വാരാണസിയിലെ മദുവാദയിലെ ഹോട്ടൽ ലീ ലോട്ടസ് ഗ്രാന്റിന്റെ മൂന്നാം നിലയിലെ എസി റൂമിൽ നിന്നു പനിച്ചു വിറച്ചാണ് തേജ് ബഹാദൂർ യാദവ് താഴേക്കിറങ്ങി വന്നത്. നമ്മൾ നിലത്തു കിടന്നു ശീലിച്ചതല്ലേ, ഈ എസി റൂമൊന്നും പറ്റുന്നില്ല. ഒറ്റ ദിവസം കൊണ്ടു പനിച്ചു വിറച്ചുപോയി: തേജ് ബഹാദൂർ പറഞ്ഞു.
വാരാണസിയിലെ കൊടും ചൂടും എസിയുടെ തണുപ്പും പിടിക്കാതെ വന്നപ്പോൾ ഭാര്യ ശർമിളയും മുറിയിൽ പനിച്ചു കിടക്കുകയാണ്. അതിർത്തി രക്ഷാ സേനലെ ജീവിതത്തിന്റെ ഭാഗമായി കൊടുംതണുപ്പുള്ള പല സ്ഥലങ്ങളിലും കഴിഞ്ഞിട്ടുണ്ട്. എന്നാൽ, ഇപ്പോൾ നാട്ടിൽ പാടത്തിറങ്ങി പണിയെടുത്തു തുടങ്ങിയതോടെ എസി റൂമിലെ കിടപ്പൊന്നും തീരെ പറ്റാതെ ആയിരിക്കുന്നുവെന്നാണ് തേജ് ബഹാദൂർ പറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ മത്സരിക്കാൻ നൽകിയ നാമനിർദേശ പത്രിക തള്ളിപ്പോയെങ്കിലും തെരഞ്ഞെടുപ്പു പ്രചാരണങ്ങളുടെ മുൻനിരയിലുണ്ട് വാരാണാസിയിൽ തേജ് ബഹാദൂർ. ഇപ്പോൾ സമാജ് വാദി പാർട്ടിയുടെ ചെലവിലാണ് വാരാണസിയിലെ കൊള്ളാവുന്നൊരു ഹോട്ടലിൽ താമസിക്കുന്നത്.
അതിർത്തി രക്ഷാ സേനയിൽ ജവാൻമാർക്കു നിലവാരമില്ലാത്ത മോശം ഭക്ഷണം നൽകുന്നതു സംബന്ധിച്ച് വീഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെയാണ് തേജ് ബഹാദൂർ വാർത്തകളിൽ ഇടംപിടിക്കുന്നത്. 2017 ഏപ്രിലിലാണ് തേജ് ബഹാദൂർ വെള്ളപ്പൊക്കം പോലുള്ള പരിപ്പു കറിയുടെയും കരിഞ്ഞുണങ്ങിയ റൊട്ടിയുടെയും ചിത്രങ്ങളും ദൃശ്യങ്ങളും പകർത്തി പുറത്തുവിട്ടത്. സാധാരണ ജവാൻമാർ തീരാ ദുരിതത്തിൽ കഴിഞ്ഞ് രാജ്യത്തിനു കാവൽ നിൽക്കുന്പോൾ ഉന്നത ഉദ്യോഗസ്ഥർ സ്വർഗ തുല്യമായ ജീവിതമാണ് നയിക്കുന്നതെന്നും തേജ് ബഹാദൂർ ആരോപിച്ചിരുന്നു.
ഈ ആരോപണങ്ങൾക്കു സേനയും സർക്കാരും മറുപടി നൽകിയത് അച്ചടക്കരാഹിത്യം ആരോപിച്ച് തേജ് ബഹാദൂറിനെ സേനയിൽ നിന്നു പിരിച്ചുവിട്ടുകൊണ്ടായിരുന്നു. അമിത്ഷായും യോഗി ആദിത്യനാഥും മോദിക്കു വേണ്ടി നടത്തിയ ഗൂഢാലോചന അനുസരിച്ചാണ് തന്റെ പത്രിക തള്ളിയതെന്നും തേജ് ബഹാദൂർ ആരോപിച്ചു. മോദിക്കെതിരേ നേരിട്ടുള്ള പോരാട്ടത്തിൽ കളിക്കളത്തിൽ നിന്നു പുറത്തായെങ്കിലും ഗാലറിയിൽ നിറഞ്ഞുനിന്ന് എതിർക്കാനാണ് സമാജ് വാദി പാർട്ടിക്കൊപ്പം മഹാസഖ്യത്തിന്റെ ഭാഗമായി തെരഞ്ഞെടുപ്പു പ്രചാരണ രംഗത്തേക്കിറങ്ങിയതെന്ന് തേജ് ബഹാദൂർ ദീപികയോടു പറഞ്ഞു.
മോദിക്കെതിരേ തെരഞ്ഞെടുപ്പിലേക്ക്
ഹരിയാനയിലെ റിവാഡി സ്വദേശിയാണു തേജ് ബഹാദൂർ. പരന്പരാഗത കർഷക കുടുംബത്തിലാണു ജനനം. കൃഷിയും സൈന്യത്തിലെ ജോലിയുമല്ലാതെ മറ്റു വരുമാനങ്ങളൊന്നും തന്നെയില്ല. സൈന്യത്തിൽ നിന്നു പിരിച്ചുവിട്ടതോടെ തൂന്പയെടുത്ത് പാടത്തേക്കിറങ്ങുകയല്ലാതെ അയാളുടെ മുന്നിൽ വേറെ വഴികളൊന്നും തന്നെയില്ലായിരുന്നു. അങ്ങനെയിരിക്കെയാണ് തെരഞ്ഞെടുപ്പു സംബന്ധിച്ച വാർത്തകൾ ശ്രദ്ധയിൽ പെടുന്നത്. അതിനിടയിൽ ബാലാക്കോട്ടും പുൽവാമയും ഒക്കെ സംഭവിച്ചു.
അതോടെ നിലവിലെ സർക്കാരിനും സംവിധാനങ്ങൾക്കുമെതിരേ ഏതെങ്കിലും രീതിയിൽ പ്രതികരിക്കണമെന്നു തോന്നി. പ്രധാനമന്ത്രി മോദി ജനവിധി തേടുന്ന വാരാണസിയിൽ അദ്ദേഹത്തിനെതിരേ മത്സരിക്കുക എന്നതാണ് ഏറ്റവും നല്ലതെന്ന തീരുമാനത്തിലും എത്തി. ഇക്കാര്യം ചൂണ്ടിക്കാട്ടി രാജ്യത്തെ പ്രമുഖ രാഷ്ട്രീയ കക്ഷികൾക്കെല്ലാം കത്തയയ്ക്കുകയാണ് ആദ്യം ചെയ്തത്.
കത്ത് ലഭിച്ചവരിൽ ആം ആദ്മി പാർട്ടിയാണ് ആദ്യം പ്രതികരിച്ചത്. ആം ആദ്മി നേതാവ് സഞ്ജയ് സിംഗ് ഉത്തർപ്രദേശിലേക്ക് വന്നു കണ്ടു. തങ്ങളുടെ പാർട്ടി സ്ഥാനാർഥിയായി മത്സരിക്കാമെന്ന് ഉറപ്പു നൽകി. എന്നാൽ, പെട്ടെന്നൊരു തീരുമാനം എടുത്തില്ല.
അതിനിടെ സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ലക്നൗവിലേക്ക് വിളിപ്പിച്ചു. അവർ അതിനോടകം വാരാണാസിയിൽ ശാലിനി യാദവിനെ സ്ഥാനാർഥിയായി തീരുമാനിച്ചിരുന്നു. ബിഎസ്പിയും എസ്പിയും മറ്റു ചെറു രാഷ്ട്രീയ പാർട്ടികളും ഉൾപ്പെടുന്ന മഹാ സഖ്യത്തിന്റെ ഭാഗമായി മത്സരിക്കണം എന്നാണ് അഖിലേഷ് ആവശ്യപ്പെട്ടത്. വേണമെങ്കിൽ തങ്ങളുടെ സ്ഥാനാർഥിയെ പിൻവലിക്കാമെന്നും ഉറപ്പു നൽകി. ഇനിയതല്ല ആം ആദ്മി പാർട്ടി ഉൾപ്പെടെ ഏതു പ്രതിപക്ഷ പാർട്ടിയിൽ ചേർന്നു മത്സരിച്ചാലും വാരാണസിയിൽ ഉറച്ച പിന്തുണ നൽകാമെന്നും അഖിലേഷ് ഉറപ്പു നൽകി. അതോടെ മഹാസഖ്യത്തിന്റെ സ്ഥാനാർഥിയാകാൻ തന്നെ തീരുമാനിച്ചു.
പത്രിക തള്ളലും പിൻമാറ്റവും
നാമനിർദേശ പത്രിക സമർപ്പിക്കുന്നതുവരെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതു രഹസ്യമാക്കി വച്ചു. സൈന്യത്തിൽ നിന്നു പോന്നതിനുശേഷവും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ചു സംസാരിച്ചതിന്റെ പേരിൽ പലതവണ ബിജെപി പ്രവർത്തകരിൽ നിന്ന് ആക്രമണം നേരിടേണ്ടിവന്നിരുന്നു. അതുകൊണ്ടാണു മത്സര വിവരം രഹസ്യമാക്കി വച്ചത്. നാമനിർദേശ പത്രിക നൽകിയത് ആവശ്യമായ എല്ലാ രേഖകളും സഹിതമായിരുന്നു. എന്നാൽ, പത്രിക നൽകിയതിനു തൊട്ടുപിന്നാലെ തന്നെ തന്നെ വാരാണസിയിലെ മത്സരരംഗത്തുനിന്നു തുരത്താൻ ബിജെപി എല്ലാവിധ ശ്രമങ്ങളും നടത്തിയിരുന്നു.
അന്നു രാത്രി രണ്ടുമണിവരെയാണ് ബിജെപി അധ്യക്ഷൻ അമിത് ഷായും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ബനാറസ് ഹിന്ദു സർവകലാശാലയിൽ പ്രത്യേക യോഗം വിളിച്ചു കൂടിയാലോചനകൾ നടത്തിയത്. രാത്രി പന്ത്രണ്ടു മണിയായപ്പോൾ യാദവിന്റെ അഭിഭാഷകനായ രാജേഷ് ഗുപ്തയെ ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഒരു ഉദ്യോഗസ്ഥൻ വിളിച്ച് പത്രിക തള്ളാനുള്ള സാധ്യതയുണ്ടെ ന്നും ജാഗ്രയോടെ ഇരിക്കണമെന്നും മുന്നറിയിപ്പു നൽകി. എല്ലാ രേഖകളും നൽകിയിരുന്നെങ്കിലും കരുതിയിരുന്നു.
സൂക്ഷ്മപരിശോധനയ്ക്കുശേഷമാണു പത്രിക തള്ളുന്നതായി അറിയുന്നത്. സൈന്യത്തിൽനിന്നു പിരിച്ചുവിട്ടത് അഴിമതി മൂലമല്ലെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പത്രിക തള്ളിയത്.
എന്നാൽ, ജോലിയിൽ നിന്നു പിരിച്ചു വിട്ടു കൊണ്ടുള്ള ഉത്തരവ് ഹാജരാക്കിയിരുന്നു എന്നും അച്ചടക്കരാഹിത്യത്തിനാണു നടപടിയെന്ന് അതിൽ വ്യക്തമാക്കിയിട്ടുണ്ടെ ന്നുമാണ് തേജ് ബഹാദൂർ പറഞ്ഞത്.
പിന്നീട് പത്രിക തള്ളിയതിനെതിരേ സുപ്രീംകോടതിയെ സമീപിച്ചു വെങ്കിലും അനുകൂല വിധി നേടിയെടുക്കാനായില്ല.
മത്സരമില്ലെങ്കിലും മോദിക്കെതിരേ തന്നെ
വാരാണസിയിൽ മഹാസഖ്യത്തിന്റെ പ്രചാരണ പ്രവർത്തനങ്ങളുടെ മുൻനിരയിലുണ്ട് തേജ് ബഹാദൂർ യാദവ്. ഉൗണിലും ഉറക്കത്തിലും രാജ്യത്തെ സൈനികരുടെ പേരിൽ ഉൗറ്റം കൊണ്ടിരുന്നതായി പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദി താൻ മത്സരിക്കാനും പിന്നീടു പ്രചാരണത്തിനും ഇറങ്ങിയതോടെ സൈനികരെക്കുറിച്ച് ഒരക്ഷരം പറയുന്നില്ലെന്നാണ് തേജ് ബഹാദൂർ പറയുന്നത്. തെരഞ്ഞെടുപ്പു കഴിഞ്ഞാലും മോദിക്കും ബിജെപിക്കും എതിരായ പോരാട്ടം തുടരും.
പ്രതിരോധത്തിലും സൈന്യത്തിലും ഈ സർക്കാരിന്റെ കാലത്താണ് ഏറ്റവും കൂടുതൽ അഴിമതി നടന്നിട്ടുള്ളത്. അഴിമതിയുടെ കാര്യത്തിൽ കോണ്ഗ്രസും മോശക്കാരല്ലെന്നു യാദവ് പറയുന്നു. ബാലാക്കോട്ടും പുൽവാമ ആക്രമണവുമൊക്കെത്തന്നെ ബിജെപിയും മോദിയും വോട്ട് ലഭിക്കുന്നതിനുവേണ്ടി ഉപയോഗിക്കുകയാണു ചെയ്തത്. മോദി അധികാരത്തിൽ വന്നതിനുശേഷമാണ് സൈന്യത്തെ ഇത്രയധികം രാഷ്ട്രീയ നേട്ടങ്ങൾക്കുവേണ്ടി ദുരുപയോഗം ചെയ്യുന്നതു കണ്ട ത്. പശു, സൈനികർ, രാജ്യസ്നേഹം അങ്ങനെ ഇവിടെ മുമ്പുണ്ടായിരുന്ന എല്ലാത്തിനെയും മോദിയും പാർട്ടിയും രാഷ്ട്രീയ ലക്ഷ്യങ്ങൾക്കുവേണ്ടി മാത്രം ഉപയോഗിക്കുകയാണെന്നും തേജ് ബഹാദൂർ കുറ്റപ്പെടുത്തി. സത്യത്തിൽ കാവൽക്കാരന്റെ കുപ്പായമിട്ട കൊള്ളക്കാരാണ് മോദിയും കൂട്ടരുമെന്നും യാദവ് ചൂണ്ടിക്കാട്ടി.
ഇനി പോരാട്ടം സൈക്കിളിലേറി
ഇനിയുള്ള രാഷ്ട്രീയ ജീവിതം അഖിലേഷ് യാദവിനും സമാജ് വാദി പാർട്ടിക്കും ഒപ്പമാണെന്നു തേജ് ബഹാദൂർ ഉറപ്പിച്ചു പറയുന്നു. ജീവിതത്തിൽ മറ്റു ലക്ഷ്യങ്ങളൊന്നും തന്നെയില്ല. വൃദ്ധരായ മാതാപിതാക്കളെ സംരക്ഷിക്കണം. ഭാര്യ സദാസമയവും കൂടെയുണ്ട്. ആകെയുണ്ടായിരുന്ന മകൻ 20 ാം വയസിൽ വെടിയേറ്റു കൊല്ലപ്പെട്ടു. മകൻ കൊല്ലപ്പെട്ടതിന് പിന്നിലുള്ള കാരണം എന്താണെന്ന് ഇന്നും അറിയില്ല. താൻ ജോലി സ്ഥലത്തായിരുന്നു. ഭാര്യക്കും അതേക്കുറിച്ച് ഒന്നും അറിയില്ല.
പോലീസിൽ പരാതി നൽകിയിട്ടും കുറ്റക്കാരെ കണ്ടെത്തുന്നതിന് ഒരു നടപടിയും ഉണ്ടായില്ല. സമൂഹത്തിലെ ദുർവ്യവസ്ഥികളുടെ ഇരയായാണ് തന്റെ മകൻ കൊല്ലപ്പെട്ടത്. മോദിക്കും ബിജെപിക്കും എതിരേ ഇറങ്ങിത്തിരിച്ചതിൽ തന്റെ ജീവനും ഭീഷണിയുണ്ട്.
എങ്കിലും ആവുന്ന കാലത്തോളും ഈ അനീതികൾക്ക് എതിരേ പൊരുതുമെന്നും തേജ് ബഹാദൂർ പറഞ്ഞു.
വാരാണസിയിൽനിന്ന് സെബി മാത്യു
ഗാലറിയിലെ എതിരാളിയായി തേജ് ബഹാദൂർ
11:30 PM May 15, 2019 | Deepika.com