ഉള്ളതു പറഞ്ഞാൽ / കെ. ഗോപാലകൃഷ്ണൻ
ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരപ്രസ്ഥാനത്തെ സിറിയയിൽനിന്നു കെട്ടുകെട്ടിക്കാനുള്ള ശ്രമം വിജയത്തോടടുക്കുന്നത് ഒരു അവസാന പോരാട്ടത്തിനു തയാറെടുക്കാൻ ആ സംഘടനയെ പ്രേരിപ്പിക്കുന്നെന്നു തോന്നുന്നു. ഇപ്പോഴത്തെ അവരുടെ നിരാശാജനകമായ അവസ്ഥയിലും ദക്ഷിണേഷ്യയിലെ പല രാജ്യങ്ങളിലും ഐഎസിനു നിരവധി ഘടകങ്ങളുണ്ട്. എന്നാൽ, പഴയതുപോലെ അക്രമപ്രവർത്തനങ്ങൾ നടത്താൻ ഇപ്പോഴത്തെ സ്ഥിതിയിൽ അവർക്കു കഴിയില്ലെന്നു കരുതണം.
253 പേരുടെ ജീവഹാനിക്കും നൂറുകണക്കിനു പേരുടെ പരിക്കിനും ഇടയാക്കിക്കൊണ്ട് ഈസ്റ്റർദിനത്തിൽ ശ്രീലങ്കയിൽ നടന്ന ഭീകരാക്രമണങ്ങൾ അടുത്തയിടെ ന്യൂസിലൻഡിലെ മോസ്കിൽ നടന്ന സ്ഫോടനങ്ങളുടെ പ്രതികാരമാണെന്നു പലരും വിശ്വസിക്കുന്നു. സിറിയയിൽ നേരിട്ട തിരിച്ചടികൾക്കുശേഷവും ആക്രമണങ്ങൾ നടത്താൻ തങ്ങൾ ശക്തമാണെന്നു ലോകത്തെ ബോധ്യപ്പെടുത്താൻ ഐഎസ് നല്കുന്ന സന്ദേശമാണിതെന്നു കരുതുന്നവരുമുണ്ട്.
ശ്രീലങ്കയിലുണ്ടായ ഭീകരാക്രമണം അതീവ ഗൗരവത്തോടെ എടുക്കണമെന്ന് ഇന്ത്യക്കു വ്യക്തമായിക്കഴിഞ്ഞു. സുപ്രധാനമായ ഈസ്റ്റർദിനത്തിൽ ക്രിസ്ത്യൻ സമൂഹത്തിനുനേരേ നടന്ന ആക്രമണത്തിന്റെ കിരാതത്വവും അതിന് അവലംബിച്ച രീതിയുമെല്ലാം കണക്കിലെടുക്കേണ്ടതുണ്ട്. ശ്രീലങ്കയിലെ ആക്രമണം ആസൂത്രണം ചെയ്തവർ കേരളവും കാഷ്മീരും സന്ദർശിച്ചിരുന്നുവെന്ന ശ്രീലങ്കൻ കരസേനാമേധാവി ലഫ്. ജനറൽ മഹേഷ് സേനാനായകെയുടെ വെളിപ്പെടുത്തൽ ഐഎസ് അനുഭാവികൾ ഇന്ത്യയുടെ പല ഭാഗങ്ങളിൽ തന്പടിച്ചിട്ടുണ്ടെന്നാണു സൂചിപ്പിക്കുന്നത്.
എൻഐഎ ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികൾ സംശയിക്കപ്പെടുന്ന ചിലർക്കെതിരേ അന്വേഷണം തുടങ്ങുകയും ഏതാനുംപേർക്കെതിരേ കേസെടുക്കുകയും ചെയ്തു. രാജ്യത്തു വിവിധ പേരുകളിൽ പ്രവർത്തിക്കുന്ന ഐഎസ് പ്രസ്ഥാനങ്ങളിലേക്ക് കേരളത്തിലും മറ്റു ചില സംസ്ഥാനങ്ങളിലും റിക്രൂട്ട്മെന്റ് നടന്നതായും റിപ്പോർട്ടുകളുണ്ട്.
സിറിയയിൽ തിരിച്ചടി
തങ്ങളുടെ ഭീകരപ്രസ്ഥാനം മുന്നോട്ടുകൊണ്ടുപോകുന്നതിന് ഐഎസിന് തങ്ങൾ പ്രവർത്തിക്കുന്ന രാജ്യങ്ങളിൽനിന്നു പ്രവർത്തകരെയും സാന്പത്തിക സ്രോതസും കണ്ടെത്തണം. ഇതുതന്നെ ആശങ്കാജനകമായ ഒരു സ്ഥിതിവിശേഷമാണ്. അതേസമയം, ഐഎസിനു സിറിയയിലുണ്ടായ തിരിച്ചടി, ജിഹാദിന് ഇറങ്ങണോ എന്നതിനെപ്പറ്റി പുനർവിചിന്തനം നടത്താൻ ചിലരെയെങ്കിലും പ്രേരിപ്പിച്ചിട്ടുണ്ട്. ഐഎസിൽ ചേർന്ന ചിലർ തങ്ങളുടെ മാതൃരാജ്യത്തേക്കു മടങ്ങിപ്പോകാൻ ആഗ്രഹം പ്രകടിപ്പിച്ചു. ഭീകരപ്രവർത്തനം നടത്താൻ ആവശ്യത്തിന് ആളെ ഐഎസിനു ഇപ്പോൾ കിട്ടുന്നില്ലായിരിക്കാം. ഏതു ഭീകരപ്രസ്ഥാനത്തിനും ഇത്തരം അപ്രതീക്ഷിത സാഹചര്യങ്ങൾ ഉണ്ടാകാം.
ഇന്ത്യ ഐഎസ് വെല്ലുവിളി നേരിടുന്നതിനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുന്പോൾ ഈ സാഹചര്യങ്ങൾ മനസിലാക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ പഴയ തന്ത്രങ്ങളും ദീർഘകാലലക്ഷ്യങ്ങളും മാറ്റി പുതിയ നീക്കങ്ങൾ ആസൂത്രണം ചെയ്യണം. ഇത്തരം ഭീകരപ്രസ്ഥാനങ്ങളിലേക്ക് ചെറുപ്പക്കാർ ആകർഷിക്കപ്പെടുന്നതിനുള്ള കാരണങ്ങൾ കണ്ടെത്തണം. കുടുംബത്തോടൊപ്പം സമാധാനപരമായ ജീവിതം നയിക്കുന്നതിന് അവരെ പ്രേരിപ്പിക്കുന്നതിന് അവർക്കു തൊഴിലും വരുമാനവും കിട്ടുന്നതിനുള്ള അവസരങ്ങൾ ലഭ്യമാക്കണം. സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് അവരെ കൊണ്ടുവരുന്നതിനുള്ള നടപടികളും ഉണ്ടാകണം.
ഒരു ക്രമസമാധാന പ്രശ്നമായിട്ടാണ് ഈ വിഷയത്തെ ഇപ്പോൾ നമ്മൾ കൈകാര്യം ചെയ്യുന്നത്. ചിലരതിനെ വർഗീയപ്രശ്നമായിട്ടും കൈകാര്യം ചെയ്യുന്നു. ചിലർ ചെറുപ്പക്കാരെ സംശയത്തോടെ വീക്ഷിക്കുന്നു. ഈ മനോഭാവം മാറണം. എല്ലാ തലങ്ങളിലുമുള്ള സർക്കാരുകളും നിയമപരിപാലന ഏജൻസികളും രാഷ്ട്രീയപാർട്ടികളും ഇതൊരു സാമൂഹ്യപ്രശ്നമായി കണ്ട്, യുവജനങ്ങളുടെ വിശ്വാസം ആർജിക്കാനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കണം. യുവജനങ്ങൾക്കു ശരിയായ വിദ്യാഭ്യാസവും തൊഴിലവസരങ്ങളും കിട്ടുന്നതിനു നൂതന പദ്ധതികൾ ആവിഷ്കരിക്കണം. സമൂഹത്തോടുള്ള തങ്ങളുടെ ഉത്തരവാദിത്വത്തെപ്പറ്റി അവരെ ബോധവാന്മാരാക്കണം.
അത് അത്ര എളുപ്പമുള്ള പണിയല്ലെന്നതു ശരിയാണ്. ഒറ്റ രാത്രികൊണ്ട് അതിന്റെ ഫലം ആരും പ്രതീക്ഷിക്കുകയുമരുത്. എന്നാൽ, എല്ലാവർക്കും പുതിയ അവസരങ്ങളും നല്ല ജീവിതവും പ്രദാനം ചെയ്യാൻ സർക്കാർ ശ്രദ്ധാലുവാണ് എന്ന സന്ദേശം എല്ലാ വീടുകളിലും എത്തിക്കാൻ കഴിഞ്ഞാൽ അതിന്റെ മാറ്റങ്ങൾ ദീർഘകാലാടിസ്ഥാനത്തിലുണ്ടാകും.
മറ്റു വാക്കുകളിൽ പറഞ്ഞാൽ, നിക്ഷിപ്ത താത്പര്യക്കാർ വർഗീയ വികാരങ്ങൾ ഇളക്കിവിടുന്ന രീതി അവസാനിപ്പിക്കണം. ഒരു വിഭാഗം യുവാക്കളെ സംശയത്തോടെ വീക്ഷിക്കുന്നതും നിർത്തണം. നിർബന്ധിത ഭക്ഷണശീലങ്ങൾ അടിച്ചേൽപ്പിക്കരുത്. എന്തു വായിക്കണം, ഏതു പാട്ട് കേൾക്കണം എന്നതൊക്കെ അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങൾ അവസാനിപ്പിക്കണം. അടിസ്ഥാന മൗലികാവകാശങ്ങൾ ആർക്കും നിഷേധിക്കരുത്. സമുദായങ്ങൾ തമ്മിലുള്ള വിശ്വാസം ബലപ്പെടുത്തണം.
ഇന്റലിജൻസ് ഏജൻസികൾ പ്രവർത്തനം ശക്തിപ്പെടുത്തണം
അതേസമയം, ഇന്റലിജൻസ് ഏജൻസികൾ തങ്ങളുടെ പ്രവർത്തനം ശക്തമായി മുന്നോട്ടു കൊണ്ടുപോവുകയും വേണം. സ്ഫോടനങ്ങളും മറ്റ് അക്രമസംഭവങ്ങളും തടയുന്നതിന് എല്ലാ നടപടികളും സ്വീകരിക്കണം. നിരപരാധികളാണല്ലോ ഇത്തരം അക്രമങ്ങളിൽ എപ്പോഴും ഇരകളാകുന്നത്. ഭാഗ്യവശാൽ നമുക്ക് ആധുനിക ഉപകരണങ്ങളാലും സാങ്കേതികവിദ്യയാലും സജ്ജമായ മികച്ച ഇന്റലിജൻസ് ഏജൻസികളുണ്ട്. യുവജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു റിക്രൂട്ട്ചെയ്യുന്ന ഭീകരസംഘടനകളിൽ നുഴഞ്ഞുകയറാൻ അവർക്കു ശേഷിയുണ്ട്.
സമൂഹത്തിലെ പരുപരുത്ത യാഥാർഥ്യങ്ങൾ മൂലമാണു പലപ്പോഴും യുവജനങ്ങൾ ഭീകരസംഘടനകളിലേക്ക് ആകർഷിക്കപ്പെടുന്നത്. സാഹചര്യങ്ങളുടെ ഇരകളാണ് അവർ പലപ്പോഴും. ഇന്റലിജൻസ് ഏജൻസികളുടെ തക്കസമയത്തുള്ള ഇടപെടൽ പല വൻ ദുരന്തങ്ങളും ഒഴിവാക്കാനും പലരും തമ്മിലുള്ള വിശ്വാസമില്ലായ്മ കുറയ്ക്കാനും സഹായിക്കും.
ഇപ്പോഴത്തെ സ്ഥിതിഗതികളെ ഒരു അവസരമായി കാണണം. പുരോഗമന വീക്ഷണമുള്ള ഒരു സമൂഹത്തിനായി രാഷ്ട്രം ഒന്നടങ്കം പ്രവർത്തിക്കണം. എല്ലാവരുടെയും വിശ്വാസങ്ങളും മതാചാരങ്ങളും സംസ്കാരവും ആദരിക്കപ്പെടുന്ന ഒരു സമ്മിശ്ര സംസ്കാരം ഇവിടെ പുലരണം.
വിദ്വേഷത്തിന്റെ തത്വശാസ്ത്രത്തിലാണ് ഐഎസിന്റെ ഘടകങ്ങൾ പൊട്ടിമുളച്ചിരിക്കുന്നത്. തങ്ങളുടെ സങ്കുചിത താത്പര്യങ്ങൾനേടാൻ പലരെയും പ്രീണനം നടത്തി അധികാരികളും രാഷ്ട്രീയ പാർട്ടികളും ഈ വിദ്വേഷത്തെ പടർത്തി. ഭയാനകമായ സ്ഥിതിവിശേഷമാണിത്.
ഈസ്റ്റർദിന ദുരന്തം എല്ലാവരുടെയും കണ്ണുതുറപ്പിക്കണം, പ്രത്യേകിച്ച് ഇന്ത്യക്കാരുടെ. സംശയവും പരസ്പരവിശ്വാസമില്ലായ്മയും നിറഞ്ഞുനിൽക്കുന്ന അന്തരീക്ഷമാണ് ഇപ്പോഴുള്ളത്. സമൂഹത്തിൽ ആഴത്തിലുള്ള വിഭജനമുണ്ടായി. അതിനു ചരിത്രപരവും സാന്പത്തികവും മതപരവുമായ പല കാരണങ്ങളുണ്ട്. ചിലതു വോട്ടുബാങ്കിനുവേണ്ടി സൃഷ്ടിക്കപ്പെട്ടതാണ്. ഈ വിഭജനത്തെ വളരാനനുവദിച്ചാൽ അതു രാഷ്ട്രത്തെ ഒന്നടങ്കം ദുർബലമാക്കും. ചെറിയ ഒരു മുറിവിൽനിന്ന് അതു വലിയ കാൻസറായി പരിണമിക്കാം. ആത്യന്തികമായി രാജ്യം ഒന്നടങ്കമാണ് അതിനു വലിയ വില നല്കേണ്ടിവരിക.
പുതിയ തുടക്കമിടാൻ പാകമായ സമയമാണിത്. ഇത്തരം വിദ്വേഷം പടർന്നുപിടിക്കുന്നതിന്റെ ആപത്തിനെപ്പറ്റി രാജ്യത്തിനും ലോകത്തിനു മുഴുവനും ബോധ്യമായിരിക്കുന്നു.
അക്രമാസക്തമായ പ്രത്യാക്രമണങ്ങളല്ല ഉത്തരം. തന്ത്രപരമായ ഇടപെടലും പരസ്പരം മനസിലാക്കലും തക്കസമയത്തുള്ള തിരുത്തൽ നടപടികളുമാണ് ഉത്തരം. മുറിവുണക്കുന്ന ഒരു സ്പർശം നല്കാൻ ഗാന്ധിജിയെപ്പോലുള്ള ഒരു രാജ്യതന്ത്രജ്ഞനെയാണ് നമുക്കാവശ്യം.
ഐഎസ് ഉയർത്തുന്ന വെല്ലുവിളി: വേണം പുതിയ തന്ത്രങ്ങളും നീക്കങ്ങളും
12:26 AM May 06, 2019 | Deepika.com