികളുടെയും അതേ കോളേജിൽ പഠിക്കുന്ന മറ്റ് വിദ്യാർഥികളുടെയും ബാങ്ക് എടിഎം കാർഡ് ഉൾപ്പെടെ കൈക്കലാക്കുന്നു സംഘം, പണമിടപാടുകൾ മുഴുവൻ നടത്തുന്നത് ഈ അക്കൗണ്ടുകൾ കേന്ദ്രികരിച്ചാണ്.
ആവശ്യക്കാരിൽ നിന്നും ഗൂഗിൾ പേ വഴി പണം ഈ അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്യിപ്പിക്കുകയും, എടിഎം കാർഡ് ഉപയോഗിച്ച് പിൻവലിച്ചെടുക്കുന്നതുമാണ് സംഘത്തിന്റെ രീതി. കേസുകളോ മറ്റോ വന്നാൽ തങ്ങളിലേക്ക് യാതൊരു വിധ അന്വേഷണവും വരാതിരിക്കാനുള്ള ഗൂഢമായ ചിന്താഗതി ആണ് ഇതിന്റെ പിന്നിൽ എന്ന് കൊല്ലം ഡെപ്യൂട്ടി കമ്മീഷണർ ബി. സുരേഷ് പറഞ്ഞു.
ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകൾ ആണ് അക്കൗണ്ടുകൾ വഴി നടന്നിട്ടുള്ളത്. ഇത് സംബന്ധിച്ച രേഖകളെല്ലാം തന്നെ എക്സൈസ് സംഘം കണ്ടെടുത്തു. കോളേജിലെ മറ്റ് വിദ്യാർഥികളേയും ഒരു മുൻ വിദ്യാർഥിയുടെയും ഉൾപ്പടെയുള്ളവരുടെ നിർണായക വിവരങ്ങൾ ആകാശ് എക്സൈസിന് കൈമാറിയിട്ടുണ്ട്. വിവരത്തിന്റെ അടിസ്ഥാനത്തിൽ ഏക്സൈസ് സംഘം അന്വേഷണം ഊർജിതമാക്കി. ഇനിയും കൂടുതൽ അറസ്റ്റ് ഉണ്ടാകും എന്നാണ് ഉന്നത ഏക്സൈസ് വൃത്തങ്ങളിൽ നിന്ന് അറിയാൻ കഴിഞ്ഞത്. മൂന്നാം പ്രതി ആകാശിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കൊല്ലം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ബി. സുരേഷ് കൊല്ലം സ്പെഷൽ സ്ക്വാഡിലെ എക്സൈസ് ഇൻസ്പെക്ടർ ബി, വിഷ്ണു പ്രിവന്റീവ് ഓഫീസർ മനോജ് ലാൽ, സിവിൽ എക്സൈസ് ഓഫീസർമാരായ വിഷ്ണു വിമൽ, വൈശാഖ്, ശാലിനി ശശി, ഡ്രൈവർ രാജഗോപാൽ എന്നിവർ അടങ്ങിയ സംഘമാണ് അന്വേഷണം നടത്തുന്നത്.
കൊറിയർ വഴി എംഡിഎംഎ കടത്ത്, ഒരാൾ കൂടി അറസ്റ്റിൽ
10:34 PM Sep 22, 2022 | Deepika.com