ഇലക്ഷന് സഫാരി /സി.കെ. കുര്യാച്ചൻ
പതിനാറാം ലോക്സഭ ചരിത്രത്തിലേക്കു കടക്കുകയാണ്. ഏതാനും ദിവസങ്ങൾക്കകം പുതിയ ലോക്സഭ നിലവിൽ വരും. ജയപരാജയങ്ങളുടെ കണക്കെടുപ്പിന് ആക്കംകൂട്ടി എക്സിറ്റ് പോൾ ഫലങ്ങൾകൂടി വന്നതോടെ ആകാംക്ഷയും ആശങ്കകയും പതിന്മടങ്ങ് വർധിച്ചിരിക്കുന്നു. ഒട്ടേറെ പുതുമകൾ സമ്മാനിച്ചതായിരുന്നു 2014ലെ തെരഞ്ഞെടുപ്പ് ഫലവും തുടർന്നു രൂപംകൊണ്ട ലോക്സഭയും. ഏറെക്കാലത്തിനുശേഷം പ്രതിപക്ഷ നേതാവില്ലാതെയാണ് കഴിഞ്ഞ അഞ്ച് വർഷം ലോക്സഭ പ്രവർത്തിച്ചത്. പാർലമെന്റിന്റെ നിയമപ്രകാരം ചുരുങ്ങിയത് പത്ത് ശതമാനം അംഗബലം, അതായത് 55 എംപിമാർ, ഉണ്ടെങ്കിലേ പ്രതിപക്ഷപാർട്ടിക്കു പ്രതിപക്ഷനേതാവ് സ്ഥാനം നൽകേണ്ടതുള്ളൂ. മോദി സർക്കാർ ഇതിൽ ഒരുവിട്ടുവീഴ്ചയും വരുത്തിയില്ല.
484 രാഷ്ട്രീയ പാർട്ടികളായിരുന്നു 2014ൽ മത്സരരംഗത്തുണ്ടായിരുന്നത്- 2009നേക്കാൾ 121 പാർട്ടികൾ കൂടുതൽ. 35 പാർട്ടികൾക്കാണ് പതിനാറാം ലോക്സഭയിൽ പ്രാതിനിധ്യം കിട്ടിയത്. 8159 സ്ഥാനാർഥികൾ മത്സരിച്ചു. ഇതിൽ 6959 പേർക്കും കെട്ടിവച്ച കാശ് നഷ്ടമായി. ആകെ പോൾചെയ്തതിന്റെ ആറിൽ ഒന്ന് വോട്ട് നേടാൻ കഴിയാത്തവരായിരുന്നു ഇവർ.
വ്യക്തമായ ഭൂരിപക്ഷം
മൂന്നു പതിറ്റാണ്ടിനുശേഷം ഒരു പാർട്ടി തനിച്ച് കേവല ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തി എന്നതായിരുന്നു 2014 തെരഞ്ഞെടുപ്പിന്റെ ഏറ്റവും വലിയ സവിശേഷത. 23 പാർട്ടികളുടെ സഖ്യവുമായാണ് ബിജെപി നേതൃത്വം കൊടുക്കുന്ന എൻഡിഎ അന്ന് തെരഞ്ഞെടുപ്പിനെ നേരിട്ടത്. ബിജെപിക്കു തനിച്ച് 282 സീറ്റുകൾ കിട്ടി. 54 ഇടങ്ങളിൽ രണ്ടാംസ്ഥാനത്തെത്തി. 1984ൽ രാജീവ് ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് 404 സീറ്റുകൾ നേടിയശേഷമുള്ള ഒരു പാർട്ടിയുടെ മികച്ച വിജയം. കൂട്ടുകക്ഷി സർക്കാരുകൾ നേരിട്ടിരുന്ന പല പ്രതിസന്ധികൾക്കും വിരാമമിട്ടുകൊണ്ടാണ് നരേന്ദ്ര മോദി സർക്കാർ അധികാരമേറ്റത്.
428 സീറ്റുകളിലായിരുന്നു ബിജെപി മത്സരിച്ചത്. ഇതിൽ 282 ഇടത്തു വിജയിച്ചു. 31.3 ശതമാനം വോട്ടാണ് ബിജെപിക്കു കിട്ടിയത്. കോൺഗ്രസുമായി നേരിട്ടു മത്സരം നടന്നത് 189 ഇടങ്ങളിലായിരുന്നു. ഇതിൽ 166 സീറ്റിലും ബിജെപിയാണ് ജയിച്ചത്. ബിജെപിക്കു കിട്ടിയ ആകെ സീറ്റിന്റെ 59 ശതമാനവും ഇങ്ങനെ കോൺഗ്രസ് സ്ഥാനാർഥികളെ പരാജയപ്പെടുത്തിയായിരുന്നു.
336 സീറ്റുകളാണ് എൻഡിഎ നേടിയത്. കോൺഗ്രസ് നേതൃത്വം നൽകിയ യുപിഎ 60 സീറ്റുകളിലൊതുങ്ങി. മറ്റു പാർട്ടികളെല്ലാം ചേർന്ന് 144 സീറ്റുകൾ നേടി. മൂന്നു സ്വതന്ത്രരും വിജയിച്ചു. പതിനാറാം ലോക്സഭ അവസാനിക്കുമ്പോൾ ബിജെപിയുടെ അംഗബലം 269 ആണ്. പിന്നീട് മുന്നണിയിൽ പല മാറ്റങ്ങളുമുണ്ടായി. ടിഡിപി മുന്നണി വിട്ടു. 37 അംഗങ്ങളുള്ള തമിഴ്നാട്ടിലെ എഡിഎംകെ എൻഡിഎയിലെത്തി.
നിലവിൽ എൻഡിഎയ്ക്ക് 341 അംഗങ്ങളുണ്ട്. യുപിഎയുടെ അംഗബലം 66 ആണ്. മറ്റുള്ള പാർട്ടികൾക്കെല്ലാം കൂടി 138 പേരുണ്ട്. മൂന്നു സ്വതന്ത്രരും നിലവിലുണ്ട്.
തൂത്തുവാരിയത് ആറു സംസ്ഥാനങ്ങൾ
ഡൽഹിയടക്കം ആറു സംസ്ഥാനങ്ങളിൽ മുഴുവൻ സീറ്റും നേടിയാണ് ബിജെപി 2014ൽ ചരിത്രവിജയം നേടിയത്. ഗോവ-02, ഗുജറാത്ത്-26, ഹിമാചൽപ്രദേശ് -04, രാജസ്ഥാൻ -25, ഉത്തരാഖണ്ഡ് -05, ഡൽഹി-07 എന്നിവിടങ്ങളിലാണു മുഴുവൻ സീറ്റും ബിജെപി കരസ്ഥമാക്കിയത്. ഉത്തർപ്രദേശിലെ എൺപതിൽ 71, മധ്യപ്രദേശിലെ 29ൽ 27, ജാർഖണ്ഡിലെ 14ൽ 12, ഛത്തീസ്ഗഡിലെ 11ൽ 10, ഹരിയാനയിലെ പത്തിൽ ഏഴ് എന്നിങ്ങനെ പാർട്ടിക്കു മികച്ച വിജയം സമ്മാനിച്ചു. മഹാരാഷ്ട്രയിലെ 48ൽ 23 ബിജെപിയും 18 സഖ്യകക്ഷിയായ ശിവസേനയും നേടി.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വലുതായ ആസാമിൽ ഏഴിടത്താണ് ബിജെപി വിജയിച്ചത്. ബിഹാറിലെ 40ൽ 22 ബിജെപിയും ആറെണ്ണം സഖ്യകക്ഷിയായ എൽജെപിയും നേടി. കർണാടകയിൽലെ 28ൽ 17 സീറ്റാണ് പാർട്ടിക്കു കിട്ടിയത്. ബിഹാർ, ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നീ ആറ് സംസ്ഥാനങ്ങളിൽനിന്നായി 194 സീറ്റുകളാണ് ബിജെപി നേടിയത്. ആകെ കിട്ടിയതിന്റെ 69 ശതമാനമാണിത്.
ദക്ഷിണേന്ത്യയിൽ കർണാടകത്തിൽ മാത്രമാണ് ബിജെപിക്കു നേട്ടമുണ്ടാക്കാനായത്. ആകെ 22 മണ്ഡലങ്ങൾ മാത്രമാണ് ദക്ഷിണേന്ത്യയിൽ ബിജെപിയെ തുണച്ചത്. തമിഴ്നാട്ടിൽ ജയലളിതയ്ക്കുമുന്നിലും ഒഡീഷയിൽ ബിജു പട്നായിക്കിനു മുന്നിലും ബംഗാളിൽ മമതയ്ക്കു മുന്നിലും പിടിച്ചുനിൽക്കാനായില്ല. ബംഗാളിൽ രണ്ടിടത്തു മാത്രമേ വിജയിക്കാനായുള്ളൂവെങ്കിലും 17.02 ശതമാനം വോട്ട് നേടാൻ കഴിഞ്ഞു. ഈ നേട്ടത്തിന്റെ പിൻബലത്തിലാണ് ഇക്കുറി ബംഗാളിൽ മത്സരം കടുപ്പിക്കാനും വലിയ മുന്നേറ്റമുണ്ടാക്കാനും പാർട്ടി പദ്ധതിയിട്ടത്. തമിഴ്നാട്ടിൽ ഒറ്റയ്ക്കുനിന്ന് കഴിഞ്ഞതവണ നേടിയ ഒരു സീറ്റ് ഇക്കുറി എഡിഎംകെയുടെ കൂട്ടുകെട്ടിൽ വർധിപ്പിക്കാമെന്നും പാർട്ടി കണക്കുകൂട്ടുന്നു.
കേന്ദ്രഭരണപ്രദേശങ്ങളായ ആൻഡമാൻ നിക്കോബാർ, ചണ്ഡീഗഡ്, ദാദ്ര-നാഗർ ഹവേലി, ദാമൻ-ദിയു എന്നിവിടങ്ങളിലും ബിജെപി ജയിച്ചു. പുതുച്ചേരിയിൽ സഖ്യകക്ഷിയായ ഓൾ ഇന്ത്യ എൻആർ കോൺഗ്രസാണ് ജയിച്ചത്. ലക്ഷദ്വീപ് എൻസിപിക്കൊപ്പം നിന്നു.
കോൺഗ്രസിനു വൻ തോൽവി
129 വർഷത്തെ ചരിത്രത്തിൽ ഏറ്റവും വലിയ തോൽവിയായിരുന്നു 2014ൽ കോൺഗ്രസിനേറ്റത്. 1977 ൽ അടിയന്തരാവസ്ഥയ്ക്കു ശേഷമുണ്ടായ തിരിച്ചടിയേക്കാൾ കനത്തതായി അതു മാറി. തലസ്ഥാനമടക്കം 14 സംസ്ഥാനങ്ങളാണു കോൺഗ്രസിനെ പൂർണയായും കൈവിട്ടത്. 19.5 ശതമാനം വോട്ട് മാത്രമാണു കഴിഞ്ഞതവണ കോൺഗ്രസിനു നേടാനായത്. 1977ൽ 27.1 ശതമാനം വോട്ട് കിട്ടിയരുന്നു. ഹിന്ദി ഹൃദയഭൂമിയിൽ ഏറ്റ കനത്ത തിരിച്ചടിയാണു കോൺഗ്രസിനു വിനയായത്. ഇവിടെനിന്നു കോൺഗ്രസിനു കിട്ടിയത് ഏഴു സീറ്റുകൾ മാത്രം. 1977ൽ പോലും12 സീറ്റുകൾ കിട്ടിയിരുന്നു. ഹിന്ദി മേഖലയിൽ 45 ശതമാനം വോട്ടുപിടിച്ച ബിജെപി 86 ശതമാനം സീറ്റ് സ്വന്തമാക്കിയപ്പോൾ കോൺഗ്രസിനു കിട്ടിയത് 19.5 ശതമാനം വോട്ടും മൂന്നു ശതമാനം സീറ്റും മാത്രമാണ്.
കേരളത്തിൽ യുഡിഎഫിനു കിട്ടിയ 12 സീറ്റും കർണാടകത്തിലെ ഒമ്പതുമാണു കോൺഗ്രസിനുണ്ടായ പ്രധാന നേട്ടം. ബംഗാൾ -04, പഞ്ചാബ്-03, ആസാം-03 എന്നിങ്ങനെ വിജയിച്ചപ്പോൾ മഹാരാഷ്ട്ര, മധ്യപ്രദേശ്, ബിഹാർ, മണിപ്പൂർ, ഉത്തർപ്രദേശ്, ആന്ധ്ര എന്നിവിടങ്ങളിൽ രണ്ടുവീതം സീറ്റുകളിലൊതുങ്ങി. ഗോവ, ഗുജറാത്ത്, ഹിമാചൽപ്രദേശ്, ജമ്മു-കാഷ്മീർ, ജാർഖണ്ഡ്, നാഗാലാൻഡ്, ഒഡീഷ, രാജസ്ഥാൻ, സിക്കിം, തമിഴ്നാട്, ത്രിപുര, ഉത്തരാഖണ്ഡ്, ഡൽഹി, പുതുച്ചേരി സംസ്ഥാനങ്ങളിൽ കോൺഗ്രസിന് എംപിമാരില്ലാതായി. 224 മണ്ഡലങ്ങളിൽ കോൺഗ്രസ് രണ്ടാംസ്ഥാനത്തെത്തിയിരുന്നു. വിജയിച്ച ബിജെപി സ്ഥാനാർഥികൾക്ക് ശരാശരി 47 ശതമാനം വോട്ട് കിട്ടിയപ്പോൾ രണ്ടാമതെത്തിയ കോൺഗ്രസ് സ്ഥാനാർഥികൾക്ക് ശരാശരി 32 ശതമാനം വോട്ടാണു കിട്ടിയത്.
കരുത്തു ചോരാതെ പ്രാദേശിക പാർട്ടികൾ
മോദി തരംഗത്തിൽ ബിജെപി ചരിത്രവിജയം നേടിയപ്പോഴും രാജ്യത്തെ പ്രാദേശിക പാർട്ടികൾ പിടിച്ചുനിന്നു. ഇരുമുന്നണിയിലും ഒറ്റയ്ക്കും മത്സരിച്ച മിക്ക പ്രാദേശിക പാർട്ടികൾക്കും മുമ്പുണ്ടായിരുന്ന നേട്ടം ആവർത്തിക്കാനായി. എന്നാൽ, ഹിന്ദി മേഖലയിലെ എസ്പി, ബിഎസ്പി, ആർജെഡി, ജെഡിയു തുടങ്ങിയ പാർട്ടികൾക്കു തിരിച്ചടി നേരിട്ടു.
ഹിന്ദി മേഖലയിലൊഴികെ പ്രാദേശിക പാർട്ടികൾ ശക്തമായ സംസ്ഥാനങ്ങളിൽ ബിജെപിക്കു നേട്ടമുണ്ടാക്കാനായില്ല. തമിഴ്നാട്ടിൽ ഒരു സീറ്റ് മാത്രമാണ് നേടാനായത്. ആന്ധ്രയിൽ ടിഡിപിയും തെലുങ്കാനയിൽ ടിആർഎസുമാണു കരുത്തുകാട്ടിയത്. ടിഡിപിയുമായുണ്ടായിരുന്ന സഖ്യം ആന്ധ്രയിൽ മൂന്നു സീറ്റ് നേടാൻ ബിജെപിയെ സഹായിച്ചു. ഒഡീഷയിൽ ബിജു ജനതാദൾ 21ൽ 20 ഇടത്തും വിജയിച്ചു. മഹാരാഷ്ട്രയിൽ ശിവസേന 18 സീറ്റിന്റെ നേട്ടമുണ്ടാക്കി. ബംഗാളിൽ മമത ശക്തമായി നിലയുറപ്പിച്ചു. 42ൽ 34 സീറ്റും തൃണമൂൽ കോൺഗ്രസാണു നേടിയത്. ബിഹാറിൽ ലോക്ജനശക്തി പാർട്ടി ആറു സീറ്റ് നേടി.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും പ്രാദേശിക പാർട്ടികൾക്കായിരുന്നു മേൽക്കൈ. ആസാമിൽ എഐയുഡിഎഫ് മൂന്ന് സീറ്റാണ് സ്വന്തമാക്കിയത്. മഹാരാഷ്ട്രയിൽ എൻസിപി നാലിടത്തും ജമ്മു-കാഷ്മീരിൽ പിഡിപി മൂന്നിടത്തും ജയിച്ചു. പഞ്ചാബിൽ എസ്കെഡി നാല് സീറ്റ് നേടി. ജാർഖണ്ഡിൽ ജെഎംഎമ്മും ഹരിയാനയിൽ ഇന്ത്യൻ നാഷണൽ ലോക്ദളും രണ്ടിടത്തുവീതവുംവിജയിച്ചു.
ബിഹാറിലെ ആർജെഡി, ജെഡിയു, ഉത്തർപ്രദേശിലെ എസ്പി, ബിഎസ്പി, കർണാടകയിലെ ജെഡിഎസ്, ജമ്മു-കാഷ്മീരിലെ നാഷണൽ കോൺഫ്രൻസ് തുടങ്ങിയവരാണ് നിറംമങ്ങിയവരിൽ പ്രമുഖർ.
ചരിത്രത്തിലേക്ക് 16-ാം ലോക്സഭ
11:40 PM May 20, 2019 | Deepika.com