സേവ് എ ഫാമിലി പ്രസ്ഥാനത്തിന്റെ സ്ഥാപകൻ മോണ്‍. അഗസ്റ്റിൻ കണ്ടത്തിലിന്റെ ജന്മശതാബ്ദി വർഷം ഇന്നാരംഭിക്കുന്നു.
“എന്റെ ഏറ്റവും എളിയ ഈ സഹോദരന്മാരിൽ ഒരുവന് നിങ്ങൾ ഇതുചെയ്തുകൊടുത്തപ്പോൾ എനിക്കു തന്നെയാണ് ചെയ്തുതന്നത്’’ എന്ന ബൈബിൾ വാക്യം സ്വന്തം ജീവിതത്തെ അടയാളപ്പെടുത്താനുള്ള സന്ദേശവാക്യമായി തെരഞ്ഞെടുക്കുകയും അവസാന ശ്വാസംവരെ അതിന്റെ പൂർണതയ്ക്കായി പ്രയത്നിക്കുകയും ചെയ്തയാളാണു മോണ്‍. അഗസ്റ്റിൻ കണ്ടത്തിൽ. എറണാകുളം-അങ്കമാലി അതിരൂപതയിൽ തുടക്കമിട്ട് ഭാരതത്തിലെ പതിനായിരക്കണക്കിന് ദരിദ്രകുടുംബങ്ങൾക്കു സ്വയംപര്യാപ്തതയുടെ തീരമണയാൻ സഹായകമായ സേവ് എ ഫാമിലി പ്ലാൻ എന്ന പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവും മാർഗദീപവുമാണ് അദ്ദേഹം.
1920 മേയ് അഞ്ചിനു വൈക്കത്തിനടുത്ത് ചെന്പ് എന്ന ഗ്രാമത്തിലെ കണ്ടത്തിൽ തറവാട്ടിൽ അഭിഭാഷകനായ ജോണിന്റെയും തെരേസയുടെയും മകനായി അപ്പച്ചൻ എന്ന അഗസ്റ്റിൻ ജനിച്ചു. കാൻഡി പേപ്പൽ സെമിനാരിയിൽ നിന്നു വൈദികപഠനം പൂർത്തിയാക്കി. 1947 ഓഗസ്റ്റ് 24-ന് വൈദികപട്ടം സ്വീകരിച്ചു. മദ്രാസ് ലയോള കോളജിൽനിന്നു റാങ്കോടെ രസതന്ത്രത്തിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. മൂവാറ്റുപുഴ നിർമല കോളജിൽ അധ്യാപകനായി സേവനം ചെയ്തശേഷം അമേരിക്കയിലെ നോട്ടർഡാം യൂണിവേഴ്സിറ്റിയിൽ ഡോക്ടറേറ്റ്, പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് എന്നിവ നേടി. തുടർന്ന് കാനഡയിലെ സെന്റ് തോമസ് യൂണിവേഴ്സിറ്റിയിൽ പ്രഫസറായി.
1964-ൽ ബോംബെയിൽ നടന്ന ദിവ്യകാരുണ്യ കോണ്‍ഗ്രസിൽ പങ്കെടുക്കവേ, മൂന്നാം ലോകരാഷ്ട്രങ്ങളിലെ പാവപ്പെട്ട ജനങ്ങളുടെ വേദനകൾക്കെതിരെ പടവെട്ടാനുള്ള പോൾ ആറാമൻ മാർപാപ്പയുടെ ആഹ്വാനം അഗസ്റ്റിനച്ചന്റെ ജീവിതത്തിലെ വഴിത്തിരിവായി മാറി. കാനഡയിൽ തിരിച്ചെത്തിയ അദ്ദേഹം രണ്ടു സഹപ്രവർത്തകരെയും രണ്ടു വിദ്യാർഥികളെയും സഹകരിപ്പിച്ച് 1965-ൽ രൂപംകൊടുത്ത പ്രസ്ഥാനമാണ് സേവ് എ ഫാമിലി പ്ലാൻ. ഇന്ന് 54 വർഷം പിന്നിടുന്നു. കാഞ്ഞൂരിൽ പ്രവർത്തിക്കുന്ന ഐശ്വര്യഗ്രാം കേന്ദ്രമായി ഭാരതത്തിലെ എല്ലാ രൂപതകളേയും സമഭാവനയോടെ വീക്ഷിച്ചുകൊണ്ട് സേവ് എ ഫാമിലി പ്ലാനിന്റെ പ്രവർത്തനങ്ങൾ മുന്നേറുന്നു.
കാനഡയിലെ സാധാരണക്കാർ ചെറിയ ത്യാഗങ്ങളിലൂടെ സ്വരൂപിക്കുന്ന പണം, ഇന്ത്യയിലെ പാവപ്പെട്ട കുടുംബങ്ങൾക്കു കൃത്യമായി എത്തിച്ചുകൊടുത്ത് അവരെ ദുരിതക്കയത്തിൽ നിന്ന് കരകയറ്റുന്ന പ്രവർത്തനമാണ് സേവ് എ ഫാമിലിയിലൂടെ സാധ്യമാകുന്നത്. ദത്തെടുക്കുന്ന കുടുംബം നൽകുന്ന തുക പൂർണമായും കൃത്യമായും ദത്തെടുക്കപ്പെടുന്ന കുടുംബങ്ങളിൽ എത്തുന്നുണ്ട് എന്നതിൽ മോണ്‍സിഞ്ഞോർ പുലർത്തിയിരുന്ന നിഷ്ഠയും കൃത്യതയും ഇന്നും തുടരുന്നു.
എറണാകുളം-അങ്കമാലി അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കു കൃത്യമായ ദിശാബോധം നല്‍കിയതിൽ അദ്ദേഹത്തിനു വലിയ പങ്കുണ്ട്. ഒരു കുടുംബം മറ്റൊരു കുടുംബത്തെ ദത്തെടുത്ത് അതിന്റെ വളർച്ചയിൽ അനുസ്യൂതം ശ്രദ്ധിക്കുക എന്ന ശൈലി വിജയകരമായി പ്രായോഗികമാക്കിയത് അദ്ദേഹമാണ്.
ഇതോടൊപ്പം സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ടവരുടെയും ചൂഷണത്തിനു വിധേയരാകുന്നവരുടെയും സമഗ്രമായ ഉന്നതി ലക്ഷ്യംവച്ച് നിരവധി പ്രവർത്തനങ്ങൾക്ക് അദ്ദേഹം രൂപം നൽകി. കൊച്ചുകുഞ്ഞുങ്ങൾക്കായി ശിശുസദൻ, കൗമാരപ്രായക്കാരായ കുട്ടികൾക്ക് ബാലവേദി, രോഗീപരിചരണത്തിലൂടെയും ഗൃഹപരിപാലനത്തിലൂടെയും വരുമാനം കണ്ടെത്താൻ യുവതികളെ പരിശീലിപ്പിക്കുന്ന ഗൃഹലക്ഷ്മി, സാമൂഹ്യതിന്മകൾക്കെതിരേ പ്രതികരണശേഷിയുള്ള നന്മയുടെ വക്താക്കളായി യുവജനങ്ങളെ ഒരുക്കുന്ന ബോധിസംഘം, ഉത്തമ കുടുംബ ജീവിതത്തിനായി യുവതികളെ ഒരുക്കുന്ന ജീവവർധിനി, കുടുംബിനികൾക്ക് ഉത്തരവാദിത്വങ്ങൾ ധൈര്യപൂർവം ഏറ്റെടുക്കാൻ പരിശീലിപ്പിക്കുന്ന സഞ്ജീവനി എന്നിവ അദ്ദേഹത്തിന്റെ ക്രാന്തദർശിത്വത്തെ കാണിക്കുന്നു.
കേരളത്തിൽ ബയോഗ്യാസ് പ്ലാന്റുകളുടെ പ്രചാരണത്തിന് 90-കളിൽ ആക്കം കൂട്ടിയ കനേഡിയൻ ഹംഗർ ഫൗണ്ടേഷൻ പ്രോജക്ടിന്റെയും പിന്നിൽ അദ്ദേഹത്തിന്റെ പ്രയത്നവും ദീർഘവീക്ഷണവും കാണാം. നീർത്തടാധിഷ്ഠിത വികസന പദ്ധതികൾക്കും കുടിവെള്ള പദ്ധതികൾക്കും നൽകിയ പ്രോത്സാഹനവും ചെറുതല്ല. സ്വന്തമായ ഭവനം സ്വപ്നം മാത്രമായിരുന്ന അനേകായിരം കുടുംബങ്ങളാണ് സേവ് എ ഫാമിലി പ്ലാനിന്റെ സഹായത്തോടെ ഭവനങ്ങൾ സ്വന്തമാക്കിയത്.
സഭയ്ക്കും സമൂഹത്തിനും അദ്ദേഹം നൽകിയ സേവനങ്ങൾക്ക് ആദരമായി 1982-ൽ മാർപാപ്പ അദ്ദേഹത്തെ മോണ്‍സിഞ്ഞോർ പദവിയിലേക്കുയർത്തി. 2001 ജൂലൈ 18ന് അന്തരിക്കുന്നതു വരെ കർമനിരതനായിരുന്നു അദ്ദേഹം. ഏറ്റവും ലളിതമായ ജീവിതം നയിച്ചിരുന്ന അദ്ദേഹത്തിന്റെ കബറിടത്തിൽ എഴുതിയിരിക്കുന്നത് Poor deserves the best (പാവങ്ങൾ ഏറ്റവും വിശിഷ്ടമായത് അർഹിക്കുന്നു) എന്നാണ്. അദ്ദേഹത്തിന്റെ ജീവിതാദർശത്തെ ഒരു വരിയിലൊതുക്കി ഇതിനപ്പുറം പറയാനാവില്ലല്ലോ.
ഫാ. പോൾ ചെറുപിള്ളി
(എറണാകുളം-അങ്കമാലി അതിരൂപതയുടെ സാമൂഹ്യസേവന പ്രസ്ഥാനമായ സഹൃദയയുടെ ഡയക്ടറാണു ലേഖകൻ)
സേവനധന്യതയുടെ ജന്മശതാബ്ദി
12:59 AM May 05, 2019 | Deepika.com