അമിർ ഖാന്റെ 2005ലെ സിനിമയായ "മംഗൾ പാണ്ഡെ: ദി റൈസിംഗ്’ കണ്ടിട്ടുള്ളവർ പശ്ചിമ ബംഗാളിലെ ചരിത്രമുദ്രകൾ പലതും മറക്കില്ല. ശത്രുഘ്നൻ സിൻഹയും പർവീണ്‍ ബാബിയും അഭിനയിച്ച 1983ലെ മംഗൾ പാണ്ഡെ എന്ന ഹിന്ദി മസാല സിനിമയുമായി അമിർ ഖാന്റെ മംഗൾ പാണ്ഡെയ്ക്കു സാമ്യമില്ല. പക്ഷേ ചരിത്രത്തിലെ മംഗൾ പാണ്ഡെ ഇന്ത്യയുടെ വീരപോരാളിയാണ്. സ്വാതന്ത്ര്യ സമരത്തിന്റെ തുടക്കമെന്നു കരുതുന്ന 1857ലെ ശിപായി ലഹളയ്ക്കു വഴിമരുന്നിട്ട ധീരപോരാളിയാണു മംഗൾ പാണ്ഡെ.
ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കന്പനിയിലെ 34-ാം ബംഗാൾ നേറ്റീവ് ഇൻഫൻട്രി (ബിഎൻഐ)യിലെ ശിപായി ആയിരുന്ന മംഗൾ പാണ്ഡെയെ 1857 ഏപ്രിൽ എട്ടിന് 29-ാം വയസിൽ ബ്രിട്ടീഷുകാർ തൂക്കിലേറ്റിയ നാടാണ് കോൽക്കത്ത നഗരപ്രാന്തത്തിലുള്ള ബാരക്പുർ കന്റോണ്‍മെന്റ്. ശിപായി ലഹള ചരിത്രത്തിന്റെ ഭാഗമായപ്പോൾ പുതിയ രാഷ്ട്രീയ ലഹളയ്ക്കാണ് ആധുനിക കോൽക്കത്ത സാക്ഷ്യം വഹിക്കു ന്നത് . ബ്രിട്ടീഷുകാർ പോയെങ്കിലും ജനങ്ങളെ ഭിന്നിപ്പിച്ചു ഭരിക്കാൻ പുതിയ നേതാക്കൾ വഴിവിട്ട കളികളാണു കളിക്കുന്നത്.
1857-ലെ ശിപായി ലഹളയ്ക്കു പകരം 2019-ലെ ചൗക്കിദാർ ലഹള! ഏതുവിധേനയും ബംഗാളിൽ കാലുറപ്പിക്കാൻ ഇന്നലെ വൈകുന്നേരവും നരേന്ദ്ര മോദി ബംഗാളിലെത്തി. ഇന്ന് അവസാനിക്കേണ്ടിയിരുന്ന പരസ്യപ്രചാരണം മോദിക്കുവേണ്ടി ഇന്നലെ അവസാനിപ്പിക്കുന്നുവെന്നാണ് കോണ്‍ഗ്രസും തൃണമൂൽ കോണ്‍ഗ്രസും ഇടതുപാർട്ടികളും ആരോപിച്ചത്. എന്തായാലും ഒരു ദിവസം നേരത്തെ ഇന്നലെ രാത്രി ബംഗാളിലെ സംഘർഷഭരിതമായ പരസ്യപ്രചാരണത്തിന് ആവേശകരമായ കൊട്ടിക്കലാശമായി.
നടുവളച്ച് ഇലക്ഷൻ കമ്മീഷൻ
വൈകുന്നേരം ആറിനു സമാപിക്കേണ്ട പരസ്യപ്രചാരണം പ്രധാനമന്ത്രിക്കുവേണ്ടി ഇന്നലെ രാത്രി പത്തു വരെ നീട്ടിയ തെരഞ്ഞെടുപ്പു കമ്മീഷന്റെ അസാധാരണ നടപടിയും വിവാദമായി. മോദിയുടെ റാലിയോടെ പ്രചാരണത്തിനു കൊട്ടിക്കലാശം ആകുകയെന്നതു കമ്മീഷന്റെ താത്പര്യം ആകരുത്. മുഖ്യമന്ത്രി മമത ബാനർജി അടക്കമുള്ള ടിഎംസി, കോണ്‍ഗ്രസ്, സിപിഎം നേതാക്കളുടെ ഇന്നത്തെ റാലികളെല്ലാം തടയപ്പെട്ടു.
നീതിപൂർവവും നിഷ്പക്ഷവുമായി തെരഞ്ഞെടുപ്പ് ഉറപ്പാക്കേണ്ട ഭരണഘടനാ സ്ഥാപനം തങ്ങളെ നിയമിച്ചവർക്കുവേണ്ടി വളയരുത്. എല്ലാ പാർട്ടികൾക്കും നേതാക്കൾക്കും തുല്യത നൽകേണ്ട കമ്മീഷൻ മോദിക്കും അമിത് ഷായ്ക്കുമെതിരേയുള്ള പരാതികളിലെല്ലാം ഏകപക്ഷീയമായി ക്ലീൻ ചിറ്റ് നൽകിയതും വിവാദമായതാണ്. ജഡ്ജിമാർ മുതലുള്ള ഭരണഘടനാ പദവികളിലുള്ളവരുടെ പക്ഷപാതപരമായ നടപടികളോടു രാജ്യത്തെ പൊതുസമൂഹത്തിന് അമർഷം കൂടിവരുന്നു.
ഇലക്ഷൻ കമ്മീഷന്റെ വിശ്വാസ്യതയ്ക്കേറ്റ കോട്ടം ഏതെങ്കിലും വ്യക്തികൾക്കല്ല, പെരുമകേട്ട രാജ്യത്തെ ജനാധിപത്യ സംവിധാനത്തിനാണു ക്ഷീണം ചെയ്യുക. ടി.എൻ. ശേഷന്റെയും മറ്റും കാലത്ത് നിഷ്പക്ഷമായ ഭരണഘടനാ സ്ഥാപനം എന്ന പേരെടുത്ത കമ്മീഷനാണ് നാണംകെട്ട നിലയിലേക്കു തരംതാഴുന്നതെന്ന പ്രതിപക്ഷ ആരോപണത്തിൽ കഴന്പില്ലെന്നു പറയാനാകില്ല.
ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങൾ
അമിത് ഷായുടെ റാലിക്കിടെയുണ്ടായ അക്രമമാണു ഭരണഘടനയുടെ 324-ാം വകുപ്പ് ഉപയോഗിക്കാൻ കമ്മീഷനെ പ്രേരിപ്പിച്ചതെന്നാണു വിശദീകരണം. കമ്മീഷൻ പറയുന്ന ഭീതിയുടെയും വിദ്വേഷത്തിന്റയും ഭീകരാവസ്ഥയൊന്നും അവിടെ ലേഖകനു നേരിൽ കാണാനായില്ല. കോണ്‍ഗ്രസ് വക്താവ് ചോദിച്ചതുപോലെ, അങ്ങനെയെങ്കിൽ അക്രമം ഉണ്ടായതിന്റെ പിറ്റേന്ന് എന്തുകൊണ്ടു പ്രചാരണം അവസാനിപ്പിച്ചില്ല? ചട്ടപ്രകാരം വൈകുന്നേരം ആറിനുശേഷം എന്തുകൊണ്ട് ഇന്നലെ പ്രചാരണം വിലക്കിയില്ല? മോദിയുടെ ഇന്നലത്തെ റാലികൾക്കു സൗകര്യം ഒരുക്കാനായിരുന്നില്ലേ അത്?
രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയെ വെടിവച്ചു കൊന്ന നഥുറാം ഗോഡ്സെയെന്ന മതതീവ്രവാദി രാജ്യസ്നേഹിയാണെന്ന് ഭോപ്പാലിലെ ബിജെപി സ്ഥാനാർഥി പ്രജ്ഞാസിംഗ് പരസ്യമായി പറഞ്ഞിട്ടും തെരഞ്ഞെടുപ്പു കമ്മീഷനു മിണ്ടാട്ടമില്ല. മലേഗാവ് സ്ഫോടന കേസിലെ പ്രതിയായ പ്രജ്ഞയെ സ്ഥാനാർഥിയാക്കി മഹത്വവത്കരിച്ച ബിജെപി നേതൃത്വം പോലും ഇക്കാര്യത്തിൽ പ്രജ്ഞയെ തള്ളിപ്പറഞ്ഞു. പക്ഷേ അതൃപ്തിയെങ്കിലും അറിയിക്കാൻ തെരഞ്ഞെുപ്പു കമ്മീഷനു നട്ടെല്ലില്ല. മഹാത്മാവിനു വേണ്ടിയല്ല, അദ്ദേഹത്തിന്റെ ഘാതകനു വേണ്ടിയാണു ന്യായീകരണ തൊഴിലാളികളും മെനക്കെടുന്നതെന്നതാണു രാജ്യത്തിന്റെ ദുരന്തം.
തുടക്കം മുതൽ മമത ബാനർജി തെരഞ്ഞെടുപ്പു കമ്മീഷനെതിരേ കടുത്ത വിമർശനങ്ങളാണ് ഉയർത്തിയിരുന്നത്. കോണ്‍ഗ്രസ് ആകട്ടെ മിതമായ വിമർശനവും. എന്നാൽ, കോണ്‍ഗ്രസും ഇതര പ്രതിപക്ഷ പാർട്ടികളും അതിരൂക്ഷ ആക്ഷേപങ്ങളാണ് ഇന്നലെ ഉയർത്തിയത്. മമതയെ എതിർത്തിരുന്ന സിപിഎം അടക്കമുള്ള പാർട്ടികൾ പോലും ഇക്കാര്യത്തിൽ പരോക്ഷമായെങ്കിലും മമതയ്ക്കു പിന്തുണ നൽകാനും മടിച്ചില്ല.
മോദിക്കു ഭയം; ദീദിയാണു താരം
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം വരുന്ന 23നുശേഷം രാജ്യത്ത് ഉരുത്തിരിയാനിടയുള്ള പ്രതിപക്ഷ കൂട്ടായ്മയുടെ സൂചന കൂടിയായി ഈ നീക്കം. മറ്റൊരു കർണാടക മോഡൽ കേന്ദ്രത്തിലും ആവർത്തിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ബിജെപിക്കും എൻഡിഎയ്ക്കും കേവല ഭൂരിപക്ഷം കിട്ടാനിടയില്ലെന്ന സൂചനകൾ കൂടിയാകുന്പോൾ പുതിയ രാഷ്ട്രീയക്കളികൾ മോദി- ഷാ കൂട്ടുകെട്ടിനു ഫലത്തിൽ തിരിച്ചടിയായേക്കും.
ബംഗാളിലെ പോരാട്ടം ദീദിയും മോദിയും തമ്മിലായതു സ്വാഭാവിക പരിണാമം ആയിരുന്നില്ല, ത്രിപുരയ്ക്കു പിന്നാലെ ബംഗാളും കേരളവും കൂടി പിടിക്കാൻ ബിജെപി പതിവില്ലാത്ത കളികളാണു നടത്തിയത്. കേരളത്തിൽ താമര വിരിയാൻ ഇനിയും കാലമെടുത്തേക്കാം. എന്നാൽ, ത്രിപുരയിലേതു പോലെ കോണ്‍ഗ്രസും കമ്യൂണിസ്റ്റുകളും ശോഷിച്ച പശ്ചിമ ബംഗാളിൽ മമതയുടെ കോട്ട പിടിക്കാൻ കൈവിട്ട കളികളാണു ബിജെപി നടത്തിയത്.
ബംഗാളിന്റെ സ്വന്തം മുഖ്യമന്ത്രിയായ ദീദി പക്ഷേ അത്രയെളുപ്പം കീഴടങ്ങുന്ന നേതാവല്ല. പെണ്പുലിയാണു താനെന്നു മമത തെളിയിക്കുകയാണ്. നരേന്ദ്ര മോദിയും അമിത് ഷായും പതിനെട്ടടവും പയറ്റുന്പോഴും മമത ബാനർജിയുടെ പോരാട്ടവീര്യത്തിനു മുന്നിൽ ജയിക്കുക എളുപ്പമാകില്ല.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ തുടക്കത്തിൽ ഒരു വശത്ത് ദീദിയും മറുവശത്തു മറ്റെല്ലാവരും എന്നതായിരുന്നു ബംഗാളിലെ നില. എന്നാൽ, അവസാന ഘട്ടത്തിൽ കാര്യങ്ങൾ മലക്കം മറിഞ്ഞു. ഒരു വശത്തു ബിജെപിയും മറുവശത്ത് ദീദിയോടൊപ്പം മറ്റെല്ലാവരും എന്നതാണ് ഇപ്പോഴത്തെ സ്ഥിതി.
എല്ലാ മറവിയും അനുഗ്രഹമല്ല
നവോത്ഥാന നായകനും ബംഗാളികളുടെ വികാരവുമായ ഈശ്വർചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകർത്തതു ബിജെപിക്കെതിരേ മമത ആയുധമാക്കിയിരിക്കുകയാണ്. അമിത് ഷായുടെ അവകാശവാദങ്ങളും വീഡിയോ ദൃശ്യങ്ങളും തമ്മിൽ ചേരുന്നില്ല. വിദ്യാസാഗർ കോളജിലെ അധ്യാപകരും വിദ്യാർഥികളും സെക്യൂരിറ്റി ജീവനക്കാരും ബിജെപിയുടെ അക്രമമാണ് ഉണ്ടായതെന്നു സാക്ഷ്യപ്പെടുത്തി.
വിവാദ സംഭവത്തിനു മുന്‍പ് പ്രധാനമന്ത്രി മോദി ബംഗാളിൽ നടത്തിയ പ്രസംഗത്തിൽ ടാഗോറും വിവേകാനന്ദനും നേതാജിയും മുതലുള്ള ബംഗാളികളുടെ വീരമക്കളുടെയെല്ലാം പേരെടുത്തു പറഞ്ഞു. പക്ഷേ രണ്ടുപേരെ പ്രത്യേകം വിസ്മരിച്ചിരുന്നു. വിശുദ്ധ മദർ തെരേസയെയും വിദ്യാസാഗറിനെയും. പക്ഷേ, വിദ്യാസാഗർ കോളജിൽ ചൊവ്വാഴ്ച ഉണ്ടായ അക്രമത്തിൽ ജനവികാരം എതിരാണെന്നു മനസിലാക്കിയ മോദി അപകടം മണത്തു. വിദ്യാസാഗറിന്റെ പുതിയ പ്രതിമ സ്ഥാപിക്കുമെന്നാണു മോദി ഇന്നലെ പ്രഖ്യാപിച്ചത്.
ബിജെപിക്കെതിരേ അതേ നാണയത്തിലാണു മമത തിരിച്ചടിക്കുന്നത്. സിഐഡി അഡീഷണൽ ഡയറക്ടറും മമതയുടെ വിശ്വസ്തനുമായ രാജീവ് കുമാറിനെയും ആഭ്യന്തര സെക്രട്ടറിയായ അത്രി ഭട്ടാചാര്യയെയും മാറ്റിയ തെരഞ്ഞെടുപ്പു കമ്മീഷൻ നടപടിയും മമതയെ കുലുക്കിയിട്ടില്ല.
ഡയമണ്ട് ഹാർബർ ഒരു സാന്പിൾ
മമതയുടെ സഹോദര പുത്രനും ടിഎംസിയിലെ രണ്ടാമനുമായ അഭിഷേക് ബാനർജി ജനവിധി തേടുന്ന ഡയമണ്ട് ഹാർബർ മണ്ഡലം ബംഗാളിലെ പുതിയ രാഷ്ട്രീയ ധ്രുവീകരണങ്ങളുടെ സാന്പിളാണ്. ഒരു കാലത്ത്, ചണമില്ലുകളുടെയും എണ്ണമില്ലുകളുടെയും ചെറുകിട വ്യവസായ യൂണിറ്റുകളുടെയും കേന്ദ്രമായിരുന്നു ഡയമണ്ട് ഹാർബർ പ്രദേശങ്ങൾ. അത്തരം മില്ലുകളൊന്നും ഇന്നു കാണാനില്ല. ബഡ്ജ് ബഡ്ജ് റോഡിലെ ഡാക്ഘർ മുതൽ മഹേഷ്തല വരെയുള്ള പഴയ വ്യവസായ മേഖലയിലെങ്ങും അംബരചുംബികളായ പുതിയ കെട്ടിടങ്ങൾ ഉയർന്നിട്ടുണ്ട്.
കോൽക്കത്ത നഗരപ്രാന്തത്തോടു ചേർന്നാണു കിടപ്പെങ്കിലും 24 പർഗാനാസ് ജില്ലയിലാണ് ഡയമണ്ട് ഹാർബർ ലോക്സഭാ മണ്ഡലം. സിപിഎമ്മിന്റെ ഡോ. ഫുവാദ് ഹാലിമും ബിജെപിയുടെ നീലാഞ്ജൻ റായിയും കോണ്‍ഗ്രസിന്റെ സൗമ്യ റോയിയും ആണു സിറ്റിംഗ് എംപി കൂടിയായ അഭിഷേക് ബാനർജിയുടെ എതിരാളികൾ. തൃണമൂലിന്റെ കോട്ടയാണു ഡയമണ്ട് ഹാർബർ.
2014ലെ തെരഞ്ഞെടുപ്പിൽ തൃണമൂലിന് 71,298 വോട്ടുകളുടെ ഭൂരിപക്ഷം കിട്ടി. അഞ്ചു ലക്ഷത്തിലേറെ വോട്ടുകൾ ടിഎംസി നേടിയപ്പോൾ 4.37 ലക്ഷം വോട്ടുകളോടെ സിപിഎമ്മിനായിരുന്നു രണ്ടാം സ്ഥാനം. ബിജെപിക്ക് 2,00,858 വോട്ടു കിട്ടിയപ്പോൾ കോണ്‍ഗ്രസിന് 63,047 വോട്ടാണു ലഭിച്ചത്. പോൾ ചെയ്ത വോട്ടിന്റെ 40.31 ശതമാനം തൃണമൂലിനു കിട്ടിയപ്പോൾ ബിജെപിക്ക് 15.92 ശതമാനം മാത്രം. പക്ഷേ ഇക്കുറി ബിജെപി പ്രചാരണത്തിൽ കുതിക്കുകയാണ്.
സങ്കീർണമായി ബംഗാളിന്റെ മനസ്
ബിജെപിയെ കാലുകുത്താൻ അനുവദിക്കില്ല, സിറ്റിംഗ് എംപിയായ അഭിഷേക് ബാനർജി തന്നെ വീണ്ടും ജയിക്കും: സതഗച്ചിയയിലെ വ്യാപാരിയായ അശോക് ദേബിനു സംശയമില്ല. തൃണമൂൽ ഭരണത്തിനെതിരേ ജനവികാരം വളരുന്നുണ്ട്, ഇക്കുറി മാറി വോട്ടുചെയ്യണമോയെന്നു ചിലരെങ്കിലും ചിന്തിക്കും: നഗരം അവസാനിക്കുന്ന ജോക്കയിലെ സുഭാശ്രീ രപ്താൻ പറഞ്ഞു.
ആരു ഭരിച്ചാലും പാവങ്ങളോടു ഗുണ്ടായിസവും ഭീഷണിയുമാണെന്നു സന്തോഷ്പുരിലെ അബുൾ ബഷാറും ഷാനോലി മിത്രയും പറയുന്നു. വികസനവും സാന്പത്തിക വളർച്ചയുമൊക്കെ വലിയ മുതലാളിമാർക്കും വൻകിട വ്യവസായികൾക്കും മാത്രമാണ്. മൽസ്യബന്ധന തൊഴിലാളികൾ, കർഷകർ, ചെറുകിട കച്ചവടക്കാർ തുടങ്ങിയവരെല്ലാം വലിയ ദുരിതം അനുഭവിക്കുന്നു. സാധാരണക്കാരെയും പാവങ്ങളെയും നേതാക്കളെല്ലാം അവഗണിക്കുകയാണെന്ന് അജന്ത ബാനർജി എന്നയാൾ പരാതിപ്പെട്ടു.
ബംഗാളിന്റെ ജനവിധി കേന്ദ്രത്തിലെ പുതിയ ഭരണം ആർക്കെന്നതിൽ നിർണായകമാകും. പ്രധാനമന്ത്രിക്കസേരയിൽ മോഹമുള്ള മമത ബാനർജിക്ക് അതിനാൽ വിട്ടുവീഴ്ചയുടെ പ്രശ്നമില്ല. കസേര നിലനിർത്താൻ നരേന്ദ്ര മോദിയും കൈവിട്ടുകളിക്കുന്നു. ഞായറാഴ്ചത്തെ വോട്ടെടുപ്പിന്റെ അവസാന ഘട്ടത്തിലേക്കു കടക്കുന്പോഴും ബംഗാളിന്റെ മനസ് സങ്കീർണമാണ്.
ഡയമണ്ട് ഹാർബറിൽ നിന്ന് ജോർജ് കള്ളിവയലിൽ
രാഷ്ട്രീയലഹളയിൽ ബംഗാൾ
01:29 AM May 17, 2019 | Deepika.com