ലോക വ്യാപാര സംഘടന (WTO) ഊർധശ്വാസം വലി തുടങ്ങിയിട്ട് നാളേറെയായി. അതിന്റെ നിലനില്പ് ചോദ്യം ചെയ്യാൻ തുടങ്ങിയത് എപ്പോൾ എന്നു ചോദിച്ചാൽ 1995 മുതലാണെന്നു കാണാം. ഗാട്ടിനു (ജനറൽ എഗ്രിമെന്റ് ഓൺ താരിഫ്സ് ആൻഡ് ട്രേഡ്) പകരമായി തുടങ്ങിയ ലോക വ്യാപാര സംഘടന ആരംഭം മുതൽ തന്നെ അസ്തിത്വ പ്രതിസന്ധിയെ നേരിടുകയാണ്. വികസിത രാജ്യങ്ങൾക്ക് ഒരു നിയമം, വികസ്വര രാജ്യങ്ങൾക്ക് മറ്റൊരു ചട്ടം എന്നതാണു ലോക വ്യാപാര സംഘടന നേരിട്ട ഏറ്റവും വലിയ വിമർശനം.
കാർഷിക മേഖലയ്ക്കുള്ള സബ്സിഡി വെട്ടിക്കുറയ്ക്കണമെന്നും നിർത്തലാക്കണമെന്നും വികസ്വര രാജ്യങ്ങളോട് ആവശ്യപ്പെടുന്നവർ തന്നെ അതീവ സന്പന്ന രാഷ്ട്രങ്ങളുടെ കാർഷിക സബ്സിഡികൾക്കുനേരേ കണ്ണടയ്ക്കുകയാണ്. ഇത്തരം രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ OECD (ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോഓപ്പറേഷൻ ആൻഡ് ഡെവലപ്മെന്റ്) അഥവാ അമേരിക്കയും യൂറോപ്യൻ യൂണിയൻ രാഷ്ട്രങ്ങളും ചേർന്ന സഖ്യം 30,000 കോടി ഡോളറിലധികം കർഷകരിലേക്ക് സബ്സിഡിയായി ഒഴുക്കുന്നു. അതേസമയം ബ്രസീൽ, മലേഷ്യ, ഇന്ത്യ എന്നീ കാർഷിക സന്പദ് വ്യവസ്ഥയിലൂന്നിയ രാജ്യങ്ങളോട് സബ്സിഡി കർശനമായ നിർത്തലാക്കാനാണ് ലോക വ്യാപാര സംഘടന വഴി ഉപദേശിച്ചിരിക്കുന്നത്.
ജലസേചനം, വൈദ്യുതി, രാസവളങ്ങൾ എന്നിവയ്ക്കുള്ള ആനുകൂല്യം, കീടനാശിനികൾക്കും വിത്തിനങ്ങൾക്കുമുള്ള സബ്സിഡി ഇവ നിർത്തലാക്കുകയാണെങ്കിൽ സ്വതവേ ദുർബലമായ കാർഷിക സന്പദ് വ്യവസ്ഥയ്ക്കു മരണമണിയാകും മുഴങ്ങുക.അതുകൊണ്ടാണ് ഈ മൂന്നു രാജ്യങ്ങളുടേയും നേതൃത്വത്തിൽ ലോക വ്യാപാര സംഘടനയ്ക്ക് അകത്തുനിന്നുകൊണ്ടുതന്നെ ഒരു മിനി മന്ത്രിതല സമ്മേളനം (Mini Ministerial Meeting) എന്ന ആശയത്തിന് രൂപം നൽകിയത്. ഈമാസം 13-14 തീയതികളിൽ ഡൽഹിയിൽ നടക്കുന്ന രണ്ടാമത് മിനി ഉച്ചകോടിയിൽ ലോക വ്യാപാര സംഘടനയെ ഉപകരണമാക്കി വികസിതരാജ്യങ്ങൾ നടത്തുന്ന കപട നാടകങ്ങളും ഇരട്ടത്താപ്പുകളും പുറത്തുകൊണ്ടുവരാനാണ് ശ്രമിക്കുന്നത്.
ലോക വ്യാപാര സംഘടനയുടെ ഏറ്റവും ഉന്നതാധികാര സമിതിയാണ് മന്ത്രിതല സമ്മേളനങ്ങൾ. ബ്രസീലിലെ ബുവേനസ് ആരീസിൽ നടന്ന 11-ാമത് ഉച്ചകോടി കാര്യമായ തീരുമാനങ്ങളൊന്നുമില്ലാതെയാണു പിരിഞ്ഞത്. മാത്രവുമല്ല തികച്ചും നിരാശാജനകമായ തീരുമാനങ്ങളാണ് കാർഷിക രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം അവിടെനിന്ന് ഉണ്ടായത്. അതുകൊണ്ടാണ് 2020 ജൂണിൽ കസാഖ്സ്ഥാനിലെ അസ്താനയിൽ നടക്കാൻ പോവുന്ന 12-ാമത് ഉച്ചകോടിക്ക് ഒരു വർഷം മുന്പ് തന്നെ സമ്മർദശക്തിയാകാൻ മിനി മന്ത്രിതല സമ്മേളനത്തിന് ഇന്ത്യ ചുക്കാൻ പിടിക്കുന്നത്.
ബൗദ്ധിക സ്വത്തവകാശം, ഭൗമസൂചിക, ഇ- കൊമേഴ്സ്, സംരക്ഷണ ഭിത്തികൾ തുടങ്ങിയവയൊക്കെ മിനി ഉച്ചകോടിയിലും ചർച്ചാവിഷയങ്ങളാണ്. ബൗദ്ധിക സ്വത്തവകാശം കൈകാര്യം ചെയ്യുന്ന ഏജൻസി ഇപ്പോൾ ലോക വ്യാപാര സംഘടനയുടെ കീഴിലാണ്. Trips (Trade Related Intellectual Property Right) നിബന്ധനകൾ കൂട്ടുപിടിച്ച് ബഹുരാഷ്ട്രകുത്തകകളായ പെപ്സികോള, മൊൺസന്റാനോ, കാർഗിൽ മുതലായവ വികസ്വര രാഷ്ട്രങ്ങളിലെ കർഷകരെ ഞെക്കിപ്പിഴിയുകയാണ്. ബിടി - കോട്ടൺ, വഴുതനയിനങ്ങൾ എന്നിവ വിതരണം ചെയ്ത് ഉടന്പടി കൃഷിയിൽ ഏർപ്പെട്ടിരുന്ന ഇത്തരം ബഹുരാഷ്ട്ര ഭീമന്മാർ മഹാരാഷ്ട്രയിൽ വിദർഭ മേഖലയിലെ കർഷകരെ ചൂഷണം ചെയ്തതു ലോക വ്യാപാര സംഘടനയുടെചുവടുപിടിച്ചാണ്.
അന്തകവിത്തുകൾ വ്യാപിപ്പിച്ച് വിത്തുവിപണനം കൈയടക്കിയതോടെ നിരവധി കാർഷിക ആത്മഹത്യകൾ വിദർഭയിലുണ്ടായി. ജനിതക രൂപമാറ്റം നടത്തിയ അന്തകവിത്തുകൾ നൽകിയതിലൂടെ കാർഷിക മേഖലയുടെ പരന്പരാഗത ശൈലികൾക്ക് അന്ത്യം കുറിച്ചു. അത്യുത്പാദന ശേഷിയുള്ളതും എന്നാൽ കീടപ്രതിരോധശേഷിയുള്ളതുമായ വിത്തുകളിൽ ആകൃഷ്ടരായ ബ്രസീലിലെയും ഇന്ത്യയിലേയും കർഷകർ Trips ലെ ചതികൾ വൈകിയാണറിഞ്ഞത്.അതിന്റെ ഏറ്റവും ഒടുവിലത്തെ ഇരകളാണ് ഗുജറാത്തിൽ സബർകന്ത ജില്ലയിലെ ഉരുളക്കിഴങ്ങ് കർഷകർ.
ലെയ്സ് ഉത്പാദിപ്പിക്കൽ അനുയോജ്യമായ എഫ്സിബി എന്നയിനം ഉരുളക്കിഴങ്ങ് പെപ്സികോ കന്പനി വികസിപ്പിച്ചെടുത്തതാണ്. അതിന്റെ വിതരണം, സംസ്കരണം, വിത്തുത്പാദനം, നടീൽ, വിപണനം എന്നിവയെല്ലാം Trips നിബന്ധനപ്രകാരം ബഹുരാഷ്ട്ര ഭീമനിൽ നിക്ഷിപ്തമാണ്. അത്യുത്പാദന ശേഷി യുള്ള FC5 ഉരുളക്കിഴങ്ങ് ഉടന്പടിക്കു പുറത്തു കൃഷി ചെയ്ത നാലു ചെറുകിട കർഷകർക്ക് ലഭിച്ചത് ഒരു കോടി രൂപയുടെ നഷ്ടപരിഹാരത്തിനുള്ള നോട്ടീസാണ്. ഭയചകിതരായ ഈ ചെറുകിട കർഷകരുടെ കദനകഥ സമൂഹമാധ്യമങ്ങളിലൂടെ വൈറലായി. ലെയ്സ് ഉത്പന്നങ്ങൾ ബഹിഷ്കരിക്കണമെന്നുള്ള ആഹ്വാനങ്ങൾ പെപ്സികോ കന്പനിയെ മുട്ടുകുത്തിക്കുക തന്നെ ചെയ്തു. ഇന്ത്യയിൽ മാത്രം പ്രതിവർഷം 450 കോടി രൂപയുടെ ലെയ്സ് ഉത്പന്ന വിപണിയാണ് പെപ്സികോ കന്പനിക്കുള്ളത്.
ലോക വ്യാപാര സംഘടനയേയും ഇത്തരുണത്തിൽ കാത്തിരിക്കുന്നത് ഇതേവിധിയാണ്. Trips ലെ ഒരു ചട്ടം പ്രകാരം കാർഷിക വിത്തിനങ്ങളുടെ ഉപയോഗം, വിതരണം, നടീൽ, വിപണനം എന്നിവ സംബന്ധിച്ച് ഏറെ സങ്കീർണതകളുണ്ട്. അനധികൃതമായി ഉരുളക്കിഴങ്ങ് കൃഷി നടത്തിയവർ ലെയ്സിന്റെ മുഖ്യ വിപണി എതിരാളികളായ "ബാലാജി വെഫേഴ്സ്’ എന്ന കന്പനിക്ക് ഉത്പന്നം വിറ്റു എന്നതാണ് കേസ്. 2016-ൽ പെപ്സി കന്പനി കുത്തകാവകാശം നേടിയിരുന്നു. FC 5 ഇനം വിത്തിനങ്ങളുടെ വിതരണാവകാശം സംബന്ധിച്ച് 2009 മുതൽ ഗുജറാത്തിലെ 12,000 കർഷകരുമായി കരാർകൃഷി ധാരണയിലെത്തിയ പെപ്സി കന്പനി വിത്തിനങ്ങൾ നൽകി. ഒരു നിശ്ചിത തുകയ്ക്ക് ഉരുളക്കിഴങ്ങ് തിരികെ വാങ്ങുന്നതാണ് ഉടന്പടി കൃഷി.
വികസിത രാജ്യങ്ങളും ബഹുരാഷ്ട്ര ഭീമന്മാരും ലോക വ്യാപാര സംഘടനയെ അതിന്റെ ചട്ടങ്ങൾ ഉപയോഗിച്ചുകൊണ്ടു തന്നെ ഹൈജാക്ക് ചെയ്തുകൊണ്ടിരിക്കുകയാണ്. നൂറ്റാണ്ടുകളായി വേപ്പ് അധിഷ്ഠിത ഉത്പന്നങ്ങൾ ഉപയോഗിച്ചുവരുന്ന നമ്മൾക്ക് അതിൽ പലതിന്റെയും ഉത്പാദനത്തിനുള്ള അവകാശം നഷ്ടമായി. ബസ്മതി അരി, ടെക്സ്മതി എന്ന പേരിൽ ഒരു അമേരിക്കൻ കന്പനി കൈക്കലാക്കിയത് തന്നെ വലിയൊരു ഉദാഹരണം. ഏതായാലും ലോക വ്യാപാര സംഘടനയ്ക്കെതിരേയും അതിനെ ഉപയോഗിച്ച് വികസിത രാഷ്ട്രങ്ങളും ബഹുരാഷ്ട്ര ഭീമന്മാരും നടത്തുന്ന അധാർമികതയ്ക്കെതിരേയും കടുത്ത വികാരമാണു ലോകമെങ്ങും ഉരുണ്ടുകൂടുന്നത്. ഡൽഹിയിൽ നടക്കുന്ന രണ്ടാമത് മിനി മന്ത്രിതല സമ്മേളനത്തിൽ ഡബ്ല്യുടിഒയെ നമുക്ക് അനുകൂലമാകുന്ന തരത്തിലുള്ള സമ്മർദ തന്ത്രങ്ങൾ രൂപപ്പെടുമെന്നുതന്നെ വിശ്വസിക്കാം.
ഡോ. സന്തോഷ് വേരനാനി
ലോക വ്യാപാരസംഘടനയും ഉരുളക്കിഴങ്ങ് കർഷകരും
11:58 PM May 07, 2019 | Deepika.com