കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി വയനാട്ടിൽ മത്സരിക്കുന്നത് തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ വിജയസാധ്യതയെ പ്രതികൂലമായി ബാധിക്കുമോ?
• രാഹുൽഗാന്ധിക്ക് എവിടെ വേണമെങ്കിലും മത്സരിക്കാം. അതു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ട്. ഈ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി മികച്ച വിജയം നേടുമെന്നതിൽ സംശയമില്ല. രാഹുൽഗാന്ധിയെ സിപിഎമ്മിനോ ഇടതുമുന്നണിക്കോ ഭയമില്ല. ബിജെപിയെ തോൽപിക്കുക എന്നതാണു രാജ്യത്തെ സാധാരണ ജനങ്ങൾ ആഗ്രഹിക്കുന്നത്. അതിനു മതേതര കക്ഷികളെയെല്ലാം ഒന്നിച്ചു നിർത്താനുള്ള ശ്രമമാണ് ഇടതുപാർട്ടികൾ നടത്തിക്കൊണ്ടിരിക്കുന്നത്.
കേരളത്തിൽ എൽഡിഎഫും യുഡിഎഫും തമ്മിലാണു മത്സരം. അതുകൊണ്ടുതന്നെ രാഹുൽഗാന്ധി വയനാട്ടിൽ മത്സരിക്കുന്നത് ഇടതുമുന്നണിക്കെതിരേയാണ്. അത് ഉചിതമാണോ എന്നു ചിന്തിക്കേണ്ടിയിരുന്നത് അദ്ദേഹവും കോണ്‍ഗ്രസുമാണ്. നോക്കിക്കോളൂ, ഈ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ സീറ്റും വോട്ടും വർധിക്കും.
സംസ്ഥാനത്തു കോ-ലീ-ബി സഖ്യമുണ്ടെന്നു പ്രചാ രണം നടത്തുന്നതിൽ യാഥാർഥ്യമുണ്ടോ ? തുരുന്പിച്ച ആരോപണമെന്നാണു കോണ്‍ഗ്രസ് നേതാക്കൾ പറയുന്നത്?
• കോ-ലീ-ബി സഖ്യം ഉണ്ടായ കാലത്തും കോണ്‍ഗ്രസോ ബിജെപിയോ സമ്മതിച്ചിരുന്നില്ല. ബിജെപി നേതാവായിരുന്ന കെ.ജി. മാരാർ തന്റെ ആത്മകഥയിൽ ഇക്കാര്യത്തെ സംബന്ധിച്ചു വ്യക്തമാക്കിയിട്ടുണ്ട്. മിക്ക മണ്ഡലങ്ങളിലും ഇപ്പോഴത്തെ ബിജെപി സ്ഥാനാർഥികൾ ദുർബലരാണ്. ആർഎസ്എസിന് അനഭിമതരായവരാണു സ്ഥാനാർഥികളിൽ ഏറിയ പങ്കും. കോണ്‍ഗ്രസിനു വോട്ടു മറിക്കുന്നതിനു വേണ്ടിയാണ് ബിജെപി ദുർബലരായ സ്ഥാനാർഥികളെ നിർത്തിയിരിക്കുന്നത്. ഇത് ആസൂത്രിതമാണ്.
1991-ൽ വടകരയിൽ കോ-ലീ-ബി സഖ്യം ഉണ്ടായി. ഇതിന്റെ സുഖം മുല്ലപ്പള്ളി രാമചന്ദ്രൻ അനുഭവിച്ചയാളാണ്. ഈ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസും ബിജെപിയും തമ്മിൽ രഹസ്യ ധാരണയുണ്ട്. ഇത് ഇടതുമുന്നണിയെ തകർക്കുന്നതിനു വേണ്ടിയാണ്. മുസ്ലിം ലീഗ് വർഗീയ സംഘടനയായ എസ്ഡിപിഐയുമായി സഹകരിക്കുന്നു. മുസ്ലിം-ഹിന്ദുത്വ തീവ്രവാദ സംഘടനകളുമായി യുഡിഎഫ് കൂട്ടുകൂടുകയാണ്. ഈ ബന്ധം നിഷേധിക്കുന്ന യുഡിഎഫ് നേതാക്കൾ ഇവരുടെ വോട്ട് വേണ്ടെന്നു പറയാനുള്ള ധൈര്യം കാണിക്കുമോ?
സ്ഥാനാർഥികളെ നേരത്തേതന്നെ പ്രഖ്യാപിച്ച് ഇടതുമുന്നണി തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വളരെ മുന്നിലെത്തിയതാണ്. എന്നാൽ, ഈയിടെ പുറത്തുവന്ന സർവേ ഫലങ്ങൾ യുഡിഎഫിന് അനുകൂലമാണ്. ഇതിനെ എങ്ങനെ കാണുന്നു
•തെരഞ്ഞെടുപ്പു വരുന്പോഴെല്ലാം സർവേ ഫലങ്ങളും വരാറുണ്ട്. കേരളത്തിലെ സർവേ ഫലങ്ങൾ മിക്കപ്പോഴും തെറ്റാറുണ്ട്. ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് 2004-ലെ ലോക്സഭാ തെരഞ്ഞെടുപ്പ്. എല്ലാ സർവേകളും എൽഡിഎഫ് തകർന്നടിയുമെന്നാണു പ്രവചിച്ചത്. എന്നാൽ, ഫലം വന്നപ്പോൾ 20-ൽ 18 സീറ്റും ഇടതുമുന്നണി നേടി. കോണ്‍ഗ്രസിന് ഒരു സീറ്റു പോലും ലഭിച്ചില്ല.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വീണ്ടുംവരും എന്നായിരുന്നല്ലോ മിക്ക സർവേ ഫലങ്ങളും. എന്നാൽ, ഫലം വന്നപ്പോൾ ഇടതുമുന്നണി മികച്ച വിജയം നേടി അധികാരത്തിൽ വന്നു. അതുകൊണ്ട് ഇപ്പോൾ പുറത്തുവിടുന്ന സർവേ ഫലങ്ങളിൽ ഒരു കാര്യവുമില്ല. സർവേ ഫലങ്ങളിൽ പ്രവർത്തകരുടെ മനോവീര്യം തകരാതിരിക്കാനുള്ള പ്രവർത്തനങ്ങളും എൽഡിഎഫ് നടത്തുന്നുണ്ട്. ഈ തെരഞ്ഞെടുപ്പിലും സർവേ ഫലങ്ങളെല്ലാം അസ്ഥാനത്താക്കി എൽഡിഎഫ് മികച്ച വിജയം നേടും.
തെരഞ്ഞെടുപ്പു ഫലം സംസ്ഥാന സർക്കാരിന്റെ
വിലയിരുത്തലാകുമോ
• ഇപ്പോൾ നടക്കുന്ന തെരഞ്ഞെടുപ്പ് ലോക്സഭയിലേക്കാണ്. നരേന്ദ്ര മോദി നേതൃത്വം നൽകുന്ന ബിജെപി സർക്കാരിന്റെ കഴിഞ്ഞ അഞ്ചു വർഷത്തെ പ്രവർത്തനങ്ങളാണ് ഈ തെരഞ്ഞെടുപ്പിൽ മുഖ്യമായും വിലയിരുത്തപ്പെടുക. എല്ലാ മേഖലയിലും തികച്ചും പരാജയപ്പെട്ട സർക്കാരാണു മോദിയുടേത്. രാജ്യത്തെ കർഷകർ മോദി ഭരണത്തിൽ ദുരിതമനുഭവിക്കുകയാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇപ്പോൾ കണ്ടുവരുന്ന കർഷക പ്രക്ഷോഭങ്ങൾ ഇതിനുദാഹരണമാണ്. മോദിയുടെ കഴിഞ്ഞ അഞ്ചു വർഷത്തെ ഭരണത്തിൽ സന്പന്നർ അതിസന്പന്നരാകുകയും ദരിദ്രർ കൂടുതൽ ദരിദ്രരാകുകയും ചെയ്തു. കോർപറേറ്റുകളെ മാത്രം സഹായിക്കുന്ന സർക്കാരായിരുന്നു കേന്ദ്രത്തിലേത്.
തെരഞ്ഞെടുപ്പാകുന്പോൾ ജനങ്ങൾ എല്ലാം പരിശോധിക്കും. അതുകൊണ്ടുതന്നെ സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളും വിലയിരുത്തപ്പെടും. എൽഡിഎഫ് സർക്കാരിന്റെ കഴിഞ്ഞ മൂന്നു വർഷത്തെ ഭരണം കേരളത്തിലെ സാധാരണ ജനങ്ങൾക്കു വലിയ ആശ്വാസമാണു നൽകിയത്. നടക്കില്ലെന്നു പറഞ്ഞ പല പദ്ധതികളും ആരംഭിക്കാനും ചിലതു പൂർത്തീകരിക്കാനും സാധിച്ചു. നവകേരളം സൃഷ്ടിക്കാനുള്ള പ്രവർത്തനത്തിലാണു സർക്കാർ. എല്ലാ ജനങ്ങളുടെയും പിന്തുണ ഇക്കാര്യത്തിൽ സർക്കാരിനുണ്ട്.
ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ എൽഡി എഫിനു പ്രതികൂലമാകുമോ അതോ ഗുണം ചെയ്യുമോ ?
• ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ടുള്ള സുപ്രീംകോടതി വിധി നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ ബാധ്യസ്ഥമാണ്. ഇവിടെ സ്ത്രീപക്ഷ നിലപാടാണു സർക്കാർ സ്വീകരിച്ചത്. കേരളത്തിൽ ഭൂരിപക്ഷം വോട്ടർമാർ സ്ത്രീകളാണ്. കോടതിവിധിയെ കോണ്‍ഗ്രസും ബിജെപിയും ആദ്യം സ്വാഗതം ചെയ്തതാണ്. പിന്നീട് അവർ നിലപാട് മാറ്റി. വിശ്വാസത്തിന്റെ പേരു പറഞ്ഞ് ജനങ്ങളെ പറ്റിക്കുകയാണു കോണ്‍ഗ്രസും ബിജെപിയും. ശബരിമല വിഷയത്തെ തെരഞ്ഞെടുപ്പിൽ പ്രചാരണ വിഷയമാക്കി വോട്ടു പിടിക്കാൻ എൽഡിഎഫ് ഇല്ല. ഈ നിലപാടു തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യും. തർക്കമില്ല.
വനിതാ മതിലിൽ 50 ലക്ഷത്തിലധികം സ്ത്രീകൾ പങ്കെടുത്തല്ലോ. അങ്ങനെയെങ്കിൽ ഈ സ്ത്രീമുന്നേറ്റം തെരഞ്ഞെടുപ്പിൽ എൽഡിഎഫിനു ഗുണം
ചെയ്യണ്ടേ ?
• സ്വാഭാവികമായും അങ്ങനെ തന്നെയാകണം. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം നടന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളിൽ വലിയ നേട്ടമാണ് എൽഡിഎഫിനുണ്ടായത്. നിയമസഭാ ഉപതെരഞ്ഞെടുപ്പിലും വിജയം നേടാനായി. ഇതെല്ലാം ഇടതുമുന്നണിയും സർക്കാരും നടത്തിയ നല്ല പ്രവർത്തനങ്ങളുടെ ഫലമായി ഉണ്ടായതാണ്.
ദേശീയതലത്തിൽ കോണ്‍ഗ്രസുമായി ഉണ്ടാക്കിയ കൂട്ടുകെട്ട് ശരിയായിരുന്നില്ല എന്നു തോന്നുന്നുണ്ടോ ? ഈ ബന്ധം കേരളത്തിൽ പ്രചാരണത്തിൽ ദോഷമായി ബാധിക്കില്ലേ ?
• കോൺഗ്രസുമായി അങ്ങനെയൊരു കൂട്ടുകെട്ടിനൊന്നും സിപിഎം പോയിട്ടില്ല. ബിജെപിയെ തോല്പിക്കുക എന്നതാണ് ഇപ്പോൾ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും ലക്ഷ്യം. രാജ്യത്ത് ഒരു മതേതര സർക്കാർ ഉണ്ടാകണം. അതിനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. തെരഞ്ഞെടുപ്പിനു ശേഷമാകും ബാക്കി കാര്യങ്ങൾ തീരുമാനിക്കുക. ചില സംസ്ഥാനങ്ങളിൽ കോൺഗ്രസുമായി ധാരണ ഉണ്ടെന്നതു ശരിയാണ്. എന്നാൽ, അതു ധാരണ മാത്രമാണ്. രാഷ്ട്രീയ കൂട്ടുകെട്ടല്ല.
വടകരയിൽ കെ. മുരളീധരന്റെ സ്ഥാനാർഥിത്വത്തെ എങ്ങനെ കാണുന്നു
• കെ. മുരളീധരൻ വടകരയിൽ ഭീഷണിയേ അല്ല. മത്സരിച്ചപ്പോൾ ഒരുപാടു തോറ്റ ചരിത്രമുള്ള ആളാണു മുരളീധരൻ. മന്ത്രിയായിരുന്നപ്പോൾ മത്സരിച്ചു തോറ്റ വ്യക്തിയാണ്. വടകരയിൽ വലിയ പരാജയമാണു മുരളീധരനെ കാത്തിരിക്കുന്നത്. ഇപ്പോൾ വടകര അവിശുദ്ധ കൂട്ടുകെട്ടുകളുടെ കേന്ദ്രമാണ്. എൽഡിഎഫ് സ്ഥാനാർഥി പി. ജയരാജൻ വലിയ ഭൂരിപക്ഷത്തിൽ ജയിക്കും.
എംഎൽഎമാരെ ഇരുമുന്നണികളും മത്സരത്തിന് ഇറക്കിയിട്ടുണ്ട്. ജയം മാത്രം മുന്നിൽ കണ്ടാണു സ്ഥാനാർഥികൾ ആക്കിയതെങ്കിലും ഉപതെരഞ്ഞെടുപ്പു വന്നാൽ സംസ്ഥാനത്തിന് അതൊരു വലിയ ബാധ്യതയല്ലേ
• തെരഞ്ഞെടുപ്പുകൾ ജനാധിപത്യത്തിന്റെ ഭാഗമാണ്. അതിന്റെ ഭാഗമായി വരുന്ന ചെലവു വലിയ കാര്യമാക്കേണ്ടതില്ല. എംഎൽഎമാർ മത്സരിക്കുന്നതിൽ ഒരു തെറ്റുമില്ല. ഒരുപാട് ഉപതെരഞ്ഞെടുപ്പുകൾ ഉണ്ടായിട്ടുണ്ട്. അതു ജനാധിപത്യത്തെ കൂടുതൽ ശക്തിപ്പെടുത്തുകയേ ഉള്ളൂ. അതൊരു ബാധ്യതയായും കാണേണ്ടതില്ല.
സർക്കാർ തങ്ങളെ ചതിച്ചുവെന്നാണു ഓർത്തഡോക്സ് സഭ പറയുന്നത്. ഇതു തെരഞ്ഞെടുപ്പിൽ ദോഷമാകില്ലേ
• സഭയിലെ കോണ്‍ഗ്രസുകാരനായ ഒരാളാണ് ഇങ്ങനെ പറഞ്ഞത്. അതു സഭയുടെ നിലപാടായി കാണുന്നില്ല.
എൻഎസ്എസുമായി സർക്കാരും പാർട്ടിയും ഇടഞ്ഞുനിൽക്കുകയാണല്ലോ; ഇതു തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമോ ?
• എൻഎസ്എസുമായി നല്ല ബന്ധം തന്നെയാണ് ഇപ്പോഴുമുള്ളത്. പിന്നെ എൻഎസ്എസിന് അവരുടെ നിലപാടുകളും അഭിപ്രായവും ഉണ്ട്. അതു പ്രകടിപ്പിക്കാനുള്ള അവകാശവും അവർക്കുണ്ട്. ശബരിമല വിഷയത്തിൽ നേരത്തേതന്നെ എൻഎസ്എസ് നിലപാടു വ്യക്തമാക്കിയിട്ടുള്ളതാണ്. ഇപ്പോൾ അവസാനമായി തെരഞ്ഞെടുപ്പിൽ സമദൂര നിലപാട് സ്വീകരിക്കുമെന്നു പറഞ്ഞിട്ടുണ്ട്. അതിനെ സ്വാഗതം ചെയ്യുന്നു.
സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയമാണു യുഡിഎഫ് തെരഞ്ഞെടുപ്പിൽ മുഖ്യ പ്രചാരണ വിഷയമാക്കിയിട്ടുള്ളത്. ഈ പ്രചാരണത്തെ എങ്ങനെ പ്രതിരോധിക്കും?
• ഇതവർ എല്ലാ തെരഞ്ഞെടുപ്പിലും ഉപയോഗിക്കുന്നതാണ്. കൊലപാതകങ്ങളെ ന്യായീകരിക്കുന്ന പാർട്ടിയല്ല സിപിഎം. ചില ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അതിൽ പങ്കാളിയായവർക്കെതിരേ പാർട്ടി നടപടിയും എടുത്തിട്ടുണ്ട്. ഒരുപാട് സിപിഎം പ്രവർത്തകർ കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും കൊലക്കത്തിക്ക് ഇരയായിട്ടുണ്ട്. ഇതു മറന്നുകൊണ്ടാണു സിപിഎമ്മിനെ മാത്രം ഇക്കാര്യത്തിൽ പ്രതിക്കൂട്ടിൽ നിർത്തുന്നത്.
എം. പ്രേംകുമാർ
ഇടതുമുന്നണി നേട്ടമുണ്ടാക്കും: കോടിയേരി
12:28 AM Apr 13, 2019 | Deepika.com