സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഏറ്റവും കറുത്ത അധ്യായമെന്നു വിശേഷിപ്പിക്കാവുന്ന ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്നിട്ട് 100 വർഷമാകുന്നു. 1919 ഏപ്രിൽ 13 ന് വൈകുന്നേരം പഞ്ചാബിൽ അമൃത്സറിലെ ജാലിയൻ വാലാബാഗിലാണ് ലോകത്തെ മുഴുവൻ ഞെട്ടിച്ച അതിക്രൂരമായ നരഹത്യ അരങ്ങേറിയത്. നിരായുധരായ 25,000-ത്തോളം പേർ റൗലറ്റ് നിയമത്തിനെതിരേ അവിടെ സമ്മേളിച്ചിരുന്നു. യാതൊരു മുന്നറിയിപ്പുമില്ലാതെ ജനക്കൂട്ടത്തിനു നേരേ 50 പട്ടാളക്കാർ തുടർച്ചയായി 10 മിനിട്ടു നേരം വെടി ഉതിർത്തു. കൊണ്ടുവന്ന 1650 വെടിയുണ്ടകൾ തീർന്നതുകൊണ്ടു മാത്രം വെടിവയ്പ് നിർത്തി പട്ടാളം പിന്മാറി. അഞ്ഞൂറിലധികം പേർ തൽക്ഷണം മരിച്ചു. അതിന്റെ ഇരട്ടിയിലധികം പേർക്ക് അംഗവൈകല്യം സംഭവിച്ചു.
ഒന്നാം ലോക മഹായുദ്ധ കാലത്ത് ഇന്ത്യക്കാർ ഒന്നടങ്കം ബ്രിട്ടനെ സഹായിക്കുന്ന നിലപാടാണ് എടുത്തിരുന്നത്. എന്നാൽ, യുദ്ധാനന്തരം തീർത്തും ദരിദ്രരായ ജനങ്ങളെ അടിച്ചമർത്തുന്നതിനായി ഒരു നിയമം നിർമിക്കാൻ ബ്രിട്ടീഷ് സർക്കാർ തീരുമാനിച്ചു. സർ സിഡ്നി റൗലറ്റ് എന്ന ജഡ്ജിയുടെ നേതൃത്വത്തിൽ സ്ഥിതിഗതികൾ പഠിച്ച് റിപ്പോർട്ട് സമർപ്പിച്ചു. ഈ റിപ്പോർട്ടാണ് റൗലറ്റ് ആക്ടായി നിലവിൽവന്നത്. വാറണ്ട് കൂടാതെ ആരേയും അറസ്റ്റ് ചെയ്യുന്നതിനും വിചാരണ കൂടാതെ തടവിൽ വയ്ക്കുന്നതിനും വിധ്വംസക പ്രവർത്തകരെന്നു സംശയിച്ച് ആരേയും എവിടെയും വച്ച് അറസ്റ്റ് ചെയ്യാനുള്ള അധികാരം റൗലറ്റ് ആക്ട് മുഖേന സർക്കാരിനു ലഭിച്ചു.
കേന്ദ്ര ലജിസ്ലേറ്റീവ് കൗണ്സിലിലെ ഇന്ത്യക്കാരായ എല്ലാ അംഗങ്ങളും എതിർത്തിട്ടും റൗലറ്റ് ബിൽ പാസായി. ഇതിൽ പ്രതിഷേധിച്ച് മദൻമോഹൻ മാളവ്യ, മുഹമ്മദലി ജിന്ന, മസ്ഹർ - ഉൽ - ഹക്ക് എന്നിവർ കൗണ്സിൽ അംഗത്വം രാജി വച്ചു. അനൗദ്യോഗിക അംഗങ്ങളായ എസ്.എൻ. ബാനർജി, തേജ് ബഹദൂർ സപ്രു, വി.ജെ. പട്ടേൽ, രാമസ്വാമി അയ്യങ്കാർ മുതലായവർ രാജ്യത്തു കലാപമുണ്ടാകുമെന്ന് ഓർമിപ്പിച്ചു. ബിൽ പിൻവലിച്ചില്ലെങ്കിൽ സത്യഗ്രഹമാരംഭിക്കുമെന്ന് ഗാന്ധിജി മുന്നറിയിപ്പ് നൽകി. ഇതൊന്നും ബ്രിട്ടീഷുകാരുടെ ബധിര കർണങ്ങളിൽ ഏശിയതേയില്ല.
ഗാന്ധിജിയുടെ ഹർത്താൽ ആഹ്വാനം
1919 ഏപ്രിൽ ആറിനു ഭാരതമൊട്ടുക്കും ഹർത്താൽ നടത്താൻ ഗാന്ധിജി ആഹ്വാനം നൽകി. മാർച്ച് 30-നായിരുന്നു ഹർത്താൽ ആദ്യം തീരുമാനിച്ചത്; പിന്നീട് ഏപ്രിൽ ആറിലേക്കു മാറ്റുകയായിരുന്നു. ഹർത്താൽ വിജയിപ്പിക്കുന്നതിനായി ഡോ. സെയ്ഫുദ്ദീൻ കിച്ച്ലു, ഡോ. സത്യപാൽ എന്നിവരുടെ നേതൃത്വത്തിൽ മാർച്ച് 30 ന് അമൃത്സറിൽ ഒരു പൊതുയോഗം നടന്നു. 35000-ത്തിലധികം ആളുകൾ സമ്മേളനത്തിൽ പങ്കെടുത്തു. ഏപ്രിൽ ആറിനു ഹർത്താൽ നടത്തി. ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ആദ്യത്തെ ദേശീയ ഹർത്താൽ വൻ വിജയമായി പരിണമിച്ചു.
1919 ഏപ്രിൽ ഒമ്പതിനു രാമനവമിയായിരുന്നു. അമൃത്സറിൽ ഹിന്ദുക്കളുടെ ഉത്സവത്തിൽ മുസ്ലിംകൾ കൂട്ടത്തോടെ പങ്കെടുത്തു. വിവിധ സമുദായങ്ങൾ യോജിച്ച് നടത്തിയ ഘോഷയാത്ര തികച്ചും സമാധാനപരമായിരുന്നു. മഹാത്മാഗാന്ധി, സെയ്ഫുദ്ദീൻ, ഡോ. സത്യപാൽ എന്നിവർക്ക് ജയ് വിളിച്ചുകൊണ്ടു നീങ്ങിയ ജനങ്ങളുടെ ഐക്യം അന്നത്തെ പഞ്ചാബ് ഗവർണർ മൈക്കൾ ഓഡ്വയറിനെ കോപാകുലനാക്കി. ഹിന്ദുവും മുസൽമാനും ഐക്യത്തോടെ നീങ്ങുന്നത് തകർക്കാൻ ഡോ. കിച്ച്ലുവിനെയും ഡോ. സത്യപാലിനെയും നാടുകടത്തി.
ഇതറിഞ്ഞ നാട്ടുകാർ പ്രതിഷേധവുമായി അമൃത്സർ റെയിൽവേ മേൽപ്പാലത്തിനു സമീപമെത്തി. പട്ടാളം ജനക്കൂട്ടത്തെ തടയുകയും വെടിവയ്ക്കുകയും ചെയ്തു. വെടിവയ്പ് കൊണ്ടൊന്നും ജനരോഷത്തെ തടുക്കാൻ സാധിച്ചില്ല.
ഏപ്രിൽ 10 ന് ലാഹോറിലെ കമ്മീഷണറായി കിച്ചിൻ ചുമതലയേറ്റു. അന്ന് രാത്രി തന്നെ സൈന്യത്തെയും വിന്യസിച്ചു. അമൃത്സറിന്റെ ചുമതല പട്ടാളത്തിനു കൈമാറി. ജലന്ധറിലെ ബ്രിഗേഡിയർ കമാൻഡറായ ജനറൽ റെജിനാഡ് എഡ്വേഡ് ഹാലി ഡയർ അമൃത്സറിലെത്തി സൈന്യത്തിന്റെ ചുമതലയേറ്റു.
ഒമ്പതിനു വെടിവയ്പിൽ മരിച്ചവരുടെ മൃതദേഹങ്ങളുമായി ജനക്കൂട്ടം വിലാപയാത്ര നടത്തി. രണ്ടു മണിക്കുമുന്പ് ഒരാളെയും തെരുവിൽ കാണാൻ പാടില്ലെന്നുള്ള കൽപ്പന ജനങ്ങൾ അനുസരിച്ചു. പരസ്പരം പറഞ്ഞറിഞ്ഞ് ജനങ്ങൾ 13 ന് വൈകുന്നേരം ജാലിയൻ വാലാബാഗ് പൊതുയോഗത്തിന് എത്തിച്ചേർന്നു. വൃദ്ധരും കുട്ടികളും കൈക്കുഞ്ഞുങ്ങളുമായി അമ്മമാരും യുവാക്കളും യോഗസ്ഥലത്തേക്ക് വന്നുകൊണ്ടിരുന്നു. ദുഃഖം, ദൃഢനിശ്ചയം, പ്രതിഷേധം ഇവ കാണിക്കാൻ അവർ സമാധാനപരമായി ഒത്തുചേർന്നു.
ക്രമരഹിതമായ ചതുരാകൃതിയുള്ള ഉയർച്ച താഴ്ചകളുള്ള മതിൽക്കെട്ടുകളോടു കൂടിയ ഭൂമിയാണു ജാലിയൻ വാലാബാഗ്. മൈതാനത്തേക്കു പ്രവേശിക്കുന്നത് ഇടുങ്ങിയ തെരുവിൽക്കൂടിയാണ്. മൂന്നുനാല് സ്ഥലത്ത് ഞെരുങ്ങിക്കടക്കാവുന്ന ചെറിയ വിടവുകളുണ്ട്.
1919 ഏപ്രിൽ 13 ന് സന്ധ്യയാകുന്പോഴേക്കും ഇരുപത്തയ്യായിരത്തോളം പേർ ജാലിയൻ വാലാബാഗിൽ ഒത്തുകൂടി. അന്ന് ഞായറാഴ്ചയും വൈശാഖിയുമായിരുന്നു. പഞ്ചാബിൽ കൊയ്ത്തു കഴിഞ്ഞുള്ള ഉത്സവം.
ലോകത്തെ നടുക്കിയ കൂട്ടക്കൊല
വൈകുന്നേരം നാലോടെ തോക്കുധാരികളായ 90 പേരടങ്ങുന്ന ഒരു പട്ടാള സംഘവും അഞ്ചോടെ രണ്ടു കവചിത വാഹനങ്ങളുടെ അകന്പടിയോടെ ജനറൽ ഡയറും എത്തി. മൈതാനത്ത് മതിൽക്കെട്ടിനുള്ളിൽ മനുഷ്യ മഹാസാഗരം അലയടിച്ചു. ഹാൻസിരാജ് എന്ന പ്രാദേശിക നേതാവ് പ്രസംഗം ആരംഭിച്ചു. ജനറൽ ഡയർ കവാടത്തിനരികിലുള്ള ഉയർന്ന സ്ഥലത്ത് നിലയുറപ്പിച്ച് 25 വീതം പട്ടാളക്കാരെ തന്റെ ഇടത്തും വലത്തും നിർത്തി.
യാതൊരു പ്രകോപനവും ഉണ്ടാകാതിരുന്നിട്ടും ഡയർ വെടിവയ്പിന് ഉത്തരവ് നൽകി. ജനങ്ങൾ ജീവനു വേണ്ടി പരക്കം പാഞ്ഞപ്പോൾ ആളുകൾ കൂടി നിൽക്കുന്ന ഭാഗം നോക്കി വെടിവയ്ക്കാൻ ജനറൽ നിർദേശം നൽകി. വെടിയുണ്ടകൾ തീർന്നതു കൊണ്ടുമാത്രം വെടിവയ്പ് അവസാനിപ്പിക്കേണ്ടിവന്നു. പരിക്കേറ്റ് കിടന്നവർ "വെള്ളം വെള്ളം' എന്ന് അലറി വിളിച്ചു. ശവങ്ങളുടെ കൂന്പാരവും മുറിവേറ്റവരുടെ രോദനങ്ങളുമൊന്നും തീരെ ഗൗനിക്കാതെ ഡയറും സൈനികരും അവിടെനിന്ന് പുറത്തു വന്നു. മുറിവേറ്റവരെ നോക്കാൻ ഒരു ഡോക്ടർ പോലും എത്തിയില്ല. അവർക്ക് ഒരിറ്റു വെള്ളം കൊടുക്കാൻ ആരുമുണ്ടായില്ല.
മുറിവേറ്റ ചിലർ ധൈര്യം സംഭരിച്ച് ഇഴഞ്ഞിഴഞ്ഞ് മതിലിന്നരികിലെത്തി. അത് ചാടിക്കടക്കാനുള്ള ശ്രമമായി. ഇഴഞ്ഞ് ബസാറിലെത്തി. കുറെ നേരം കഴിഞ്ഞപ്പോൾ ചില ബന്ധുക്കൾ ധൈര്യം സംഭരിച്ച് ബാഗിനുള്ളിൽ വന്ന് ഉറ്റവരെ തിരയാൻ തുടങ്ങി. അപ്പോഴേക്ക് ഇരുട്ട് പരന്നിരുന്നു. രാത്രി എട്ടുമണിയോടെ കർഫ്യൂ പ്രഖ്യാപിക്കാനുള്ള ഒരുക്കങ്ങൾ നടന്നു. അതറിഞ്ഞതോടെ ബാഗിനകത്ത് കടന്നവർ പുറത്തേക്കിറങ്ങി. നൂറുകണക്കിന് ശവങ്ങൾ അവിടെ ചിതറിക്കിടന്നു. ആയിരത്തോളം പേർ പരിക്കേറ്റ് കരയുന്ന ദാരുണ രംഗമാണവിടെയുണ്ടായിരുന്നത്.
ഈ ക്രൂരമായ നരനായാട്ടിനെതിരേ നാടാകെ ക്ഷോഭമുയർന്നു. ഒടുവിൽ ഗത്യന്തരമില്ലാതെ ബ്രിട്ടീഷ് സർക്കാർ ഈ സംഭവത്തെക്കുറിച്ച് ഒരന്വേഷണത്തിന് ഉത്തരവിട്ടു. ഹണ്ടർ പ്രഭുവിന്റെ നേതൃത്വത്തിലുള്ളതായിരുന്നു അന്വേഷണ കമ്മീഷൻ.
മഹാത്മാഗാന്ധിയെയും ഇന്ത്യൻ നാഷണൽ കോണ്ഗ്രസിന്റെ ദേശീയ നേതൃത്വത്തെയും പഞ്ചാബിലേക്ക് പോകാൻ വെടിവെയ്പ്പ് കഴിഞ്ഞ് അഞ്ചു മാസത്തേക്ക് അനുവദിച്ചില്ല. മനുഷ്യപീഡനം മുഖമുദ്രയാക്കിയ ഡയർ കാട്ടാളന്മാർ പോലും ലജ്ജിക്കുന്ന ഇഴയൻ ഉത്തരവ് ഏപ്രിൽ 15 ന് പുറപ്പെടുവിച്ചു. ജീവിത ആവശ്യങ്ങളും വൈദ്യസഹായവും ലഭിക്കേണ്ടവർ പോലും കമിഴ്ന്നു കിടന്ന് പാന്പുകളെപ്പോലെ ഇഴയണമെന്ന് ഡയർ ശഠിച്ചു. പ്രതിഷേധം എങ്ങും അലയടിച്ചു. പ്രശസ്ത ശാസ്ത്രജ്ഞനായ ജഗദീഷ് ചന്ദ്രബോസും മഹാകവി രവീന്ദ്രനാഥ ടാഗോറും തങ്ങൾക്കു കിട്ടിയ സർ ബഹുമതി ബ്രിട്ടനു തിരിച്ചു നൽകി.
ഉധംസിംഗ്
ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്നതിന്റെ പിറ്റേന്ന് അടുത്തുള്ള അനാഥാലയത്തിൽ താമസിക്കുന്ന 20 വയസുള്ള ഉധംസിംഗ് അനാഥാലയത്തിലെ കുട്ടികളെയും കൂട്ടി സംഭവസ്ഥലത്തെത്തി. അവിടെ കണ്ട കാഴ്ച ഉധംസിംഗിന്റെ മനസിനെ പിടിച്ചുകുലുക്കി. തന്റെ മാതൃഭൂമിക്കേറ്റ അപമാനത്തിന് പകരം വീട്ടുമെന്ന് ഉധംസിംഗ് പ്രതിജ്ഞയെടുത്തു. ഉധംസിംഗ് പല ജോലികളും ചെയ്തു, വളരെ കുറച്ചു വസ്ത്രം ധരിച്ചു. ഭക്ഷണം പലപ്പോഴും ഉപേക്ഷിച്ചു. ഇംഗ്ലണ്ടിൽ എത്താനുള്ള പണം തികഞ്ഞപ്പോൾ അദ്ദേഹം കപ്പൽ കയറി.
1940 മാർച്ച് 13ന് കൂട്ടക്കൊല നടന്ന് 21 വർഷം തികയുന്നതിന് ഒരു മാസം മുന്പ് ലണ്ടൻ നഗരത്തിലൂട ആരെയോ തേടി നടന്നു. അന്നവിടെ ഇന്ത്യൻ അസോസിയേഷന്റെ സമ്മേളനം നടക്കുന്നുണ്ടായിരുന്നു. അവിടെ വേദിയിൽ പഞ്ചാബിനെ രക്തക്കളമാക്കിയ മുൻ ഗവർണർ ഓഡ്വയർ ഇരിക്കുന്നു. ഉധംസിംഗ് മിനിട്ടുകൾക്കകം തന്റെ ജോലി തീർത്തു. വെടിയുണ്ടകൾ തീർന്നപ്പോൾ തോക്ക് താഴെയിട്ടു. വെടി കൊണ്ടവരിൽ ഒരാൾ മാത്രം മരിച്ചു. അത് ഓഡ്വയർ ആയിരുന്നു. മറ്റു മൂന്നുപേർക്ക് പരിക്കേറ്റു.
കോടതി വിചാരണയിൽ ഉധംസിംഗ് പറഞ്ഞു: ""മൈക്കൽ ഓഡ്വയർ അതർഹിക്കുന്നു. എന്റെ കടമ ഞാൻ നിറവേറ്റി. എനിക്ക് മരണത്തെ ഭയമില്ല. ഞാൻ മരിക്കുന്നത് എന്റെ ജന്മനാടിന് വേണ്ടിയാണ്.'' 1940 ജൂണ് 10 ന് ഉധംസിംഗിനെ തൂക്കിക്കൊല്ലാൻ വിധിച്ചു. 12 ന് വിധി നടപ്പാക്കുന്പോൾ "ഭാരത് മാതാ കീ ജയ്' വിളിച്ച് സന്തോഷത്തോടെ മരണം ഏറ്റുവാങ്ങി.
ലോക മനഃസാക്ഷിയെ ഞെട്ടിച്ച ജാലിയൻ വാലാബാഗ് സംഭവം ന്യായീകരിക്കുന്നതിനായി ബ്രിട്ടീഷ് ഗവണ്മെന്റ് ഹണ്ടർ കമ്മീഷനെ വച്ചു. ജനറൽ ഡയറിനെ മാത്രം നാമമാത്രമായി ശിക്ഷിച്ചു. പഞ്ചാബ് ഗവർണർ ഓഡ്വയറിനെ പുകഴ്ത്തുന്നതായിരുന്നു ഹണ്ടർ റിപ്പോർട്ട്. എന്നാൽ ഇംഗ്ലണ്ടിലെ ഉപരിസഭ ജനറൽ ഡയറിന്റെ നടപടിയെ വാഴ്ത്തി. ഇംഗ്ലണ്ടിലെ സുഹൃത്തുക്കൾ അദ്ദേഹത്തിന് രത്നം പതിച്ച ഒരു വാൾ ഉപഹാരമായി നൽകി. കൂടാതെ ഒന്നരലക്ഷം പൗണ്ടും രൊക്കമായി സമ്മാനിച്ചു.
ലോകം കണ്ട അതിക്രൂരവും പൈശാചികവുമായ അരുംകൊലയിൽ ക്ഷമ പറയാൻ ഒരു നൂറ്റാണ്ട് തികയുമ്പോഴാണു ബ്രിട്ടീഷ് സർക്കാർ തയാറായിരിക്കുന്നത്.
ഡോ. ജോസ് മാത്യു
ജാലിയൻ വാലാബാഗ് : കൂട്ടക്കൊലയ്ക്കു നൂറാണ്ട്
01:12 AM Apr 11, 2019 | Deepika.com