ഫ്രാൻസിലെ പുരാതന ദേവാലയമായ നോട്ടർഡാം കത്തീഡ്രലിനു പുറമേ ശ്രീലങ്കയിലെ ലിറ്റിൽ റോം എന്നറിയപ്പെടുന്ന നെഗോംബോ ഉൾപ്പെടെയുള്ള ക്രൈസ്തവ കേന്ദ്രങ്ങളിലും അടുത്ത നാളുകളിൽ ഉയർന്ന തീയും പുകയും ചോരയും കണ്ണീരും ക്രൈസ്തവ സമൂഹത്തിനു തീരാവേദനയായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവർക്കു നേരേ നടക്കുന്ന അതിക്രമങ്ങളുടെ പരന്പരയിൽ ഏറെ വേദന നിറഞ്ഞ ഏടുകളായി ഈ സംഭവങ്ങൾ.
പൗരാണികതയുടെ പ്രൗഢമായ പാരന്പര്യം പേറുന്ന പാരീസിലെ നോട്ടർഡാം കത്തീഡ്രലിൽ പടർന്നുപിടിച്ച തീ ആ മഹാസൗധത്തിന് സാരമായ കേടുപാടുകളാണുണ്ടാക്കിയത്. ഈ തീപിടിത്തത്തിന് ഉത്തരവാദികളാരാണെന്ന കാര്യത്തിൽ ഇനിയും വ്യക്തതയില്ല. കത്തീഡ്രലിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ വൈദ്യുതിത്തകരാറോ മറ്റോ ആവാം കാരണമെന്നു കരുതുന്നവരുമുണ്ട്. പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്ന കത്തീഡ്രലിൽ പുകവലി നിരോധിച്ചിരുന്നെങ്കിലും ചില ജോലിക്കാർ അതു ലംഘിച്ചതായി സംശയമുണ്ട്. എന്നാൽ ഇത് തീപിടിത്തത്തിനു കാരണമാകില്ലെന്നാണ് പൊതുവേ കരുതുന്നത്.
കത്തീഡ്രലിന്റെ തടിയിൽ തീർത്ത തുലാമുകളും മേൽക്കൂരയുമാണു കൂടുതലായി കത്തിനശിച്ചത്. പന്ത്രണ്ടാം നൂറ്റാണ്ടിൽ നിർമിച്ചതാണിത്. യൂറോപ്പിൽ ഏറ്റവും കൂടുതലാളുകൾ സന്ദർശിക്കുന്ന സ്ഥലങ്ങളിലൊന്നാണ് പുരാതനമായ നോട്ടർഡാം കത്തീഡ്രൽ. കത്തീഡ്രലിന്റെ പുനർനിർമാണത്തിന് വൻതോതിലാണ് സംഭാവനകൾ ഒഴുകുന്നത്. അഞ്ചു വർഷത്തിനുള്ളിൽ പുനരുദ്ധാരണം പൂർത്തിയാക്കുമെന്നാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ പ്രഖ്യാപിച്ചിരിക്കുന്നത്.
ശ്രീലങ്കയിൽ ഈസ്റ്റർ ദിനത്തിൽ നടന്ന എട്ടു സ്ഫോടനങ്ങളിൽ നാനൂറോളം പേരാണു കൊല്ലപ്പെട്ടത്. ആദ്യമൊന്നും ആരും ഉത്തരവാദിത്വമേറ്റെടുത്തില്ലെങ്കിലും ചൊവ്വാഴ്ചയോടെ ഐഎസ് രംഗത്തെത്തി. ഐഎസീന്റ പ്രചാരണ ജിഹ്വയായ അമാഖ് വാർത്താ ഏജൻസിയാണ് ഇക്കാര്യം പുറത്തുവിട്ടത്. ചാവേറുകളുടെ പേരുവിവരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓരോരുത്തരുടെയും ലക്ഷ്യം ഏതായിരുന്നുവെന്നും വ്യക്തമാക്കിയിട്ടുണ്ട്.
അബു ഹംസ എന്നയാളാണ് കൊളംബോയിലെ സെന്റ് ആന്റണീസ് പള്ളിയിൽ ചാവേറായത്. നെഗോംബോയിലെ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിലെ ചാവേർ അബു ഖലീൽ എന്നയാളാണ്. ഇവരുടെ ഫോട്ടോയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫോട്ടോയിൽ എട്ടുപേരുണ്ട്. ഒരാൾ മാത്രം മുഖം മറച്ചിട്ടില്ല.
ശ്രീലങ്കയിലെ മുസ്ലിം നേതാക്കൾ തന്നെ ഇത്തരമൊരു ആക്രമണ സാധ്യതയെക്കുറിച്ചു ഗവൺമെന്റിനു മുന്നറിയിപ്പു കൊടുത്തിരുന്നുവെന്നതാണ് മറ്റൊരു കൗതുകകരമായ വസ്തുത. പ്രാദേശിക മുസ്ലിം ഗ്രൂപ്പായ നാഷണൽ തൗഹീത് ജമാഅത്ത് നേതാവ് സഹ്റാൻ ഹാഷിമിനെതിരേ ശ്രീലങ്കൻ മുസ്ലിം കൗൺസിൽ വൈസ് പ്രസിഡന്റ് ഹിൽമി അഹമ്മദ് പ്രാദേശിക ഭരണകൂടത്തിന് മൂന്നു വർഷം മുന്പുതന്നെ പരാതി നൽകിയിരുന്നു. ഇപ്പോഴത്തെ ആക്രമണത്തിനു പിന്നിൽ ഹാഷിമിന്റെ ബുദ്ധിയും പ്രവർത്തിച്ചിട്ടുണ്ടെന്നാണ് ഇന്റലിജലൻസ് വൃത്തങ്ങൾ കണക്കാക്കുന്നത്. പ്രാദേശിക മുസ്ലിം സമൂഹം ഹാഷിമിനെ വലിയ കുഴപ്പക്കാരനായാണു കണക്കാക്കിയിരുന്നത്.
ശ്രീലങ്കയിൽ മുസ്ലിം, ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ സാധാരണമല്ല. വംശീയമായ പോരാട്ടങ്ങൾ ആ രാജ്യത്തു പതിവാണെങ്കിലും ഇപ്പോഴത്തെ ആക്രമണത്തിനു പിന്നിലുള്ള ലക്ഷ്യം ദുരൂഹമായിരിക്കുന്നു.
ഇറാനെ ഒതുക്കാൻ
ഇറാനെതിരേ അമേരിക്ക ഉപരോധ നടപടികൾ കടുപ്പിക്കുന്നു. തങ്ങൾ കൈയുംകെട്ടിയിരിക്കുമെന്നു കരുതേണ്ടെന്ന് ഇറാൻ അമേരിക്കയ്ക്കു മുന്നറിയിപ്പു നൽകുന്നു. ഇറാനിൽനിന്ന് ക്രൂഡോയിൽ ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യയും ചൈനയുമുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് അമേരിക്ക നൽകിയിരിക്കുന്ന ഇളവ് പിൻവലിച്ചതാണ് സ്ഥിതി ഗുരുതരമാക്കിയത്.
ഇറാന്റെ കരുത്ത് അവരുടെ എണ്ണ ഉത്പാദനമാണ്. അതു തകർത്താൽ മാത്രമേ ഇറാനെ വരുതിയിൽ നിർത്താനാവൂ എന്ന് അമേരിക്കയ്ക്കു ബോധ്യമുണ്ട്.
ഇറാൻ തങ്ങളുടെ ആണവപരീക്ഷണങ്ങൾ പരിമിതപ്പെടുത്താമെന്നു സമ്മതിച്ചതിന്റെ അടിസ്ഥാനത്തിലാണ് അമേരിക്ക എണ്ണ കയറ്റുമതിക്ക് ഉപരോധം ഇളവു ചെയ്തത്. എന്നാൽ, കരാറിനെ മാനിക്കുന്നില്ലെന്നു കണ്ട അമേരിക്ക ഉപരോധം വീണ്ടും കർശനമാക്കി.
ജപ്പാൻ, ദക്ഷിണ കൊറിയ, ഇറ്റലി തുടങ്ങിയ രാജ്യങ്ങൾ ഇറാനിൽനിന്നുള്ള എണ്ണ ഇറക്കുമതി നേരത്തേതന്നെ കാര്യമായി വെട്ടിക്കുറച്ചിരുന്നു. ക്രൂഡോയിലിനു പകരം സംസ്കരിച്ച എണ്ണയും മറ്റു പെട്രോകെമിക്കൽ ഉത്പന്നങ്ങളും വിപണിയിലെത്തിച്ച് പിടിച്ചു നിൽക്കാനാണ് ഇറാൻ ഇപ്പോൾ ശ്രമിക്കുന്നത്.
ഉപരോധം കർശനമാക്കുന്നത് ഇന്ത്യയുടെ എണ്ണ ഇറക്കുമതിയെ കാര്യമായി ബാധിക്കും. ഇറാക്കും സൗദി അറേബ്യയും കഴിഞ്ഞാൽ ഇന്ത്യ ഏറ്റവും കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യുന്നത് ഇറാനിൽനിന്നാണ്. അതു നിർത്തേണ്ടിവന്നാൽ കൂടുതൽ വിലയ്ക്ക് എണ്ണ വാങ്ങേണ്ടിവരും. പെട്രോളിനും പാചകവാതകത്തിനുമൊക്കെ അധികം വൈകാതെ ജനം കൂടുതൽ വില നൽകേണ്ടിവരുമെന്നു സാരം.
പുടിനെ പിടിക്കാൻ കിം
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഉത്തര കൊറിയൻ നേതാവ് കിം ജോംഗ് ഉനും തമ്മിലുണ്ടാക്കിയ ആണവനിരായുധീകരണ കരാർ ചരിത്ര സംഭവമെന്നൊക്കെ കൊട്ടിഘോഷിക്കപ്പെട്ടെങ്കിലും കാര്യങ്ങളൊന്നും ഉദ്ദേശിച്ചപോലെ നടക്കുന്നില്ല. ഇതിനിടെ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനുമായി കൈകോർത്ത് അടുത്ത തന്ത്രമൊരുക്കുകയാണ് കിം.
റഷ്യയുടെ പിന്തുണ തേടി കിം കഴിഞ്ഞദിവസം അവിടെയെത്തി. നിവൃത്തികെട്ടാണ് കിം റഷ്യയിലെത്തിയിരിക്കുന്നതെന്നു കരുതുന്നവരുണ്ട്. ആണവകരാർ വേണ്ടവിധം പാലിക്കാത്തതിനാൽ ഉത്തര കൊറിയയുടെ മേലുള്ള ഉപരോധം ഇപ്പോഴും തുടരുകയാണ്. ഇത് ഉത്തര കൊറിയയെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിക്കുന്നത്.
പണ്ടേ ദുർബലമായ സന്പദ്ഘടന കൂടുതൽ കുഴപ്പത്തിലേക്കു കൂപ്പുകുത്തുകയാണ്. വിദേശ നാണ്യ ശേഖരം ഗണ്യമായി കുറഞ്ഞു. ഉത്തരകൊറിയയ്ക്കെതിരേയുള്ള അമേരിക്കൻ ഉപരോധം ഇളവു ചെയ്യണമെന്ന് രക്ഷാസമിതി അംഗങ്ങളായ റഷ്യയും ചൈനയും പല തവണ ആവശ്യപ്പെട്ടെങ്കിലും കാര്യമായ ഫലമുണ്ടായിട്ടില്ല. ഇക്കാര്യത്തിൽ രക്ഷാസമിതിയിൽ കുറെക്കൂടി ശക്തമായി വാദിക്കണമെന്നു കിം പുടിനോട് ആവശ്യപ്പെടും.
റഷ്യയിൽനിന്നു കൂടുതൽ ഭക്ഷ്യവസ്തുക്കളും ഉത്തര കൊറിയ തേടുന്നുണ്ട്. എന്നാൽ, പുടിൻ ഇതിനോടെല്ലാം എത്രമാത്രം അനുകൂലമായി പ്രതികരിക്കുമെന്നു വ്യക്തമല്ല. അമേരിക്കയെ പ്രത്യക്ഷത്തിൽ പിണക്കാൻ റഷ്യയും ചൈനയും അത്രകണ്ടു താത്പര്യപ്പെടുന്നുമില്ല. വ്യാപാര താത്പര്യങ്ങളാണു പ്രധാനം. ഉത്തര കൊറിയയുടെ വിദേശ വ്യാപാരത്തിൽ 90 ശതമാനവും ചൈനയുമായാണ്.
ഇനി ഒറിജിനൽ പ്രസിഡന്റ്
പ്രസിഡന്റായി അഭിനയിച്ചയാൾ തെരഞ്ഞെടുപ്പിലൂടെ യഥാർഥ പ്രസിഡന്റായി. അപ്രതീക്ഷിതമായിരുന്നു വ്ളാദിമിർ സെലൻസ്കിയുടെ വരവ്. ഹാസ്യതാരമായി മിനിസ്ക്രീനിൽ തിളങ്ങിയ സെലൻസ്കി ഇപ്പോൾ യുക്രെയിനിലെ പ്രസിഡന്റാണ്.
വൻ ഭൂരിപക്ഷത്തോടെയാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. ആഭ്യന്തര യുദ്ധവും സാമൂഹ്യ അനീതികളും കൊടികുത്തിവാഴുന്ന യുക്രെയിനെ കരകയറ്റാൻ ഈ ഹാസ്യ താരത്തിനു കഴിയുമോ എന്നു കാലം തെളിയിക്കും.
41 വയസുള്ള സെലൻസ്കിക്കു രാഷ്ട്രീയത്തിൽ കാര്യമായ പാരന്പര്യമൊന്നും അവകാശപ്പെടാനില്ല. ആകെയുള്ള പരിചയം ടെലിവിഷനിൽ പ്രസിഡന്റായി അഭിനയിച്ച അനുഭവം മാത്രം.
പ്രധാനമന്ത്രി ഉൾപ്പെടെയുള്ള ഉന്നത സ്ഥാനങ്ങളിലേക്കുള്ള നിയമനങ്ങൾ നിർണായകമാണ്. ഭരണത്തിൽ കൂടെക്കൂട്ടുന്ന ടീം എത്രമാത്രം മെച്ചപ്പെട്ടതാകും എന്നാണു നീരീക്ഷകർ കാത്തിരിക്കുന്നത്.
റഷ്യയുമായി കടുത്ത ശത്രുതയിലാണ് യുക്രെയിൻ. സെലൻസ്കിയെ അദ്ദേഹത്തിന്റെ വിജയത്തിൽ അഭിനന്ദിക്കാൻ പോലും റഷ്യൻ പ്രസിഡന്റ് പുടിൻ തയാറായില്ല. തെരഞ്ഞെടുപ്പിന്റെ സാധുതയെക്കുറിച്ചു സംശയമുണ്ടെന്നാണു പുടിന്റെ വക്താവ് പറഞ്ഞത്. പക്ഷേ, റഷ്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താനാവും തന്റെ ശ്രമമെന്നാണ് സെലൻസ്കി പറയുന്നത്.
അമേരിക്കൻ പ്രസിഡന്റ് ട്രംപും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണും സെലൻസ്കിയെ നേരിട്ടു വിളിച്ച് അഭിനന്ദനം അറിയിച്ചു. റഷ്യൻ ചായ്വുണ്ടായിരുന്ന യുക്രെയ്ൻ ഭരണകൂടത്തെ അഞ്ചു വർഷം മുന്പ് രക്തരൂഷിതമായൊരു കലാപത്തിലൂടെയാണ് പുറത്താക്കിയത്. ഇതേത്തുടർന്ന് ക്രിമിയയെ റഷ്യ ആക്രമിച്ചു. അവിടെയുള്ള കലാപകാരികൾക്ക് പിന്തുണ നൽകി. പോരാട്ടത്തിൽ ആയിരക്കണക്കിനാളുകളാണു കൊല്ലപ്പെട്ടത്. റഷ്യയോടു ഇടയാതെ രാജ്യത്തെ രക്ഷപ്പെടുത്താനാണു സെലൻസ്കിയുടെ ശ്രമം.