കഴിഞ്ഞ ഏതാനും ദിവസങ്ങളായി പത്രത്തിൽ ഭീകരമായ റോഡപകടങ്ങളെപ്പറ്റിയുള്ള വാർത്തകൾ നിറയുന്നു. ഈയിടെ പാലാ-തൊടുപുഴ റോഡിൽ ആറ് ചെറുപ്പക്കാർ ഒന്നിച്ച് ചെറിയ മാരുതി റിറ്റ്സ് കാറിൽ അപകടകരമായ വേഗത്തിൽ പാഞ്ഞുവന്ന് മതിലിൽ ഇടിച്ചുതെറിച്ച് അഞ്ചുപേർ അവിടെത്തന്നെ മരിച്ചുവീഴുകയും ആറാമൻ ആശുപത്രിയെ അഭയംപ്രാപിക്കുകയും ചെയ്ത വാർത്ത നമ്മെ ഞെട്ടിപ്പിച്ചു.
ദാരുണമായ അപകടങ്ങളുടെ വിവരങ്ങൾ അനുദിനമെന്നോണം കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഭവിക്കുന്നത് നാം വായിക്കുന്നു. പത്രങ്ങളിൽ പ്രത്യക്ഷപ്പെട്ട മറ്റൊരു വാർത്തയായിരുന്നു മൈസൂരിൽ മെഡിക്കൽ വിദ്യാർഥിനിയായിരുന്ന ആ ലുവക്കാരി അർധരാത്രിയിൽ സുഹൃത്തിനൊപ്പം യാത്രചെയ്ത കാർ അപകടത്തിൽപ്പെട്ട് അവൾ മരണമടഞ്ഞ സംഭവം.
അളവില്ലാതെ മദ്യപാനം, മറ്റ് ലഹരിവസ്തുക്കളുടെ ഉപയോഗം ഇവ താത്ക്കാലിക ഉന്മേഷവും സന്തോഷവും നൽകും. പക്ഷേ, വിലയായി സ്വന്തം ജീവൻ ബലികൊടുക്കുകയാണ് ഈ ചെറുപ്പക്കാർ. മരിച്ചവർ എല്ലാവരും ചെറുപ്പക്കാർ. ഓരോരുത്തരും കുടുംബത്തിന്റെ അത്താണിയാകേണ്ടവർ. നാടിനും സമൂഹത്തിനും പ്രയോജനപ്പെടേണ്ടവർ. നിരവധി കുടുംബങ്ങളാണ് അപകടങ്ങളുടെ ഫലമായി അനാഥരാകുന്നത്. ഇത്തരം അപകടങ്ങൾ നിയന്ത്രിക്കാൻ എന്താണ് വഴി?
ലഹരിക്കടിമപ്പെട്ടവർ വണ്ടിയോടിക്കുന്പോൾ പിടികൂടി കർശനമായ ശിക്ഷ നൽകാൻ പോലീസ് ഉത്സാഹിക്കേണ്ടിയിരിക്കുന്നു. ഡ്രൈവിംഗ് ലൈസൻസ് നൽകുന്ന ഘട്ടത്തിലും കർശനമായ പരിശോധനകൾ നടത്തേണ്ടിയിരിക്കുന്നു.
ഈയടുത്ത കാലത്തായി വേഗത്തിലോടുന്ന ഇരുചക്രവാഹനങ്ങൾ ഉണ്ടാക്കുന്ന അപകടമരണങ്ങൾക്കും കൈയും കണക്കുമില്ല.
മോട്ടോർ ബൈക്ക് തുടങ്ങിയ ഇരുചക്രവാഹനങ്ങൾ എണ്പതും തൊണ്ണൂറും കിലോമീറ്റർ വേഗത്തിൽ പാഞ്ഞുപോകാൻ കഴിവുള്ളവയാണ്. അതേസമയം അതിവേഗത്തിൽ പായുന്ന ഈ വാഹനങ്ങൾ എവിടെയെങ്കിലും ചെറുതായി തട്ടിയാൽപോലും ബാലൻസ് തെറ്റി വണ്ടി മറിഞ്ഞ് തെറിച്ച് വീണ് ഗുരുതരമായ അപകടങ്ങൾക്ക് ഇടവരുത്തുന്നു. ഇരുചക്രവാഹനങ്ങളുടെ ഡിസൈനിംഗും പ്രവർത്തനരീതിയും റോഡപകടങ്ങൾക്ക് സാധ്യത വർധിപ്പിക്കുന്നു എന്നാണ് കാണുന്നത്.
പലപ്പോഴും ഇരുചക്രവാഹനങ്ങൾ ലോറിയിലോ ബസിലോ തട്ടിമറിഞ്ഞ് യാത്രികനും കൂടെയുള്ളയാളും തെറിച്ച് റോഡിൽ വീഴുകയും തലപൊട്ടി മരിക്കുകയും ചെയ്യുന്ന റിപ്പോർട്ടുകൾ കാണുന്നു. വണ്ടി ഓടിക്കുന്നയാൾ ഹെൽമെറ്റ് ധരിച്ചിട്ടുണ്ടെങ്കിലും പുറകിലിരുന്ന് യാത്ര ചെയ്യുന്നയാൾ വളരെ അപൂർവമായി മാത്രമാണ് ഹെൽമെറ്റ് ധരിക്കുന്നത്.
ഏറ്റവും കൂടുതൽ അപകടത്തിന് ഇടയാക്കുകയും വളരെ വേഗം യാത്ര ചെയ്യുകയും ചെയ്യുന്ന മോട്ടോർ ബൈക്കുകളെ നാഷണൽ ഹൈവേ, സംസ്ഥാന ഹൈവേ തുടങ്ങിയ റോഡുകളിൽ പ്രവേശിക്കുന്നത് നിരോധിക്കുന്ന കാര്യംപോലും പരിഗണിക്കേണ്ടതാണ്. അവ നഗരാതിർത്തിക്കുള്ളിൽ മാത്രം, അധികവേഗം എടുക്കാൻ പറ്റാത്ത ഇടങ്ങളിൽ മാത്രം, ഓടാൻ അനുവദിക്കുക.
ലോകത്തിൽ ഏറ്റവും കൂടുതൽ മോട്ടോർ ബൈക്കുകളും യന്ത്രവത്കൃത ഇരുചക്രവാഹനങ്ങളും ഉത്പാദിപ്പിക്കുന്നതും ഉപയോഗിക്കുന്നതുമായ രാജ്യം ഇന്ത്യയാണ്. ഇവർക്ക് എന്തെങ്കിലും നിയന്ത്രണമോ നിരോധനമോ ഉണ്ടാക്കുന്നത് ശക്തമായ വ്യവസായ ലോബി എതിർത്തേക്കും. പക്ഷേ, വലിയ അപകടങ്ങളുണ്ടായി നിരവധി ചെറുപ്പക്കാരുടെ ജീവൻ ഹോമിക്കുന്ന വേഗതയാർന്ന ഇരുചക്ര വാഹനങ്ങളെ വേഗതയാർന്ന വണ്ടികളോടുന്ന ഹൈവേകളിൽ നിന്ന് ഒഴിവാക്കുക. അങ്ങനെയെങ്കിലും അനേകം ചെറുപ്പക്കാരുടെ ജീവൻ രക്ഷിക്കുക.
പി.സി. സിറിയക്
അപകടമരണം കുറയ്ക്കാൻ ഹൈവേകളിൽ ടുവീലറുകൾ നിരോധിക്കുക
12:37 AM May 20, 2019 | Deepika.com