"ദി വിന്നർ ടേക്സ് ഇറ്റ് ഓൾ’. ജയിക്കുന്നവന് എല്ലാം. എണ്‍പതുകളിലെ പോപ് സംഗീത ഹരമായിരുന്ന അബ്ബയുടെ വിഖ്യാത ആൽബത്തിന്റെ പേരാണിത്. സ്വീഡനിലെ പോപ് ഗ്രൂപ്പിന്റെ ഈ അൽബം വലിയ ഹിറ്റ് ആകുകയും 1999ൽ ബ്രിട്ടനിലെ ഏറ്റവും ജനപ്രിയ ഗാനമായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു. ശ്രദ്ധേയമായ ഈ ഗാനം എഴുതുന്പോൾ നരേന്ദ്ര മോദിയെക്കുറിച്ചു ചിന്തിച്ചിട്ടു പോലുമില്ല. പക്ഷേ 2014ലെ വൻവിജയം ആവർത്തിച്ച മോദിയും അമിത് ഷായുമാണു ഈ ഗാനം അന്വർഥമാക്കിയ നവയുഗത്തിലെ വൻ രാഷ്ട്രീയ ഹിറ്റ്.
അജയ്യനായി മോദി. ആയുധമില്ലാതെ എതിരാളികൾ. കൊടുങ്കാറ്റായി മോദി തരംഗം ആഞ്ഞടിച്ചപ്പോൾ മറ്റെല്ലാവരും അപ്രസക്തരായി. മധ്യപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, ഹരിയാന, ഹിമാചൽ, ഡൽഹി ഉൾപ്പെടെയുള്ള ഹിന്ദി ബെൽറ്റിൽ മോദിയും ബിജെപിയും പൂർണ ആധിപത്യം അരക്കിട്ടുറപ്പിച്ചു. വലിയ വെല്ലുവിളി നേരിട്ട യുപിയിൽ പോലും പിടിച്ചു നിന്നു.
ബിജെപിയുടെ കൊടി ഹിന്ദി ഹൃദയഭൂമിയിൽ കൂടുതൽ ഉയരത്തിൽ പറക്കുന്നതു നോക്കി നെടുവീർപ്പിടാനേ പ്രതിപക്ഷത്തിനു കഴിയൂ. എക്സിറ്റ് പോളുകളുടെ പ്രവചനങ്ങളെ പോലും കടത്തിവെട്ടിയ മിന്നുന്ന പ്രകടനമാണു ബിജെപിയും മോദിയും നേടിയത്. 2014ലേതിലും വലിയ വിജയം ഒരു പക്ഷേ മോദി പോലും സ്വപ്നം കണ്ടിരിക്കില്ല. ഹിമാലയ പർവതം പോലെ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ നെറുകയിൽ മോദി തന്റെ സ്ഥാനം വീണ്ടും ഉറപ്പിച്ചു.
കെട്ടുറപ്പിച്ച കൂട്ടുകെട്ട്
ബിജെപിയിലും എൻഡിഎയിലും പുറത്തും മോദിക്കു എതിരില്ലാതായിരിക്കുന്നു. ലോക്സഭയിൽ ബിജെപിക്കു തനിയെ 300 സീറ്റ് എന്ന മാന്ത്രിക സംഖ്യയും കടന്ന നേട്ടമാണു നിർണായകം. 2014ലേതിലും വലിയ വിജയം നേടിയത് മോദിക്കും ഷായ്ക്കും വെള്ളിത്തിളക്കമായി. ഇനിയെല്ലാം മോദിയും ഷായും തീരുമാനിക്കും. ബിജെപി അധ്യക്ഷ സ്ഥാനത്തു കാലാവധി പൂർത്തിയാക്കിയ അമിത് ഷാ നേരിട്ടു മന്ത്രിസഭയിൽ എത്തുന്നതും മോദി വിരുദ്ധർക്കു കനത്ത ക്ഷീണമാകും. ആഭ്യന്തര വകുപ്പു തന്നെയാകും ഷായ്ക്കു കിട്ടുകയെന്നാണു പ്രതീക്ഷ.
ബിജെപിക്കും ബിജെപി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തിനും തത്കാലം എതിരില്ലാത്ത സ്ഥിതിയായി. എൻഡിഎ ഘടകകക്ഷികൾ നേട്ടമുണ്ടാക്കിയെങ്കിലും മോദിയെ നിയന്ത്രിക്കാൻ അവർക്കു കഴിയില്ല. ബിജെപിയിലെ മോദി വിരുദ്ധരും ഉദ്ധവ് താക്കറെയ്ക്കും പഴയ ശൗര്യം പോലും ഉപേക്ഷിക്കേണ്ടി വരും. ശിവസേനയും അകാലിദളും ജെഡിയുവും അടക്കമുള്ള പാർട്ടികൾക്കും മോദിയുടെ മുന്നിൽ പഞ്ചപുച്ഛമടക്കി നിൽക്കാതെ രക്ഷയില്ല.
തന്ത്രപ്രധാനമായ ഉത്തർപ്രദേശിൽ സീറ്റുകൾ കുറഞ്ഞെങ്കിലും മേധാവിത്വം നിലനിർത്താനായതു മോദിയുടെയും ആർഎസ്എസ് അടക്കമുള്ള സംഘപരിവാറിന്റെയും കുതിപ്പിനു കൂടുതൽ കരുത്തേകും. മോദിക്കും ബിജെപിക്കും വെല്ലുവിളി ഉയർത്താൻ സമാജ്വാദി പാർട്ടിയുടെയും ബിഎസ്പിയുടെയും മഹാസഖ്യത്തിന് പ്രതീക്ഷിച്ചതു പോലെ കഴിഞ്ഞില്ല. ഗോരഖ്പുർ, ഫൂൽപുർ അടക്കമുള്ള ബിജെപി കോട്ടകളിലെ ലോക്സഭാ ഉപതെരഞ്ഞെടുപ്പുകളിൽ വലിയ വിജയം നേടിയ പ്രതിപക്ഷ മഹാസഖ്യത്തിന് ആ നേട്ടവും നിലനിർത്താനായില്ല. ജാതി സമവാക്യങ്ങളിൽ ചേരാത്തവർ ചേർന്നാലും ജനം അംഗീകരിക്കണം എന്നില്ല.
മഹാസഖ്യത്തിൽ നിന്നു കോണ്‍ഗ്രസിനെ ഒഴിവാക്കിയ മായാവതി-അഖിലേഷ് തന്ത്രം പാടെ പാളി. പ്രിയങ്ക ഗാന്ധിയുടെ സജീവ സാന്നിധ്യവും മഹാസഖ്യത്തിന്റെ വിജയം തടഞ്ഞു. ഹിന്ദി മേഖലയ്ക്കു പുറമേ കിഴക്കൻ സംസ്ഥാനങ്ങളും തൂത്തുവാരാനായതു മോദി- ഷാ കൂട്ടുകെട്ടിന്റെ വൻനേട്ടമായി. ബിഹാറിലെ ആർജെഡി-കോണ്‍ഗ്രസ് മഹാസഖ്യവും ബിജെപി തരംഗത്തിൽ തകർന്നടിഞ്ഞു.
ആളിക്കത്തിച്ച ദേശീയത
ബാലാക്കോട്ട് വ്യോമാക്രമണം ഉൾപ്പെടെ ബിജെപി ഉയർത്തിയ ദേശീയതയും പകരം വയ്ക്കാനില്ലാത്ത ശക്തനായ നേതാവെന്ന നരന്ദ്ര മോദിയുടെ പ്രതിച്ഛായയും ഭൂരിപക്ഷ വോട്ടുകളുടെ ധ്രൂവീകരണവുമാകും ബിജെപിയുടെ വൻ വിജയത്തിലേക്കു നയിച്ച പ്രധാന ഘടകങ്ങൾ. ഉറച്ച ഭരണം ആഗ്രഹിച്ച വോട്ടർമാർക്കു മോദിയേക്കാൾ മികച്ച മറ്റൊരു നേതാവ് ഉണ്ടായിരുന്നുമില്ല. മുൻകൂട്ടി വിപുലമായ സഖ്യം ഉണ്ടാക്കാൻ കോണ്‍ഗ്രസിനായില്ല. യുപിയിലും ഡൽഹിയിലും ബംഗാളിലും വരെ ഇതു തിരിച്ചടിച്ചു.
രാജ്യം നയിക്കാൻ ശക്തനും പ്രാപ്തനുമായ നേതാവായി രാഹുൽ ഗാന്ധിയെ കേരളത്തിലേതു പോലെ ഉത്തരേന്ത്യ കണ്ടില്ല. മായാവതിയും മമത ബാനർജിയും അടക്കമുള്ള പ്രധാനമന്ത്രി മോഹികളും കോണ്‍ഗ്രസ് വിരുദ്ധ നേതാക്കളും പാർട്ടികളും കൂടിയായപ്പോൾ വോട്ടർമാരുടെ ആശയക്കുഴപ്പം കൂടിയതേയുള്ളൂ. സ്വാഭാവികമായി ഉണ്ടാകാവുന്ന ഭരണവിരുദ്ധ വികാരം മറികടക്കാൻ പ്രചാരണ വിഷയങ്ങൾ തന്ത്രപരമായി മാറ്റാനും മോദി ശ്രദ്ധിച്ചു. തീവ്ര ദേശീയത മുതൽ മതവികാരങ്ങളും പാക്കിസ്ഥാനും സൈന്യവും വരെ ചർച്ചയാക്കിയാണു മോദി നേട്ടം കൊയ്തത്.
ചൗക്കിധാർ ചോർ ഹേ എന്ന മുദ്രാവാക്യവുമായി മോദിയെ വല്ലാതെ കടന്നാക്രമിച്ചതും രാഹുലിനു ഗുണം ചെയ്തില്ല. സുപ്രീംകോടതിയിൽ ക്ഷമ പറയേണ്ടി വരുക കൂടി ചെയ്തതോടെ കാര്യങ്ങൾ മോദിക്കനുകൂലമായി. ഫലത്തിൽ രാഹുലിന്റെ പ്രധാന വാചകം തന്നെ തിരിച്ചടിച്ചു. അതോടൊപ്പം പ്രതിപക്ഷം തമ്മിലടിച്ചു പരസ്പരം മൽസരിച്ചതോടെ മോദിക്ക് ഭീഷണി ഇല്ലാതായി. ന്യായ് അടക്കമുള്ള കോണ്‍ഗ്രസിന്റെ വാഗ്ദാനങ്ങൾ ഉത്തരേന്ത്യയിലെ വോട്ടർമാരിൽ വേണ്ടവിധം എത്തിക്കുന്നതിലും വിജയിച്ചില്ല.
മോദിയോളം വരാത്ത വെല്ലുവിളി
കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധിക്കും സഹോദരി പ്രിയങ്ക ഗാന്ധി വദ്രയ്ക്കും മോദിക്ക് വെല്ലുവിളി ഉയർത്താൻ പോലും കഴിയാതെ പോയതാകും കൂടുതൽ ക്ഷീണം. എംപിമാരുടെ എണ്ണം കൂടിയെങ്കിലും യുപിഎയ്ക്കു നൂറ് എന്ന മാന്ത്രിക സംഖ്യയിലെത്തുകയെന്ന ലക്ഷ്യം പോലും പാളി. 2014ൽ വെറും 44 സീറ്റുമായി പ്രതിപക്ഷ നേതൃസ്ഥാനം പോലും കിട്ടാതെ ഏറ്റവും അടിത്തട്ടിലേക്കു വീണ കോണ്‍ഗ്രസിന് ഏതാനും സീറ്റുകൾ മാത്രം കൂട്ടാനായുള്ളൂ.
വയനാട്ടിൽ റിക്കാർഡ് ഭൂരിപക്ഷം നേടിയപ്പോഴും അമേഠിയിലെ തിരിച്ചടി രാഹുൽ ഗാന്ധിക്ക് ഉണക്കാനാകാത്ത മുറിവാണ്. നെഹ്റു - ഗാന്ധി കുടുംബത്തിന്റെ കോട്ടയിൽ പോലും വിള്ളൽ വീഴ്ത്താൻ ബിജെപിക്കു കഴിഞ്ഞതിന്റെ ആഘാതം ചെറുതല്ല. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ മോദി തരംഗത്തിൽ പോലും ലക്ഷത്തിലേറെ വോട്ടുകൾക്ക് രാഹുലും അമ്മ സോണിയാ ഗാന്ധിയും അമേഠിയിലും റായ്ബറേലിയിലും വിജയക്കൊടി പാറിച്ചിരുന്നു. സോണിയാ ഗാന്ധിയുടെ സ്വീകാര്യത നേടാൻ രാഹുലിന് ഇനിയുമേറെ വിയർപ്പൊഴുക്കേണ്ടി വരും.
മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലും ഒരു പരിധി വരെ കർണാടകയിലും സംസ്ഥാന ഭരണം കിട്ടിയതിന്റെ മെച്ചം പോലും ഉണ്ടാക്കാൻ കോണ്‍ഗ്രസിനു കഴിഞ്ഞില്ലെന്നതു ദയനീയമായി. നിയമസഭാ തെരഞ്ഞെടുപ്പിൽ ലഭിച്ച മേൽക്കൈ നിലനിർത്താനായില്ലെന്നതു നാണക്കേടു കൂടിയായി.
കേരളത്തിലാണാകെ ആശ്വാസം
കേരളവും പഞ്ചാബും ആണ് കോണ്‍ഗ്രസിനു ദേശീയ പാർട്ടിയെന്ന നിലയിൽ പിടിച്ചുനിൽക്കാൻ വഴിയൊരുക്കിയത്. കേരളം ഇല്ലായിരുന്നെങ്കിൽ കോണ്‍ഗ്രസിന്റെ ഗതി എന്താകുമായിരുന്നു? കർണാടക ഒഴികെ കേരളം അടക്കം ദക്ഷിണേന്ത്യയിലെ നാലു സംസ്ഥാനങ്ങൾ മാത്രമാണു മോദിയുടെ കൊടുങ്കാറ്റിൽ മുങ്ങാതിരുന്നത്.
കേരളത്തിൽ അക്കൗണ്ട് തുറക്കാമെന്ന മോഹത്തിൽ ശബരിമല പ്രശ്നം കുളമാക്കിയ ബിജെപിയുടെ കൈവിട്ട കളികളും പാഴായി. പ്രതീക്ഷിച്ചതു പോലെ തിരുവനന്തപുരത്ത് രണ്ടാം സ്ഥാനത്തെത്തിയെങ്കിലും പത്തനംതിട്ടയിൽ അടക്കം പ്രതീക്ഷയ്ക്കൊത്തു നേട്ടമുണ്ടാക്കാനായില്ല. കേരളത്തിൽ മൊത്തം വോട്ടു കുറഞ്ഞുവോയെന്നതും ആശങ്കയാണ്. അതിലേറെ മോദി തരംഗത്തിലും കേരളത്തിൽ കോണ്‍ഗ്രസിനു വെല്ലുവിളി ഉയർത്താൻ കഴിഞ്ഞില്ല.
തമിഴ്നാട്ടിൽ അണ്ണാ ഡിഎംകെയുമായി ഉണ്ടാക്കിയ സഖ്യവും ഗുണം ചെയ്തില്ല. ഉള്ള സീറ്റു കൂടി പോയതു ബിജെപിക്കു തിരിച്ചടിയായി. ആന്ധ്രപ്രദേശിലും ബിജെപിക്കു മുന്നേറാനായതുമില്ല.
ബിജെപിക്കും കോണ്‍ഗ്രസിനും ബദലായ മൂന്നാം മുന്നണിയെന്ന ഇടതുപാർട്ടികളുടെയും ചന്ദ്രശേഖര റാവുവിന്റെയും മറ്റും മണ്ടൻ വാദത്തിന്റെ അടിവേരു കൂടിയാണു അറുത്തു മാറ്റപ്പെട്ടത്. ദേശീയ പാർട്ടിയെന്ന നിലയിൽ ബിജെപിക്ക് ബദലാകാൻ ഇനി കോണ്‍ഗ്രസിനു മാത്രമേ അൽപ്പമെങ്കിലും കഴിയൂവെന്ന യാഥാർഥ്യവും ഈ തെരഞ്ഞെടുപ്പിന്റെ ബാക്കി പത്രമായി.
കൈവിട്ടു ബംഗാളും
പശ്ചിമ ബംഗാളിലും ഒഡീഷയിലും ബിജെപി ഉണ്ടാക്കിയ മുന്നേറ്റത്തിലും വലിയ സന്ദേശമുണ്ട്. ഇടതുപാർട്ടികൾ തകർന്നടിഞ്ഞ ബംഗാളിൽ മമത ബാനർജിയുടെ ശക്തമായ പ്രതിരോധത്തെ മറികടന്നാണു ബിജെപി കാര്യമായ നേട്ടമുണ്ടാക്കിയത്.
ബംഗാൾ രാഷ്ട്രീയത്തിന്റെ വ്യക്തമായ ഗതിമാറ്റമാണു ഇത്തവണത്തെ ഫലം തെളിയിക്കുന്നത്. മമതയ്ക്കും തൃണമൂൽ ഭരണത്തിനുമെതിരായ സ്വാഭാവിക ഭരണവിരുദ്ധ വികാരവും കേന്ദ്ര ഭരണവും കൂടി മുതലെടുത്താൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ബംഗാളിൽ ഭരണത്തിലെത്താനാകും ഇനി ബിജെപിയുടെ ശ്രമം.
ഒഡീഷയിൽ മുഖ്യമന്ത്രി ബിജു പട്നായിക്കിന്റെയും ബിജു ജനതാദളിന്റെയും ജനപ്രീതിയിൽ വലിയ ഇടിവുണ്ടായില്ല. രാജ്യത്തെ പ്രാദേശിക പാർട്ടികളിൽ പ്രതാപം നിലനിർത്താനായ ഏക മുഖ്യമന്ത്രിയും പാർട്ടിയും ഒഡീഷയിലാകും. ആന്ധ്രപ്രദേശിൽ ചന്ദ്രബാബു നായിഡുവും തെലുങ്കുദേശവും തകർന്നടിഞ്ഞപ്പോൾ വൈ.എസ്. ജഗൻമോഹൻ റെഡ്ഡിയുടെ വൈ.എസ്.ആർ. കോണ്‍ഗ്രസിന്റെ വൻ വിജയമാകും ഏറ്റവും ശ്രദ്ധേയം.
തെലുങ്കാനയിൽ ടിആർഎസ് കഷ്ടിച്ചു പിടിച്ചുനിന്നെങ്കിലും ബിജെപിക്കും നേട്ടമുണ്ടായി. തമിഴ്നാട്ടിൽ കരുണാനിധിയുടെ വേർപാടിനു ശേഷം മകൻ എം.കെ. സ്്റ്റാലിന്റെ നേതൃത്വത്തിൽ ഡിഎംകെയുടെ ശക്തമായ തിരിച്ചുവരവു കൂടിയാണിത്. ബിജെപിയുടെ കുതിപ്പിനു തടയിടാനും ഡിഎംകെയ്ക്കു കഴിഞ്ഞുവെന്നതു ചെറിയ കാര്യമല്ല.
ഇടുങ്ങിയും ഇടറിയും ഇടത്
സിപിഎമ്മും സിപിഐയും അടക്കമുള്ള ഇടതുപക്ഷ പാർട്ടികളുടെയും ആം ആദ്മി പാർട്ടിയുടെയും ദയനീയ തകർച്ചയാകും ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ മുന്നറിയിപ്പും സന്ദേശവും. ഇടതുകോട്ടകളായിരുന്ന ബംഗാളിലും കേരളത്തിലും ത്രിപുരയിലും അതി ദയനീയ തോൽവിയാണു നേരിട്ടത്. ബംഗാളിൽ സിപിഎം അടക്കമുള്ള ഇടതുപാർട്ടികൾക്ക് ഒരു സീറ്റു പോലുമില്ലാതായി. കോണ്‍ഗ്രസുമായി സഖ്യത്തിനു തയാറാകാതെ മത്സരിച്ച എഎപി, വൻഭൂരിപക്ഷത്തോടെ ഭരിക്കുന്ന ഡൽഹിയിൽ തുടർച്ചയായി പൂജ്യമായതു വല്ലാത്ത തിരിച്ചടിയായി.
ഇന്ത്യൻ പാർലമെന്റിലെ ഓട്ടോറിക്ഷ പാർട്ടിയായി സിപിഎമ്മും സിപിഐയും ചെറുതായി. സിപിഎമ്മിന്റെ അവശേഷിച്ചിരുന്ന തുരുത്തായ കേരളത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയാണു കണ്ടത്.
വെറും ഒരു സീറ്റ്. ഡിഎംകെയുടെയും കോണ്‍ഗ്രസിന്റെയും ചെലവിൽ തമിഴ്നാട്ടിൽ രണ്ടു സീറ്റു കിട്ടിയതിനാൽ സിപിഎമ്മിന് ഓട്ടോറിക്ഷയിൽ കയറാവുന്ന മൂന്ന് എംപിമാരെങ്കിലും ശേഷിച്ചു. 2004ൽ 64 എംപിമാരുമായി ഒന്നാം യുപിഎ സർക്കാരിനെ നിയന്ത്രിച്ചിരുന്ന നിലയിൽ നിന്നാണു ഈ വീഴ്ച.
സിപിഐ ആകട്ടെ തമിഴ്നാട്ടിലെ രണ്ടേ രണ്ടു സീറ്റിലൊതുങ്ങി. ദേശീയ പാർട്ടിയെന്ന നിലയിൽ പ്രസക്തി പോലുമില്ലാതെ സിപിഎമ്മും സിപിഐയും തകരുന്നത് രാജ്യത്തിന്റെ വിശാല താത്പര്യങ്ങൾക്കു ഗുണമാകില്ല. യാഥാർഥ്യബോധം ഉൾക്കൊള്ളാതെയും പഴയ കോണ്‍ഗ്രസ് വിരോധം മാറ്റാതെയും പ്രകാശ് കാരാട്ട് പക്ഷം നടത്തിയ പിടിവാശികളുടെയും പിണറായി വിജയന്റെയും കൂട്ടരുടെയും അഹന്തയുമെല്ലാം അനിവാര്യമായ പതനത്തിലേക്ക് വഴിതെളിച്ചിരിക്കാം.
ജോർജ് കള്ളിവയലിൽ
സൂപ്പർ സ്റ്റാർ മോദി; അമിത്ഷാ മികച്ച സംവിധായകൻ
02:13 AM May 24, 2019 | Deepika.com