ഉള്ളതു പറഞ്ഞാൽ / കെ.ഗോപാലകൃഷ്ണൻ
എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിക്കണോ എന്ന അതീവസങ്കീർണ വിഷയം കേരളത്തിൽ ഈയിടെ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിലെ ഒരു വിഷയമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി മുതൽ ബൂത്തുതല പ്രവർത്തകർ വരെ അതു പ്രചാരണ വിഷയമാക്കി, ചിലർ നേരിട്ടും മറ്റുചിലർ പരോക്ഷമായും. മൂന്നു മുന്നണികളും വിഷയം പരാമർശിച്ചു. എന്നാൽ, ഓരോരുത്തരുടെയും ഊന്നൽ അവരുടെ രാഷ്ട്രീയ കാഴ്ചപ്പാട് അനുസരിച്ചുള്ളതായിരുന്നു.
ശബരിമല വിഷയത്തിൽ കഴിഞ്ഞ ആറുമാസമായി ഇടതുമുന്നണി ഉപരോധത്തിലാണ്. ഈ വിഷയത്തിൽ കേരളത്തിലെ മൂന്നു മുന്നണികളും ബഹുജനപ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചു. എൽഡിഎഫിന്റെ പ്രചാരണത്തിലെ മുഖ്യ ഊന്നൽ തങ്ങൾ സുപ്രീംകോടതിവിധിയും ലിംഗസമത്വവും നടപ്പാക്കുന്നതേയുള്ളു എന്നതായിരുന്നു. ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ ഉയർത്തിയ വെല്ലുവിളി നേരിടുന്നതിന് ഇടതുസർക്കാർ രണ്ടു യുവതികളെ ശബരിമല കയറാൻ സഹായിക്കുകയും സിപിഎമ്മിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തു വനിതാ മതിൽ സംഘടിപ്പിക്കുകയും ചെയ്തു. ഹിന്ദുക്കളുടെ ആചാരങ്ങളും വിശ്വാസവും സംരക്ഷിക്കണമെന്ന ബിജെപിയുടെ പ്രചാരണത്തിനുള്ള എൽഡിഎഫിന്റെ മറുപടിയായിരുന്നു അത്. വിശ്വാസം സംരക്ഷിക്കണമെന്ന നിലപാടെടുത്ത യുഡിഎഫ് നടത്തിയത് അക്രമരഹിതവും വലിയ ബഹളങ്ങളില്ലാത്തതുമായ പ്രചാരണ പരിപാടികളാണ്. ഓരോ രാഷ്ട്രീയ പാർട്ടിയോടും ആഭിമുഖ്യമുള്ള വിവിധ മതവിഭാഗങ്ങളുടെ സാന്നിധ്യവും ഈ പ്രക്ഷോഭ പരിപാടികളിലുണ്ടായി.
ശബരിമല വിഷയത്തിൽ മൂന്നു രാഷ്ട്രീയ മുന്നണികളും പരസ്പരവിരുദ്ധമായ നിലപാടുകളാണെടുത്തത്. ചിലപ്പോൾ സന്ദർഭോചിതമായി അവർ നിലപാട് മാറ്റി. പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ വന്നപ്പോൾ ശബരിമല വിഷയം പരോക്ഷമായി ഉന്നയിക്കുകയും സംസ്ഥാനത്തിനു പുറത്ത് അതേപ്പറ്റി കൂടുതൽ രൂക്ഷമായ ഭാഷയിൽ പരാമർശിക്കുകയും ചെയ്തു.
തെരഞ്ഞെടുപ്പു പ്രചാരണത്തിൽ മതവിഷയങ്ങൾ ഉന്നയിക്കുന്നതു തടയാൻ സംസ്ഥാനത്തെ ചീഫ് ഇലക്ടറൽ ഓഫീസർ പരമാവധി ശ്രമിച്ചു. ചില കേസുകളിൽ നടപടിയെടുക്കുകയും ചെയ്തു. എന്നാൽ, വർഗീയ ചുവയുള്ള പല പ്രസംഗങ്ങളും മാധ്യമങ്ങളുടെ ശ്രദ്ധയിൽപ്പെടാതെപോയി.
ചുരുക്കിപ്പറഞ്ഞാൽ, ശബരിമലയിലെ യുവതീപ്രവേശനം കേരളത്തിലെ ഒരു പ്രധാന തെരഞ്ഞെടുപ്പു വിഷയമായിരുന്നു. എന്നാൽ, അതു ഹിന്ദുമതത്തിലെ ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കണമെന്ന നിലയിൽ ഒരു മതവിഷയമായി മാറുകയും ചെയ്തു. ആചാരങ്ങൾക്കും വിശ്വാസങ്ങൾക്കും ഭരണഘടനാ സംരക്ഷണം നൽകുമെന്നു പ്രചാരണത്തിന്റെ അവസാനഘട്ടത്തിൽ പ്രധാനമന്ത്രി പറയുകയുണ്ടായി. ഈ അവകാശങ്ങൾ നിയമനിർമാണത്തിലൂടെ സംരക്ഷിക്കാൻ അവസരമുണ്ടായിരുന്ന സമയത്ത് എന്തുകൊണ്ട് അദ്ദേഹം ഇടപെട്ടില്ല? തങ്ങൾ കേന്ദ്രത്തിൽ അധികാരത്തിൽ വന്നാൽ, ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കുന്നതിന് ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുമെന്നു കോൺഗ്രസും വാഗ്ദാനം ചെയ്തു.
പ്രചാരണ സമയത്തും വോട്ടെടുപ്പിനുശേഷവും വിവിധ രാഷ്ട്രീയ പാർട്ടികൾ അവകാശപ്പെട്ടതു തങ്ങളുടെ നിലപാടിനു ബഹുജന പിന്തുണ ലഭിച്ചു എന്നാണ്. സ്ത്രീകളുടെ തുല്യത ഉയർത്തിപ്പിടിക്കാൻ തങ്ങൾ ശ്രമിച്ചതുകൊണ്ടു തങ്ങൾക്കു സ്ത്രീകളുടെ പിന്തുണ കിട്ടി എന്നാണു സിപിഎം അവകാശപ്പെട്ടത്. ഹിന്ദുക്കളുടെ അവകാശങ്ങൾക്കുവേണ്ടി ആറുമാസം പോരാടിയ തങ്ങൾക്ക് അവരുടെ പിന്തുണ കിട്ടി എന്നാണു ബിജെപിയുടെ അവകാശവാദം. ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കാൻ നിലകൊണ്ട തങ്ങൾക്കാണു ജനങ്ങളുടെ പിന്തുണ കിട്ടിയതെന്നു കോൺഗ്രസ് പറയുന്നു. സംസ്ഥാനത്തെ സ്ഥിതിഗതികളും ജനവികാരവും മനസിലാക്കിയപ്പോൾ രാഹുൽഗാന്ധിപോലും ശബരിമല വിഷയത്തിൽ നിലപാടു മാറ്റുകയുണ്ടായി.
തെരഞ്ഞെടുപ്പിനു ശേഷമുള്ള അവകാശവാദങ്ങൾ മുഴുവൻ ഓരോ നിയോജകമണ്ഡലത്തിലെയും വോട്ടർമാരുടെ ജാതി, മത ഘടനയുടെ അടിസ്ഥാനത്തിലായിരുന്നു. തങ്ങൾക്ക് എല്ലാ ജാതി-മത വിഭാഗങ്ങളിലും പെട്ടവർക്കു പ്രാതിനിധ്യം ഉള്ളതിനാൽ മികച്ച വിജയം നേടുമെന്ന് യുഡിഎഫ് കരുതുന്നു. അത്രകണ്ട് ആത്മവിശ്വാസം പ്രകടിപ്പിക്കാത്ത എൽഡിഎഫ്, കേരളം മതേതരത്വ നിലപാട് ഉയർത്തിപ്പിടിക്കുമെന്നും തങ്ങൾക്കു നല്ലതോതിൽ സീറ്റുകൾ കിട്ടുമെന്നും അവകാശപ്പെടുന്നു. ഹിന്ദുഭൂരിപക്ഷ മണ്ഡലങ്ങളിൽ തങ്ങൾക്കു ജയസാധ്യത ഉണ്ടെന്നും എന്തായാലും തങ്ങളുടെ വോട്ടുശതമാനം കൂടുമെന്നുമാണു ബിജെപിയുടെ അവകാശവാദം. ഏതായാലും തെരഞ്ഞെടുപ്പു ഫലം വരുന്പോൾ എല്ലാവരുടെയും അവകാശവാദത്തിന്റെ നിജസ്ഥിതി അറിയാനാകും.
യഥാർഥ സ്ഥിതി എന്താണ്? വോട്ടെടുപ്പിനു ശേഷം ഊഹാപോഹങ്ങൾക്കു കണക്കില്ല. എല്ലാ മുന്നണികളും മുന്നേറ്റം പ്രതീക്ഷിക്കുന്നു. എന്നാൽ, ഈ അവകാശവാദങ്ങൾക്കു വിശ്വാസയോഗ്യമായ അടിസ്ഥാനമില്ല. സ്ഥിതിവിവരക്കണക്കുകളും ലഭ്യമല്ല. തങ്ങളുടെ രാഷ്ട്രീയ ചായ്വുകളും മുൻവിധികളും ഉച്ചത്തിൽ വിളിച്ചുപറയുന്ന മാധ്യമങ്ങളിൽനിന്നുപോലും ഒരു കണക്കും കിട്ടുന്നില്ല. വോട്ടെടുപ്പു ഘട്ടങ്ങൾ പൂർത്തിയായശേഷം എക്സിറ്റ് പോൾ ഫലങ്ങൾ വരുന്പോൾ നമുക്കു ചില സൂചനകൾ ലഭിച്ചേക്കും.
ശബരിമലയിലെ ആചാരങ്ങളെയും വിശ്വാസങ്ങളെയും സംബന്ധിച്ചു ബഹുഭൂരിപക്ഷം ആളുകളുടെയും മനസിലുള്ള നിലപാട് എന്താണെന്ന് ഇപ്പോൾ നമുക്കറിയില്ല. ലിംഗസമത്വം സംരക്ഷിക്കണമെന്ന നിലപാട് എത്രപേരെ സ്വാധീനിച്ചിട്ടുണ്ട് എന്നും നമുക്കറിയില്ല. ഈ വിഷയം എല്ലാ മതത്തിലെയും സ്ത്രീകളെ ബാധിക്കാനിടയുള്ളതിനാൽ സംസ്ഥാനത്തെ സ്ത്രീകളുടെ പൊതുവായ നിലപാട് എന്താണെന്നും അറിയില്ല. ജനങ്ങളെ ബാധിക്കുന്ന സാന്പത്തിക-രാഷ്ട്രീയ വിഷയങ്ങൾക്കാണു കൂടുതൽ ശ്രദ്ധ നൽകേണ്ടത് എന്നു ചിലർ വാദിക്കുന്നതിനാൽ ശബരിമല യഥാർഥത്തിൽ ഒരു തെരഞ്ഞെടുപ്പു വിഷയമായിരുന്നോ എന്നുപോലും നമുക്കറിയില്ല. വലിയ ബഹളവും അക്രമങ്ങളും നടത്തുന്നവർ രാഷ്ട്രീയ അവബോധമുള്ള സംസ്ഥാനത്തെ തങ്ങളുടെ ഇഷ്ടത്തിനൊത്തു താളംതുള്ളിക്കുകയായിരുന്നെന്ന് അവർ കരുതുന്നു.
ജനുവരി മധ്യത്തിലെ മകരവിളക്കിനുശേഷം ശബരിമലയിൽ ശാന്തതയാണ്. കാമറയ്ക്കു മുന്പിൽ പ്രകടനം നടത്തുന്ന ആക്ടിവിസ്റ്റുകൾ അങ്ങോട്ടു പോകുന്നില്ല. ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിലായി അഞ്ചുദിവസം ശബരിമല നട തുറന്നു. അന്നും ശബരിമല ശാന്തമായിരുന്നു. പ്ലാസ്റ്റിക്കുകൾ വലിച്ചെറിഞ്ഞുള്ള പരിസ്ഥിതി മലിനീകരണവും ഉണ്ടായില്ല.
ഫെബ്രുവരിയോടെ രാഷ്ട്രീയക്കാർ തങ്ങളുടെ സ്വാധീനമേഖലകളിലേക്കു മടങ്ങി. കുന്നിലും കാട്ടിലും വോട്ടർമാരില്ലല്ലോ. വന്യമൃഗങ്ങൾക്കുപോലും മനുഷ്യരുടെ ശല്യമില്ലാതെ ശാന്തമായി വസിക്കാൻ കഴിയുന്നു.
ശബരിമല ഒരു വിഷയമായിരുന്നോ എന്ന് മേയ് 23-ന് അറിയാം. അതുവരെ വാദപ്രതിവാദങ്ങളിൽനിന്ന് ഒഴിഞ്ഞുനിൽക്കുന്നതാണ് ഉചിതം. ഒച്ചവയ്ക്കലും ചീത്തവിളിയും ബുദ്ധിയല്ല. മൗനം വിദ്വാനു ഭൂഷണം.
ശബരിമല ഒരു തെരഞ്ഞെടുപ്പു വിഷയമാണോ?
01:12 AM Apr 29, 2019 | Deepika.com