കിഫ്ബിയെക്കുറിച്ചു കുറേക്കാലം ചർച്ച ചെയ്തപ്പോഴാണ് അതെന്താണെന്ന് ഏറെക്കുറെ ഒരു ധാരണയായത്. ഇപ്പോൾ കിഫ്ബിയുടെ മസാല ബോണ്ട് ആണു പുതിയ താരം.
ഇന്നലെ അടിയന്തര പ്രമേയമായി മസാല ബോണ്ട് സഭയിൽ എത്തി. പതിവിനു വിരുദ്ധമായി ചർച്ചയാകാമെന്നു സർക്കാർ പറഞ്ഞതോടെ നല്ലൊരു അങ്കത്തിനുള്ള സാധ്യതയാണു തെളിഞ്ഞത്. മസാല ബോണ്ട് ചർച്ച കാറൽ മാർക്സ് വഴി ലണ്ടനിലും തെരഞ്ഞെടുപ്പു പരാജയത്തിലുമൊക്കെ ചുറ്റിക്കറങ്ങി ലാവ്ലിൻ വിവാദത്തിൽ വരെ എത്തിയപ്പോഴും മസാല ബോണ്ട് എന്തെന്നു പിടികിട്ടാതെ പലരും മിഴിച്ചിരുന്നു. ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ മുഖ്യമന്ത്രി പിണറായി വിജയൻ മണിയടിച്ചതു മരണമണിയാണെന്നു വരെ പ്രതിപക്ഷം കണ്ടെത്തുകയും ചെയ്തു.
കെ.എസ്. ശബരീനാഥനായിരുന്നു അടിയന്തര പ്രമേയം അവതരിപ്പിച്ചത്. ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽനിന്നാണ് ശബരീനാഥൻ ആവശ്യമായ രേഖകൾ സംഘടിപ്പിച്ചത്. ഇവിടെ കാര്യങ്ങളെല്ലാം രഹസ്യമായി ഒളിപ്പിച്ചിരിക്കുകയാണത്രെ.
ശബരീനാഥൻ ഉൾപ്പെടെ പ്രതിപക്ഷത്തുള്ളവർക്കെല്ലാം സന്തോഷം പകരുന്നതു സിപിഎമ്മിന്റെ സൈദ്ധാന്തിക കടുംപിടിത്തം ഇല്ലാതായതിലാണ്. നവലിബറലിസത്തിന്റെ സൃഷ്ടിയായ മസാല ബോണ്ടിനെ ഇവർ പുണരുന്നതു കാണുന്പോൾ പ്രതിപക്ഷത്തിനു സന്തോഷം. പക്ഷേ പിണറായി വിജയൻ ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ പോയി മണിയടിച്ചു തിരിച്ചു കേരളത്തിൽ വന്നപ്പോൾ ഇവിടെ മരണമണി മുഴങ്ങിയെന്നാണു ശബരീനാഥൻ പറഞ്ഞത്.
മസാല ബോണ്ടിനായുള്ള ഓഫറിംഗ് സർക്കുലറിൽ കണ്ണൂരിൽ വ്യവസായ പാർക്കിനായി 12,240 കോടി രൂപ ചെലവഴിക്കുമെന്ന് എഴുതിയതു കണ്ടപ്പോൾ കണ്ണൂരിന്റെ പകുതി വിലയ്ക്കു വാങ്ങാൻ ഈ തുക വേണ്ടല്ലോ എന്നൊരു സംശയം.
ശബരീനാഥനെ സിഐഡി ശബരീനാഥൻ എന്നാണ് എ.എൻ. ഷംസീർ വിശേഷിപ്പിച്ചത്. കിഫ്ബിയിലൂടെ നടപ്പിലാക്കുന്ന പദ്ധതികളെക്കുറിച്ചു ഷംസീർ വാചലനായി. ഇക്കണക്കിനു പോയാൽ ഇടതുപക്ഷത്തിനു തുടർഭരണം ഉറപ്പാണെന്നാണു ഷംസീറിന്റെ പക്ഷം. എന്നാൽ സമകാലീന രാഷ്ട്രീയം പറഞ്ഞു വന്നപ്പോൾ, പേരിന്റെ കൂടെ രണ്ടക്ഷരവും മൂന്നക്ഷരവുമില്ലെങ്കിലും തങ്ങളുടെ രാഷ്ട്രീയം ഇവിടെ തന്നെയുണ്ടാകുമെന്നു ഷംസീർ പറഞ്ഞു. എംഎൽഎയും എംപിയുമില്ലെങ്കിലും പ്രശ്നമല്ലെന്നു മലയാളം.
മാറിയ ലോകത്തു മാറിയ തരത്തിൽ മാർക്സിസം നടപ്പിലാക്കുമെന്നായിരുന്നു മുല്ലക്കര രത്നാകരൻ പ്രതിപക്ഷ വിമർശനത്തിനു മറുപടി പറഞ്ഞത്. ലണ്ടനിലെ മണിയടി മരണമണിയാണെന്നു മുല്ലക്കരയ്ക്ക് അഭിപ്രായമില്ല. കേരളത്തെ മരണത്തിൽനിന്നു രക്ഷിക്കാനുള്ള മണിയാണത്രെ.
മസാല ബോണ്ട് എന്ന പേരിട്ടത് സുഗന്ധദ്രവ്യങ്ങളുടെ പശ്ചാത്തലത്തിലാണെന്നു ഡോ. എം.കെ. മുനീറിനറിയാം. പക്ഷേ, കേരളത്തിൽ മസാല എന്നു പറഞ്ഞാൽ മറ്റു ചില അർഥങ്ങളുണ്ട്. മോശം ചലച്ചിത്രങ്ങളെ മസാല ചിത്രങ്ങൾ എന്നു വിശേഷിപ്പിക്കാറുണ്ട്. ധനമന്ത്രിയെ ഭാവിയിൽ മസാല ഐസക് എന്നു വിശേഷിപ്പിക്കാതിരിക്കട്ടെ എന്നു മുനീർ പ്രത്യേകം ആശംസിച്ചു. ലണ്ടനിലെ മണിയടിയേക്കുറിച്ചു കേൾക്കുന്പോൾ മരണം അറിയിക്കാൻ ഇടവക പള്ളിയിൽ മണിയടിക്കുന്ന കാര്യമാണ് മുനീറിന്റെ ഓർമയിൽ തെളിയുന്നത്.
നവലിബറൽ ആശയങ്ങളെ സിപിഎം ഏറ്റെടുത്തു എന്ന പ്രതിപക്ഷ ആരോപണം കേട്ടിട്ട് എം. സ്വരാജിനു സഹിക്കുന്നില്ല. ലെനിനും കാസ്ട്രോയുമൊക്കെ സ്വകാര്യ മൂലധനത്തേക്കുറിച്ചു പ്രകടിപ്പിച്ച അഭിപ്രായങ്ങളേക്കുറിച്ചു സ്വരാജ് ക്ലാസെടുത്തു. ആദ്യ ഇഎംഎസ് സർക്കാർ കേരളത്തിന്റെ വ്യവസായ വികസനത്തിനായി ബിർളയെ ക്ഷണിച്ചു കൊണ്ടു വന്നതും ചൂണ്ടിക്കാട്ടി. മുന്പ് ലോകബാങ്ക്, എഡിബി വായ്പയെ എതിർത്തതിന്റെ താത്വിക മാനങ്ങളും സ്വരാജ് വിശകലനം ചെയ്തു. എസ്എൻസി ലാവ്ലിന്റെ പേരു പറഞ്ഞു വിമർശിച്ചതിന്റെ പേരിൽ സ്വരാജ് ശബരീനാഥനെ ഒന്നു തോണ്ടി. അദ്ദേഹത്തിന്റെ പിതാവ് ജി. കാർത്തികേയൻ വൈദ്യുതി മന്ത്രിയായിരുന്നപ്പോൾ എസ്എൻസി ലാവ്ലിനുമായി കരാറുണ്ടാക്കിയെന്നായിരുന്നു വ്യംഗ്യം. എന്നാൽ കാർത്തികേയൻ എന്ന വാക്ക് ഉപയോഗിച്ചില്ല. ലാവ്ലിന്റെ പേരിൽ സിബിഐ സൃഷ്ടിച്ചെടുത്ത കള്ളക്കേസ് എന്ന് ആവർത്തിച്ച് പിണറായിക്കും കവചമൊരുക്കി സ്വരാജ്.
മസാല ബോണ്ട് വിഷയം താൻ ഉന്നയിച്ചപ്പോൾ ധനമന്ത്രി ഡോ. തോമസ് ഐസക് വളരെ മോശം തരത്തിലാണ് പ്രതികരിച്ചതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. താനൊരു മണ്ടനാണെന്നും വിഡ്ഢിയാണെന്നുമൊക്കെയുള്ള തരത്തിലായിരുന്നു മന്ത്രിയുടെ മറുപടികൾ. "കയറിന്റെ പേരിൽ ഡോക്ടറേറ്റ് ഇല്ലന്നേയുള്ളു. ഞാനും ഇക്കണോമിക്സ് പഠിച്ചതാണ്.' ഐസക്കിനോടായി രമേശ് പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻ ലണ്ടനിൽ പോയത് മഹാദ്ഭുതമെന്ന മട്ടിൽ പ്രചരിപ്പിക്കുന്നതിലായിരുന്നു രമേശിന് എതിർപ്പ്. ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ആർക്കും പോയി മണിയടിക്കാമെന്നാണ് രമേശിന്റെ കണ്ടെത്തൽ. കാനഡയിൽ പോയി ബോണ്ട് വിറ്റഴിച്ച ശേഷമാണു ലണ്ടനിൽ പോയി മണിയടിച്ചതെന്നായിരുന്നു രമേശിന്റെ വിമർശനം.
മന്ത്രി തോമസ് ഐസക്കിനു വലിയ ആധിയൊന്നുമില്ലായിരുന്നു. കാര്യങ്ങളറിയാത്ത വിമർശനം എന്നായിരുന്നു അദ്ദേഹത്തിന്റെ തോന്നൽ. ആർക്കും ചെന്നു മണിയടിക്കാവുന്ന സ്ഥലമല്ല ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച് എന്നു മാത്രം മന്ത്രി പറഞ്ഞു.
പക്ഷേ ലാവ്ലിൻ കേസിനേക്കുറിച്ചു തോമസ് ഐസക് വിശദീകരിച്ചു. ജലവൈദ്യുത പദ്ധതികളുടെ നവീകരണം ലാവ്ലിനു കൊടുത്തത് ജി. കാർത്തികേയനാണെന്നു തോമസ് ഐസക് തുറന്നു പറഞ്ഞു. അദ്ദേഹത്തിന്റെ മകൻ ലാവ്ലിന്റെ പേരിൽ ആരോപണമുന്നയിക്കുന്നതു ശരിയല്ലെന്നായിരുന്നു ഐസക്കിന്റെ വാദം. വ്യക്തിപരമായി പറഞ്ഞ കാര്യത്തേക്കുറിച്ചു താൻ മറുപടി പറയുന്നില്ലെന്നു ശബരീനാഥൻ പിന്നീടു പറഞ്ഞു. ഏതായാലും അടിയന്തരപ്രമേയം വോട്ടിനിടാൻ പ്രതിപക്ഷം ശഠിച്ചില്ല. അനൂപ് ജേക്കബ്, മോൻസ് ജോസഫ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
ചർച്ചയ്ക്കിടെ സ്പീക്കറുമായി വി.ഡി. സതീശൻ നന്നായി കോർത്തു. സ്വരാജിന്റെ പ്രസംഗം നീണ്ടു പോയതിന്റെ പേരിലായിരുന്നു തർക്കം. സതീശൻ ക്ഷോഭിച്ചപ്പോൾ, തന്നെ ഭീഷണിപ്പെടുത്താൻ വരരുതെന്നും അതൊന്നും നടക്കില്ലെന്നും സ്പീക്കർ പറഞ്ഞു. പ്രതിപക്ഷം ബഹളവുമായി മുൻനിരയിലേക്കു നീങ്ങിയെങ്കിലും വൈകാതെ ബഹളം കെട്ടടങ്ങി.
കേരള മെഡിക്കൽ വിദ്യാഭ്യാസ ബിൽ നിയസഭയിൽ അവതരിപ്പിച്ചു സബ്ജക്ട് കമ്മിറ്റിക്കു വിട്ടു. കോന്നി മെഡിക്കൽ കോളജ് അടിയന്തരമായി ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് എംപിയായി തെരഞ്ഞെടുക്കപ്പെട്ട അടൂർ പ്രകാശ് അവസാനത്തെ ശ്രദ്ധക്ഷണിക്കൽ പ്രമേയം അവതരിപ്പിച്ചു. പിന്നാലെ അദ്ദേഹം രാജിക്കത്തും നൽകി.
സാബു ജോണ്
കിഫ്ബിയുടെ മസാല ബോണ്ടും ലണ്ടനിലെ മണിയടിയും
11:19 PM May 28, 2019 | Deepika.com