കഴിഞ്ഞ 30 വർഷംകൊണ്ടു ലോകത്തിൽ പാലുത്പാദനത്തിൽ 58% വർധനയുണ്ട്. രണ്ടു പതിറ്റാണ്ടിലേറെയായി ഈ രംഗത്ത് ഒന്നാം സ്ഥാനത്താണ് ഇന്ത്യ. ദേശീയ ക്ഷീരവികസന ബോർഡിന്റെ കണക്ക് പ്രകാരം2017-18 വർഷത്തെ ഇന്ത്യയിലെ പാലുത്പാദനം 17.63 കോടി ടണ്‍ ആണ്. ഇതു ലോകത്തിലെ ആകെ പാലുത്പാദനത്തിന്റെ 21 ശതമാനം വരും. ധവള വിപ്ലവത്തിനു തുടക്കമിട്ട ഡോ.വർഗീസ് കുര്യനെ ഇന്ത്യക്കു മറക്കാനാവില്ല.
യുഎന്നിന്റെ ഭക്ഷ്യ കാർഷിക സംഘടനയുടെ ആഹ്വാന പ്രകാരം ജൂണ്‍ ഒന്ന് ലോക ക്ഷീരദിനമാണ്. പാലിനെ ആഗോള ഭക്ഷണമായി കണ്ട് പ്രാധാന്യം മനസിലാക്കാനും മേഖലയെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും ലക്ഷ്യമിട്ടാണ് ദിനാചരണം.
കേരളത്തിലെ ക്ഷീരകർഷകർക്ക് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ ലഭിക്കാത്ത ഏറ്റവും ഉയർന്ന പാൽവില ലഭിക്കുന്നുണ്ട്. തമിഴ്നാട്ടിലും കർണാടകയിലും പാലിന്റെ സംഭരണവില നമ്മുടെ പാൽ വിലയേക്കാൾ വളരെ താഴെയാണ്. കർണാടകയിലെ പാലുത്പാദനം 71.37 ലക്ഷം ടണ്ണും തമിഴ്നാട്ടിലേത് 77.42 ലക്ഷം ടണ്ണുമാണ്. സ്വാഭാവികമായും കേരളത്തിലേക്കുളള പാൽവരവ് കൂടുകയാണ്.
ഗുണനിലവാരം കുറഞ്ഞതും മായം കലർന്നതുമായ പാൽ കേരളത്തിലേക്കു വരുന്നതു തടയാൻ ഒരു പരിധിവരെ സാധിക്കുന്നുണ്ടെങ്കിലും ഗുണനിലവാരമുളള നല്ല പാൽ, വില കുറവാണ് എന്ന ഒരു കാരണം കൊണ്ടു മാത്രം അതിർത്തി കടന്നു വരുന്നതു തടയാൻ കഴിയില്ല. കേരളത്തിലെ 2017-18 വർഷത്തെ പാലുത്പാദനം 25.76 ലക്ഷം ടണ്ണാണ്. ഇങ്ങനെ കേരളത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന പാലിന്റെ അളവിലുണ്ടാകുന്ന ഈ വർധനയെ എങ്ങനെ ഫലപ്രദമായി വിനിയോഗിക്കാം എന്നതു ചിന്തിക്കേണ്ടിയിരിക്കുന്നു. ഗുണ നിലവാരമുള്ള മൂല്യവർധിത ഉത്പന്നങ്ങൾ കാര്യക്ഷമമായും സമയബന്ധിതമായും ഉറപ്പ് വരുത്തി മാത്രമേ, കേരളത്തിലെ ക്ഷീരകർഷകർക്ക് മികച്ച പാൽവില എക്കാലവും ഉറപ്പാക്കാൻ കഴിയൂ.
ഈ സർക്കാരിന്റെ കാലത്താണ് ആദ്യമായി സഹകരണ മേഖലയിൽ ദീർഘകാലം കേടുകൂടാതെ സൂക്ഷിക്കാൻ കഴിയുന്ന UHT പാൽ പരീക്ഷണാടിസ്ഥാനത്തിൽ വിപണിയിൽ ഇറക്കിയത്. വൈറ്റമിൻ A , D എന്നിവ ചേർന്ന പാൽ സഹകരണ മേഖല വഴി വിപണിയിൽ എത്തിക്കഴിഞ്ഞു.
ഏറ്റവും അത്യാധുനിക രീതിയിലുളള അൾട്രാ ഹൈ ടെന്പറേച്ചർ പ്രക്രിയയിലൂടെ പാലിനെ 140 ഡിഗ്രി സെൽഷസിൽ ചൂടാക്കി, പൂർണമായും അണുവിമുക്തമാക്കി പ്രത്യേക തരം പായ്ക്കിംഗ് രീതിയായ അസപ്റ്റിക് പായ്ക്കിംഗ് രീതിയിലൂടെ അഞ്ചു പാളികളുളള പ്രത്യേക പാക്കറ്റിൽ ലഭിക്കുന്ന ഉത്പന്നമായതുകൊണ്ടു തന്നെ ഇത് 90 ദിവസം മുതൽ 180 ദിവസം വരെ സാധാരണ അന്തരീക്ഷ ഉൗഷ്മാവിൽ കേടുകൂടാതിരിക്കും. ഈ പാൽ, ആശുപത്രികളിലെ ഉപയോഗത്തിനും ചെറിയ കുട്ടികൾക്കുളള ഉപയോഗത്തിനും വളരെ മികച്ചതാണ്. ഭീമമായ വൈദ്യുതി ചാർജ് നൽകി തണുപ്പിക്കേണ്ട കാര്യമില്ലാത്തതിനാൽ ഈ ഉത്പന്നം ഉൗർജ സംരക്ഷണരംഗത്തും പ്രധാന പങ്കു വഹിക്കുന്നു. കൂടുതൽ ആവശ്യക്കാരുള്ള ഒരു ഉത്പന്നമാണ് നവജാത ശിശുക്കൾക്കാവശ്യമായ പോഷകങ്ങൾ അടങ്ങിയ "ഇൻഫന്റ് ഫുഡ്സ്’. കേരളത്തിലെ മൊത്തം ജനസംഖ്യയിൽ ഏകദേശം 10.4 ശതമാനം- അതായത് 35 ലക്ഷത്തോളം- കുഞ്ഞുങ്ങളാണുളളത്.
ക്ഷീരകർഷകർക്കു പാലിനു മതിയായ വില നൽകിപ്പോരുന്നുണ്ടെങ്കിലും അവരുടെ ഉത്പാദന ചെലവ് കൂടുകയാണ്. ഇതിനെ മറികടക്കണമെങ്കിൽ കൂടുതൽ മൂല്യവർധിത ഉത്പന്നങ്ങൾ നിർമിച്ചു വിപണി കണ്ടെത്തി വിറ്റഴിക്കണം. ആദ്യപടി എന്ന നിലയിൽ പല വിധത്തിലുള്ള കേന്ദ്ര സംസ്ഥാന സർക്കാർ പദ്ധതികളിൽ ഉൾപ്പെടുത്തി മികച്ച ഗുണനിലവാരമുള്ള പാൽ ഉത്പാദിപ്പിക്കുന്ന കർഷകനും സംഘത്തിനും പ്രോത്സാഹന വില നൽകാനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു.
കെ. രാജു , ക്ഷീരവികസന മന്ത്രി
കർഷകർക്കു കൂടുതൽ പാൽവില
12:21 AM Jun 01, 2019 | Deepika.com