വാരാണസിയിൽ നിന്ന് സെബി മാത്യു
പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിൽ നിന്നു കൊടി വീശിപ്പറപ്പിച്ചതിന്റെ രണ്ടാം ദിവസം പശുവിനെ ഇടിച്ചു വഴിയിൽ കിടന്ന വന്ദേഭാരത് എക്സ്പ്രസിലാണു വാരാണസിയിലെ ചുട്ടുപൊള്ളുന്ന നട്ടുച്ചയിലേക്കു വന്നിറങ്ങുന്നത്. ശക്തമായ പ്രതിപക്ഷ എതിരാളികൾ ഇല്ലെങ്കിലും പ്രധാനമന്ത്രി മത്സരിക്കുന്ന മണ്ഡലമായിട്ടും വാരാണസി ടൗണിൽ 2014ൽ കണ്ടതു പോലെയുള്ള നമോ വിളികളോ തെരഞ്ഞെടുപ്പാഘോഷം വിളിച്ചുപറയുന്ന കൊടിതോരണങ്ങളോ കാണുന്നില്ല. റെയിൽവേസ്റ്റേഷനിൽ നിന്ന് ഒരു കിലോമീറ്റർ അപ്പുറമുള്ള ഗംഗാ തീരത്തെ അസിഘട്ടിലേക്കു തിരിയുന്ന വഴി പിന്നിടുന്പോൾ മാത്രമാണ് വീണ്ടും നമോ വരും എന്നെഴുതിയ നരേന്ദ്ര മോദി കൂപ്പു കൈയുമായി നിൽക്കുന്ന ഒരു ഫ്ളക്സ് ബോർഡ് കാണാനായത്.
വിജയമുറപ്പിച്ച നരേന്ദ്ര മോദിയുടെ പ്രചാരണ അവസ്ഥ ഇത്രയും അയഞ്ഞ മട്ടിലാണെങ്കിൽ പിന്നെ ബാക്കിയുള്ള സ്ഥാനാർഥികളുടെ കാര്യം പറയേണ്ടതില്ലല്ലോ. അതിർത്തി രക്ഷാ സേനയിൽ മോശം ഭക്ഷണം എന്നു പുറംലോകത്തോട് വിളിച്ചു പറഞ്ഞതിന്റെ പേരിൽ യൂണിഫോം അഴിച്ചുവയ്ക്കേണ്ടി വന്ന സൈനികൻ തേജ് ബഹാദൂർ യാദവിന്റെ സ്ഥാനാർഥിത്വം അനിശ്ചിതത്വത്തിൽ ആയതോടെ വാരാണസിയിലെ തെരഞ്ഞെടുപ്പു കളത്തിൽ സമാജ് വാദി- ബിഎസ്പി സഖ്യത്തിന്റെ സ്ഥാനാർഥി ശാലിനി യാദവും കോണ്ഗ്രസ് സ്ഥാനാർഥി അജയ് റായിയും മാത്രമാണുള്ളത്. പുണ്യ നദിയായ ഗംഗയുടെ തീരത്തെ ക്ഷേത്രനഗരമായ വാരാണസിയിൽ മോദിക്ക് ഈസി വാക്കോവർ എന്ന് എതിരാളികൾ തന്നെ വിലയിരുത്തുന്പോഴും ബിജെപിയെ ഇനി വരാനിരിക്കുന്ന കാലത്തും ശക്തമായി പിടിച്ചുലച്ചേക്കാവുന്ന ചില തിരിച്ചടികൾ ഇപ്പോഴേ മോദിക്കും പാർട്ടിക്കും മീതെ നിഴലായി ഇവിടെ ഉടലെടുത്തു തുടങ്ങിയിട്ടുണ്ട്.
• വീരവനിതയായി ശാലിനി
കിഴക്കൻ ഉത്തർപ്രദേശിന്റെ കടിഞ്ഞാണ് കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി തന്റെ സഹോദരി പ്രിയങ്കയുടെ കൈയിലേക്കാണു വച്ചുകൊടുത്തതെങ്കിലും വാരാണസിയിൽ അവർ മത്സരിക്കില്ലെന്ന് വ്യക്തമാക്കി മാറി നിന്നതോടെ മോദിക്കെതിരേ മത്സരിക്കുന്ന വീര വനിതയെന്ന പരിവേഷം ഇപ്പോൾ സമാജ് വാദി ബിഎസ്പി മഹാസഖ്യത്തിന്റെ സ്ഥാനാർഥി ശാലിനി യാദവിനാണ്. കോണ്ഗ്രസ് സ്ഥാനാർഥി അജയ് റായിയേക്കാൾ കൂടുതൽ വോട്ടുകൾ നേടി ശാലിനി രണ്ടാം സ്ഥാനത്ത് എത്തുമെന്ന് ഉറപ്പാണ്. വാരാണസിയിൽ താമസി ക്കുന്ന ശാലിനിക്കു മഹാസഖ്യത്തിന്റെ പിൻബലത്തിൽ മോദിക്കെതിരേ ശക്തമായ മത്സരം കാഴ്ചവയ്ക്കാനും ഒരു പക്ഷേ പ്രധാനമന്ത്രിയുടെ തുടർവിജയത്തിന്റെ ഭൂരിപക്ഷം തന്നെ കുറയ്ക്കാനും കഴിഞ്ഞേക്കും.
ദേശീയ തലത്തിൽ പ്രശസ്ത പരിവേഷമൊന്നുമില്ലാത്ത വനിതാ നേതാവാണു ശാലിനി യാദവ്.
എന്നാൽ, 2017ൽ വാരാണസിയിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ശാലിനി രണ്ടാം സ്ഥാനത്തായിരുന്നു. രണ്ടു ലക്ഷം വോട്ടുകൾ നേടി ഒന്നാമതെത്തിയ ബിജെപി സ്ഥാനാർഥിക്കു പിന്നിലായി 1.14 ലക്ഷം വോട്ടുകൾ നേടിയാണ് ശാലിനി രണ്ടാമതെത്തിയത്. കുടുംബപരമായി കോണ്ഗ്രസ് ബന്ധംകൂടിയുണ്ട് ശാലിനിക്ക്. ഭർതൃപിതാവ് ശ്യാംലാൽ യാദവ് കോണ്ഗ്രസ് നേതാവും 1984ൽ വാരാണസിൽ നിന്നുള്ള പാർട്ടി എംപിയുമായിരുന്നു. രാജ്യസഭാ ഉപാധ്യക്ഷനുമായിരുന്നു അദ്ദേഹം. വാരാണസി നഗരത്തിൽ ഏറെ പ്രചാരമുള്ള ഭാരത് ദൂത് എന്ന ഹിന്ദി സായാഹ്ന പത്രത്തിന്റെ എഡിറ്ററും കൂടിയാണു ശാലിനി യാദവ്. തേജ് ബഹാദൂർ യാദവിന്റെ പത്രിക തള്ളുകയും സുപ്രീംകോടതി കാര്യമായ ഇടപെടൽ നടത്താതെ ഇരിക്കുകയും ചെയ്തതോടെ മോദിക്കെതിരേ മുഖ്യസ്ഥാനാർഥി ശാലിനി തന്നെ എന്ന നിലയിലേക്കെത്തി.
മേയ് 19ന് തെരഞ്ഞെടുപ്പു നടക്കുന്ന വാരാണസിയിൽ മേയ് 16ന് ശാലിനിക്ക് വേണ്ടി സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും ബിഎസ്പി നേതാവ് മായാവതിയും ലോക് ദൾ നേതാവ് അജിത് സിംഗും അണിനിരക്കുന്ന മഹാറാലി നടക്കുന്നുണ്ട്. രണ്ടു മുൻ മുഖ്യമന്ത്രിമാരും സാമുദായിക നേതാക്കളും അണിനിരക്കുന്ന റാലി ബനാറിസിനെ ഇളക്കിമറിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ന്യൂനപക്ഷ വോട്ടുകൾ മഹാസഖ്യത്തിന്റെ പക്കലേക്ക് മറിയുന്ന അനുകൂല സാഹചര്യത്തിന്റെ ആക്കം കൂട്ടാനും ഈ മഹാറാലി സഹായിക്കുമെന്നാണു വിലയിരുത്തൽ.
• സാമുദായിക സമവാക്യങ്ങൾ
നരേന്ദ്ര മോദിക്കു വിജയം ഉറപ്പിച്ചിരിക്കുന്ന വാരാണസി മണ്ഡലത്തിൽ 3.5 ലക്ഷം മുസ്ലിം വോട്ടുകളാണുള്ളത്. മൂന്നു ലക്ഷത്തോളം ബ്രാഹ്മണരും രണ്ടു ലക്ഷം വൈശ്യ വിഭാഗവും ഒന്നര ലക്ഷം ഭൂമിഹാർ വിഭാഗവും ഒന്നര ലക്ഷം കുർമി വിഭാഗവും അത്ര തന്നെ യാദവരും രണ്ടു ലക്ഷത്തോളം വരുന്ന ദളിത് വിഭാഗങ്ങളുമാണ് സാമുദായിക കണക്കുകളുടെ വിവിധ കളങ്ങളിൽ നിന്ന് വാരാണസിയുടെ വിധിയെഴുതാൻ ഒരുങ്ങി നിൽക്കുന്നത്. 2014 തെരഞ്ഞെടുപ്പിൽ മുകളിൽ പറഞ്ഞ എല്ലാ വിഭാഗങ്ങളുടെയും പ്രതീക്ഷയും വിശ്വാസവും ഉറപ്പിച്ചാണ് മോദി വാരാണസിയിൽ വിജയം ഉറപ്പിച്ചത്.
എല്ലാ വിഭാഗങ്ങളിൽ നിന്നുമായി 56 ശതമാനം എന്ന നിരക്കിൽ 5.8 ലക്ഷം വോട്ടുകൾ നേടിയാണ് മോദി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിജയിച്ചത്. 2.9 ലക്ഷം വോട്ടുകൾ നേടി ആം ആദ്മി പാർട്ടി നേതാവും ഇപ്പോൾ ഡൽഹി മുഖ്യമന്ത്രിയുമായിരുന്ന അരവിന്ദ് കേജരിവാളായിരുന്നു അന്നു രണ്ടാമനായത്. ഈ തെരഞ്ഞെടുപ്പിലും കോണ്ഗ്രസ് സ്ഥാനാർഥിയായ അജയ് റായിക്ക് കഴിഞ്ഞ തവണ 75,000 വോട്ടുകൾ മാത്രമാണ് നേടാനായത്. ഒറ്റയ്ക്കൊറ്റയ്ക്കു മത്സരിച്ച ബിഎസ്പി സ്ഥാനാർഥി 60,000 വോട്ടും സമാജ് വാദി പാർട്ടി സ്ഥാനാർഥി 45,000 വോട്ടും നേടി.
• വാരാണസിയുടെ വോട്ട് ചരിത്രം
മോദിയുടെ വരവിനുമുമ്പ് 2009 -ലെ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായിരുന്ന മുതിർന്ന നേതാവ് മുരളീ മനോഹർ ജോഷി വാരാണസിയിൽ നിന്ന് നേടിയത് 2.3 ലക്ഷം വോട്ടുകളായിരുന്നു. അതായത് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മോദിക്കൊപ്പം മത്സരിച്ചു രണ്ടാമനായ കേജരിവാൾ നേടിയതിനേക്കാൾ വോട്ടുകൾ കുറവ്. എങ്കിലും അന്ന് ഗുണ്ടാതലവനിൽ നിന്ന് രാഷ്ട്രീയത്തിലേക്കു തിരിഞ്ഞ ബിഎസ്പി സ്ഥാനാർഥിയായിരുന്ന മുക്താർ അൻസാരിയേക്കാൾ 18,000 വോട്ടുകളുടെ മാത്രം ഭൂരിപക്ഷത്തിൽ മുരളീ മനോഹർ ജോഷി വിജയം കണ്ടു. അൻസാരിക്ക് 1.85 ലക്ഷം വോട്ടുകളാണ് ലഭിച്ചത്. മുസ്ലിം- ദളിത് വോട്ടുകളുടെ പിൻബലത്തിലാണ് അന്ന് അൻസാരി ജോഷിയുടെ വിജയം നേരിയ ഭൂരിപക്ഷത്തിലൊതുക്കിയത്.
ഇന്നു കോണ്ഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുന്ന അജയ് റായ് അന്നു സമാജ് വാദി പാർട്ടി സ്ഥാനാർഥിയായി മത്സരിച്ചു നേടിയത് 1.23 ലക്ഷം വോട്ടുകളാണ്. ആ വർഷം കോണ്ഗ്രസിന് ലഭിച്ചത് 66,000 വോട്ടുകൾ മാത്രമാണ്. 2014ന് മുമ്പുവരെ സാമുദായിക അടിസ്ഥാനത്തിലാണ് വിവിധ കക്ഷികൾ വാരാണസിയിലെ വോട്ടുകൾ ഏകോപിപ്പിച്ചിരുന്നത്. രാഷ്ട്രീയം ഇക്കാര്യത്തിൽ രണ്ടാമത്തെ ഘടകം മാത്രമായിരുന്നു. എന്നാൽ, മോദിയുടെ വരവോടെയാണ് മുസ്ലിം ഇതര വോട്ടുകൾ ഏകോപിപ്പിച്ചു കൊണ്ടുള്ള ഒരു ധ്രുവീകരണം നടക്കുന്നത്. പരന്പരാഗതമായി സമാജ് വാദി പാർട്ടിക്കൊപ്പം നിന്നിരുന്ന യാദവർ ഉൾപ്പെടെയുള്ളവരെ ഒപ്പംനിർത്താൻ കഴിഞ്ഞു എന്നതായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മോദിയുടെ നേട്ടം.
• തലവര മാറ്റുന്ന ഫോർമുല
ഇത്തവണ തെരഞ്ഞെടുപ്പിൽ യാദവരെയും മുസ്ലിംകളെയും ദളിത് വിഭാഗങ്ങളെയും ഒപ്പം നിർത്തുന്നതിൽ വിജയിച്ചാൽ മഹാ സഖ്യത്തിന് മോദിയെ വെള്ളം കുടിപ്പിക്കാം. യാദവ, ദളിത് വോട്ടുകൾ മഹാസഖ്യത്തിനൊപ്പം നിൽക്കുന്പോൾ മുസ്ലിം വോട്ടുകൾ കോണ്ഗ്രസിനും സഖ്യത്തിനുമായി വിഭജിച്ചു പോകും. 2014ൽ കേജരിവാളിന് അനുകൂലമായി വീണ വോട്ടുകളിൽ ഏറിയ പങ്കും ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നായിരുന്നു.
• കോണ്ഗ്രസിന്റെ ദൗർബല്യം
ഇത്തവണയും കോണ്ഗ്രസ് അജയ് റായിയെ തന്നെ തെരഞ്ഞെടുത്തത് ഏറെ അവിശ്വസനീയത തോന്നുന്ന ഒരു നടപടിയായാണ് വിലയിരുത്തപ്പെട്ടത്. പ്രിയങ്ക ഗാന്ധി മത്സരിക്കുന്നില്ലെങ്കിൽ കൂടി മോദിക്കെതിരേ കുറേക്കൂടി കരുത്തനായ ഒരാളെ കോണ്ഗ്രസ് കണ്ടെത്തണമായിരുന്നു എന്നാണ് പ്രാദേശിക തലത്തിലും ദേശീയ തലത്തിലുമുള്ള വർത്തമാനം. മാത്രമല്ല, പല തവണ പാർട്ടികൾ മാറിമറിഞ്ഞെത്തിയ അജയ് റായിയെ ഒരു വിശ്വസ്ത കോണ്ഗ്രസുകാരനെന്ന നിലയിൽ പാർട്ടിക്കാർക്കും കാണാൻ കഴിയുന്നില്ല. 2017 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വാരാണസി ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായ പിന്ദ്ര നിയമസഭാ മണ്ഡലത്തിൽ മത്സരിച്ച അജയ് റായ് ബിജെപിക്കും ബിഎസ്പിക്കും പിന്നിലായി മൂന്നാംസ്ഥാനക്കാരനായിരുന്നു.
അയോധ്യ രാമക്ഷേത്ര മുന്നേറ്റത്തിന്റെ ഭാഗമായി ബിജെപിക്കാരാനായാണ് അജയ് റായിയുടെ രാഷ്ട്രീയ തുടക്കം. പിന്നീട് സമാജ് വാദി പാർട്ടിയുടെ സ്ഥാനാർഥിയായി 2009ൽ പരാജയപ്പെട്ടു. 2012ൽ പിന്ദ്ര നിയമസഭാ മണ്ഡലത്തിൽ നിന്ന് കോണ്ഗ്രസ് ടിക്കറ്റിൽ മത്സരിച്ചു വിജയിക്കുകയും ചെയ്തിട്ടുണ്ട്.
സങ്കട മോചൻ മന്ദിർ മുന്നേറ്റത്തിന്റെ മുൻനിരക്കാരനായിരുന്ന മഹന്ദ് വിശ്വംഭർ നാഥ് മിശ്ര ആയിരുന്നെങ്കിൽ മോദിക്കെതിരേ കോണ്ഗ്രസിന്റെ സ്ഥാനാർഥി കുറച്ചുകൂടി കരുത്തനായേനെ എന്നാണ് പ്രാദേശിക വിലയിരുത്തൽ. മതചിന്തകൾക്കപ്പുറം വാരാണസിയുടെ വിശ്വാസത്തിനും സാംസ്കാരിക ജീവിതത്തിനും ഏറെ പ്രാധാന്യം നൽകുന്ന വിഭാഗം എന്ന നിലയിൽ സങ്കടമോചൻ ക്ഷേത്രത്തിലെ മഹന്തുകൾ പൊതു സ്വീകാര്യർ ആണ്. അവർ സംസ്കാരത്തിനും ഐക്യത്തിനും മാനുഷികതയ്ക്കും വേണ്ടി നിലകൊള്ളുന്നവർ എന്നാണു വിലയിരുത്തപ്പെടുന്നത്. മോദിക്കും ബിജെപിക്കും എതിരേ ശബ്ദമുയർത്തി സംസാരിക്കുന്ന ആൾ എന്ന നിലയിൽ നിലവിലെ മഹന്ദ് ഏറെ ശ്രദ്ധേയനുമാണ്.
വറചട്ടിപോലെ വാരാണസി
11:58 PM May 10, 2019 | Deepika.com