കേരളത്തിൽ കൊലപാതകങ്ങളും ലൈംഗിക പീഡനങ്ങളും മറ്റ് അധാർമിക പ്രവർത്തനങ്ങളും നാൾക്കുനാൾ പെരുകുകയാണ്. തൊടുപുഴയിൽ ഏഴു വയസുള്ള പിഞ്ചുബാലനെ മൃഗീയവും പൈശാചികവുമായ വിധത്തിൽ മർദിച്ചവശനാക്കി ഏതാനും ദിവസത്തെ ചികിത്സ കഴിഞ്ഞ് അവൻ കാലയവനികയ്ക്കുള്ളിൽ മറയാനിടയായ സംഭവമുണ്ടായി. അതിനിടയ്ക്കു രാഷ്ട്രീയനേതാക്കളും അല്ലാത്തവരുമായ നിരവധി ആളുകൾ കൊച്ചുപെണ്കുട്ടികളെ വരെ ലൈംഗിക പീഡനത്തിന് ഇരയാക്കുന്ന വാർത്തകളും പുറത്തുവരുന്നു. എന്താണ് ഇങ്ങനെയൊക്കെ സംഭവിക്കാൻ കാരണം?
വിദ്യാഭ്യാസത്തിലും സംസ്കാരത്തിലുമെല്ലാം വളരെ ഉയർന്ന നിലവാരം പുലർത്തുന്നവരാണു കേരളീയർ എന്നു നാം അഭിമാനിച്ചിരുന്നു. കൂടാതെ മതങ്ങളിലും സനാതന ധർമങ്ങളിലുമെല്ലാം ആഴമായി വിശ്വസിക്കുന്നവരാണു കേരളീയർ. ധ്യാനങ്ങളും ബൈബിൾ കണ്വൻഷനുകളും ഗീതായജ്ഞങ്ങളും വിവിധ മതസ്ഥരുടെ പ്രാർഥനാ സമ്മേളനങ്ങളുമെല്ലാം കേരളത്തിലെവിടെയും വൻ ജനക്കൂട്ടങ്ങളുടെ മുന്പിലാണു നടക്കുന്നത്. ഇവരെല്ലാവരും സാന്മാർഗിക മൂല്യങ്ങളെപ്പറ്റിയും ധാർമികതയെപ്പറ്റിയും സമസൃഷ്ടങ്ങളോടു ദയാപുരസരം പെരുമാറുന്നതിനെപ്പറ്റിയും എല്ലാവർക്കും നീതി ലഭ്യമാക്കുന്നതിനെപ്പറ്റിയും പഠിപ്പിക്കുന്നു.
അടുത്തയിടെ കേരളത്തിൽ രാഷ്ട്രീയ-സാമൂഹ്യമേഖലകളിൽ വലിയ കോളിളക്കം സൃഷ്ടിച്ച ശബരിമല വിവാദത്തെ മതവിശ്വാസത്തിന്റെയും ധാർമികബോധത്തിന്റെയും ഉയിർത്തെഴുന്നേൽപ്പായിട്ടാണു നമ്മുടെ സമൂഹം കണ്ടത്. മതമില്ലെന്നും ദൈവമില്ലെന്നും പറയുന്നവർപോലും വിശ്വാസസംരക്ഷണത്തിന്റെ പേരിൽ തെരുവിലിറങ്ങാനും പ്രകടനം നടത്താനും വരെ തയാറാകുന്നതു കേരളത്തിൽ കണ്ടു. ഈ സാഹചര്യങ്ങളെല്ലാം നിരീക്ഷിക്കുന്പോൾ മതവിശ്വാസവും മതങ്ങൾ പഠിപ്പിക്കുന്ന ധാർമികതയും കേരളീയ മനസുകളിൽ കൂടുതൽ ഉറയ്ക്കുകയാണ് എന്ന് നമ്മൾ ചിന്തിച്ചുപോകും.
പക്ഷേ, സമൂഹത്തിൽ നടക്കുന്ന അക്രമപ്രവൃത്തികളും നീചപ്രവണതകളും കാണുന്പോൾ കേരളം മറ്റൊരു ദിശയിലേക്കാണോ പോകുന്നത് എന്ന സംശയവുമുണ്ടാവും. എന്താണു വൈരുധ്യാത്മകമായ ഈ സ്ഥിതിക്കു കാരണം?
ഒരുവശത്തു മതങ്ങളും അവരുടെ യോഗങ്ങളും ആകർഷിക്കുന്ന വൻ ജനക്കൂട്ടങ്ങൾ. അവിടെ ധാർമികതയെപ്പറ്റിയും സത്യത്തെപ്പറ്റിയും ന്യായം, നീതി മുതലായവയെപ്പറ്റിയും പഠിപ്പിക്കുന്നു. അതേസമയം നീചമായ അക്രമപ്രവർത്തനങ്ങളുടെ എണ്ണവും ക്രൂരതയും വൈവിധ്യവും വർധിക്കുന്നു. ഭൗതികനേട്ടവും താത്കാലികമായ ജഡിക സൗഭാഗ്യവും മാത്രം ലക്ഷ്യമാക്കി മനുഷ്യർ പെരുമാറുന്നു. കേരളീയ മനസുകളെ നിയന്ത്രിച്ചു നടത്തുന്ന യഥാർഥ വികാരം എന്താണ്?
ഒരുവശത്തു സന്മാർഗത്തെപ്പറ്റിയും നീതിയെപ്പറ്റിയും സംസാരിക്കുന്പോൾ മറുവശത്ത് എങ്ങനെയെങ്കിലും ജീവിതം ആസ്വദിക്കണം, അതിനുവേണ്ടി ചെയ്യുന്നതെന്തും ന്യായീകരിക്കാവുന്നതാണ് എന്ന വിചാരം പ്രബലമാകാൻ, ജനമനസുകളിൽ അതു കടന്നുകൂടാൻ എന്താണു കാരണം? നമ്മുടെ മാധ്യമങ്ങളും സിനിമകളും ടിവി ചാനലുകളും ഈ ധാർമിക അപഭ്രംശത്തിന് വഴിയൊരുക്കുകയാണോ? സിനിമകളിലും സീരിയലുകളിലും കാണുന്ന അക്രമപ്രവൃത്തികളല്ലേ,
സാധാരണക്കാരായ പാവം മനുഷ്യർ തങ്ങൾക്ക് അവസരം കിട്ടുന്പോൾ ചെയ്തുനോക്കുന്നത്? യാതൊരു സെൻസറിംഗും ഇല്ലാത്തതും ധാർമികമൂല്യങ്ങൾക്ക് ഒട്ടും മതിപ്പുകൊടുക്കാത്തതുമായ രംഗങ്ങൾ സാന്പത്തിക വിജയം നേടിയ സിനിമകളിലും സീരിയലുകളിലും നിരവധിയാണ്.
കുറേനാൾ മുന്പ് ഒരു മലയാള ചാനലിലെ സീരിയലുകളുടെ ഗുണനിലവാരത്തെപ്പറ്റി ഗവേഷണപഠനം നടത്തിയപ്പോൾ കണ്ടെത്തിയത് എന്തെന്നോ? ആറു തരത്തിൽ കൊലപാതകം നിർവഹിക്കാനുള്ള വഴികൾ ഒരു സീരിയൽ ചിത്രീകരിച്ചിരുന്നു. അഞ്ചോ ആറോ വിധത്തിൽ ആത്മഹത്യചെയ്യാനുള്ള വഴികളാണ് മറ്റൊരു സീരിയൽ മലയാളി പ്രേക്ഷകരെ കാണിച്ചുകൊടുത്ത് പഠിപ്പിച്ചത്. ഇക്കാര്യം നമ്മുടെ സാംസ്കാരിക നായകരും സർക്കാരും ഗൗരവപൂർവം പരിഗണിച്ച് ഈ പ്രവണതയ്ക്കു ഫുൾസ്റ്റോപ്പിടാൻ നടപടിയെടുക്കേണ്ടത് ആവശ്യമാണ്.
ആദ്യഘട്ടമെന്ന നിലയിൽ കുറ്റവാളികൾക്ക് ഒട്ടും താമസമില്ലാതെ കടുത്ത ശിക്ഷ ഉറപ്പുവരുത്താനാണ് സർക്കാരും കോടതികളും ശ്രദ്ധിക്കേണ്ടത്. രണ്ടാംഘട്ടമായി നമ്മുടെ വിദ്യാലയങ്ങളിൽ കുട്ടികൾക്കു ധാർമിക മൂല്യങ്ങളിൽ അടിത്തറയുണ്ടാക്കണം. അതിന് നമ്മുടെ മാതാപിതാക്കളും അധ്യാപകരും പാടുപെടണം. സർക്കാരും സ്കൂളുകളും കേരളസമൂഹം ഒന്നാകെയും ഈ വിഷയത്തെ ജാഗ്രതയോടെ കൈകാര്യം ചെയ്തില്ലെങ്കിൽ വരുംതലമുറ അരാജകത്വത്തിലേക്ക് വഴുതിവീഴുന്ന സാഹചര്യം ഉണ്ടാകും.
പി.സി. സിറിയക്
കേരളം സാംസ്കാരിക അധഃപതനത്തിലേക്കോ?
12:48 AM May 18, 2019 | Deepika.com