അനന്തപുരി /ദ്വിജൻ
ഭാരതത്തിന്റെ പതിനേഴാമതു ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ സമാപിക്കുകയാണ്. ഏഴു ഘട്ട വോട്ടെടുപ്പിൽ രണ്ടു ഘട്ടങ്ങൾ മാത്രമാണ് ബാക്കി. മേയ് 12 നും 19 നുമായി ആ 118 ലോക്സഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പും നടക്കുന്നു. അതായത് 425 സീറ്റിലേക്കുള്ള വോട്ടെടുപ്പ് പൂർത്തിയായി.
അടുത്ത സർക്കാർ ആരുടെ നേതൃത്വത്തിലാവും എന്നത് മേയ് 23 ന് വ്യക്തമാവും എന്നിരിക്കിലും ഇപ്പോഴും കൊണ്ടുപിടിച്ച സംവാദങ്ങൾ നടക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും നയിച്ച തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പാഠങ്ങൾ എന്തെല്ലാമായിരുന്നു?
കപടദേശീയതയും വർഗീയതയും
നാടിന്റെ നാളെയെക്കുറിച്ച് ഒന്നും പറയാതെ കപടദേശീയതയും ജാതിയുടെയും മതത്തിന്റെയും വികാരങ്ങളും ഉണർത്തി വോട്ടു നേടാനാണു ബിജെപി ശ്രമിച്ചത്. ന്യൂനപക്ഷങ്ങളെക്കുറിച്ച് വല്ലാത്ത ഭീതി ഉണർത്തി ഭൂരിപക്ഷ സമുദായത്തിൽ അരക്ഷിതചിന്ത വളർത്തി വോട്ടാക്കാനുള്ള ശ്രമം. മുസ്ലിംകളുടെ പ്രതീകമായി പാക്കിസ്ഥാനെ കണ്ട് അവിടെ ബോംബിട്ട് തകർക്കുമെന്ന് വിടുവായത്തം പറയാൻ പ്രധാനമന്ത്രി അടക്കമുള്ളവർ മത്സരിച്ചു.
ഇന്ത്യ അണുബോംബ് ഉണ്ടാക്കിയിരിക്കുന്നതു ദീപാവലിക്കു പൊട്ടിക്കാനല്ല എന്നൊക്കെയാണ് മോദി തട്ടിവിട്ടത്. സമാധാനവും ആണവവ്യാപന നിരോധനവും ഒക്കെ പറയുന്നവരാണ് ഇന്ത്യയും. ലോക നേതാക്കൾക്കിടയിൽ നമ്മുടെ പ്രധാമന്ത്രിയെക്കുറിച്ച് എന്താവും ചിന്തിക്കുക? വേഷം കെട്ടലിലൂടെ ഉണ്ടാക്കിയ കുപ്രസിദ്ധി വേറെയാണ്. അദ്ദേഹത്തിന് ഉറക്കമില്ലെന്ന ചിന്ത ലോക നേതാക്കൾക്കുണ്ടെന്ന് അദ്ദേഹം തന്നെ പറയുന്നു.
അയോധ്യയും ശബരിമലയും
ഭാരതത്തിലെ ബഹുഭൂരിപക്ഷ സമൂഹമായ ഹിന്ദുക്കളുടെ സംരക്ഷകർ തങ്ങളാണ് എന്നു പറഞ്ഞ് അവരുടെ വോട്ടു നേടാൻ നോക്കുന്പോഴും പോയ അഞ്ചു വർഷം കൊണ്ട് അവർക്കുവേണ്ടി എന്തു ചെയ്യാനായി എന്നു പറയാൻ ബിജെപിക്ക് ഇല്ലാതെപോയി. ഹൈന്ദവ വികാരം ചൂഷണം ചെയ്യുന്നതിനുള്ള പ്രവൃത്തികളാണ് അവർ മെനഞ്ഞു നോക്കിയത്. കേരളത്തിൽ ഉണ്ടായ ശബരിമലക്ഷേത്രത്തിലെ സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധി തന്നെ വളരെ വൈകാരികമായി കൈകാര്യം ചെയ്തു ഹൈന്ദവ വികാരം വളർത്തി വോട്ടാക്കാനാണ് അവർ നോക്കിയത്.
കേരളം എന്നു ഭൂപടത്തിൽ മാത്രം കണ്ടിട്ടുണ്ടായിരിക്കാവുന്ന പ്രദേശങ്ങളിലെ ജനങ്ങളോടു കേരളത്തിൽ ശബരിമലയിൽ പോകാൻ മുസ്ലിം ലീഗുകാർ ഹിന്ദുക്കൾക്കു തടസമുണ്ടാക്കുന്നു എന്നൊക്കെ ഒരു പ്രധാനമന്ത്രി പറയുന്പോൾ സത്യം അറിയുന്നവർ എന്താണ് മനസിലാക്കേണ്ടത്? കാവൽക്കാരൻ കള്ളനാണ് എന്ന കോണ്ഗ്രസ് പ്രചാരണം എത്രയോ ശരി എന്നു ചിന്തിച്ചുപോകില്ലേ?
ഹൈന്ദവ താത്പര്യങ്ങൾ
ഭാരതത്തിലെ ഏറ്റവും വലിയ സമൂഹം ഹൈന്ദവരായതുകൊണ്ടു സർക്കാരുകൾ കാണിക്കുന്ന മണ്ടത്തരങ്ങൾക്കെല്ലാം ഒരു സമുദായം എന്ന നിലയിൽ ഏറ്റവും വിലകൊടുക്കേണ്ടി വരുന്നത് അവരാണ്. നോട്ട് റദ്ദാക്കലിലൂടെയോ ജിഎസ്ടിയിലൂടെയോ നാട്ടിലെ ജനങ്ങൾക്ക് ഉണ്ടായിട്ടുള്ള ബുദ്ധിമുട്ടുകളിൽ ഭൂരിഭാഗവും അനുഭവിച്ചത് ഒരു സമൂഹം എന്ന നിലയിൽ ഹിന്ദുക്കൾ തന്നെയാണ്. നോട്ട് റദ്ദാക്കൽ മൂലം മരിച്ചവരിലും തൊഴിൽ ഇല്ലാതായവരിലും ഭൂരിഭാഗവും അവർ തന്നെയാവും. മതവികാരം വളർത്തി, ഇത്തരം ചിന്തകളിൽ നിന്നു ജനമനസിനെ മാറ്റിനിർത്താനുള്ള ശ്രമമേ തങ്ങൾക്കു ഗുണകരമാവൂ എന്നു ബിജെപി ശരിക്കും മനസിലാക്കി. അതിനനുസരിച്ചു പ്രചാരണം നടത്തി. ഹിന്ദു മനസുകളെ ഇളക്കത്തക്കവിധം വല്ലയിടത്തും ഒരു പശുവിനെ കൊന്നിട്ട് ബഹളം ഉണ്ടാക്കിക്കുന്നതുപോലുള്ള തന്ത്രങ്ങൾ.
മൃദുഹിന്ദുത്വ നിലപാട് മതേതരവിരുദ്ധമാണ് എന്ന സമീപനം കോണ്ഗ്രസും ഉപേക്ഷിച്ചു. ഭൂരിപക്ഷ സമുദായത്തിന് എതിരാണ് എന്നു തോന്നിക്കുന്നതല്ല മതേതരത്വം എന്നു കോണ്ഗ്രസും ഉറച്ചുപറയാൻ തുടങ്ങി. മധ്യപ്രദേശിലും മറ്റും അവരുടെ പ്രചാരണത്തിൽ പശുവും വലിയ കഥാപാത്രമാകുന്നു. പ്രിയങ്കയുടെ ഗംഗായാത്രയും കൃത്യമായ ലക്ഷ്യം വച്ചുള്ളതായിരുന്നു. കോണ്ഗ്രസ് ഒറ്റയ്ക്കായതു ബിജെപിയുടെ വോട്ടു ബാങ്കിൽ പിളർപ്പുണ്ടാക്കും എന്നു തീർച്ച.
ധൂർത്തനായ ചായക്കടക്കാരൻ
ചായക്കച്ചവടക്കാരൻ എന്ന പേരു പറഞ്ഞ് സഹാതാപ വോട്ടു നേടിയ മോദിയുടെ വിദേശ യാത്രകളുടെ ചെലവുകളും വേഷ വിധാനങ്ങൾ പോലും അംബാനിമാരുടെതിനേക്കാൾ വില കൂടിയതാണല്ലോ എന്നു ജനം തിരിച്ചറിഞ്ഞപ്പോൾ വീണ്ടും രാഹുൽ ഗാന്ധിയുടെ കാവൽക്കാരൻ കള്ളൻ എന്ന മുദ്രാവാക്യം ജനം ഓർക്കുകയായി. വിദേശയാത്രയുടെ കണക്കുകൾക്കു മറുപടി ഇല്ലാതായപ്പോൾ രാജീവ് ഗാന്ധി നാവിക സേനയുടെ യുദ്ധക്കപ്പലിൽ കുടുംബ സവാരി നടത്തി എന്നായി പ്രധാനമന്ത്രി. രാജീവിന്റെ യാത്രകളിൽ അദ്ദേഹത്തോടൊപ്പം മിക്കവാറും സോണിയ ഗാന്ധി ഉണ്ടായിരുന്നിരിക്കാൻ സാധ്യതയുള്ളതു കൊണ്ട് യുദ്ധക്കപ്പലിൽ അവർ പോയിട്ടുണ്ടാവാം എന്നതിനപ്പുറം മോദി പറയുന്നതിൽ ശരിയോ തെറ്റോ ആർക്കും അറിയില്ല. എങ്കിലും ജനങ്ങളെ കബളിപ്പിക്കാൻ മോദി പറഞ്ഞ കള്ളങ്ങളുടെ കൂട്ടത്തിലാണ് നിഷ്പക്ഷ നിരീക്ഷകർ അതിനെയും കൂട്ടുന്നത്.
അഴിമതി
മോദിസർക്കാരിനെതിരേ രാഹുൽ ഗാന്ധി കൊണ്ടുകയറിയ റഫാൽ അഴിമതി ഇടപാടിൽ വല്ലാതെ കുടുങ്ങിക്കിടക്കുകയാണു മോദി. സുപ്രീം കോടതിയിൽ നിന്നു സന്പാദിച്ച അനുകൂല വിധി പോലും ഫലമുണ്ടാക്കിയില്ല. അതു പുനഃപരിശോധിക്കണം എന്ന ഹർജി തീർപ്പാക്കാതെ മാറ്റുകയായിരുന്നു കോടതി. അപ്പോഴാണ് മോദി രാജീവ് ഗാന്ധിയുടെ കാലത്തെ ബോഫേഴ്സ് ഇടപാടുമായി വന്നത്. അതു സംബന്ധിച്ച അന്വേഷണവും കോടതി വിധികളും കിടക്കുന്നു. അന്നു രാജീവ് കള്ളനാണ് എന്ന് ബിജെപി ഉണ്ടാക്കിയ മുദ്രാവാക്യം ജനം വലിയ അളവിൽ ഉൾക്കൊണ്ടതുമാണ്.
പ്രിയങ്കയുടെ ഉപമ
2014 ൽ ജനങ്ങൾക്കു വാഗ്ദാനം ചെയ്തിരുന്ന തൊഴിലും വിദേശപ്പണം പിടിച്ചെടുത്ത് ഓരോ അക്കൗണ്ടിലും ഇടാമെന്നു വാഗ്ദാനം ചെയ്ത 15 ലക്ഷം രൂപ വീതവും എവിടെ എന്നു ചോദിക്കുന്പോൾ പ്രിയങ്ക വദ്ര പറഞ്ഞതുപോലെ ഹോംവർക്ക് ചെയ്യാത്തതിനു കള്ള ന്യായം പറയുന്ന കുട്ടികളെപ്പോലാവുകയായിരുന്നു പ്രധാനമന്ത്രി. ജനകീയ വിഷയങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് നെഹ്റു എന്റെ നോട്ടു ബുക്ക് ഒളിച്ചുവച്ചു, ഇന്ദിര എന്റെ കടലാസ് എടുത്തു, രാജീവ് എന്നെ നോക്കി കൊഞ്ഞനം കുത്തി എന്നൊക്കെ പറയുന്നത് അല്ലാതെ എന്തുകൊണ്ട് എന്ന അവരുടെ ചോദ്യം പ്രസക്തമായി.
തെരഞ്ഞെടുപ്പ് കമ്മീഷൻ
തെരഞ്ഞെടുപ്പ് നടത്താൻ നിയുക്തരായവരെ അധികാരം ഉപയോഗിച്ച് തങ്ങളുടെ വരുതിയിലാക്കി തെരഞ്ഞെടുപ്പ് ഫലം അനുകൂലമാക്കാൻ ശ്രമം നടക്കുന്നതായി ശക്തമായ ഭയം ജനങ്ങളിൽ ഉണ്ടായിരിക്കുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനു പ്രധാനമന്ത്രി മോദിയെയും ബിജെപി അധ്യക്ഷൻ അമിത് ഷായെയും ഭയമാണ് എന്ന് കരുതിപ്പോകുന്ന വിധത്തിലുള്ള തീരുമാനങ്ങൾ അവിടെ നിന്ന് ഉണ്ടാകുന്നു. മോദിക്കെതിരേ കമ്മീഷനു കൊടുത്ത എല്ലാ പരാതിയിലും കമ്മീഷൻ അദ്ദേഹത്തിന് ക്ലീൻ ചിറ്റ് കൊടുത്തത് സാധാരണക്കാരിൽ വലിയ സംശയം ഉണ്ടാക്കുന്നുണ്ട്.
പ്രശസ്ത കാർട്ടൂണിസ്റ്റായ അബു അടിയന്തരാവസ്ഥക്കാലത്ത് രാഷ്ട്രപതിയായിരുന്ന ഫക്രൂദിൻ അലി അഹമ്മദ് അക്കാലത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയോട് കാണിച്ച വിധേയത്വത്തെ പരിഹസിച്ചു വരച്ച കാർട്ടൂണാണ് ഓർമയിൽ വരുന്നത്. ബാത്ത് ടബിൽ കുളിക്കാൻ കിടന്ന പ്രസിഡന്റ് ഒരു കടലാസിൽ ഒപ്പിട്ടുകൊണ്ട് ഇനി വല്ലതുമുണ്ടെങ്കിൽ കുളികഴിയും വരെ കാത്തിരി ക്കാൻ പറയുന്നതായിരുന്നു ആ കാർട്ടൂണ്. അത്ര വിധേയത്വമാണ് രാഷ്ട്രപതി കാണിച്ചത് എന്നാണ് അബു പരിഹസിച്ചത്.
ഏതാണ്ട് അതുപോലായിട്ടുണ്ട് തെരഞ്ഞെടുപ്പു കമ്മീഷന്റെ ക്ലീൻ ചിറ്റ് പരിപാടി. ഇക്കാര്യത്തിൽ പ്രതിപക്ഷം സുപ്രീം കോടതി വഴി ശ്രമിച്ചിട്ടും കമ്മിഷന്റെ രീതികൾ അങ്ങനെ തന്നെ തുടർന്നു. ബിജെപിയോട് ഇത്രയേറെ വിധേയത്വം കാണിക്കുന്നു എന്ന് കരുതിപ്പോകുന്ന കമ്മീഷൻ കേന്ദ്രത്തിൽ മോദിയുടേതല്ലാത്ത ഒരു സർക്കാർ വന്നാൽ, അവരും ഇത്തരം പ്രവൃത്തികൾ ചെയ്താൽ അപ്പോൾ അഥവാ വല്ല നടപടിയും എടുത്താൽ തന്നെ വിശ്വാസ്യത ഉണ്ടാവുമോ?
വോട്ടിംഗ് യന്ത്രവും കള്ള വോട്ടും
വോട്ടിംഗ് യന്ത്രത്തിൽ തിരിമറി നടത്തിയിരിക്കുന്നു എന്ന പരാതിയും ശക്തമായിട്ടുണ്ട്. ഏതു പാർട്ടിക്കു വോട്ടു കുത്തിയാലും താമരയിൽ പതിയുന്ന രീതി പലയിടത്തും അനുഭവപ്പെട്ടിട്ടുണ്ട്. അതിന്റെ നേരും മേയ് 23 നാവും കൃത്യമാവുക. ഇക്കാര്യത്തിൽ സുപ്രീം കോടതി ഇടപെട്ടെങ്കിലും പ്രതിപക്ഷത്തിന്റെ ആശങ്കകളെ ദൂരികരിക്കാൻ ആയിട്ടില്ല.
കള്ള വോട്ടുകൾ എക്കാലത്തും നടന്നിട്ടുണ്ടാവണം. ഇക്കുറി അതിനു തെളിവുകളായി. മുഖ്യമന്ത്രിയുടെ ബൂത്തിൽ വരെ കള്ള വോട്ടു നടന്നു. ലീഗുകാരും നടത്തി. രാഷ്ട്രീയ വാശിയിൽ ചെയ്ത തെറ്റ് കള്ളവോട്ട് ചെയ്തവരുടെ ഭാവിജീവിതത്തിനു തന്നെ വല്ലാത്ത ദുരന്തമാവുകയാണ്. മാപ്പു ചോദിച്ചെങ്കിലും ക്ഷമിക്കാൻ വകുപ്പില്ലെന്നാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ പറയുന്നത്.
കോടതി
കോടതിയെയും തെരഞ്ഞെടുപ്പു കമ്മീഷനെയും വരെ ഉപയോഗിക്കാൻ ബോധപൂർവമായി നീക്കങ്ങൾ നടന്നു. ഇക്കാര്യത്തിൽ ഇവയെ രണ്ടിനെയും ശരിക്കും കബളിപ്പിച്ച ബിജെപി തന്നെയാണ് മുന്നിൽ. കാവൽക്കാരൻ കള്ളനാണ് എന്ന കോണ്ഗ്രസിന്റെ ഏറ്റവും കൃത്യമായ മുദ്രാവാക്യത്തിന് ആധാരമായ റഫാൽ ഇടപാടിൽ സർക്കാരിന് ക്ലീൻചിറ്റ് നൽകിയ സുപ്രീം കോടതിയുടെ നിലപാട് മോദി വിരുദ്ധരെ അന്ധാളിപ്പിക്കുന്നതായിരുന്നു. ഇക്കാര്യത്തിൽ സർക്കാർ സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിച്ചു എന്ന് കോടതിക്കു തന്നെ സമ്മതിക്കേണ്ടി വരികയും ചെയ്തു. വിധി പുനഃപരിശോധിക്കണമെന്ന ഹർജി കോടതി അംഗികരിച്ചു.
ഈ അടിസ്ഥാനത്തിൽ കാവൽക്കാരൻ കള്ളനാണ് എന്ന് കോടതിയും സമ്മതിച്ചു എന്ന രാഹുൽ ഗാന്ധിയുടെ നിലപാട് കോടതി അലക്ഷ്യമാണ് എന്ന് വാദിച്ചു കൊണ്ട് ബിജെപി വീണ്ടും സുപ്രീം കോടതിയെ സമീപിച്ചു. കോടതി വിധി മനസിലാക്കുന്നതിൽ തനിക്കുണ്ടായ പിശക് സമ്മതിച്ചു കൊണ്ട് രാഹുൽ മാപ്പപേക്ഷ കൊടുത്തു. ആ കേസും റഫാൽ പുനരന്വേഷണ കേസും ഒന്നിച്ചാവും പരിഗണിക്കുക എന്ന് സുപ്രീം കോടതി നിലപാടെടുത്തു. തെരഞ്ഞെടുപ്പിനു മുന്പ് റഫാലിൽ തീരുമാനം എടുക്കാൻ കാണിച്ച വേഗം ഹർജിയുടെ പുനഃപരിശോധനയിൽ കോടതി കാണിക്കുന്നില്ലല്ലോ എന്ന സംശയം ശക്തമായി.
രാഹുൽ ഗാന്ധി ഇന്ത്യൻ പൗരനല്ല എന്ന് 2016 ൽ കോടതി തീർപ്പാക്കിയ വിഷയം വീണ്ടും സജീവമാക്കിക്കൊണ്ട് ബിജെപി കോടതിയിലെത്തി. ആ കേസ് ഫയലിൽ സ്വികരിച്ചു. എന്നാൽ പരിഗണനയ്ക്കെടുത്തപ്പോൾ പരാതിയുമായി വന്നവർക്കെതിരേ വളരെ പരിഹാസ്യമായ പ്രതികരണങ്ങളോടെ കേസ് തള്ളി. തങ്ങൾക്കെതിരേ വരാവുന്ന ആക്ഷേപങ്ങൾ മുൻകൂട്ടി കണ്ട് കേസുകൾ ഉണ്ടാക്കുവാൻ ബിജെപി ശ്രമിച്ചു.
മഹാത്മാഗാന്ധിയെ കൊന്നത് ആർഎസ്എസുകാരാണ് എന്ന് പറഞ്ഞതിന് രാഹുലിനെതിരേ കോടതിയിൽ കേസിന് പോയവരാണ് രാജീവ്ഗാന്ധിയുടെ ഓഫീസാണ് ഇന്ദിരയുടെ കൊലപാതകത്തെ തുടർന്ന് ഡൽഹിയിൽ നടന്ന കലാപത്തിന് ചുക്കാൻ പിടിച്ചത് എന്ന് ആരോപിച്ചത്. ഗുജറാത്ത് കലാപവും തുടർന്ന് നടന്ന കൊലപാതകങ്ങളും എല്ലാം സംബന്ധിച്ച് കോടതി വിധിച്ചത് എന്തായാലും ജനങ്ങളുടെ മനസിൽ ആരാണ് പ്രതിക്കൂട്ടിൽ എന്ന് വ്യക്തമാണ്. കേസ് അനുകൂലമായി വിധിച്ച ജഡ്ജിമാർക്കു ഉന്നത പദവികൾ കൊടുക്കുന്നതും കൂട്ടി വായിക്കേണ്ടതുണ്ട്.
വല്ലാത്ത തെരഞ്ഞെടുപ്പ് പാഠങ്ങൾ
12:03 AM May 12, 2019 | Deepika.com