മുന്പെങ്ങുമില്ലാത്ത ആത്മവിശ്വാസത്തിലാണു ബിജെപി സംസ്ഥാന അധ്യക്ഷൻ അഡ്വ. പി.എസ്. ശ്രീധരൻ പിള്ള. അമിത ആത്മവിശ്വാസമെന്നു തോന്നിയാലും അദ്ദേഹത്തിനു ന്യായവാദങ്ങളുണ്ട്. ശബരിമല വിഷയം വോട്ടർമാരിൽ നിർണായകമായ സ്വാധീനം ചെലുത്തുമെന്നു കരുതുന്ന പി.എസ്. ശ്രീധരൻ പിള്ള, കോണ്ഗ്രസിനെയും സിപിഎമ്മിനെയും ഒരേ തൂവൽപക്ഷികളെന്നു വിശേഷിപ്പിക്കുന്നു. ലോക്സഭാ തെരഞ്ഞെടുപ്പു പടിവാതിൽക്കലെത്തി നിൽക്കേ, കേരളത്തിന്റെ മനസുമാറിയെന്നു കരുതുന്ന ബിജെപി അധ്യക്ഷൻ, എൻഡിഎയുടെ കേരളത്തിലെ സാധ്യതകളെക്കുറിച്ചും നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളേക്കുറിച്ചും ദീപികയോടു സംസാരിച്ചു.
അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങൾ ചുവടെ:
എൻഡിഎയുടെ കേരളത്തിലെ സാധ്യതകൾ എങ്ങനെ കാണുന്നു ?
മുന്പെങ്ങുമില്ലാത്ത വിധം എൻഡിഎ തെരഞ്ഞെടുപ്പിൽ വൻശക്തിയായി മാറിക്കഴിഞ്ഞു. ഒട്ടേറെ മണ്ഡലങ്ങളിൽ വിജയിക്കാൻ സാധ്യതയുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രണ്ടു ലക്ഷത്തോളം വോട്ടു ലഭിച്ച ഏഴു മണ്ഡലങ്ങളുണ്ട്. ഒരു സ്ഥലത്ത് 2.82 ലക്ഷം വോട്ട് നേടി. കോണ്ഗ്രസിനോ സിപിഎമ്മിനോ ഒറ്റയ്ക്കു കേരളത്തിൽ ഏതെങ്കിലും സീറ്റിൽ ഇത്രയും വോട്ട് പിടിക്കാൻ സാധിക്കുമോ?
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎയ്ക്കു കേരളത്തിൽ 10 ശതമാനം വോട്ട് ലഭിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ അത് 15.5 ശതമാനമായി. ഇത്തവണ വോട്ട് വിഹിതം എത്രയാകുമെന്നാണു കണക്കുകൂട്ടുന്നത് ?
ഇന്നലെ വരെ ഞങ്ങളെ അസ്പൃശ്യരായി കണ്ടിരുന്നവർ പോലും ഇപ്പോൾ ഞങ്ങളെ ഉൾക്കൊള്ളാൻ തയാറായിട്ടുണ്ട്. 25 ശതമാനം വരെ വോട്ട് കിട്ടുമെന്നാണല്ലോ സർവേകൾ പറയുന്നത്. ക്രിസ്ത്യൻ സമുദായത്തിലുൾപ്പെടെ ഞങ്ങൾക്കു സ്വീകാര്യത കൂടി. ഇതിലും കൂടുതൽ വോട്ട് ലഭിക്കുമെന്നുറപ്പാണ്. യുഡിഎഫും എൽഡിഎഫും ജീർണാവസ്ഥയിലാണ്. എൻഡിഎയ്ക്ക് ഇതൊരു അസുലഭ സന്ദർഭമാണ്.
പ്രധാന പ്രചാരണ വിഷയം എന്താകും ?
നോട്ട് നിരോധ കാലത്ത് വളർച്ചാനിരക്കു കുറഞ്ഞപ്പോൾ നാടുനീളെ പ്രചാരണ കോലാഹലമായിരുന്നു. ഇപ്പോൾ വളർച്ച 7.3 ശതമാനത്തിലെത്തി. ഇതുപോലെ വളർച്ച തുടർന്നാൽ 2030 ൽ ഇന്ത്യൻ സന്പദ്ഘടന അമേരിക്കയെ പിന്തള്ളുമെന്നാണ് ചാർട്ടേർഡ് ബാങ്കിന്റെ പഠനം പറയുന്നത്. വിദേശ നിക്ഷേപവും വിദേശനാണ്യ ശേഖരവും റിക്കാർഡ് ആണ്. ചരിത്രത്തിലാദ്യമായി ക്ഷേമരാഷ്ട്ര സങ്കൽപ്പം യാഥാർഥ്യമാകുകയാണ്. മുന്പ് ഇന്ത്യൻ പട്ടാളക്കാരെ പാക്കിസ്ഥാൻ പിടിച്ചു കൊണ്ടു പോയി തലയറുത്ത സംഭവമുണ്ടായി. മുംബൈ ഭീകരാക്രമണ കാലത്ത് 64 മണിക്കൂർ ഭീകരർ രാജ്യത്തെ മുൾമുനയിൽ നിർത്തി. പാക്കിസ്ഥാനെ എന്തു പാഠം പഠിപ്പിക്കാൻ അന്നു സാധിച്ചു? എന്നാൽ മോദി ഭരണത്തിൽ മൂന്നു സർജിക്കൽ സ്ട്രൈക്ക് വിജയകരമായി നടത്തി. ഇതു ലോകം കാണുകയാണ്. ഇതൊക്കെ ഞങ്ങൾ ജനങ്ങളുടെ മുന്പാകെ അവതരിപ്പിക്കും.
ശബരിമല വിഷയം വോട്ട് ആയി മാറുമോ ?
ശബരിമലയിൽ നിരീശ്വരവാദികൾ വിശ്വാസികളെ തകർക്കാൻ നടത്തിയ നികൃഷ്ടശ്രമങ്ങൾ ഒട്ടേറെ മനസുകളിൽ ഇന്നും ഉണങ്ങാത്ത മുറിവായി അവശേഷിക്കുന്നു. മുപ്പതിനായിരത്തിലധികം പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കി. വിശ്വാസികളുടെ മനസിൽ ഘനീഭവിച്ച ദുഃഖവും വേദനയും സ്വാഭാവികമായും തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കപ്പെടും. എന്നാൽ, പ്രചാരണത്തിലെ പ്രധാന ഘടകം മോദിഭരണത്തിന്റെ നേട്ടങ്ങൾ തന്നെയാകും. വീണ്ടും വരണം മോദിഭരണം എന്ന മുദ്രാവാക്യമാണ് ബിജെപി മുന്നോട്ടു വയ്ക്കുന്നത്.
ശബരിമല വിഷയത്തിൽ യുഡിഎഫും വിശ്വാസികൾക്കൊപ്പമായിരുന്നല്ലോ ?
ശബരിമലയിൽ വിശ്വാസത്തെ മാനിക്കാതെ മുന്നിൽനിന്നു കുത്തിമലർത്തുകയാണു സിപിഎം ചെയ്തത്. കോണ്ഗ്രസ് ആകട്ടെ വിശ്വാസികളെ പിന്നിൽനിന്നു കുത്തുകയായിരുന്നു. ഒക്ടോബർ ആദ്യവാരം പ്രതിപക്ഷ നേതാവു തന്നെ പത്തനംതിട്ടയിൽ സമരരംഗത്ത് ഇറങ്ങിയെങ്കിലും മെല്ലെ പിൻവാങ്ങി. കൊടി ഉപയോഗിച്ചു കോണ്ഗ്രസ് പ്രവർത്തകർ സമരത്തിനിറങ്ങരുതെന്നു പറഞ്ഞു. ഇത്തരം കാര്യങ്ങളിൽ ജനങ്ങൾ ബോധവാന്മാരാണ്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിഡിജെഎസ് നിർണായക ശക്തിയായിരുന്നു. ഇത്തവണ അവർക്കു ശക്തി നിലനിർത്താൻ സാധിക്കുമെന്നു കരുതുന്നുണ്ടോ ?
ബിഡിജെഎസിനു ശക്തി കുറഞ്ഞെന്നു കരുതുന്നില്ല.
നിയമസഭാ തെരഞ്ഞെടുപ്പിൽ വെള്ളാപ്പള്ളി നടേശൻ ശക്തമായി പ്രചാരണത്തിനുണ്ടായിരുന്നു. ഇത്തവണ അദ്ദേഹം പ്രകടമായും ഇടതുപക്ഷത്തിനൊപ്പമാണ്. ഇത് എൻഡിഎയുടെ സാധ്യതകളെ ദുർബലപ്പെടുത്തില്ലേ ?
വെള്ളാപ്പള്ളിയുടെ നിലപാട് എൻഡിഎയ്ക്കു ദോഷം ചെയ്യുമെന്നു കരുതുന്നില്ല. ബിഡിജെഎസ് ആണു രാഷ്ട്രീയപാർട്ടി. ആ സമുദായത്തിലെ ആളുകൾ പാർട്ടിയെ പിന്തുണയ്ക്കുന്നുണ്ട്. എസ്എൻഡിപിയും ബിഡിജെഎസും രണ്ടു തട്ടിൽ നിൽക്കുന്ന പരസ്പരവൈരികളായി മാറുമെന്നു കരുതുന്നില്ല. വെള്ളാപ്പള്ളി എൻഡിഎയ്ക്കെതിരായ നിലപാട് സ്വീകരിക്കുമെന്നു കരുതുന്നുമില്ല. സമദൂരമാണവർ പ്രഖ്യാപിച്ചിട്ടുള്ളത്. എൻഡിഎയ്ക്കു വോട്ടു ചെയ്യുന്നതിൽ തെറ്റില്ലെന്ന സന്ദേശമാണവർ നൽകുന്നത്.
ശബരിമല വിഷയത്തിൽ ഹിന്ദു സമൂഹത്തിൽ മുന്നോക്ക- പിന്നോക്ക വിഭജനം ഉണ്ടായിട്ടുണ്ടോ. വിശാല ഹിന്ദു ഐക്യം എന്ന കഴിഞ്ഞ തെരഞ്ഞെടുപ്പിലെ നിലയ്ക്ക് അതു മാറ്റം വരുത്തിയോ ?
അങ്ങനെയൊരു ശ്രമം സിപിഎം നടത്തി. അതിൽ അവർ ദയനീയമായി പരാജയപ്പെട്ടു. പന്തളത്തുനിന്നു തിരുവനന്തപുരത്തേക്കു നടത്തിയ ലോംഗ്മാർച്ചിനു ഞാനും തുഷാർ വെള്ളാപ്പള്ളിയുമാണു നേതൃത്വം നൽകിയത്. അഭൂതപൂർവമായ ജനപിന്തുണയാണു മാർച്ചിനു ലഭിച്ചത്. എസ്എൻഡിപി വൈസ് പ്രസിഡന്റ് മാർച്ച് ഉദ്ഘാടനം ചെയ്തു. കെപിഎംഎസ്, മല അരയ വിഭാഗങ്ങളുടെയെല്ലാം പ്രതിനിധികളും നേതാക്കളും മാർച്ചിൽ പങ്കെടുത്തു. എല്ലാ പിന്നോക്ക, ദളിത് സംഘടനകളും മാർച്ചിൽ അണി നിരന്നു. മുന്നോക്ക ജാഥ എന്നത് തെറ്റെന്ന് മാർച്ച് അവസാനിച്ചപ്പോഴേക്കും തെളിഞ്ഞു.
മറുവശത്ത് സിപിഎമ്മും ഇടതുമുന്നണിയും നടത്തിയ നവോത്ഥാന പ്രചാരണത്തിനും വനിതാ മതിലിനും വലിയ ജനപങ്കാളിത്തമുണ്ടായല്ലോ ?
ഭരണകൂടം ഒന്നടങ്കം ഏറ്റവും വലിയ പാർട്ടിയായ സിപിഎമ്മിന്റെ നേതൃത്വത്തിൽ നടത്തുന്ന പരിപാടിയിൽ ജനപങ്കാളിത്തം സ്വാഭാവികം. എന്നിട്ടും പലേടത്തും മതിൽ മുറിഞ്ഞു. എസ്എൻഡിപി യോഗം വനിതാ നേതാവ് പ്രീതി നടേശൻ തന്നെ അവർ ഞങ്ങളെ ചതിക്കുകയായിരുന്നു എന്നു പരസ്യമായി പറഞ്ഞു.
എൻഎസ്എസ് നിലപാട് സഹായകമാകുമോ? അവർ എൻഡിഎയെ പിന്തുണയ്ക്കുമെന്നു കരുതുന്നുണ്ടോ ?
എൻഎസ്എസ് രാഷ്ട്രീയ പാർട്ടിയല്ല. പ്രത്യക്ഷത്തിൽ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയെ പിന്തുണയ്ക്കാറില്ല. സമദൂരമാണവരുടെ നിലപാട്. എൻഎസ്എസ് നേതൃത്വവും ബിജെപിയും തമ്മിൽ നല്ല സൗഹൃദത്തിലാണ്.
ശത്രുവിനെ പരാജയപ്പെടുത്താൻ ശക്തനായ എതിരാളിയെ പിന്തുണയ്ക്കുന്ന തന്ത്രപരമായ സമീപനം അവർ സ്വീകരിക്കുമെന്നു പറയുന്നുണ്ടല്ലോ ?
അങ്ങനെയൊരു തീരുമാനമുള്ളതായി അറിയില്ല.
സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തൽ ഈ തെരഞ്ഞെടുപ്പിൽ ഉണ്ടാകുമോ ?
ജനങ്ങൾ ചിന്തിക്കും. സമസ്ത മേഖലകളിലും പരാജയപ്പെട്ട സർക്കാരാണിത്. കേന്ദ്രാവിഷ്കൃത പദ്ധതികളിൽ പോലും രാഷ്ട്രീയം കണ്ട് അട്ടിമറിക്കുന്നു. സ്റ്റാലിനിസ്റ്റുകളും സാഡിസ്റ്റുകളുമാണു ഭരണത്തിലുള്ളത്. വികസന കാര്യത്തിൽ ഏതു പാർട്ടിയുമായും കൂട്ടുകൂടാൻ ബിജെപി തയാറാണ്.
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പു പ്രചാരണം മൂർധന്യത്തിലെത്തിയപ്പോഴാണ് കുമ്മനം രാജശേഖരനെ മിസോറം ഗവർണറായി നിയമിച്ചു കേരളത്തിൽനിന്നു മാറ്റിയത്. ഇപ്പോൾ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ മടക്കി കൊണ്ടു വന്നിരിക്കുന്നു. കുമ്മനത്തിന്റെ അഭാവം പാർട്ടിയെ ദോഷകരമായി ബാധിക്കുന്നു എന്ന വിലയിരുത്തലിലാണോ ഈ തീരുമാനം ?
കുമ്മനം മടങ്ങി വന്നതു വിവാദമാക്കേണ്ട കാര്യമില്ല. അദ്ദേഹം ഒരു ആർഎസ്എസ് പ്രവർത്തകനാണ്. സ്വജീവിതം രാഷ്ട്രീയ സ്വയം സേവനത്തിനായി മാറ്റി വച്ച ത്യാഗിയാണദ്ദേഹം. ഗവർണറായും സ്ഥാനാർഥി ആയതും പാർട്ടി നിർദേശപ്രകാരമാണ്.
ബിജെപി ഏറ്റവും സാധ്യത കൽപ്പിക്കുന്ന മണ്ഡലമാണല്ലോ തിരുവനന്തപുരം. എന്നാൽ, 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ലഭിച്ച വോട്ട് പാർട്ടിക്കു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇവിടെ ലഭിച്ചില്ല. മുന്നണികളിൽ മൂന്നാം സ്ഥാനത്തായിരുന്നു എൻഡിഎ. തിരുവനന്തപുരത്തെ സാധ്യതകളെ ഇപ്പോൾ എങ്ങനെ കാണുന്നു ?
സ്വാഭാവികമായും നിയമസഭയിലേതിനേക്കാൾ വോട്ട് പാർലമെന്റ് തെരഞ്ഞെടുപ്പിൽ കിട്ടും. ഇപ്പോഴത്തെ നിലയിൽ മൂന്നര ലക്ഷത്തിലേറെ വോട്ട് കിട്ടാൻ ബുദ്ധിമുട്ടുണ്ടാകില്ല.
ദേശീയതലത്തിൽ എൻഡിഎയ്ക്കു മുൻതൂക്കം നൽകുന്ന സർവേകൾ പോലും കേരളത്തിൽ കാര്യമായ സാധ്യത കാണിക്കുന്നില്ലല്ലോ ?
സർവേകളെ ആശ്രയിക്കുന്നില്ല. ഏതായാലും 20- 22 ശതമാനം വോട്ട് പറയുന്നുണ്ടല്ലോ.
സ്ഥാനാർഥി നിർണയം വൈകിയതു ദോഷം ചെയ്തോ ?
ദേശീയ പാർട്ടികളുടെ അഖിലേന്ത്യാ സമിതികളാണു സ്ഥാനാർഥികളെ പ്രഖ്യാപിക്കേണ്ടത്. കുറച്ചു താമസമുണ്ടാകാം. സിപിഎമ്മിനെപ്പോലുള്ള പ്രാദേശിക പാർട്ടികൾക്ക് ഇവിടെ തീരുമാനിക്കാം. കോണ്ഗ്രസ് നേരത്തെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ട് ഇളിഭ്യരായതു കണ്ടില്ലേ. വയനാട്ടിൽ പ്രഖ്യാപിച്ച സ്ഥാനാർഥിയെ അവർക്കു മാറ്റേണ്ടി വന്നില്ലേ.
സംസ്ഥാന പ്രസിഡന്റ് മത്സരിക്കാൻ താത്പര്യം കാട്ടിയതു സ്ഥാനാർഥി നിർണയം വൈകിപ്പിച്ചു എന്ന ആരോപണമുണ്ടല്ലോ ?
ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ നുണയാണ്. ഞാൻ മത്സരിക്കാനില്ലെന്നു ദേശീയ അധ്യക്ഷനോടു വളരെ നേരത്തെ വ്യക്തമാക്കിയിരുന്നു. അദ്ദേഹം ഏറെക്കുറെ അംഗീകരിക്കുകയും ചെയ്തതാണ്. എന്നാൽ, ബിജെപി മണ്ഡലം തലം മുതൽ ജനഹിതം പരിശോധിച്ചപ്പോൾ പത്തനംതിട്ട ഉൾപ്പെടെ നാലു മണ്ഡലങ്ങളിൽ ഞാൻ മത്സരിക്കണമെന്ന അഭിപ്രായമുണ്ടായി. കോർ കമ്മിറ്റിയിൽ എല്ലാവരും നിർബന്ധിച്ചു ലിസ്റ്റിൽ ഉൾപ്പെടുത്തിയതാണ്. രണ്ടു ജനറൽ സെക്രട്ടറിമാർക്കു മത്സരിക്കാൻ സീറ്റ് കിട്ടില്ലെന്നു വന്നപ്പോൾ അവർക്കു സീറ്റ് കൊടുക്കണമെന്നു പറഞ്ഞിട്ടാണു ഞാൻ മടങ്ങിയത്. ഒരവസരത്തിലും പാർട്ടിയിൽ സ്ഥാനമാനങ്ങൾക്കോ സ്ഥാനാർഥിയാകാനോ ഞാൻ ആരോടും ആവശ്യപ്പെട്ടിട്ടില്ല.
കോ- ലീ- ബി സഖ്യമെന്ന ആരോപണമാണ് സിപിഎം ഉന്നയിക്കുന്നത് ?
സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നതിനു മുന്പു തന്നെ കോടിയേരി ബാലകൃഷ്ണൻ ആരോപണം ഉന്നയിക്കുകയായിരുന്നു. പരാജയം മണക്കുന്പോൾ സമനില തെറ്റി പറയുന്നതാണ്. കണ്ണൂരിൽ സി.കെ. പദ്മനാഭൻ ദുർബലനായ സ്ഥാനാർഥിയാണോ. എറണാകുളത്ത് കേന്ദ്രമന്ത്രിയായ അൽഫോൻസ് കണ്ണന്താനം ദുർബലനാണോ. അദ്ദേഹം ദുർബലനായതു കൊണ്ടാണോ പണ്ടു സ്വതന്ത്രനായി മത്സരിപ്പിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറി ഇത്ര അധഃപതിച്ചതിൽ ദു:ഖമുണ്ട്. അദ്ദേഹത്തിനു വേണ്ടി ദൈവത്തോടു പ്രാർഥിക്കാം.
കേരളത്തിൽ ആരാണ് പ്രധാന എതിരാളി ?
ഒരേ തൂവൽപ്പക്ഷികളാണ് ഇരുവരും. പൊതുപരിപാടി ഇല്ലാതെ ഒന്നിച്ചു പറക്കുന്നവർ. രണ്ടു പേരെയും ഒന്നായാണു ഞങ്ങൾ കാണുന്നത്. പരാജിതരുടെ കൂട്ടായ്മ.
സാബു ജോണ്
കേരളത്തിന്റെ മനസ് മാറുന്നു; ഇത്തവണ കാണാം: ശ്രീധരൻ പിള്ള
10:58 PM Apr 13, 2019 | Deepika.com