’’ദേവാലയത്തെ സംരക്ഷിക്കുന്ന ഉയർന്ന ഇരട്ടമതിലിന് അവൻ അടിസ്ഥാനമിട്ടു.’’ (പ്രഭാ. 50:2) ’കാരുണ്യവാനായ ഒരുവനെ കർത്താവ് ഉയർത്തി. അവൻ ജനത്തിനു സുസമ്മതനായി. ദൈവത്തിന്റെയും മനുഷ്യന്റെയും പ്രീതിപാത്രം’. അദ്ദേഹമത്രെ ഭാഗ്യസ്മരണാർഹനായ ധന്യൻ മാർ തോമസ് കുര്യാളശേരി പിതാവ്. ’മിശിഹായിൽ എല്ലാം നവീകരിക്കുക’ എന്ന ആപ്തവാക്യം ഹൃദയത്തിലും പ്രവൃത്തിയിലും പ്രകടമാക്കിക്കൊണ്ട് ദൈവരാജ്യസ്ഥാപനം സാധിതമാക്കാൻ ദിവ്യകാരുണ്യ ആരാധനാ സന്യാസിനീ സഭാ സ്ഥാപനത്തിന് അക്ഷീണം യത്നിച്ച വിശുദ്ധാത്മാവാണ് ധന്യൻ മാർ തോമസ് കുര്യാളശേരി.
ചങ്ങനാശേരി രൂപതയുടെ പ്രഥമ മെത്രാൻ, ആരാധനാ സന്യാസിനി സമൂഹത്തിന്റെ സ്ഥാപകപിതാവ് എന്നിങ്ങനെ പ്രശോഭിച്ച അദ്ദേഹം വിശ്വാസികളിൽ ദിവ്യകാരുണ്യഭക്തി പ്രോജ്വലിക്കാൻ മഹത്തായ പ്രവർത്തനങ്ങളാണ് ചെയ്തത്. ഈ ധന്യയോഗി ദൈവസന്നിധിയിലേക്ക് യാത്രയായിട്ട് 94 വർഷങ്ങൾ പൂർത്തിയായിരിക്കുന്നു. ചരമവാർഷികം ആചരിക്കുന്ന ഇത്തരുണത്തിൽ ദിവ്യകാരുണ്യനാഥന്റെ തിരുമുന്പിൽ പ്രാർഥനാ മലരുകളുമായി അണയുന്നവരുടെ മനസിൽ ആ ധന്യാത്മാവിന്റെ സുകൃത ജീവിതത്തിന്റെ മാതൃക വലിയ പ്രകാശഗോപുരം പോലെ തിളങ്ങുക തന്നെ ചെയ്യും.
ധന്യജീവിതം പറയുന്നത്
ജീവിതത്തിൽ ഉടനീളം വീരോചിത സുകൃതങ്ങൾ അഭ്യസിച്ചു കടന്നുപോയ ഒരു ധന്യാത്മാവായി തിരുസഭ അദ്ദേഹത്തെ അംഗീകരിച്ചു. ആനുകാലിക സാഹചര്യത്തിൽ നമ്മുടെ സഭാ സമൂഹത്തിൽ ഉണ്ടാകുന്ന ചെറിയ അസ്വസ്ഥതകൾ നേരിടാനുള്ള ഏറ്റവും നല്ല മാർഗങ്ങൾ മാർ കുര്യാളശേരി പിതാവിന്റെ ജീവിതത്തിൽ തിളങ്ങിനിൽക്കുന്നത് കണ്ടെത്താൻ കഴിയും. പ്രാർഥനയും ദിവ്യകാരുണ്യ ആരാധനയും വഴി ലഭിക്കുന്ന ആത്മീയശക്തി ഏതു പ്രതിസന്ധിയെയും നേരിടാൻ നമ്മെ സഹായിക്കുന്നു. മനുഷ്യത്വത്തിന്റെ ശ്രേഷ്ഠഭാവങ്ങളും ദിവ്യത്വത്തിന്റെ ആത്മീയ മാനങ്ങളും സമന്വയിപ്പിച്ചുകൊണ്ട് ദിവ്യകാരുണ്യ ഈശോയുടെ സ്നേഹവും കാരുണ്യവും ഈ ലോകത്തിനായി നൽകുക എന്നത് ആ ധന്യജീവിതം പഠിപ്പിക്കുന്ന വലിയ സന്ദേശമാണ്.
കുട്ടനാടൻ ഗ്രാമമായ ചന്പക്കുളത്തെ പുരാതനവും പ്രസിദ്ധവുമായ കുര്യാളശേരി കുടുംബത്തിൽ 1873 ജനുവരി 14ന് അദ്ദേഹം ജനിച്ചു. കുഞ്ഞു തോമ്മാച്ചൻ എന്ന ഓമനപ്പേരിൽ അറിയപ്പെട്ടിരുന്ന അദ്ദേഹം ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനായി ചങ്ങനാശേരി ഗവണ്മെന്റ് സ്കൂളിൽ ചേർന്നെങ്കിലും പിതാവിന്റെ മരണംമൂലം അവിടെ പഠനം പൂർത്തിയാക്കാൻ കഴിയാതെ മാന്നാനം സെന്റ് എഫ്രേം സ്കൂളിൽ പഠനം നടത്തി. പഠനശേഷം പൗരോഹിത്യജീവിതം ആഗ്രഹിച്ച അദ്ദേഹം വൈദികവിദ്യാഭ്യാസാർഥം റോമിലെ പ്രോപ്പഗാന്ത സെമിനാരിയിലേക്ക് അയയ്ക്കപ്പെട്ടു.
ഒന്പതുവർഷത്തെ പരിശീലനത്തിനൊടുവിൽ 1899 മേയ് 27ന് റോമിലെ സെന്റ് ജോണ് ലാറ്ററൻ ദേവാലയത്തിൽ വച്ച് കർദിനാൾ കസേന്തയിൽ നിന്നു വൈദികപട്ടം സ്വീകരിച്ചു. നാട്ടിൽ തിരിച്ചെത്തിയശേഷം അദ്ദേഹം ചങ്ങനാശേരി സെന്റ് ബർക്കുമാൻസ് ബോർഡിംഗ് വൈസ് റെക്ടറായും ചേന്നങ്കരി, കാവാലം, എടത്വാ, ചന്പക്കുളം ഇടവകകളിൽ വികാരിയായും സേവനമനുഷ്ഠിച്ചു. 1911 ഡിസംബർ 3ന് കാൻഡിയിൽ വച്ച് മാർ തോമസ് കുര്യാളശേരി ചങ്ങനാശേരി രൂപതയുടെ പ്രഥമ മെത്രാനായി അഭിഷിക്തനായി.
ദിവ്യകാരുണ്യ ഉപാസകൻ
റോമിൽ പഠിച്ചുകൊണ്ടിരുന്ന കാലത്തുതന്നെ കോളജിനടുത്തുള്ള നിത്യാരാധന മഠം ചാപ്പലിലെ നിത്യസന്ദർശകനായിരുന്ന അദ്ദേഹത്തിനു ഭാവികാലത്തെപ്പറ്റിയുള്ള നേർബോധ്യങ്ങളും ആത്മീയദർശനങ്ങളും ഉണ്ടായിരുന്നു. ഹൃദയത്തിൽ കത്തിജ്വലിക്കുന്ന ദിവ്യകാരുണ്യസ്നേഹവുമായി കേരള മണ്ണിൽ തിരിച്ചെത്തിയപ്പോൾ വർഷങ്ങളോളം മനസിൽ താലോലിച്ച സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകാൻ അദ്ദേഹം തല്പരനായി.
ദിവ്യകാരുണ്യ ഈശോയെ നിത്യവും ആരാധിക്കാൻ ഒരു സന്യാസിനിസഭ രൂപീകരിക്കണമെന്ന മോഹം ഉള്ളിൽ താലോലിച്ച തോമ്മാച്ചനും സന്യാസജീവിതം കാംക്ഷിച്ച് സ്വഭവനത്തിൽ തപസിലും പ്രായശ്ചിത്തത്തിലും പ്രാർഥനയിലും ദിനരാത്രങ്ങൾ ചെലവഴിച്ചിരുന്ന വല്ലയിൽ ഫിലോമിനയും ദൈവനിയോഗത്താൽ കണ്ടുമുട്ടാനിടയായപ്പോൾ ദിവ്യകാരുണ്യസന്യാസിനീ സമൂഹ ത്തിന്റെ ശുഭാരംഭമായി. 1908 ഡിസംബർ എട്ടിന് ആറ് അർഥിനികൾക്കു ശിരോവസ്ത്രം നൽകി ആരാധനാസഭയ്ക്ക് ആരംഭം കുറിച്ചു.
കേരളസഭയിൽ വിശുദ്ധ കുർബാനയോടുള്ള ഭക്തി രൂഢമൂലമാക്കാൻ അദ്ദേഹം ചെയ്ത ഓരോ പ്രവർത്തനങ്ങളും ഓരോ പ്രകാശകിരണങ്ങൾക്കു തുല്യമായി. ദിവ്യകാരുണ്യ ഈശോയോടുള്ള നിസ്തുല സ്നേഹമാണ് മനുഷ്യ സേവനപ്രവർത്തനങ്ങളിൽ നിർലീനനാകാൻ അദ്ദേഹത്തെ സ്വാധീനിച്ചത്.
ദിവ്യകാരുണ്യഭക്തി പ്രവൃത്തിയിലേക്ക്
മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിലൂടെ കുട്ടികളിൽ ജീവിതവിശുദ്ധി ഉളവാക്കണമെന്ന ആഗ്രഹം പിതാവിൽ ആഴപ്പെട്ടതിന്റെ ഫലമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അദ്ദേഹം രൂപം കൊടുത്തു. വിശുദ്ധ കുർബാനയുടെ പ്രേഷിതനായിരുന്ന പിതാവ്, വി. കുർബാനയിലൂടെ ലോകനവീകരണം സാധ്യമാക്കാ മെന്ന് ഉറച്ചുവിശ്വസിച്ചു. സ്ത്രീകൾ കുടുംബത്തിന്റെയും സമൂഹത്തിന്റെയും ജീവനാഡികളാണെന്നുള്ള അവബോധം സമൂഹത്തിൽ രൂഢമൂലമാക്കി. സ്ത്രീവിദ്യാഭ്യാസത്തിന് ഉണർവും ഉന്മേഷവും നൽകി. കുര്യാളശേരി പിതാവിന്റെ അജപാലനം സമൂഹത്തിന്റെ അഭ്യുന്നതിക്കുവേണ്ടിയുള്ള സ്നേഹസമർപ്പണമായിരുന്നു. ദിവ്യകാരുണ്യ ആരാധന സന്യാസിനി സഭാസ്ഥാപനം ധന്യൻ മാർ കുര്യാളശേരിയുടെ അതുല്യ സംഭാവനകളിലൊന്നാണ്. കാലിത്തൊഴുത്തിൽ ജന്മംകൊണ്ട ഈ സന്യാസിനീ സമൂഹം ഇന്ന് ലോകാതിർത്തികൾ വരെ പ്രത്യാശയുടെ പുലരി വെട്ടത്തിലേക്ക് ജനതകളെ ആകർഷിക്കുന്നു. ജീവനായും ജീവനേകിയും നിഴലായും നിറവായും ദിവ്യകാരുണ്യ പ്രഭ വിതറി, ദിവ്യകാരുണ്യ സാക്ഷികളായി അവർ നിലകൊള്ളുന്നു.
പ്രകാശഗോപുരം
1925 ജൂണ് 2ന് റോമിൽ വച്ചാണ് മാർ തോമസ് കുര്യാളശേരി എന്ന ദിവ്യകാരുണ്യ ഉപാസകൻ സ്വർഗീയാരാമത്തിലേക്ക് യാത്രയായത്. തങ്ങളുടെ ദിവ്യകാരുണ്യ ആരാധനയിൽ ആഴപ്പെട്ടു ലഭിക്കുന്ന ആത്മീയകരുത്തിൽ ആശ്രയിച്ച് സഭയ്ക്കും സമൂഹത്തിനും ശുശ്രൂഷയേകുന്ന വലിയ ഒരു സന്യാസിനി സമൂഹ മായി മാറിയ എസ്എബിഎസ് ഇന്ന് അഭിമാനാർഹമായ പ്രവർത്തനങ്ങളിലൂടെ ലോകത്തിനു ക്രിസ്തുസാക്ഷ്യം നൽകി പ്രശോഭിക്കുന്നു. സൃഷ്ടിക്കപ്പെട്ട സകലതും സ്വർഗീയ പിതാവിന്റെ മഹത്വത്തിനായി വിശുദ്ധീകരിക്കപ്പെടാൻ ദിവ്യകാരുണ്യനാഥനു മുന്പിലുള്ള ത്യാഗോജ്വല സ്നേഹാരാധനയിലൂടെ എസ്എബിഎസ് സന്യാസിനികൾ പ്രാർഥിക്കുന്നു, പ്രവർത്തിക്കുന്നു. അതിന് മാർ തോമസ് കുര്യാളശേരി എന്ന പ്രകാശഗോപുരം അതിലെ ഓരോ അംഗങ്ങൾക്കുമാത്രമല്ല, എല്ലാ ദിവ്യകാരുണ്യ ഭക്തർക്കും മാർഗദർശനവും പ്രചോദനവുമാകുന്നു. മരിക്കാത്ത സ്മരണകൾ നൽകി കടന്നുപോയ ദിവ്യകാരുണ്യത്തിന്റെ ഈ മെത്രാൻ അൾത്താരയിൽ വണക്കത്തിനായി ഉയർത്തപ്പെടുന്ന പുണ്യദിനത്തിനായി പ്രാർഥിക്കാം.
സിസ്റ്റർ ആൻസി ആത്തപ്പള്ളി എസ്എബിഎസ്
(എസ്എബിഎസ് സത്ന ക്രിസ്തുജ്യോതി പ്രോവിൻസ് അംഗമാണു ലേഖിക)
ദിവ്യകാരുണ്യസന്നിധിയിലെ കെടാവിളക്ക്
12:27 AM Jun 01, 2019 | Deepika.com