അനന്തപുരി/ദ്വിജൻ
കേന്ദ്രത്തിലെ ചീഫ് ഇലക്ഷൻ കമ്മീഷണർ സുനിൽ അറോറയും കേരളത്തിലെ ചീഫ് ഇലക്ടറൽ ഓഫീസർ ടിക്കാറാം മീണയും രാജസ്ഥാൻകാരാണ്. സർവീസിൽ നിന്നു വിരമിച്ചയാളാണ് അറോറ. മീണ ഇപ്പോഴും സർവീസിലുള്ള ഉദ്യോഗസ്ഥനാണ്. അറോറയ്ക്കു മുൻപിൻ നോക്കാതെ നീതി നടത്താവുന്നതേ ഉള്ളു. പക്ഷേ അദ്ദേഹം പറയുന്ന വിലക്കുകൾ പ്രധാനമന്ത്രി മോദി തന്നെ ഓരോ ദിവസവും ലംഘിക്കുന്നു. ചീഫ് ഇലക്ഷൻ കമ്മീഷണർ എന്താണ് ചെയ്യേണ്ടത് എന്ന് അറിയാത്തവനെപ്പോലെ ഇരിക്കുന്നു.
എന്നാൽ, കേരളത്തിൽ വന്ന പ്രധാനമന്ത്രി ചീഫ് ഇലക്ടറൽ ഓഫീസർ ടിക്കാറാം മീണയിൽ അപകടം മണത്തതുപോലുണ്ട്. മീണ വിലക്കിയ ഒരു വാക്കും അദ്ദേഹം കേരളത്തിൽ വച്ചു പറഞ്ഞില്ല. ബന്ധപ്പെട്ടവർ തന്റേടം കാട്ടിയാൽ മോദിയും മിണ്ടില്ലെന്ന് ചുരുക്കം
മീണ വിലക്കിയ അയ്യപ്പനെക്കുറിച്ചു മോദി കേരളത്തിൽ വച്ചു മിണ്ടാതെ മംഗലാപുരത്തു ചെന്നപ്പോൾ പറഞ്ഞത് മീണയെ ഭയന്നിട്ടല്ല എന്നു കരുതാൻ ആർക്കും സാധിക്കില്ല. അങ്ങനെ പറയണമെങ്കിൽ റിപ്പബ്ലിക് ടിവിക്കാരനാകണം. ഞാൻ നിങ്ങളുടെ ബോസാണ് എന്നു ശ്രീധരൻപിള്ളയോടു മീണ പറഞ്ഞപ്പോൾ അദ്ദേഹം ഏതാണ്ടൊക്കെ പറഞ്ഞെങ്കിലും പേടിച്ചുപോയെന്നതു പിൽക്കാല കഥകൾ വെളിപ്പെടുത്തുന്ന സത്യം.
ശബരിമല അയ്യപ്പനെക്കുറിച്ചു പറയാൻ വയ്യാത്ത സ്ഥിതിയാണ് കേരളത്തിൽ എന്നാണു മോദി തേനിയിലും മംഗലാപുരത്തും പറഞ്ഞത്. അയ്യപ്പനെ ദേശീയ തലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്ന മോദി കേരളത്തെക്കുറിച്ച് എന്തെല്ലാമാണ് അവിടെ പറയുന്നത്. അയ്യപ്പനെക്കുറിച്ച് പറഞ്ഞതിന് ബിജെപിയുടെ ഒരു സ്ഥാനാർഥിയെ ജയിലിലാക്കി എന്നെല്ലാമാണ് അദ്ദേഹം പറയുന്നത്. ശബരിമല വിഷയത്തിൽ മുസ്ലീം ലീഗ് വല്ലാത്ത കളി കളിക്കുന്നു എന്നെല്ലാം അദ്ദേഹം അവിടെ പറഞ്ഞു.
ഇക്കാര്യത്തിൽ ലീഗ് എന്തുവല്ലാത്ത കളിയാണ് കളിക്കുന്നത് എന്ന് കേരളത്തിലുള്ളവർക്ക് അറിയാത്തപ്പോഴാണ് അദ്ദേഹം ഇങ്ങനെ ഒക്കെ പറയുന്നത്. പ്രധാനമന്ത്രി പറയുന്ന ആകെ കാര്യങ്ങളുടെ സത്യസന്ധതയിൽ ഇവിടത്തെ സ്ഥിതി അറിയുന്ന സാധാരണക്കാരനു പോലും സംശയം തോന്നിപ്പോകില്ലേ? എന്നാൽ, ഒന്നും അറിയാത്ത അന്യസംസ്ഥാനക്കാർക്കോ? ഇവിടെ എന്തോ നടക്കുന്നു എന്ന് തോന്നിപ്പോകാം. അതു വോട്ടാക്കാനാണല്ലോ മോദിയുടെ ശ്രമം.
എന്നാൽ കേരളത്തിൽ ഇക്കാര്യത്തിൽ വാ തുറക്കാൻ അവർക്ക് ഭയമാണ്. ഒരുദ്യോഗസ്ഥൻ എന്റെ വായും ഹൃദയവും ബന്ധിച്ചിരിക്കുന്നു എന്നാണ് സാക്ഷാൽ സുരേഷ് ഗോപിയുടെ പോലും പരാതി. ഒരു ചീഫ് ഇലക്ടറൽ ഓഫീസറെ പ്രധാനമന്ത്രി പോലും ഇത്രയും ഭയപ്പെടുന്നുണ്ടെങ്കിൽ കേന്ദ്ര ഇലക്ഷൻ കമ്മീഷൻ അധികാരം ഉപയോഗിച്ചാൽ തെരഞ്ഞെടുപ്പ് രംഗത്തം ഇന്ന് കാണുന്ന പലതും ഉണ്ടാവില്ലെന്ന് തീർച്ചയായില്ലേ? മോദി പോലും വിറയ്ക്കും., അതാണ് വേണ്ടതും. പറയരുതാത്തത് പറയാൻ ആരെയും അനുവദിക്കരുത്. അനുവദിച്ചാൽ തെരഞ്ഞെടുപ്പു പാളും. നിങ്ങളുടെ അധികാരങ്ങളെക്കുറിച്ചു നിങ്ങൾക്കു വല്ലതും അറിയമോ? ചോദിച്ചത് പ്രതിപക്ഷമല്ല ഇന്ത്യയിലെ പരമോന്നത കോടതിയുടെ തലവനമാണ്. വേണ്ടിവന്നാൽ ചീഫ് ഇലക്ഷൻ കമ്മീഷണറെ വിളിച്ചു വരുത്തും എന്നുവരെ കോടതി പറഞ്ഞു. ഞങ്ങൾക്കു പല്ലില്ല എന്ന് പറയുന്നു. ഒപ്പം കുറേ നോട്ടീസും അയയ്ക്കുന്നു. വർഗീയത വിറ്റ് തെരഞ്ഞെടുപ്പിൽ വിജയിക്കാൻ ആരെയും അനുവദിക്കാതിരിക്കാൻ കമ്മിഷനും അധികാരമുണ്ടെന്ന് സുപ്രീം കോടതി പറയുന്നു.
ഉത്തർ പ്രദേശിലെ മുഖ്യമന്ത്രി ഇന്ത്യൻ സൈന്യത്തെ മോദിസേന എന്ന് വിളിച്ചിട്ട് എന്തു നടപടി എടുത്തു എന്ന് സുപ്രീം കോടതി തെരക്കി. മായാവതിയെയും ആദിത്യനാഥിനെയും വിലക്കിയതിനെ പ്രശംസിച്ച ചീഫ് ജസ്റ്റീസ് നിങ്ങൾക്കു അധികാരം തിരിച്ചു കിട്ടിയോ എന്ന് തെരഞ്ഞെടുപ്പു കമ്മീഷന്റെ അഭിഭാഷകനോട് ചോദിക്കാനും മടിച്ചില്ല. മേനക ഗാന്ധി മുസ്ലിംകളെ ഭയപ്പെടുത്തിയതും എല്ലാം കണ്ടിട്ടും കേട്ടിട്ടും ദേശീയ കമ്മീഷൻ നടപടി എടുക്കാൻ എത്ര വൈകി. തെരെഞ്ഞെടുപ്പ് നീതി പൂർവമായി നടത്താൻ ചുമതലയുള്ള കേന്ദ്ര ഇലക്ഷൻ കമ്മീഷന് മോദിയെ ഭയമാണോ എന്നും എങ്ങനെ എങ്കിലും കാലാവധി പൂർത്തിയാക്കിയാൽ മതി എന്നുമാണ് മോഹം എന്ന് തോന്നിപ്പോകും. അതോടെ എല്ലാ ബിജെപിക്കാരും വായിൽ തോന്നിയതൊക്കെ വിളിച്ചു പറയാൻ ലൈസൻസ് കിട്ടിയപോലായി. കേരളത്തിലോ? സുരേഷ് ഗോപി അയ്യപ്പന്റെ കാര്യം പറഞ്ഞതെ കമ്മീഷൻ അന്വേഷണം ആരംഭിച്ചു. അതോടെ എല്ലാവരും സംയമനം പാലിച്ചു തുടങ്ങി. ഇതാണ് ജനം പ്രതീക്ഷിക്കുന്നത്. അധികാരത്തിൽ ഉള്ളവരും ഇല്ലാത്തവരും തോന്ന്യാസം പറയാനും ചെയ്യാനും കമ്മിഷൻ അനുവദിക്കരുത്.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന പരിശോധനകൾ തന്നെ മതി സർക്കാറിന്റെ ധിക്കാരം മനസിലാക്കുവാൻ. മുൻകൂർ അനുമതി കൂടാതെ ഇപ്പോൾ പരിശോധന അരുതെന്ന് കമ്മീഷൻ പറഞ്ഞിട്ടും കനിമൊഴിയുടെ വീട്ടിൽ പരിശോധന നടത്തി. എല്ലാക്കാലവും ബിജെപിക്കു ഭരിക്കാനായില്ലെങ്കിൽ ഈ ഉദ്യോഗസ്ഥർ തന്നെ മറുകണ്ടം ചാടുന്നതു കാണാം. എന്നാലും തെരഞ്ഞെടുപ്പു കമ്മിഷൻ ഇതൊന്നും അനുവദിക്കരുതാത്തതാണ്. മേയ് 23 ന് ശേഷം റെയ്ഡ് നടത്തട്ടെ.
ചതിയുപദേശം
ശബരിമല സംബന്ധിച്ച സുപ്രീം കോടതി വിധിയുടെ പേരിൽ ജനങ്ങളുടെ വോട്ടു തട്ടാൻ യത്നിക്കുന്ന ബിജെപി സ്ത്രീകളുടെ ശബരിമല പ്രവേശനം സംബന്ധിച്ച കാര്യത്തിൽ എന്തു നിലപാടാണ് എടുത്തത് എന്ന് അരിയാഹാരം കഴിക്കുന്നവർക്കെല്ലാം അറിയാം. സുപ്രീം കോടതി വിധി സർക്കാറിന് നടപ്പാക്കാതിരിക്കാനാവില്ല എന്ന് ആർക്കാണ് അറിയാത്തത്. വിധി നടപ്പാക്കാനാണ് കേന്ദ്രം കേരളത്തിന് ഉപദേശം കൊടുത്തത് എന്നും ശബരിമലയിൽ 144 പ്രഖ്യാപിക്കണമെന്ന് കേന്ദ്രം നിർദേശിച്ചതായും മുഖ്യമന്ത്രി പിണറായി ഈയിടെയും പറഞ്ഞു. ശരിക്കും മുഖ്യമന്ത്രിയും ബിജെപിയും ചേർന്നുള്ള കളി എന്ന് കരുതാൻ എല്ലാ ന്യായവും ഉണ്ട്. കേന്ദ്ര ഉപദേശത്തെക്കുറിച്ച് ഓർക്കുന്പോൾ കരുണാകരന്റെ ഉപദേശത്തെ കുറിച്ച് നായനാർ പറഞ്ഞ ഒരു അനുഭവമാണ് ഓർക്കുന്നത്. മുഖ്യമന്ത്രി ആയിരിക്കെ നായനാർക്ക് പനി വന്നു. കരുണാകരനും ഭാര്യയും അദ്ദേഹത്തെ സന്ദർശിക്കാനെത്തി. അക്കാലത്ത് ഇടതു മുന്നണി മന്ത്രിമാർ അംബാസഡർ കാർ മാത്രമെ ഉപയോഗിക്കു. ബേബി ജോണ് മാത്രമായിരുന്നു അപവാദം. അദ്ദേഹം സ്വന്തമായുണ്ടായിരുന്ന ബെൻസിലാണ് യാത്ര. കരുണാകരൻ നായനാരെ ഉപദേശിച്ചു. പ്രായം മുന്നോട്ടാണ്. യാത്ര ഏറെ ഉണ്ട്. അതുകൊണ്ട് അംബാസഡർ വിട്ട് നല്ല വണ്ടി ഉപയോഗിക്കണം. നായനാർ ചിരിച്ചു. കരുണാകരനും മറ്റും മടങ്ങിയപ്പോൾ ശാരദടീച്ചറും നായനാരോട് പറഞ്ഞു. സഖാവേ ആരോഗ്യം ഓർത്ത് നല്ല വണ്ടി ഉപയോഗിക്കണം. നായനാർ ചിരിച്ചു കൊണ്ട് പറഞ്ഞു ശാരദ പറയുന്നത് സ്നേഹം കൊണ്ടാ. കരുണാകരൻ എന്തോ കുടുക്കിട്ടതാ. വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി നായനാർ സർക്കാർ വക പഴയ ഒരു ബെൻസ് കാർ യാത്രയ്ക്കെടുത്തു. പിറ്റേന്ന് കരുണാകരന്റെ പരിഹാസം. തൊഴിലാളികളുടെ നേതാവ് ചലിക്കുന്ന കൊട്ടാരത്തിൽ യാത്ര തുടങ്ങി. കരുണാകരനെയും ഇരുത്തി വിജെടി ഹാളിൽ കരുണാകരന്റെ സപ്തതി ആഘോഷത്തിന് നായനാർ ഇതു പറഞ്ഞപ്പോൾ കരുണകാരനടക്കം എല്ലാവരും ആർത്തു ചിരിച്ചു. ബിജെപിയുടെ ഉപദേശങ്ങളും അങ്ങനെയാണെന്ന് പിണറായി മനസിലാക്കണം.അല്ലെങ്കിൽ ഇത്തരം പുലിവാൽ പിടിക്കും. വിധി നടപ്പാക്കാൻ ഇത്തിരി സാവകാശം ചോദിച്ചിരുന്നെങ്കിലോ? സമരത്തിന്റെ നേരു മനസിലാക്കാൻ ഇപ്പോഴത്തെ ശബരിമല ഉത്സവം നോക്കിയാൽ മതിയല്ലോ. പോലീസും ഇല്ല, സമരക്കാരും ഇല്ല. അയ്യപ്പനിൽ വിശ്വാസമുള്ളവർ വരുന്നു. അവരിൽ വിശ്വാസമുള്ള സ്ത്രീകൾ വിലക്കുള്ള പ്രായത്തിൽ വരുന്നില്ല. വിലക്കുള്ള പ്രായത്തിലെ സ്ത്രീകളെക്കൊണ്ട് മല ചവിട്ടിക്കണമെന്ന് എന്ത് ആവേശമായിരുന്നു സർക്കാരിന്.
ആത്മാർഥതയില്ലാത്ത സമീപനം
സുപ്രീം കോടതിവിധി മറികടക്കണമെങ്കിൽ ഭരണഘടന ഭേദഗതി ചെയ്യണം എന്നാണ് ചിലർ പറയുന്നത്. അതിലൂടെ ശബരിമലയ്ക്ക് പ്രത്യേക പദവി ഉണ്ടാക്കണം.അതിനൊന്നും പോകാതിരുന്ന പാർട്ടിയാണ്. ശബരിമലക്കാര്യത്തിൽ അതിനും സ്കോപ്പ് കുറവാണ്എന്ന് പറയുന്നവരും ഉണ്ട്. ബിജെപി കോടതിയിലും നിലപാട് എടുത്തില്ല. വിധിയെ തുടക്കത്തിൽ സ്വാഗതവും ചെയ്തു. വിശ്വാസികൾ ഇളകുന്നു എന്നു കണ്ടപ്പോൾ ബിജെപി ചാടി വീണു. മുരളീധരൻ എംപിയൊക്കെ പറഞ്ഞത് ആരാണ് മറക്കുക. വനിതാ വിമോചനത്തിന്റെ ജയഗാഥ പാടി ശബരിമല വിധിയെ സ്വാഗതം ചെയ്ത ബിജെപി പെട്ടെന്ന് പ്ലേറ്റ് മാറ്റി. കലാപം ഉണ്ടാക്കി. പോലീസും സംഘികളും വളരെ ശക്തിയോടെ ഇടപെട്ടിട്ടും സ്ത്രീകൾ, അതും വിലക്കപ്പെട്ട പ്രായത്തിലുള്ളവർ മലചവിട്ടി. നേരില്ലാത്ത ആ സമരത്തിന്റെ പേരിൽ വോട്ടു ചോദിക്കുകയാണ് ബിജെപിക്കാർ. ഇക്കാര്യത്തിൽ സത്യസന്ധമായ നിലപാട് എടുത്ത കോണ്ഗ്രസ് പറയേണ്ടതു പോലും പറയാത്തതാണോ മാധ്യമങ്ങൾ കൊടുക്കാത്തതാണോ എന്നറിയില്ല. ഏതായാലും ശബരിമല സ്വന്തമാക്കുന്നതിൽ ബിജെപി വിജയിച്ചു. അതോടെ ബിജെപി സമരത്തിൽ മുന്നിലായി. മീണയുടെ നിലപാട് ഈ മേൽക്കോയ്മയക്കു വിഘാതമായേക്കും എന്ന് സിപിഎം കരുതുന്നു.
പ്രധാനമന്ത്രിയും അമിത്ഷായും വോട്ടു പിടിക്കാൻ എത്രഭീകരമായ വർഗീയതയാണ് പ്രസംഗിക്കുന്നത്. വയനാടിനെക്കുറിച്ചും മലപ്പുറത്തെക്കുറിച്ചും എന്തെക്കെയാണ് പുലന്പുന്നത്. ചെയ്യുന്ന പ്രവൃത്തികളോ? കർണാടകയിലെ ചിത്രദുർഗയിൽ പ്രധാനമന്ത്രി വന്ന വിമാനത്തിൽ നിന്നും ഇറക്കിയ ഒരു വലിയ കറുത്തപ്പെട്ടി ഒരു സ്വകാര്യവാഹനത്തിലേക്ക് കയറ്റി ഓടിച്ചു പോകുന്നതിന്റെ ദൃശ്യങ്ങൾ മിക്കവാറും എല്ലാവരും കണ്ടു. മുഖ്യധാരാ മാധ്യമങ്ങൾ സഹകരിച്ചില്ലെങ്കിലും ജനം കാര്യങ്ങൾ അറിയുന്നുണ്ട്. അതിന്റെ പ്രതിഫലനം എല്ലാവർക്കും അറിയാനാവും.
രാഹുലും പ്രിയങ്കയും
വളരെ പക്വതയോടെയാണ് രാഹുൽ പടനയിക്കുന്നത്. പറയുന്ന കാര്യങ്ങളിലെല്ലാം കൃത്യതയുണ്ട്. അത് മിനിമം വരുമാനത്തെക്കുറിച്ചായാലും ശബരിമലയെക്കുറിച്ചായാലും. കമ്യൂണിസ്റ്റുകാരെക്കുറിച്ചു രാഹുൽ ഒന്നും പറയുന്നും ഇല്ല. വളരെ ഇരുത്തം വന്ന വാക്കുകൾ മാത്രം പറയുന്നു. പകയോ വിദ്വേഷമോ ഇല്ല.
കോണ്ഗ്രസുകാരും അല്ലാത്തവരും കാത്തിരിക്കുന്ന വലിയ ചോദ്യം. മോദിക്കെതിരെ പ്രിയങ്ക വാരാണസിയിൽ എത്തുമോ എന്നാണ്. അതുണ്ടായാൽ മത്സരം തീപാറും.
ബാർ ഈത്തോബ്രീറോ ബാബു പോൾ
ബാർ ഈത്തോബ്രീറോ അതായത് സഭയുടെ അനുഗൃഹീത പുത്രൻ എന്ന യാക്കോബായ സഭയുടെ പരമാധ്യക്ഷനും വേദശബ്ദരത്നാകരത്തിന്റെ രചനയിലൂടെ അനുഗൃഹീത സാഹിത്യകാരൻ എന്ന് സീറോ മലങ്കര കത്തോലിക്ക സഭയുടെ കാതോലിക്കാ ബാവയും അഭിനന്ദിച്ച ബാബു പോൾ കടന്നു പോയി. കിടന്നു മരിക്കരുത് മരിച്ചു കിടക്കണം എന്ന അദ്ദേഹത്തിന്റെ പ്രാർഥന ദൈവം അംഗീകരിച്ചതുപോലെ ഒരു ശാന്തമായ കടന്നു പോകൽ. വേദശബ്ദ രത്നാകരത്തിൽ അദ്ദേഹം എഴുതി. “എന്റെ പേര് ദാനിയേൽ എന്നാണെങ്കിലും സ്വഭാവം ദാവീദിന്റെതാണ്. മട്ടുപ്പാവിൽ ഉലാത്തുന്പോൾ അയലത്തെ സുന്ദരിയെ മോഹിച്ച ദാവീദിനെയാണ് ലോകം കൂടുതൽ അറിയുന്നതെങ്കിലും ആ വ്യക്തിത്വത്തിന്റെ അഗണ്യ അംശം മാത്രമായിരുന്നു ആ ഭാവം. ദൈവം കൂടെ ഉണ്ടെങ്കിൽ വില്ലും കവണയും കൊണ്ട് ഗോലിയാത്തിനെ വീഴ്ത്താൻ കഴിയും എന്ന് കരുതുന്നവൻ. തപ്പും കിന്നരവും കൊണ്ട് സാംസ്ക്കാരിക മേഖലയെ ആശ്ലേഷിച്ചവൻ. ഈശ്വര സന്നിധിയിലെ ഹർഷോന്മാദം ഒളിച്ചു വയ്ക്കേണ്ടതല്ല എന്ന് രാജകുമാരിയായി പിറന്ന ഭാര്യക്കു പറഞ്ഞുകൊടുത്തവൻ, ശത്രുവിനെ നിരാലംബനായി കൈയിൽ കിട്ടിയിട്ടും വിട്ടുകളഞ്ഞ ഗുരുത്വത്തിന്റെ ഉടമ. അതേസമയം കുപ്പായത്തൊങ്ങൽ മുറിച്ചു വച്ച് പിന്നീട് വീരസ്യം പറയാൻ മടിക്കാത്ത അല്പത്വം അന്യമല്ലാത്തവൻ, ദീർഘവീക്ഷണത്തോടെയുള്ള ഭരണപരമായ നീക്കങ്ങൾ നടത്തുന്നവൻ, സ്വന്തം മകൻ മൂക്കിന് താഴെ നടത്തിയ ഗൂഢാലോചന തിരിച്ചറിയാൻ വൈകിയവൻ...’’ തന്നെക്കുറിച്ച് അദ്ദേഹം നടത്തിയ ഈ നിരീക്ഷ
അറോറയും മോദിയും പിന്നെ മീണയും
01:45 AM Apr 21, 2019 | Deepika.com