തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ബഹളങ്ങൾ കെട്ടടങ്ങി നിശബ്ദ പ്രചാരണത്തിന്റെ നടുവിലേക്കാണു സുൽത്താൻപുരിലേക്ക് ഇന്നലെ ചെന്നിറങ്ങുന്നത്. ഇന്നാണ് ഇവിടെ തെരഞ്ഞെടുപ്പ്. വാരാണസിയിൽ എന്ന പോലെ തന്നെ സുൽത്താൻപുരിലും ആളനക്കമുള്ള പ്രചാരണ കോലാഹലങ്ങളില്ല. കഴിഞ്ഞ ദിവസം എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പങ്കെടുത്ത റോഡ് ഷോയിലാണ് ആളുകൾ ഇളകിയിറങ്ങിയത്. പ്രിയങ്കയുടെ പിതൃസഹോദര പത്നിയും കേന്ദ്ര മന്ത്രിയുമായ മേനക ഗാന്ധിയാണ് ഇവിടെ വിജയമുറപ്പിച്ച് മത്സരിക്കാൻ ഇറങ്ങിയിരിക്കുന്ന ബിജെപി സ്ഥാനാർഥി.
2014 പൊതു തെരഞ്ഞെടുപ്പിൽ വിജയിച്ച മകൻ വരുണ്‍ ഗാന്ധിയിൽ നിന്ന് ചോദിച്ചു വാങ്ങിയ സീറ്റാണിത്. പകരം മേനകയുടെ സീറ്റായ പിലിഭിത്ത് മകനു കൊടുത്തു.
പണ്ട് കോണ്‍ഗ്രസിന്റെ സ്വന്തം
1951 മുതൽ കോണ്‍ഗ്രസ് ഏഴു തവണയാണ് ഇവിടെ തുടർച്ചയായി വിജയിച്ചിട്ടുള്ളത്. ബിജെപി നാലു തവണയും ബിഎസ്പി രണ്ടു തവണയും വിജയിച്ചു. തുടർച്ചയായ രണ്ടു ബിഎസ്പി വിജയങ്ങൾക്കൊടുവിൽ 2004ലും 2009ലും കോണ്‍ഗ്രസ് ഇവിടെ ജയിച്ചു. 2009ൽ കോണ്‍ഗ്രസിലെ സഞ്ജയ് സിംഗ് വിജയിച്ച മണ്ഡലം കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പിൽ വരുണ്‍ ഗാന്ധിയെ ഇറക്കിയാണ് ബിജെപി പിടിച്ചെടുത്തത്. കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിച്ച അമേഠി കൂടി ഉൾപ്പെടുന്ന സുൽത്താൻപുർ ജില്ലയിലാണ് സുൽത്താൻപുർ ലോക്സഭാ മണ്ഡലം സ്ഥിതി ചെയ്യുന്നത്.
നേർക്കുനേർ പ്രിയങ്കയും മേനകയും
സുൽത്താൻപുരിൽ മേനകയ്ക്കെതിരേ പ്രചാരണ യുദ്ധം നയിക്കാൻ മുന്നിട്ടിറങ്ങിയത് പ്രിയങ്ക ഗാന്ധി തന്നെയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച് കോണ്‍ഗ്രസ് സ്ഥാനാർഥി സഞ്ജയ് സിംഗിന് വേണ്ടി പ്രിയങ്ക റോഡ് ഷോ നയിച്ചു വരുന്പോൾ എതിരേ മേനക ഗാന്ധിയുടെ പ്രചാരണ വാഹന വ്യൂഹവും എത്തി. എതിരേ നിന്ന് പ്രിയങ്ക കൈവീശിക്കാണിച്ചത് ജനക്കൂട്ടത്തെയല്ല മറിച്ച് അപ്പുറത്ത് നിൽക്കുന്ന ഇളയമ്മ മേനകയെ തന്നെയാണെന്നാണ് സംസാരം.
വിവാദം കൊളുത്തി മേനക
വിവാദമായ രണ്ടു പ്രസംഗങ്ങളുടെ കോലാഹലം കെട്ടടങ്ങിയിട്ടില്ല എന്നതാണ് സുൽത്താൻപുരിൽ മേനകയ്ക്കു മീതെ മഴക്കാറുമൂടി നിൽക്കുന്നത്. രണ്ടു തവണയും ന്യൂനപക്ഷങ്ങളെ ലക്ഷ്യം വച്ച് ബിജെപി അനുകൂലിക്കാത്തവർക്ക് തൊഴിലോ, വികസനമോ ലഭിക്കില്ലെന്നാണ് മേനക അടിച്ചു വിട്ടത്. തെരഞ്ഞെടുപ്പു കമ്മീഷന്റെ മുന്നിൽ പരാതിയായി വരെയെത്തി ഈ രണ്ടു പ്രസംഗങ്ങളും. കമ്മീഷൻ മേനകയെ താക്കീത് ചെയ്യുകയും ചെയ്തു. സ്വതന്ത്രർ ഉൾപ്പെടെ 14 സ്ഥാനാർഥികൾ മത്സര രംഗത്തുള്ള സുൽത്താൻപുരിൽ മേനക ഗാന്ധിയുടെ പ്രധാന എതിരാളികൾ ബിഎസ്പിയുടെ ചന്ദ്ര ഭാന്ദ്ര സിംഗും അമേഠി രാജാവായ കോണ്‍ഗ്രസ് സ്ഥാനാർഥി ഡോ സഞ്ജയ് സിംഗുമാണ്.
സോനു വെറും മോനുവല്ല
പ്രാദേശികമായി ഏറെ സ്വാധീനമുള്ള സ്ഥാനാർഥിയാണ് ബിഎസ്പിയുടെ ചന്ദ്ര ഭാന്ദ്ര സിംഗ്. മുൻപ് ബിജെപിയിലായിരുന്ന ഇയാൾ വരുണ്‍ ഗാന്ധിയുടെ കടുത്ത അനുയായിയും ആയിരുന്നു. സോനു സിംഗ് എന്നു കൂടി വിളിപ്പേരുള്ള ഇയാളെക്കുറിച്ച് കഴിഞ്ഞ ദിവസം വരുണ്‍ ഗാന്ധി ഇവിടെ പ്രസംഗിച്ചത് നിങ്ങൾ ഒരു മോനുവിനെയും ഭയക്കേണ്ട കാര്യമില്ലെന്നും അത്തരക്കാർക്ക് തന്റെ ചെരുപ്പിന്റെ വള്ളി അഴിക്കാനുള്ള യോഗ്യത പോലുമില്ലെന്നാണ്. എന്നാൽ, സോനുവാകട്ടെ മേനകയും മകനും വെറും ഗുണ്ടകളാണെന്നും പുറംനാട്ടുകാരാണെന്നും പറഞ്ഞാണ് നിശബ്ദ പ്രചാരണത്തിനിടയിലും ആരോപണങ്ങൾ ഉയർത്തിവിടുന്നത്.
ഇതിനൊക്കെ പുറമേ സുൽത്താൻപുരിൽ നിർണായക സ്വാധീനമുള്ള ഠാക്കൂർ വിഭാഗത്തിന്റെ അകമഴിഞ്ഞ പിന്തുണയും ബിഎസ്പി സ്ഥാനാർഥിക്കുണ്ട്. നിശബ്ദ പ്രചാരണത്തിന്റെ ദിവസവും മക്സൂദൻ ഗ്രാമത്തിലെ ഹനുമാൻ മന്ദിറിന് മുന്നിൽ ഒരു മരച്ചുവട്ടിലിരുന്നു സോനു സിംഗ് പറയുന്നതിങ്ങനെയാണ്: നിങ്ങൾക്ക് എന്നെയറിയാം. വർഷങ്ങളായി എന്റെ കുടുംബത്തെ അറിയാം. നിങ്ങൾക്കെന്താവശ്യമുണ്ടെങ്കിലും എന്റെ വീട്ടിലേക്കും വരാം. പക്ഷേ ജയിക്കുന്നത് മേനകയാണെങ്കിൽ നിങ്ങൾ അവരെ ഡൽഹിയിൽ ചെന്നു കാണുമോ. മേനകയെയും മകനെയും നിങ്ങൾക്കീ മണ്ഡലത്തിൽ തെരഞ്ഞെടുപ്പിന് ശേഷം കാണാൻ കഴിയുമെന്നു കരുതുന്നുണ്ടോ ?
മുൻപ് വരുണ്‍ ഗാന്ധിക്ക് വേണ്ടി പ്രചാരണം നടത്തിയിട്ടുണ്ടല്ലോ എന്നു ചോദിച്ചപ്പോൾ ശരി വച്ച സോനു സിംഗ് തെരഞ്ഞെടുപ്പിന് ശേഷം മനസു മാറിയ വരുണ്‍ ഗാന്ധി തന്നെ പൂർണമായും അവഗണിക്കുകയായിരുന്നു എന്നാണ് പറഞ്ഞത്.
യോജനകൾ പ്രയോജനമാകില്ല
17.07 ലക്ഷം വോട്ടുകൾ ഉള്ള സുൽത്താൻപുരിൽ ഠാക്കൂർ ജനസംഖ്യ രണ്ടു ലക്ഷമാണ്. ബ്രാഹ്മണ വിഭാഗം മൂന്നു ലക്ഷത്തോളമുണ്ട്. രണ്ടര ലക്ഷത്തോളം മുസ്ലിംകളും രണ്ടു ലക്ഷത്തോളം യാദവരുമുള്ളപ്പോൾ നിർണായക വോട്ടുകളായി മാറുന്ന പിന്നോക്ക വിഭാഗങ്ങൾ മൂന്നു ലക്ഷമാണ്.
ഉജ്ജ്വല, ജൻധൻ പദ്ധതികളെക്കുറിച്ചു വാചാലമായാണ് ബിജെപിയുടെ പ്രചാരണമെങ്കിലും സ്വച്ഛഭാരത് ഉൾപ്പെടെ പദ്ധതികളൊന്നും കാര്യമായി നടപ്പാക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് സുൽത്താൻപുരിലെ വീട്ടമ്മമാർ പറയുന്നത്. ഇപ്പോഴും പാചകവാതകത്തിന് ഏറെ ബുദ്ധിമുട്ടാണ്. ഉജ്വല പദ്ധതിയുടെ ഗുണമൊന്നും നേരിട്ടു ലഭിച്ചു തുടങ്ങിയിട്ടില്ല. സ്വച്ഛഭാരത് കൊട്ടിഘോഷിച്ചു നടപ്പാക്കിയെങ്കിലും ഗ്രാമങ്ങളിൽ വെളിപ്രദേശങ്ങളിലുള്ള വിസർജനം പൂർണമായി അവസാനിപ്പിക്കാൻ തക്ക വിധത്തിൽ ഇതു പൂർത്തീകരിച്ചിട്ടില്ല. സുൽത്താൻപൂരിലെ പ്രയാഗ് ഘാട്ട് ഗ്രാമത്തിലെ സുമിത്രാ ദേവി എന്ന വീട്ടമ്മ പറഞ്ഞതിങ്ങനെയാണ്: മോദിയിൽ ഞങ്ങൾക്ക് വിശ്വാസമുണ്ട്. എന്നാൽ, ഈ നേതാക്കളെ തരിന്പും വിശ്വാസമില്ല.
പരീക്ഷണ ഭൂമിയായി ഫൂൽപുർ
ഉത്തർപ്രദേശിലെ മഹാസഖ്യത്തിന്റെ പരീക്ഷണ ഭൂമിയായ ഫൂൽപുരിലും ഇന്നു തന്നെയാണ് തെരഞ്ഞെടുപ്പ്. വിജയം ഉറപ്പിച്ചാണ് സഖ്യം ഇവിടെ മത്സരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 52.43 ശതമാനം വോട്ട് നേടി ബിജെപിയുടെ കേശവ് പ്രസാദ് മൗര്യ വിജയിച്ചപ്പോൾ 20.33 ശതമാനം നേടി എസ്പി രണ്ടാമതും 17.05 ശതമാനം നേടി ബിഎസ്പി മൂന്നാമതും ആയിരുന്നു. എന്നാൽ, 2018ൽ ഉപതെരഞ്ഞെടുപ്പു നടന്നപ്പോൾ എസ്പിയും ബിഎസ്പിയും ഒരുമിച്ചു നിന്നു നേരിട്ടു. സഖ്യ സ്ഥാനാർഥി നാഗേന്ദ്ര പ്രതാപ് സിംഗ് പട്ടേൽ 46.95 ശതമാനം വോട്ട് നേടി വിജയിക്കുകയും ചെയ്തു. ബിജെപിക്ക് ലഭിച്ചത് 38.81 ശതമാനം വോട്ടുകൾ മാത്രമാണ്. എസ്പിയുടെ പന്താരി യാദവാണ് ഇക്കുറി ഇവിടെ സഖ്യ സ്ഥാനാർഥി. സമാജ് വാദി പാർട്ടിയുടെ യാദവ വോട്ടുകളും ബിഎസ്പിയുടെ യാദവ, ദളിത് വോട്ടുകളും മുസ്ലിം വിഭാഗങ്ങളുടെ വോട്ടുകളും പന്താരിക്കു ലഭിക്കുമെന്നാണ് പ്രതീക്ഷ. ബിജെപിയുടെ സ്ഥാനാർഥി കേശരി ദേവി പട്ടേലും കോണ്‍ഗ്രസ് സ്ഥാനാർഥി പങ്കജ് പട്ടേലുമാണ്. മുൻപ് മുൻപ്രധാനമന്ത്രി നെഹ്റു മത്സരിച്ചു വിജയിച്ചിട്ടുള്ള മണ്ഡലം കൂടിയാണ് ഫൂൽപുർ.
സുൽത്താൻപുരിൽ നിന്ന് സെബി മാത്യു
ഇന്ദിരയുടെ മുഖച്ഛായയിൽ പ്രിയങ്കയും പേരിനൊരു ഗാന്ധിയുമായി മേനകയും
12:10 AM May 12, 2019 | Deepika.com