അമേരിക്കയിൽ ഗർഭഛിദ്രം നിയമാനുസൃതമായി തുടരണമെന്നു വാദിക്കുന്നവർ ചൂണ്ടിക്കാട്ടുന്നതു സ്ത്രീകളുടെ സുരക്ഷയും ആരോഗ്യവും സ്വകാര്യതയുമൊക്കെയാണെങ്കിലും പ്രസ്തുത വാദഗതിയുടെ പിന്നിൽ രണ്ടു തരത്തിലുള്ള മറ്റു ശക്തമായ സ്വാധീനങ്ങളുള്ളതായി കാണാം.
ആദ്യത്തേത്, 1960 കളിൽ അമേരിക്കയിൽ തരംഗമുയർത്തിയ ഫെമിനിസ്റ്റ് വക്താക്കൾ തങ്ങളുടെ സ്വയാവകാശമുറപ്പിക്കലിലുള്ള അവസരമായി ഇതിനെ കണ്ടെത്തിയതാണ്. എന്റെ ശരീരം, എന്റെ തീരുമാനം എന്ന മുദ്രാവാക്യം മുഴക്കി മാധ്യമങ്ങളുടെ മുന്നിൽ പ്രത്യക്ഷപ്പെടാൻ ഗർഭഛിദ്രാവകാശത്തിന്റെ പേരിൽ അവർക്കു സാധിച്ചു.
എന്നാൽ, എന്റെ ശരീരം എന്റെ തീരുമാനം എന്ന മുദ്രാവാക്യം സ്വീകരിക്കുന്പോഴുണ്ടാകുന്ന വ്യാപകമായ പ്രത്യാഘാതങ്ങളെ അവർ അവഗണിച്ചു. പ്രസ്തുത സമീപനം സ്വീകരിച്ചാൽ നിയമംമൂലം നിരോധിച്ചിട്ടുള്ള അവയവ വില്പന, വ്യഭിചാരം, മയക്കുമരുന്നുകളുടെ ഉപയോഗം തുടങ്ങിയവയൊന്നും കുറ്റകരമായി കാണാനാവില്ല. ആരുടെയും അവകാശം നിയന്ത്രണാതീതമല്ല എന്ന സാമാന്യനിയമം അവർ വിസ്മരിച്ചു.
രണ്ടാമത്തേത്, സ്ത്രീകളുടെ ഉന്നമനത്തിനെന്ന ഭാവേന വൻ കച്ചവടക്കണ്ണോടെ ശതകോടിക്കണക്കിനു ഡോളർ നിക്ഷേപങ്ങൾ നടത്തിയവരുടെ താത്പര്യ സംരക്ഷണമാണ്. ഉദാഹരണത്തിന് സ്ത്രീകളുടെ ക്ഷേമത്തിനും പ്രത്യുത്പാദനാരോഗ്യ സംരക്ഷണത്തിനും ലൈംഗികവിദ്യാഭ്യാസം നല്കുന്നതിനുമൊക്കെയെന്ന പേരിൽ പ്രവർത്തിക്കുന്ന പ്ലാൻഡ് പേരന്റ്ഹുഡ് എന്ന പ്രസ്ഥാനത്തിന്റെ പ്രവർത്തനമാണ്. അവരുടെ വരുമാനത്തിന്റെ മൂന്നിലൊന്നു ഗവൺമെന്റ് ഗ്രാന്റുകളാണ് എന്ന വസ്തുത പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അഞ്ചു വർഷം മുന്പുള്ള കണക്കനുസരിച്ച് അതു പ്രതിവർഷം 52.8 കോടി ഡോളറായിരുന്നു. അമേരിക്കൻ മുൻ പ്രസിഡന്റ് ഒബാമയുടെ കാലത്താണ് അവർക്കുള്ള ഗ്രാന്റിനു വൻ വർധനയുണ്ടായത്.
തുടരാൻ താത്പര്യമില്ലാത്ത ഗർഭധാരണവുമായി എത്തുന്ന സ്ത്രീകൾക്ക് കൗൺസലിംഗും മറ്റു സഹായങ്ങളും നല്കുകയെന്ന പ്രഖ്യാപിതലക്ഷ്യം മുൻനിർത്തി നടത്തുന്ന അവരുടെ സെന്ററുകൾ മുഖ്യമായി നല്കുന്ന കൗൺസലിംഗ് ഗർഭഛിദ്രം നടത്താനാണ്. അവരുടെ സ്വാധീനവലയത്തിലുള്ള ഡോക്ടർമാരുടെ സഹായത്തോടെ വിവിധ ക്ലിനിക്കുകളിൽ കുറഞ്ഞ ചെലവിൽ ഗർഭഛിദ്രം നടത്തിക്കൊടുക്കുമെന്ന വാഗ്ദാനമാണ് അവർ നല്കുക. പക്ഷേ, വൻ ഗർഭഛിദ്ര ബിസിനസാണ് അവർ നടത്തിക്കൊണ്ടിരിക്കുന്നതെന്നു കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.
ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ
ഇതിനിടെ, പുറത്തുവന്ന ചില വെളിപ്പെടുത്തലുകളുടെ വെളിച്ചത്തിൽ രാജ്യത്തെ ഏറ്റവും സുപ്രധാന അന്വേഷണ ഏജൻസിയായ എഫ്ബിഐ നടത്തിയ രഹസ്യാന്വേഷണത്തിൽ ഞെട്ടിക്കുന്ന പല വിവരങ്ങളും പുറത്തുവന്നു. ഗർഭഛിദ്രത്തിൽ നശിപ്പിക്കപ്പെട്ട കുരുന്നു ജീവനുകളേപ്പറ്റിയുള്ള ഹൃദയം നുറുങ്ങുന്ന വിശദാംശങ്ങളാണ് വെളിവാക്കപ്പെട്ടത്.
അബോർഷൻ നടത്തിയ കുഞ്ഞു ജീവനുകളുടെ സ്റ്റെംസെല്ലുകൾ വേർതിരിച്ചെടുത്ത് ശാരീരികാവയവങ്ങൾ സൃഷ്ടിച്ച് അവയവ വ്യാപാരം നടത്തുന്ന സ്റ്റെം എക്സ്പ്രസ് പോലുള്ള നിരവധി കന്പനികൾക്കു വൻലാഭത്തിൽ വില്ക്കുന്ന അവരുടെ കിരാതപ്രവർത്തനമാണ് സ്റ്റിംഗ് ഓപ്പറേഷനിലൂടെ പുറത്തുവന്നത്. സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്നു എന്നവകാശപ്പെടുന്ന പ്ലാൻഡ് പേരന്റ്ഹുഡിന്റെ ഉദ്യോഗസ്ഥന്മാർ, ഛിദ്രമാക്കപ്പെട്ട ഗർഭസ്ഥശിശുക്കളുടെ അവയവങ്ങൾക്കായി പല കന്പനികളുമായി വിലപേശൽ നടത്തുന്നതും വിവിധ രീതിയിലുള്ള ഗർഭഛിദ്ര മാർഗങ്ങൾ മുഖേന നശിപ്പിക്കപ്പെടുന്ന ഭ്രൂണങ്ങളുടെ സ്റ്റെംസെല്ലുകൾ വില്പനച്ചരക്കാക്കുന്ന നിയമവിരുദ്ധ നടപടികളുമെല്ലാം വീഡിയോയിലൂടെ പുറംലോകത്തെത്തി.
പ്ലാൻഡ് പേരന്റ്ഹുഡിന്റെ മനുഷ്യത്വഹീനമായ പ്രവൃത്തികളിലൂടെ നശിപ്പിക്കപ്പെട്ട വിലപ്പെട്ട ജീവനുകളെ എത്ര പണം ചെലവുചെയ്താലും തിരികെ കൊണ്ടുവരാനാവില്ലല്ലോ എന്നാണ് അന്വേഷണത്തിനു പിന്നിൽ പ്രവർത്തിച്ച ഒരു ഉദ്യോഗസ്ഥൻ ഇതേപ്പറ്റി പറഞ്ഞത്. പ്ലാൻഡ് പേരന്റ്ഹുഡിനു സർക്കാർ നല്കുന്ന ഗ്രാന്റ് നിർത്തലാക്കണമെന്ന് വൈസ് പ്രസിഡന്റ് മൈക് പെൻസ് ശക്തമായി വാദിച്ചതു വെറുതേയല്ല. എന്നാൽ, പ്ലാൻഡ് പേരന്റ്ഹുഡിന്റെ പ്രവർത്തകരാകട്ടെ അവർക്കെതിരേ ഉയർന്നുവന്ന ഈ ആരോപണങ്ങളും മറ്റു പല ലൈംഗിക പീഡനാരോപണങ്ങളും പാടേ നിഷേധിക്കുകയായിരുന്നു.
ഗർഭഛിദ്രം നിയമവിധേയമാക്കിയ 1973 മുതൽ 2015 വരെയുള്ള കാലയളവിൽ നടത്തിയിട്ടുള്ള അബോർഷനുകളുടെ ലഭ്യമായ കണക്കുകളാണ് മനുഷ്യമനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്ന മറ്റൊന്ന്. കുഞ്ഞുങ്ങൾക്ക് ഏറ്റവും സുരക്ഷിതമായ ഇടമായിരിക്കേണ്ട മാതാവിന്റെ ഉദരത്തിൽവച്ച് നിഷ്കരുണം ഇല്ലായ്മ ചെയ്യപ്പെട്ടത് നാല്പത്തഞ്ചു ദശലക്ഷത്തിലധികം കുരുന്നു ജീവനുകളാണ്. ഒരു വർഷം എട്ടു ലക്ഷം ശിശുക്കളെയാണ് 2010 വരെ ഇല്ലാതാക്കിയതെങ്കിലും തുടർന്നുള്ള വർഷങ്ങളിൽ അതിനു കുറവുണ്ടായിട്ടുള്ളതായി കാണാം. പല വേദികളിലും നടത്തിയ ബോധവത്കരണം, പ്രത്യേകിച്ച് കത്തോലിക്കാസഭയുടെ പ്രോ ലൈഫ് പ്രസ്ഥാനത്തിലൂടെയുളള പ്രബോധനങ്ങൾ കുറെയേറെപ്പേരെ സ്വാധീനിച്ചിട്ടുണ്ടെന്നു വേണം കരുതാൻ.
പുതിയ ഗവൺമെന്റിന്റെ നയങ്ങൾ
റിപ്പബ്ലിക്കൻ പാർട്ടിയുടെ നയവും പ്രസിഡന്റ് ട്രംപിന്റെ ഇലക്ഷൻ വാഗ്ദാനവുമായിരുന്നു ഗർഭഛിദ്രം നിയമവിരുദ്ധമാക്കുമെന്നത്. തത്ഫലമായാണ് റിപ്പബ്ലിക്കൻ പാർട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഗർഭഛിദ്രനിയന്ത്രണ നിയമങ്ങൾ ക്രമേണ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്. അലബാമാ സെനറ്റ് കഴിഞ്ഞയാഴ്ച പാസാക്കിയ ബില്ലിനു സമാനമായ നിയമനിർമാണം ഇപ്പോൾ ആകെ ഇരുപതു സംസ്ഥാനങ്ങളിൽ വിവിധ ഘട്ടങ്ങളിലെത്തി നില്ക്കുകയാണ്.
നിഷ്കളങ്ക ജീവനെ ഇല്ലായ്മ ചെയ്യുന്ന ഗർഭഛിദ്രം നിയന്ത്രിക്കാൻ സംസ്ഥാനതലത്തിൽ അവതരിപ്പിക്കുന്ന ബില്ലിനു പൊതുവായി നല്കിയിരിക്കുന്ന പേരാണ് ഹൃദയസ്പന്ദന ബിൽ. ഗർഭസ്ഥശിശുവിന്റെ ഹൃദയം തുടിക്കാൻ തുടങ്ങുന്ന ആറാഴ്ചകൾക്കുശേഷം ഗർഭഛിദ്രം നടത്തുന്നതു നിരോധിക്കുന്ന ബില്ലാണിത്. 2011-ൽ ഒഹായോ സംസ്ഥാനമാണ് ഇത്തരമൊരു നിയമം ആദ്യമായി പാസാക്കിയത്.
അതേത്തുടർന്നു ജോർജിയാ സംസ്ഥാനത്ത് ഈ ബില്ലിൽ ഒപ്പുവച്ചശേഷം അവിടത്തെ ഗവർണർ പ്രസ്താവിച്ചത് ഇപ്രകാരമാണ്: ""ജീവനെ വിലമതിക്കുന്ന സംസ്ഥാനമാണു ജോർജിയ. ഞങ്ങൾ നിഷ്കളങ്കരെ സംരക്ഷിക്കുന്നു. ബലഹീനർക്കായി നിലകൊളളുന്നു, സ്വയം സംസാരിക്കാനാവാത്തവർക്കുവേണ്ടി എഴുന്നേറ്റു സംസാരിക്കുന്നു.''
വെല്ലുവിളികൾ: ഹൃദയസ്പന്ദനബിൽ പാസാക്കിയിടത്തൊക്കെ ഗർഭഛിദ്രാനുകൂലികൾ കോടതിയിൽ പോയിട്ടുള്ളതുമൂലം അതു നിയമയുദ്ധം നേരിടുകയാണ്. ബലാത്സംഗം, ബന്ധുക്കളിൽനിന്നുള്ള ഗർഭധാരണം എന്നിങ്ങനെയുള്ള കാരണങ്ങളാൽ മാനസിക പിരിമുറുക്കത്തിൽ കഴിയുന്ന സ്ത്രീകളെ സഹായിക്കാനാണ് ഈ ബില്ലിനെ എതിർക്കുന്നതെന്നു വാദിക്കുന്നതു കേൾക്കുന്പോൾ അമേരിക്കയിലുടനീളം ബലാത്സംഗവും അവിഹിത ഗർഭധാരണവുമാണോയെന്നു ചോദിക്കേണ്ടിവരും. ഗർഭധാരണം അമ്മയുടെ ജീവനു ഭീഷണിയാകുന്ന സാഹചര്യവും വിരളമാണെന്ന സത്യം അവർ വിസ്മരിക്കുന്നു. പ്രതിവർഷം റിപ്പോർട്ട് ചെയ്യപ്പെടുന്ന ഏഴു ലക്ഷത്തോളം ഗർഭഛിദ്രങ്ങൾ ഇക്കാരണങ്ങൾ മൂലമാണെന്ന് ആർക്കു വിശ്വസിക്കാനാവും?
ഹൃദയസ്പന്ദനബില്ലുകൾ അവതരിപ്പിക്കുന്നതിന്റെ ലക്ഷ്യം റോ Vs വെയ്ഡ് കേസിലെ ഗർഭഛിദ്രാനുകൂല വിധി തിരിച്ചെഴുതുകയാണ്. ഹൃദയസ്പന്ദനമുള്ള കുരുന്നുജീവനെ മുളയിലേ നശിപ്പിക്കരുതെന്നും ജീവൻ ഏതവസ്ഥയിലും വിലപ്പെട്ടതാണെന്നുമുള്ള ആശയം ആളുകളുടെ മനസിൽ രൂഢമൂലമാക്കുകയാണ് ആത്യന്തികലക്ഷ്യം.
ഏതു രീതിയിലും പണമുണ്ടാക്കുകയെന്ന ദുരമാത്രം മുൻനിർത്തി മനഃസാക്ഷി മരവിച്ചവർ നടത്തുന്ന ശക്തമായ അസത്യപ്രചാരണങ്ങൾ നല്ലൊരു പങ്കു മനുഷ്യരെ സ്വാധീനിക്കുമെന്നു സംശയമില്ല. സ്വയം തീരുമാനമെടുക്കാൻ സ്വാതന്ത്ര്യമുളള മനുഷ്യരുള്ളിടത്തോളംകാലം നന്മയും തിന്മയും തമ്മിലുള്ള പോരാട്ടം നിരന്തരം തുടരും.
ജോസ് കല്ലുകളം, ഫ്ളോറിഡ
(അവസാനിച്ചു)
വില്പനച്ചരക്കാക്കുന്ന ഭ്രൂണങ്ങൾ
12:09 AM May 23, 2019 | Deepika.com