അനന്തപുരി/ ദ്വിജൻ
രാജ്യം ചരിത്രം കുറിക്കുന്ന ഒരു പൊതു തെരഞ്ഞെടുപ്പിലൂടെ കടന്നു പോകുന്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന കാലത്ത് 2002 ൽ നടന്ന ഗുജറാത്ത് കലാപത്തിൽ കൂട്ടബലാത്സംഗത്തിന് ഇരയായ ബിൽക്കിസ് ബാനുവിന് അരക്കോടി രൂപ നഷ്ടപരിഹാരവും സർക്കാർ ജോലിയും താമസസൗകര്യവും നൽകാൻ ഗുജറാത്ത് സർക്കാരിനോടു സുപ്രീംകോടതി കല്പിച്ചിരിക്കുന്നത് ഭാരത ജനതയ്ക്കാകെ ഒരു ഓർമപ്പെടുത്തലാണ്. ചൗക്കീദാർ എന്നു സ്വയം അവകാശപ്പെടുന്ന മോദി എത്തരത്തിലുള്ള കാവൽക്കാരനാണ് എന്ന യാഥാർഥ്യത്തിന്റെ ഓർമപ്പെടുത്തൽ. ഒപ്പം ഇന്ത്യൻ ജനാധിപത്യത്തിന്റെയും അതിന്റെ നെടും തൂണായ ജുഡീഷറിയുടെയും കരുത്തിന്റെ തിളക്കമാർന്ന അടയാളത്തിന്റെയും.
ബിൽക്കിസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും വീട്ടിലെ ഏഴു പേരെ കൊല്ലുകയും ചെയ്തു എന്നതായിരുന്നു കേസ്. ഇതിൽ 11 പ്രതികളെ കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചു. കേസിൽ കുറ്റക്കാർ ഐപിഎസുകാരടങ്ങിയ പോലീസ് ഉദ്യോഗസ്ഥരും സർക്കാർ ഡോക്ടർമാരും. കൃത്യനിർവഹണത്തിൽ വീഴ്ച, തെളിവു നശിപ്പിക്കൽ എന്നിവ സംശയാതീതമായി തെളിഞ്ഞ കുറ്റങ്ങൾ. കുറ്റക്കാരായി കോടതി വിധിച്ച പോലീസുകാർക്കെതിരേ പോലും ബിജെപി സർക്കാർ നടപടി എടുത്തില്ല. അവരെ സംരക്ഷിക്കാൻ പരമാവധി ശ്രമിച്ചു.
കലാപങ്ങൾ
2002 ഫെബ്രുവരി 27 ന് ഗോദ്രയിൽ സബർമതി എക്സ്പ്രസിനു തീവച്ചതിന്റെ നാലാം ദിവസം, മാർച്ച് മൂന്നിനു ഗുജറാത്തിലെങ്ങും വർഗീയ കലാപമായിരുന്നു. വർഗീയവാദികൾ ആയുധധാരികളായി അഴിഞ്ഞാടിയപ്പോൾ സാധാരണക്കാർ ജീവനും കൊണ്ട് ഓടി. അങ്ങനെ ഓടിയവരിൽ ഒന്നായിരുന്നു ബിൽക്കിസ് ബാനുവിന്റെ കുടുംബം. ഒരു ലോറിയിൽ അവർ 17 പേരുണ്ടായിരുന്നു. രംധിക്പുറിൽ ജനക്കൂട്ടം അവരെ ആക്രമിച്ചു. ലോറിയിലുണ്ടായിരുന്ന അഞ്ചുമാസം ഗർഭിണിയായിരുന്ന ബിൽക്കിസിനെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി. ഒപ്പമുണ്ടായിരുന്ന ഏഴു സ്ത്രീകളെയും കൂട്ടബലാത്സംഗത്തിന് ഇരയാക്കി. വണ്ടിയിൽ ഉണ്ടായിരുന്ന മറ്റ് 14 പേരെയും കൊന്നു.
മൂന്നു മണിക്കൂറോളം ബോധരഹിതയായി കിടന്ന ശേഷം ബിൽക്കിസ് ഉണർന്നു.അവർ അടുത്തുള്ള മലയിലേക്കു നടന്നു. ഗോത്രവർഗക്കാർ അഭയം കൊടുത്തു. അവർ ലിംഖേഡ പോലീസ് സ്റ്റേഷനിലെത്തി പരാതി കൊടുത്തു. പരാതി സ്വീകരിക്കാൻ പോലീസ് കൂട്ടാക്കിയില്ല. ഈ കുറ്റത്തിനു വിചാരണക്കോടതി അന്നു ലിംഖേഡ സ്റ്റേഷനിൽ ഉണ്ടായിരുന്ന പോലീസുകാരൻ സോമാഭായി ഗോറിയെ മൂന്നു വർഷത്തേക്കു തടവിനു ശിക്ഷിച്ചു.
അക്ഷരാഭ്യാസം ഇല്ലാത്ത ബിൽക്കിസിന്റെയും രക്ഷപ്പെട്ട എട്ടുവയസുകാരന്റെയും മൊഴികളിലെ വൈരുധ്യം പറഞ്ഞ് ക്രിമിനൽ കോടതി കേസ് തള്ളി. ബിൽക്കിസ് ദേശീയ മനുഷ്യാവകാശ കമ്മീഷനിലും സുപ്രീംകോടതിയിലും പരാതി കൊടുത്തു. 2003 ഡിസംബറിൽ സുപ്രീം കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു. 2004 ജനുവരിയിൽ ബിൽക്കിസ് പറഞ്ഞ എല്ലാവരെയും സിബിഐ അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ടവരുടെയെല്ലാം മൃതദേഹങ്ങൾ പുറത്തെടുത്ത് പരിശോധിച്ചു. 20 പ്രതികളിൽ 13 പേരും കുറ്റക്കാരെന്ന് വിധി വന്നു. മൂന്നു പേരുടെ ജീവപര്യന്തം വധശിക്ഷയാക്കണം എന്ന് ആവശ്യപ്പെട്ട് സിബിഐ തന്നെ അപ്പീൽ കൊടുത്തു. 2017 മേയിൽ ബോംബെ ഹൈക്കോടതി അപ്പീൽ തള്ളി.
സംഘിമനസ്
രാജൻകേസ് പോലുള്ള അതിക്രമങ്ങൾ കേരളത്തിൽ നക്സൽബാരി പ്രസ്ഥാനത്തെ നിഗ്രഹിച്ചതുപോലെ മുസ്ലിം തീവ്രവാദത്തെ നിഗ്രഹിക്കാൻ ഗുജറാത്തിലെ സംഭവങ്ങൾ കാരണമായി എന്ന് ആത്മാർഥമായി വിശ്വസിക്കുന്നവരുമുണ്ട്. അടുത്തകാലത്ത് ശ്രീലങ്കയിലടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന മുസ്ലിം ഭീകരത ഭാരതത്തിൽ വേരോടാത്തതിനു കാരണമായത് ഈ തിരിച്ചടിയാണെന്ന് അവർ വാദിക്കുന്നു. മുസ്ലിംകൾ പങ്കാളികളാകുന്ന ഭീകര പ്രവർത്തനത്തിൽ അവർക്ക് മാത്രം മനുഷ്യാ വകാശം അടക്കമുള്ള സംരക്ഷണത്തിനു വേണ്ടി പലരും രംഗത്തിറങ്ങുമെങ്കിലും അവർ കൊല്ലുന്നതിനെ അപലപിക്കാൻ പോലും ഇത്തരക്കാർ തയാറാകുന്നില്ല എന്ന യാഥാർഥ്യവും അവർ ചൂണ്ടിക്കാണിക്കുന്നു.
തങ്ങൾക്കെതിരേ നടക്കുന്ന ആക്രമണങ്ങളെ മാധ്യമങ്ങളുടെയും മറ്റു മഹാന്മാരുടെയും സഹായത്തോടെ വലിയ സംഭവമാക്കുന്നവർ തങ്ങൾ നടത്തുന്ന ആക്രമണങ്ങളെ അപലപിക്കുന്നവരെപ്പോലും നിഗ്രഹിക്കാൻ നോക്കുന്നു എന്ന സത്യവുമുണ്ട്. ഈ പശ്ചാത്തലത്തിലും ഇന്ത്യൻ ജുഡീഷറി ബിൽക്കിസ് ബാനുവിന്റെ അവകാശങ്ങൾക്കു വേണ്ടി നിലകൊണ്ടത് ഏറെ തിളക്കമുള്ള സംഭവമാണ്. മതനിന്ദ നിയമത്തിന്റെ മറയിൽ പാക്കിസ്ഥാനിൽ ആസിയ ബീബിയെ വധിക്കാൻ കോടതിവരെ കൂട്ടുനിന്നപ്പോഴും മിണ്ടാതിരുന്നവരെല്ലാം ഇന്ത്യയിലെ സുപ്രീം കോടതിയുടെ ഉന്നതമായ വിധിയിൽ അഭിമാനിക്കുന്നു.
ചീഫ് ജസ്റ്റീസിനെതിരായ പരാതി
ഇന്ത്യയുടെ ചീഫ് ജസ്റ്റീസ് രഞ്ജൻ ഗോഗോയിക്കെതിരേ അദ്ദേഹത്തോടൊപ്പം ജോലി ചെയ്തിരുന്ന മുൻ ജീവനക്കാരി ഉന്നയിക്കുന്ന ലൈംഗികാരോപണങ്ങളുടെ നിജസ്ഥിതി പുറത്തുവരേണ്ടത് ഇന്ത്യൻ ജുഡീഷറിയുടെ തന്നെ അന്തസിന്റെ പ്രശ്നമാണ്. ജീവനക്കാരി തന്റെ പരാതിയിൽ ഉറച്ചുനിൽക്കുന്പോൾ ജുഡീഷറിയുടെ സ്വാതന്ത്ര്യത്തിനെതിരായ വലിയ ഗൂഢാലോചനയുടെ ഭാഗമാണ് ഈ ആരോപണം എന്നു ചീഫ് ജസ്റ്റീസ് തന്നെ ചിത്രീകരിക്കുന്നു. ഗൂഢാലോചനയെക്കുറിച്ചും പരാതിയെക്കുറിച്ചും അന്വേഷിക്കാൻ ജഡ്ജിമാരുടെ സമിതി നിയോഗിക്കപ്പെട്ടിരിക്കുന്നു.
ജസ്റ്റീസ് രഞ്ജൻ ഗോഗോയിക്കെതിരേയുള്ള ആരോപണങ്ങളുടെ കോപ്പി പരാതിക്കാരി സുപ്രീംകോടതിയിലെ തന്നെ 20 ജഡ്ജിമാർക്കാണു കൊടുത്തത്. തന്നെ പീഡിപ്പിച്ചു എന്നും വഴങ്ങാത്തതിന് തന്നെയും പോലീസുകാരായ തന്റെ ഭർത്താവിനെയും സഹോദരനെയും ജോലിയിൽ നിന്നു പിരിച്ചുവിട്ടു എന്നുമാണു പരാതി. എന്നാൽ, അവർ പോലീസിൽ പരാതിപ്പെട്ടിട്ടില്ല. അംബാനി കേസിലെ വിധി തിരുത്തിയവർ അടക്കം പലരെക്കുറിച്ചും പലതും പറയുന്നുണ്ട്.
ചീഫ് ജസ്റ്റീസിനെതിരേ പരാതി പറഞ്ഞാൽ ഒന്നരക്കോടി രൂപ തരാം എന്ന് ആരോ തന്നോടു പറഞ്ഞതായി ഒരു അഭിഭാഷകൻ വെളിപ്പെടുത്തിയിട്ടുണ്ട്. ഇദ്ദേഹം ചീഫ് ജസ്റ്റീസുമായി നല്ല ബന്ധം ഉള്ളയാളാണെന്നും ആക്ഷേപിക്കുന്നവരുണ്ട്. ഏതായാലും പരാതി ഉയർന്ന ഉടൻ സുപ്രീം കോടതി ഉണർന്നു പ്രവർത്തിച്ചു. കോടതിയുടെ അടിയന്തര സമ്മേളനം പിറ്റേന്നു കൂടി. പരാതി അടിസ്ഥാനരഹിതമാണെന്നും വലിയ ഗൂഢാലോചനയുടെ ഭാഗമാണെന്നും അന്ന് ഇക്കാര്യം പരിഗണിച്ച കോടതിയിൽ അധ്യക്ഷം വഹിച്ച ചീഫ് ജസ്റ്റീസ് പറഞ്ഞു.
ഉന്നതർക്കെതിരേ എന്തെങ്കിലും ആരോപണം ഉണ്ടായാൽ മാറിനിന്ന് അന്വേഷണം നടത്തണം എന്നു ചാടിപ്പറയുന്നവർ അവരുടെ സ്ഥിരം വായ്ത്താരി ഉയർത്തി. സീസറിന്റെ ഭാര്യ സംശയത്തിന് അതീതയായിരിക്കണം എന്നും മറ്റും ബഞ്ചിലിരുന്നു തട്ടിവിടുന്ന ജഡ്ജിമാരിൽ പലരും വാ തുറന്നില്ല.
മനഃപൂർവം ശ്രമിക്കുന്നവർ
സ്ത്രീസംരക്ഷണ നിയമങ്ങളുടെ പരിധിയിൽ നിന്നു കൊണ്ട് സമുഹത്തിലെ പ്രമുഖരെ മനഃപൂർവം വേട്ടയാടാൻ പലരും ശ്രമിക്കുന്നുണ്ട്. സുപ്രീംകോടതി ജഡ്ജിമാർ തങ്ങൾക്കു സ്ത്രീകളെ ജീവനക്കാരായി വേണ്ടെന്നു പറഞ്ഞതായി ചീഫ് ജസ്റ്റീസ് രഞ്ജൻ ഗോഗോയി വെളിപ്പെടുത്തി. ഉന്നത പദവിയിലിരിക്കുന്ന പല ഉദ്യോഗസ്ഥരുടെയും മനസാണത്. ഓഫീസിൽ അച്ചടക്കം പാലിക്കാൻ പോലും പലർക്കും സാധിക്കാത്ത നിലയുണ്ട്.
പരാതിക്കാരിക്കുള്ള സംരക്ഷണം ആരെക്കുറിച്ച് പരാതിപ്പെടുന്നുവോ അയാൾക്കും ഉണ്ടാവണം. ആരോപണം ഉന്നയിക്കപ്പെടുന്നതിനെ തുടർന്നുണ്ടാകുന്ന മാധ്യമാഘോഷത്തിൽ മാനം നഷ്ടപ്പെടുന്ന ആരോപണ വിധേയന് നീതി കൊടുക്കാൻ ഒരു കോടതിക്കും സാധിക്കാതെ വരും. പദവിയിൽ നിന്നു മാറിനിൽക്കേണ്ടിവരിക കൂടി ചെയ്താലോ, അയാൾക്കുണ്ടാകുന്ന നഷ്ടം അപരിഹാര്യമാവും.
കോടതിയുടെ പരാമർശങ്ങളുടെ പേരിൽ രാജിവയ്ക്കേണ്ടി വന്ന എത്ര രാഷ്ട്രീയ നേതാക്കൾക്കാണ് അപരിഹാര്യമായ നഷ്ടം ഉണ്ടായിട്ടുള്ളത്. പീഡനത്തിന് ഇരയാകുന്നവർക്ക് കേസു നടത്താനും ജീവനും സ്വത്തിനും സംരക്ഷണവും കൊടുക്കണം.
ഭാരതത്തിലെ സുപ്രീംകോടതി ജഡ്ജിക്കെതിരേ ഉയരുന്ന ആദ്യത്തെ പരാതിയല്ല ഇത്. സുപ്രീംകോടതി ജഡ്ജിയായിരുന്ന അശോക് കുമാർ ഗാംഗുലിക്കെതിരേ ജീവനക്കാരി 2013 ലും സ്വതന്ത്രർകുമാറിനെതിരേ ഒരു നിയമ വിദ്യാർഥി 2014 ലും ഇത്തരം ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. സിറ്റിംഗ് ജഡ്ജിക്കെതിരേ വരുന്ന ആദ്യ ആരോപണമാണിത്. ആരോപണം ഉയരുന്ന കാലത്ത് ബംഗാളിലെ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനായിരുന്ന അശോക് ഗാംഗുലിക്ക് അക്കാരണം കൊണ്ട് ആ പദവി രാജി വയ്ക്കേണ്ടിയും വന്നു. കോടതി ജോലിസ്ഥലമല്ലെന്നും അതുകൊണ്ട് പരാതി നിലനിൽക്കില്ലെന്നും ഗാംഗുലി നടത്തിയ വാദം കേട്ട് അക്കാലത്തു പലരും പരിഹസിച്ചു ചിരിച്ചതാണ്.
ആർക്കാണു പേടി?
വോട്ട് പെട്ടിയിലായശേഷം വരുന്ന പ്രതികരണങ്ങളിൽ തികഞ്ഞ ആത്മവിശ്വാസമുള്ളതു കോണ്ഗ്രസിനു മാത്രമാണ്. ബിജെപിയുടെ വോട്ടുകൾ എവിടെപ്പോയി എന്നു പറയേണ്ടിവരുമെന്നു പിണറായിയും സിപിഎമ്മിന്റെ വോട്ടുകൾ എവിടെപ്പോയി എന്നു പറയേണ്ടിവരുമെന്ന് ബിജെപിയും പറയുന്പോൾ വരികൾക്കിടയിൽ വരുന്നത് മുൻകൂർ ജാമ്യത്തിന്റെ ത്വരയാണ്.
പ്രചാരണം തീർന്നതോടെ പിണറായി വീണ്ടും പിണറായി ആയി. പത്രക്കാരെ ആട്ടിയിറക്കി. പത്രക്കാരെ കാണാൻ ഭയമുള്ള പ്രധാനമന്ത്രി മോദി മറ്റു പലരെക്കൊണ്ടും അഭിമുഖം നടത്തിച്ചു പ്രസിദ്ധീകരിക്കുന്നുണ്ട്.
ബിൽക്കിസ് ബാനു കേസും ഗുജറാത്ത് മോഡലും
01:55 AM Apr 28, 2019 | Deepika.com