അക്ബർ റോഡിലെ 24-ാം നന്പർ വളപ്പിലെ കോണ്‍ഗ്രസ് ആസ്ഥാനം ഒരു മരണ വീടിന് സമാനമായി ദുഖത്തിലാണ്ടു നിൽക്കുകയായിരുന്നു ഇന്നലെ ഉച്ച മുതൽ. വോട്ടെണ്ണൽ ദിവസമായ ഇന്നലെ രാവിലെ പ്രത്യേക പൂജയും ബാന്‍ഡു മേളവും നടന്ന പുൽത്തകിടിയിലാണ് ആരുടെയോ അകാല വിയോഗത്തിലെന്ന പോലെ മൗനം തളംകെട്ടി നിൽക്കുന്നത്.
പേരെടുത്തു പറയാവുന്ന നേതാക്കളെയാരെയും അകത്തോ പുറത്തോ കണ്ടില്ല. സേവാദൾ വേഷത്തിൽ തൊപ്പിയും തൂ വെള്ള കുർത്തയും ധരിച്ച പത്തിരുപത് പേർ പുറത്തെ മരത്തണലുകളിൽ കസേരയിട്ടിരിപ്പുണ്ട്. നിലവിളികൾ ഇല്ലായിരുന്നു എങ്കിലും പ്രതീക്ഷകൾ അപ്പാടെ മരിച്ചു പോയൊരു വീടിനു തുല്യമായിരുന്നു ഹൈക്കമാൻഡിന്റെ ഇരിപ്പടം എന്ന് ദേശീയ തലത്തിൽ പാർട്ടി പ്രവർത്തകർ വിശ്വസിക്കുന്ന എഐസിസി ആസ്ഥാനം. പ്രതിപക്ഷ പാർട്ടി എന്ന പദവിയിലേക്ക് പോലും മത്സരിച്ചു ജയിക്കാൻ കഴിയാതിരുന്ന കോണ്‍ഗ്രസിന്റെ ഈ ദുഖം ഇതുവരെയുള്ള ചരിത്രത്തിൽ സമാനതകൾ ഇല്ലാത്തതാണ്.
സമയം വൈകുന്നേരം 5.45. എഐസിസി ആസ്ഥാനത്തെ പത്രസമ്മേളന വേദിക്കു പിന്നിലെ ചുവരിൽ പതിച്ച എൽഇഡി സ്ക്രീനിൽ അൽപം മുൻപാണ് കൈപ്പത്തിയും ത്രിവർണ പതാകയും തെളിഞ്ഞത്. രാഹുൽ ഗാന്ധി വേദിയിലെത്തി. ഒപ്പം കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുർജേവാലയും എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലും ഉണ്ട്. കടുത്ത നഷ്ടബോധമോ ദുഖത്തിന്റെ മഴക്കാറോ ഇല്ലാതെ രാഹുൽ ചോദ്യങ്ങളെ നേരിടാൻ ഇരുന്നു.
ആദ്യമായി തെരഞ്ഞെടുപ്പിൽ വിജയിച്ച ബിജെപിക്കും നരേന്ദ്ര മോദിക്കും അഭിവാദ്യവും ആശംസകളും അർപ്പിച്ചു. പിന്നെ ചോദ്യങ്ങൾക്ക് മുന്നോടിയായി രാഹുൽ സംസാരിച്ചു തുടങ്ങി. തെരഞ്ഞെടുപ്പു പ്രചാരണങ്ങളിൽ ജനങ്ങളാണ് ഉടമകൾ എന്നു ഞാൻ പറഞ്ഞിരുന്നു. അതേ, ശരിക്കും ജനങ്ങൾ തന്നെയാണ് ഉടമകൾ. ഒരു നല്ല തെരഞ്ഞെടുപ്പു മത്സരം കാഴ്ച വച്ചതിൽ ബിജെപിക്കും നരേന്ദ്ര മോദിക്കും നന്ദി അറിയിക്കുന്നു. ബിജെപിയും നരേന്ദ്ര മോദിയും ജയിച്ചു എന്നത് അംഗീകരിക്കുന്നു. പ്രധാനമന്ത്രിയായി നരേന്ദ്ര മോദി മതിയെന്നാണ് ഇന്ത്യയിലെ ജനങ്ങൾ തീരുമാനിച്ചത്. രണ്ട് ആശയങ്ങളുടെ പോരാട്ടമാണ് നടന്നത്. ആരും ഒന്നു കൊണ്ടു ഭയക്കേണ്ടതില്ല. നമ്മുടെ ആശയത്തെ ഒരിക്കൽ നമ്മൾ ജയിപ്പിച്ചെടുക്കും. ഇത്രയും പറഞ്ഞ് രാഹുൽ ചോദ്യങ്ങൾക്ക് കാതോർത്തു.
അരുമയോടെ നോക്കണം അമേഠിയെ
അമേഠിയിൽ പരാജയപ്പെട്ടതിനെക്കുറിച്ചായിരുന്നു ഒരു ചോദ്യം. അമേഠിയിൽ വിജയിച്ച സ്മൃതി ഇറാനിക്ക് ആശംസകൾ നേരുന്നു എന്നായിരുന്നു ആദ്യ മറുപടി. അമേഠിയിലെ വോട്ടർമാരെ മാനിക്കുന്നു. സ്മൃതി ഇറാനിയോട് പറയാനുള്ളത് അമേഠിയെ പ്യാർ സേ (സ്നേഹത്തോടെ) നോക്കണം എന്നാണ്. ഇത്രയും പറഞ്ഞ് പത്തു മിനിറ്റിനുള്ളിൽ പത്രസമ്മേളനം അവസാനിപ്പിച്ച് രാഹുൽ മടങ്ങി.
തിരിച്ചടിച്ച ചൗക്കീദാർ
വടക്കു നിന്ന് തെക്ക് കേരളത്തിലേക്കു നോക്കുന്പോൾ തെല്ലൊരു ആശ്വാസമുണ്ട്. എന്നാൽ, കോണ്‍ഗ്രസിന്റെ കുത്തകാവകാശമായിരുന്ന അമേഠി പാർട്ടി അധ്യക്ഷനെ കൈെയൊഴിഞ്ഞതോടെ ഞെട്ടൽ അല്ലാതെ മറ്റൊരു വികാരവും അനുഭവിച്ചറിയാൻ കഴിയാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസ്. കഴിഞ്ഞ തവണ രണ്ടക്ക അംഗസംഖ്യയിൽ ഒതുങ്ങി കൈവിട്ടുപോയ പ്രതിപക്ഷ പാർട്ടി എന്ന പദവിയിലേക്കു മത്സരിച്ചു ജയിച്ചു എന്നുറപ്പിച്ചു പറയാനും കഴിയില്ല. ഇന്ത്യൻ ദേശീയ രാഷ്ട്രീയത്തിൽ ഇതുവരെ ആർജിച്ചു വച്ചതെല്ലാം ചോർന്നു പോയിരിക്കുന്ന എന്ന തിരിച്ചറിവിലാണ് ഇപ്പോൾ കോണ്‍ഗ്രസ്. 2014 തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന് മാത്രമായി ലഭിച്ചത് 44 സീറ്റുകളാണ്.
തെരഞ്ഞെടുപ്പു റാലികളിൽ ഉൾപ്പെടെ ഇക്കാലയളവിൽ കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി രാജ്യവ്യാപകമായി ആക്രോശിച്ച ചൗക്കീദാർ ചോർ ഹേ എന്ന മുദ്രാവാക്യം തിരിഞ്ഞു കൊത്തി എന്നു തന്നെയാണ് കോണ്‍ഗ്രസിനുള്ളിലെ തന്നെ ചില മുതിർന്ന നേതാക്കൾ ചൂണ്ടിക്കാട്ടിയത്.
ഒരു കാവൽക്കാരനെ നിരന്തരം കുറ്റം പറഞ്ഞു നടന്ന് സ്വന്തം കോട്ടയ്ക്ക് കാവൽ നിൽക്കാൻ മറന്നു പോയ അവസ്ഥയാണ് കോണ്‍ഗ്രസിന്റേത്. റഫാൽ ഉൾപ്പടെ കോണ്‍ഗ്രസ് ഉന്നയിച്ച അഴിതിയാരോപണങ്ങൾ ഒന്നും തന്നെ മോദിയുടെയും ബിജെപിയുടെയും തൊലിപ്പുറത്തു പോലും തൊട്ടില്ല എന്നു വേണം മനസിലാക്കാൻ. അതേസമയം, തങ്ങളുടേതായി കോണ്‍ഗ്രസ് പ്രഖ്യാപിച്ച ന്യായ് പദ്ധതിയുടെ വിശദീകരണങ്ങൾ ജനങ്ങളിലേക്ക് ഫലപ്രദമായി എത്തിക്കാനും കോണ്‍ഗ്രസിനു കഴിഞ്ഞില്ല.
ആ തോൽവി ഒരു മുന്നറിയിപ്പാണ്
ഒരു സുരക്ഷിത താവളം എന്ന നിലയിൽ വയനാട്ടിൽ മത്സരിച്ച കോണ്‍ഗ്രസ് അധ്യക്ഷൻ കോണ്‍ഗ്രസിന്റെയും കുടുംബത്തിന്റെയും പരന്പരാഗത സീറ്റായ അമേഠിയിൽ രാഹുൽ ഗാന്ധി കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കു പിന്നിൽ നിന്നതിൽ അത്ഭുതപ്പെടാനൊന്നുമില്ല.
വയനാടിനും അമേഠിക്കും ഇടയിൽ രണ്ടായിരത്തിലേറെ കിലോമീറ്ററുകളുടെ അകലം ഉണ്ടെങ്കിലും വികസനത്തിൽ ഈ രണ്ടു മണ്ഡലത്തിനുമിടയിൽ പ്രകാശ വർഷങ്ങളുടെ അകലമുണ്ട്.
തറവാട്ടു സ്വത്തായി തലമുറ കൈമാറി വന്നിട്ടും ഗാന്ധി കുടുംബം അമേഠിയെ സാമൂഹികവും, വിദ്യാഭ്യാസപരവും, സാന്പത്തികവുമായി ഏറെ പിന്നിൽ നിർത്തുകയാണ് ചെയ്തത്.
സെബി മാത്യു
കോണ്‍ഗ്രസിനു വേണം ഒരു ചൗക്കീദാർ
12:31 AM May 24, 2019 | Deepika.com