ഐക്യജനാധിപത്യ മുന്നണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയവും ഇടതുമുന്നണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയവുമാണ് പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളം കണ്ടത്. രാജ്യമൊട്ടാകെ വലിയ നേട്ടം കൈവരിച്ചിട്ടും കേരളത്തിൽ ബിജെപി നിലംതൊട്ടില്ല. കേരളത്തിലെ ജനാധിപത്യ മതേതര വിശ്വാസികൾക്ക് ഇരട്ടിമധുരമാണ് ഈ തെരഞ്ഞെടുപ്പ് നൽകിയത്.
അടിയന്തരാവസ്ഥയ്ക്കുശേഷം 1977ൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിലാണ് യുഡിഎഫിന് ഏറ്റവും തിളക്കമാർന്ന വിജയം മുന്പ് ഉണ്ടായിട്ടുള്ളത്. അന്ന് 20ൽ 20 സീറ്റും യുഡിഎഫ് നേടിയിരുന്നു. സിപിഐ, ആർഎസ്പി തുടങ്ങിയ പാർട്ടികൾ അന്നു യുഡിഎഫിൽ ഉണ്ടായിരുന്നു. ഇത്തവണ കേരളത്തിൽ കോണ്ഗ്രസിന് 15 സീറ്റു ലഭിച്ചപ്പോൾ 1989ൽ ലഭിച്ച 14 സീറ്റിന്റെ റിക്കാർഡിനെയാണ് മറികടന്നത്.
അതേസമയം, ഇടതുപക്ഷം അതിന്റെ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങി ഇന്ത്യൻ രാഷ്ട്രീയഭൂമികയിൽ നിന്നു തന്നെ അപ്രത്യക്ഷമാകുകയാണ്. ഒരു കാലത്ത് അവർ കൊടികുത്തിവാണ പശ്ചിമബംഗാളിലും ത്രിപുരയിലും ഒറ്റ സീറ്റുപോലും കിട്ടിയില്ല. സിപിഎമ്മിന് കേരളത്തിൽ നിന്ന് കഷ്ടിച്ച് ഒരു സീറ്റ്. അതും സംസ്ഥാനത്തെ ഏറ്റവും ചെറിയ ഭൂരിപക്ഷത്തിന്. തമിഴ്നാട്ടിൽ കോണ്ഗ്രസ്- ഡിഎംകെ മുന്നണിയോടു ചേർന്നു നിന്നതുകൊണ്ട് മാത്രം സിപിഎമ്മിനും സിപിഐക്കും രണ്ടു സീറ്റുവീതം കിട്ടി.
മൊത്തം അഞ്ചു സീറ്റാണ് ഇടതുപക്ഷത്തുള്ളത്. അവരുടെ ദേശീയ പാർട്ടിയെന്ന പദവി തന്നെ ചോദ്യം ചെയ്യപ്പെടുന്നു. ബിഹാറിൽ സിപിഐയുടെ ശ്രദ്ധേയനായ സ്ഥാനാർഥി കനയ്യ കുമാർ നാലു ലക്ഷത്തിലധികം വോട്ടിനാണു തോറ്റത്. ഇടതുപക്ഷത്തിന്റേത് അവരുടെ ചരിത്രത്തിലെ ഏറ്റവും വലിയ പതനമല്ലാതെ മറ്റെന്താണ്? കോണ്ഗ്രസുമായി ചേർന്നുള്ള ജനാധിപത്യ മതേതര ശക്തികളുടെ മുന്നേറ്റത്തെ അതിശക്തമായി എതിർത്ത മുഖ്യമന്ത്രി പിണറായി വിജയനും കേരളത്തിൽ നിന്നുള്ള പോളിറ്റ് ബ്യൂറോ അംഗങ്ങളുമാണ് സിപിഎമ്മിന്റെ ശവക്കുഴി തോണ്ടിയത്.
സ്വയംകൃതാനർഥം
ഇടതുപക്ഷത്തിന്റെ ഈ കനത്ത വീഴ്ച സ്വയംകൃതാനർഥമാണ്. 34 വർഷം തുടർച്ചയായി അവർ ഭരിച്ച ബംഗാളിന്റെ അവസ്ഥ ഇപ്പോഴും അതിദയനീയമാണ്. കേരളത്തിൽ ഏതാണ്ട് 30 ലക്ഷത്തിലധികം അന്യസംസ്ഥാന തൊഴിലാളികൾ ഉണ്ടെന്നു കരുതപ്പെടുന്നു. ഇതിൽ ബഹുഭൂരിപക്ഷവും ബംഗാളിൽ നിന്നുള്ളവരാണ്. ത്രിപുരയിലെ ജനങ്ങളുടെ അവസ്ഥയും ഇതിനു സമാനമാണ്. ഇടതുപക്ഷം തുടർച്ചയായി ഭരിച്ചിരുന്നെങ്കിൽ കേരളത്തിലും ഇതു തന്നെയാകുമായിരുന്നു അവസ്ഥ. ഇടതുപക്ഷം ഭരിക്കുന്പോൾ ഒരു വികസന പ്രവർത്തനവും നടത്തുകയുമില്ല, പ്രതിപക്ഷത്തിരിക്കുന്പോൾ ഒന്നും ചെയ്യാൻ സർക്കാരിനെ സമ്മതിക്കുകയുമില്ല. പാർട്ടി നേതാക്കൾക്കു മാത്രമാണ് അവരുടെ ഭരണംകൊണ്ട് പ്രയോജനമുള്ളത്.
പിണറായി സർക്കാർ അധികാരമേറ്റിട്ട് മൂന്നു വർഷം പൂർത്തിയായി. മൂന്നു വർഷത്തിനിടയിൽ എന്തെങ്കിലുമൊരു നല്ലകാര്യം ഇടതുസർക്കാർ ചെയ്തതായി സിപിഎമ്മുകാർപോലും പറയില്ല. നിരപരാധികളായ 30 ചെറുപ്പക്കാരെ കൊന്നൊടുക്കി എന്നതു മാത്രമാണ് ഇവരുടെ നേട്ടം. പിന്നെ വിശ്വാസികളുടെ മേൽ കുതിര കയറി. അതിനു കേരള ജനത നല്കിയ പിറന്നാൾ ഷോക്കാണ് ഈ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം. ഒരു ചെറിയ നേട്ടംപോലും പുരപ്പുറത്തു കയറിനിന്ന് ചെണ്ടകൊട്ടി ആഘോഷിക്കുന്നവർക്ക് മൂന്നാംവാർഷിക ദിനത്തിൽ ശ്മശാന മൂകതയാണ്. സെക്രട്ടേറിയറ്റും എകെജി സെന്ററും മരണവീടുപോലെയായി. ഒരു വിഷയമോ, ഒരു പ്രശ്നമോ ഉണ്ടാകുന്പോൾ അതു കൈകാര്യം ചെയ്യാൻ പിണറായി സർക്കാരിന് അറിയില്ലെന്ന് മഹാപ്രളയവും ഓഖിയും ശബരിമലയും ഉണ്ടായപ്പോൾ അവർ തെളിയിച്ചു.
ശബരിമല വിഷയത്തിൽ സർക്കാർ കാണിച്ച പിടിവാശിയും കുബുദ്ധിയുമാണ് ഇടതുപക്ഷത്തിന്റെ തകർച്ചയുടെ ഒരു കാരണം. മുഖ്യമന്ത്രിയെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അതു വ്യക്തമാക്കുകയും ചെയ്തു. യഥാർഥത്തിൽ മുഖ്യമന്ത്രിയിലുള്ള അവിശ്വാസമാണ് പാർട്ടി സെക്രട്ടേറിയറ്റ് രേഖപ്പെടുത്തിയത്. പാർട്ടിക്കും ജനങ്ങൾക്കും വിശ്വാസമില്ലാത്ത ഒരു മുഖ്യമന്ത്രിയായി പിണറായി വിജയൻ സ്ഥാനം പിടിച്ചിരിക്കുന്നു. ശബരിമല വിഷയത്തിൽ ഒരു മതേതര, ബഹുസ്വര സമൂഹം സ്വീകരിക്കേണ്ട നിലപാടാണ് കോണ്ഗ്രസ് സ്വീകരിച്ചത്. അതു കേരളീയ സമൂഹം രണ്ടുകയ്യും നീട്ടി സ്വീകരിക്കുകയാണു ചെയ്തത്.
രാജിവയ്ക്കുക
2004ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് പരാജയം ഏറ്റുവാങ്ങിയപ്പോൾ മുഖ്യമന്ത്രി എ.കെ ആന്റണി രാജിവയ്ക്കണം എന്ന് ആവശ്യപ്പെട്ട് ചാടിവീണത് അന്ന് സിപിഎം ആയിരുന്നു. അതൊരു പുതിയ കീഴ്വഴക്കം തന്നെ സൃഷ്ടിച്ചു. ജനാധിപത്യ മര്യാദകൾ എന്നും പാലിച്ചിട്ടുള്ള എ.കെ. ആന്റണി ജനവിധി അംഗീകരിച്ച് മുഖ്യമന്ത്രിപദം രാജിവയ്ക്കുകയാണു ചെയ്തത്. ഇടതുപക്ഷംപോലും അന്ന് അന്പരന്നുപോയി. ഇത്തരമൊരു ജനാധിപത്യ മര്യാദ കാട്ടണം എന്നാണ് കോണ്ഗ്രസ് ഇപ്പോൾ ആവശ്യപ്പെടുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിലെ കണക്കു പ്രകാരം 121 നിയമസഭാ സീറ്റുകളിൽ യുഡിഎഫ് മുന്നിലാണ്. എൽഡിഎഫ് വെറും 18 സീറ്റിൽ മാത്രം. യുഡിഎഫിന്റെ വോട്ട് ശതമാനം 47.21 ആണെങ്കിൽ എൽഡിഎഫിനു കിട്ടിയത് 35.09 ശതമാനം മാത്രം. ബിജെപി അവരുടെ വോട്ടുവിഹിതം (15.55 ശതമാനം) നിലനിർത്തിയപ്പോൾ കൂപ്പുകുത്തിയത് ഇടതുപക്ഷം. ജനവിശ്വാസവും പാർട്ടിയുടെ വിശ്വാസവും പൂർണമായി നഷ്ടപ്പെട്ട മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെടുന്നത് ഈ പശ്ചാത്തലത്തിലാണ്. കടിച്ചുതൂങ്ങി നില്ക്കാതെ ജനാധിപത്യ മര്യാദകളും കീഴ്വഴക്കങ്ങളും പാലിച്ച് മുഖ്യമന്ത്രി ഉടനടി തത്സ്ഥാനം ഒഴിയണം.
ബിജെപി നാണംകെട്ട്
കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം, തുഷാർ വെള്ളാപ്പള്ളി തുടങ്ങിയ 13 എൻഡിഎ സ്ഥാനാർഥികൾ കെട്ടിവച്ച പണം നഷ്ടപ്പെട്ട് നാണംകെട്ട തോൽവി ഏറ്റുവാങ്ങി. പോൾ ചെയ്ത സാധുവായ വോട്ടിന്റെ ആറിലൊന്നു ലഭിച്ചാലേ കെട്ടിവച്ച കാശു കിട്ടൂ. കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്നു പ്രഖ്യാപിച്ച സർവെക്കാരുടെയും എക്സിറ്റ് പോളുകാരുടെയും പൊടിപോലും കാണാനില്ല. ബിഡിജെഎസുമായി ചേർന്നിട്ടുപോലും ബിജെപിക്കു നേട്ടമുണ്ടാക്കാനായില്ല.
മറ്റു സംസ്ഥാനങ്ങളിൽ ബിജെപി വലിയ മുന്നേറ്റം കാഴ്ചവച്ചപ്പോൽ കേരളത്തിൽ ബിജെപിയെ ചെറുക്കാൻ കോണ്ഗ്രസിനു സാധിച്ചു. ഭൂരിപക്ഷ വിഭാഗവും ന്യൂനപക്ഷ വിഭാഗവുമൊക്കെ യുഡിഎഫിനൊപ്പം അണിനിരന്നു. എല്ലാവിഭാഗങ്ങളുടെയും വിശ്വാസം നേടാൻ യുഡിഎഫിനു മാത്രമേ കഴിയൂ എന്ന് ഒരിക്കൽക്കൂടി അടിവരയിട്ടു തെളിയിക്കാൻ സാധിച്ചു.
ജനങ്ങൾ യുഡിഎഫിൽ ഏല്പിച്ച വിശ്വാസം അതേപടി നിലനിർത്തുകയെന്ന ഭാരിച്ച ഉത്തരവാദിത്വമാണ് ഇനിയുള്ളത്. ഈ വിജയത്തെ വിനയത്തോടെയും നന്ദിയോടെയും സ്വീകരിക്കുന്നു. ഈ വിജയത്തിനു വേണ്ടി അധ്വാനിച്ച എല്ലാവർക്കും നന്ദി.
മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി അധ്യക്ഷൻ
യുഡിഎഫിന്റെ മഹാവിജയവും എൽഡിഎഫിന്റെ വൻ വീഴ്ചയും
12:43 AM May 26, 2019 | Deepika.com