കേരളത്തിലെ വിദ്യാഭ്യാസരംഗത്തു മികവിനോടുള്ള ആഭിമുഖ്യം ക്രമേണ കുറഞ്ഞുവരുന്നത് ആശങ്കാജനകമാണ്. വിദ്യാഭ്യാസപ്രവർത്തനം എന്നത് ഒരു പതിവ് അനുഷ്ഠാനകർമം എന്ന നിലയിൽ മാത്രമാണ് അധ്യാപകരും മാതാപിതാക്കളും വിദ്യാർഥികളും കാണുന്നത്. ഭരണകൂടങ്ങൾപോലും ഇത്തരം ചിന്തകൾ വച്ചുപുലർത്തുന്നു.
വിദ്യാഭ്യാസപ്രവർത്തനങ്ങളുടെ ഉദ്ദേശ്യലക്ഷ്യങ്ങളെ സംബന്ധിച്ച് വികലമായ കാഴ്ചപ്പാടുകൾ നിലനിൽക്കുന്നതാണു ഗുണനിലവാര വർധനവിനു വിഘാതമായി നിൽക്കുന്നത്. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം കേവലം ഒരു ജോലി സന്പാദനം മാത്രമായി ചുരുക്കിക്കാണുന്നു. ഉയർന്ന ശന്പളം തരപ്പെടുത്താൻ പര്യാപ്തമായ വിദ്യാഭ്യാസത്തെ മികച്ച വിദ്യാഭ്യാസമായും ഇത്തരം വിദ്യാഭ്യാസം നൽകാൻ കഴിവുള്ള സ്ഥാപനങ്ങളെ മികച്ച സ്ഥാപനങ്ങളായും കാണുന്നു. തങ്ങളുടെ കുട്ടികളെ ഇത്തരം സ്ഥാപനങ്ങളിൽ ചേർക്കുന്നതിനു വേണ്ടി മാതാപിതാക്കൾ ക്യൂ നിൽക്കുന്നു.
ഈ അവസ്ഥയ്ക്ക് എന്താണു ദോഷം എന്നു ചിന്തിക്കുന്നവരുണ്ടാകാം. ദോഷഫലങ്ങളാണ് നാം ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. അഴിമതിയും കെടുകാര്യസ്ഥതയും കൊടികുത്തി വാഴുന്ന ഉദ്യോഗസ്ഥ മണ്ഡലവും അക്രമവും അനീതിയും വിഭാഗീയതയും നിലനിൽക്കുന്ന സാമൂഹികരംഗവും നമ്മുടെ നിറംകെട്ട വിദ്യാഭ്യാസ സന്പ്രദായത്തിന്റെ സന്തതികളാണ്. സമൂഹത്തിൽ നിലനിൽക്കുന്ന എല്ലാ ദുഷ്പ്രവണതകളുടെയും മൂലകാരണം വിദ്യാഭ്യാസ സന്പ്രദായത്തിലെ പോരായ്മകളാണ്.
വിദ്യാഭ്യാസമാണു മനുഷ്യരെ പരിഷ്കൃതചിത്തരാക്കുന്നത്. മനസുകളിലേക്ക് നല്ല മൂല്യങ്ങളും ബോധ്യങ്ങളും കാഴ്ചപ്പാടുകളും പകർന്നു നൽകുന്ന പ്രക്രിയയാണു വിദ്യാഭ്യാസം. ഈ പ്രക്രിയയിൽ അവധാനത ഇല്ലാതാകുന്നതാണ് പ്രശ്നം. ജീവിതവിജയം നേടുന്നതിനു കുറുക്കുവഴികൾ പരിശീലിപ്പിക്കുന്ന പരിപാടിയായി അധഃപതിച്ചിരിക്കുന്നു ഇന്നത്തെ വിദ്യാഭ്യാസ സന്പ്രദായം. സ്വന്തം കാര്യം നോക്കാൻ വെന്പൽകൊള്ളുന്ന അധ്യാപകർ തങ്ങളുടെ മുന്പിലിരിക്കുന്ന വിദ്യാർഥികളെയും അതേ രീതിയിലാണ് പരിശീലിപ്പിക്കുന്നത്. അപരനെക്കുറിച്ച് ചിന്തയില്ലാത്ത ഒരു സമൂഹമായി നാം മാറിക്കൊണ്ടിരിക്കുന്നു.
അധ്യാപകർ മാത്രമല്ല, മാതാപിതാക്കളും മക്കളെ അപ്രകാരമാണു പരിശീലിപ്പിക്കുന്നത്. പഠിക്കണം, ജയിക്കണം, ഒന്നാമനാകണം, നല്ല ജോലി നേടണം എന്നൊക്കെ പറഞ്ഞ് ഉത്തേജിപ്പിക്കുന്ന മാതാപിതാക്കളും അധ്യാപകരും ഒരിക്കലും കൂട്ടുകാരന്റെ കാര്യം നോക്കണം, അയൽക്കാരന്റെ കാര്യം നോക്കണം, വല്യച്ഛന്റെയും വല്ല്യമ്മയുടെയും കാര്യം നോക്കണം എന്നൊന്നും പറഞ്ഞുകൊടുക്കാറില്ല. വ്യക്തികേന്ദ്രീകൃതമായ ഒരു സമൂഹമായി നാം അധഃപതിച്ചില്ലെങ്കിലല്ലേ അത്ഭുതമുള്ളു.
അപരനെ അപായപ്പെടുത്താനും അപകീർത്തിപ്പെടുത്താനും അഭ്യസ്തവിദ്യരായ ആളുകൾക്ക് ഒരു മടിയുമില്ല. കൊള്ള നടത്താനും കൊല നടത്താനും എളുപ്പമാർഗങ്ങൾ തേടി അഭ്യസ്തവിദ്യർ ഗവേഷണം നടത്തുന്നു. അതുകൊണ്ടാണല്ലോ, സുരക്ഷിതത്വബോധം നഷ്ടപ്പെട്ട ഒരു നാടായി നമ്മുടേതു മാറിക്കൊണ്ടിരിക്കുന്നത്. കുഞ്ഞുങ്ങൾക്കും സ്ത്രീകൾക്കും രക്ഷയില്ലാത്ത നാട്ടിൽ നാം എന്തു നവകേരളമാണ് സൃഷ്ടിക്കുന്നത്?
വിദ്യാഭ്യാസത്തിന്റെ ആഴവും പരപ്പും വർധിച്ചതുകൊണ്ടല്ലേ ഇത്രയും ക്രൂരതകൾ നമ്മുടെ നാട്ടിൽ നടക്കുന്നത് എന്നും ശങ്കിക്കേണ്ടിയിരിക്കുന്നു. വിദ്യാഭ്യാസ അവസരങ്ങൾ തീർത്തും പരിമിതവും അന്യവുമായിരുന്ന പഴയകാലത്ത് ഇത്രയും കുത്സിത പ്രവർത്തനങ്ങൾ നടക്കുമായിരുന്നില്ല എന്നതു നിശ്ചയം. അപ്പോൾ വിദ്യാഭ്യാസമില്ലാത്തതല്ല, മറിച്ച് വിദ്യാഭ്യാസത്തിന്റെ ഗുണമേന്മയില്ലായ്മയാണു പ്രശ്നം.
വിദ്യാഭ്യാസ രംഗത്ത് മികവ് ആർജിക്കണമെങ്കിൽ അധ്യാപകർ ഉണർന്നേ മതിയാകൂ. ജോലിയിലെ അമിത സുരക്ഷിതത്വം അധ്യാപകരെ മടിയന്മാരും നിഷ്ക്രിയരുമാക്കുന്നുണ്ട്. ഈ സുരക്ഷിതത്വം അധ്യാപകരുടെ പ്രവർത്തന വിലയിരുത്തലുമായി ബന്ധപ്പെട്ടുള്ളതാകണം. അധ്യാപകർ വിലയിരുത്തപ്പെടേണ്ട തു തങ്ങളുടെ വിദ്യാർഥികളുടെ മികവിന്റെ അടിസ്ഥാനത്തിലായിരിക്കണം. വിദ്യാർഥികൾ പരീക്ഷയിലും ജീവിതത്തിലും പരാജയപ്പെടുന്പോൾ അവരുടെ അധ്യാപകരാണു പരാജയപ്പെടുന്നത് എന്ന ബോധ്യം അവർക്കുണ്ടാകണം.
അധ്യാപകരുടെ ജോലി ഏറ്റവും ശ്രമകരവും മഹത്തരവുമാണെന്ന ബോധ്യത്തിലാണ് അവർക്ക് ഉയർന്ന ശന്പളവും ആനുകൂല്യങ്ങളും നൽകാൻ സർക്കാർ സന്നദ്ധമായത്. എന്നാൽ, ഇതു വിപരീത ഫലമാണ് ഉളവാക്കിയത്. വേതനം കൂടിയപ്പോൾ സേവനഗുണം കുറഞ്ഞു. സാമൂഹിക അവബോധവും മറ്റുള്ളവരുടെ പ്രയാസങ്ങളെക്കുറിച്ച് ചിന്തയുമില്ലാത്ത അധ്യാപകരുടെ എണ്ണം വർധിച്ചുവരികയാണ്. അറിവും കഴിവും നിരന്തരം മെച്ചപ്പെടുത്തി ജോലി ചെയ്യുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നു.
അധ്യാപക വിഭാഗത്തിന്റെ അടിസ്ഥാന ആവശ്യങ്ങളെല്ലാം നേടിയെടുത്തതോടെ സംഘടനകളുടെ ലക്ഷ്യം അധ്വാനവും ഉത്തരവാദിത്വങ്ങളും ലഘൂകരിക്കലായി. ഭൂരിഭാഗം അധ്യാപകർക്കും അധ്യാപനത്തിൽ താത്പര്യം കുറഞ്ഞു വരുന്നു. ആത്മാർഥമായി ജോലിചെയ്യുവാനുള്ള പ്രേരണ, നിലനില്പ് അപകടത്തിലാവുന്പോഴല്ലേ ഉണ്ടാകൂ എന്ന് ചിന്തിക്കാൻ നാം നിർബന്ധിതരാവുന്നു.
നല്ല അധ്യാപകൻ ഒരു നല്ല വിദ്യാർഥിയായിരിക്കണം. വിഷയത്തിൽ ആഴത്തിലുള്ള ഗ്രാഹ്യം, അപഗ്രഥനശേഷി, വിമർശനബുദ്ധി, ജ്ഞാനപാടവം എന്നിവ നല്ല അധ്യാപകർ ആർജിച്ചിരിക്കണം. ഈ ഗുണങ്ങൾ അധ്യാപകർ വിദ്യാർഥികൾക്കു പകർന്നു നൽകുകയും വേണം. അധ്യാപകരുടെയും വിദ്യാർഥികളുടെയും ധിഷണാവൈഭവം പരിപോഷിപ്പിക്കപ്പെടുന്ന ഇടങ്ങളായി നമ്മുടെ കാന്പസുകൾ മാറണം. സ്വതന്ത്രവും വിമർശനോന്മുഖവുമായ അന്തരീക്ഷത്തിൽ അറിവിന്റെ വ്യാപനവും സനാതന മൂല്യങ്ങളുടെ പ്രസരിപ്പും കാന്പസുകളിൽ നിലനിർത്താനാവുന്പോൾ മാത്രമേ ഗുണമേൻമയുള്ള വിദ്യാഭ്യാസം സാധ്യമാവുകയുള്ളു.
ഡോ. ടി.എം. ജോസഫ്
(ലേഖകൻ മുവാറ്റുപുഴ നിർമല കോളജ് പ്രിൻസിപ്പലാണ്)
വിദ്യാഭ്യാസ മേഖലയ്ക്കു ദിശമാറ്റം അനിവാര്യം
12:20 AM May 22, 2019 | Deepika.com